Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിനെ ഡിസിസി പ്രസിഡന്റ് പരസ്യമായി തൂക്കി വിറ്റുവെന്ന ആരോപണവുമായി ഐ വിഭാഗം; തിരുവല്ല നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനം കേരള കോൺഗ്രസിന് അടിയറവ് വച്ചു; മാണി സാറിന്റെ പാർട്ടിക്ക് കിട്ടിയ പദവി പേയ്‌മെന്റ് സീറ്റെന്നും ആക്ഷേപം; ഒത്തുകളി തദ്ദേശതിരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കാനും സാധ്യത; കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

കോൺഗ്രസിനെ ഡിസിസി പ്രസിഡന്റ് പരസ്യമായി തൂക്കി വിറ്റുവെന്ന ആരോപണവുമായി ഐ വിഭാഗം; തിരുവല്ല നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനം കേരള കോൺഗ്രസിന് അടിയറവ് വച്ചു; മാണി സാറിന്റെ പാർട്ടിക്ക് കിട്ടിയ പദവി പേയ്‌മെന്റ് സീറ്റെന്നും ആക്ഷേപം; ഒത്തുകളി തദ്ദേശതിരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കാനും സാധ്യത; കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

എസ്.രാജീവ്‌

തിരുവല്ല: നഗരസഭാ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിന് അവകാശപ്പെട്ട വൈസ് ചെയർമാൻ സ്ഥാനം കേരളാകോൺഗ്രസ് (എം)ന് അടിയറവ് വെച്ചതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് പാർട്ടിയെ ഡിസിസി പ്രസിഡന്റ് പരസ്യമായി തൂക്കി വിൽക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി ഐ വിഭാഗം രംഗത്ത്. ബുധനാഴ്ച നടന്ന തിരുവല്ല നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്.

കോൺഗ്രസ് അംഗവും വൈസ് ചെയർ പേഴ്‌സണുമായിരുന്ന അനു ജോർജ് രാജി വെച്ചൊഴിഞ്ഞ സീറ്റിലേക്ക് കോൺഗ്രസ് പാർലമെന്റ്‌റി പാർട്ടി തീരുമാനപ്രകാരം കോൺഗ്രസിലെ തന്നെ സുജാ മാത്യുവിന് വോട്ട് ചെയ്യണമെന്ന് കാട്ടി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ മുൻ എം പി യും പാർട്ടിയിലെ തല മുതിർന്ന നേതാവുമായ പി ജെ കുര്യനും ഡിസിസി പ്രസിഡന്റ് ബാബു ജോർജും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ എം രാജുവും ചേർന്ന് നടത്തിയ ഒത്തുകളിയിലൂടെ പറഞ്ഞുറപ്പിച്ച വൈസ് ചെയർ പേഴ്‌സൺ സ്ഥാനം സുജാ മാത്യൂവിന് നഷ്ടമാക്കിയെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ ആരോപിക്കുന്നത്.

കേരളാ കോൺഗ്രസിന് ഇപ്പോൾ കിട്ടിയ വൈസ് ചെയർമാൻ സ്ഥാനം പേമെന്റ് സീറ്റാണെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട് . തിങ്കളാഴ്ച രാത്രി വിപ്പ് മരവിപ്പിച്ചതായി ഡിസിസി പ്രസിഡന്റ് ഫോണിൽ വിളിച്ച് അംഗങ്ങളെ വാക്കാൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ സുജാ മാത്യുവിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ നടത്തിയ നീക്കവും ഡിസിസി പ്രസിഡന്റ് തടഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിക്കാണ് കേരളാ കോൺഗ്രസിലെ റീനാ മാത്യൂ ചാലക്കുഴിക്ക് വോട്ട് ചെയ്യണമെന്നുള്ള ഡിസിസി നിർദ്ദേശം കോൺഗ്രസ് അംഗങ്ങൾക്ക് ലഭിച്ചത്. തുടർന്ന് എല്ലാ കോൺഗ്രസ് കൗൺസിലർമാരുടെ ഒപ്പും ഡിസിസി നിർബന്ധപൂർവ്വം വാങ്ങി.

ഈ ഒപ്പ് ശേഖരണം വിപ്പ് മരവിപ്പിച്ചെന്നുള്ള ഡിസിസി പ്രസിഡന്റിന്റെ വാക്കാലുള്ള നിർദ്ദേശത്തിനെതിരെ പരാതി പോകാതിരിക്കാനുള്ള മുൻകരുതലായിരുന്നുയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കോൺഗ്രസിലെ മുതിർന്ന നേതാവും, ഡിസിസി പ്രസിഡന്റും കേരളാകോൺഗ്രസിലെ ജില്ലയിലെ നേതാവും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നഷ്ടമാക്കാൻ ഇടയാക്കിയതെന്നും ഒരു വിഭാഗം നേതാക്കൾ തുറന്നുസമ്മതിക്കുന്നുണ്ട്.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനും അസംബ്ലി തെരഞ്ഞെടുപ്പിലും ഈ വിൽപ്പനയുടെ പ്രതിഫലനം ഉറപ്പായും ഉണ്ടാകുമെന്നുമാണ് കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. വൈസ് ചെയർ പേഴ്‌സൺ സ്ഥാനം കോൺഗ്രസിന് നഷ്ടമായ സാഹചര്യം സംബന്ധിച്ച് കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധമുള്ള നീക്കങ്ങൾ നടത്തിയ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ 17, 18 വാർഡുകളിൽ ഞായറാഴ്ച നടത്താനിരുന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടക സ്ഥാനത്ത് നിന്നും നീക്കിയതായി പ്രസിഡന്റ് അജി തമ്പാൻ, ബ്ലോക്ക് പ്രസിഡന്റുമായ രതീഷ് പാലിയിൽ , ബിജി മോൻ ചാലാക്കേരി എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP