Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്ക് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 17 സൈനികർ കൂടി വീരമൃത്യുവരിച്ചു; ഉയർന്ന പ്രദേശത്തെ കൂടിയ തണുപ്പ് ഇവർക്ക് തിരിച്ചടിയായി; ഗാൽവൻ താഴ് വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ആകെ വീരമൃത്യു വരിച്ചത് 20 സൈനികർ; വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യത്തിന്റെ വാർത്താക്കുറിപ്പ്; രാജ്യത്തിന്റെ പരമാധികാരം കാക്കാനും അതിർത്തി സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമെന്നും സൈന്യം; ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ ഇത്രയും ആൾനാശമുണ്ടാകുന്നത് 45 വർഷത്തിന് ശേഷം

ലഡാക്ക് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 17 സൈനികർ കൂടി വീരമൃത്യുവരിച്ചു; ഉയർന്ന പ്രദേശത്തെ കൂടിയ തണുപ്പ് ഇവർക്ക് തിരിച്ചടിയായി; ഗാൽവൻ താഴ് വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ആകെ വീരമൃത്യു വരിച്ചത് 20 സൈനികർ; വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യത്തിന്റെ വാർത്താക്കുറിപ്പ്; രാജ്യത്തിന്റെ പരമാധികാരം കാക്കാനും അതിർത്തി സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമെന്നും സൈന്യം; ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ ഇത്രയും ആൾനാശമുണ്ടാകുന്നത് 45 വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. വാർത്താ ഏജൻസിയായ എൻഐ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് സൈന്യം വാർത്താക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. അതിർത്തിയിലെ സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനികർ മരണത്തിന് കീഴടങ്ങി. സമുദ്രനിരപ്പിൽ നിന്നുയർന്ന പ്രദേശത്തെ കൂടിയ തണുപ്പും മരണത്തിന് കാരണമായി. ഇതോടെ സൈനിക നടപടിയിൽ വീരചരമം പ്രാപിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. രാജ്യത്തിന്റെ പരമാധികാരവും അതിർത്തി കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാ ബദ്ധമാണെന്നും രണ്ടുവരി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഘർഷത്തിൽ കരസേന കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടതായാണ് സൈന്യം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. കേണൽ ബി. സന്തോഷ് ബാബു, ഹവിൽദാർ പളനി, ശിപായി ഓജ എന്നിവരാണ് മരിച്ചത്.ഇവരെ കൂടാതെ 17 പേർക്ക് കൂടി ജീവൻ നഷ്ടമായതോടെ മരിച്ച സൈനികരുടെ എണ്ണം 20 ആയി

ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഏറ്റുമുട്ടൽ മൂന്നുമണിക്കൂർ നീണ്ടുനിന്നു. ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവോ സോഹിയും ചൈനയില ഇന്ത്യൻ അംബാസഡർ വിക്രം മിശ്രയും ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തി. ഇരുഭാഗത്തും കൂടുതൽ നാശനഷ്ടമുണ്ടായതായ റിപ്പോർട്ടുകൾ വന്നതോടെ അതിർത്തി സംഘർഷം കൂടുതൽ മൂർച്ഛിക്കുകയാണ്. നേരത്തെ 3 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായും, അഞ്ച് ചൈനീസ് സൈനികർ മരണമടഞ്ഞതായ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമാണ് പുറത്തുവന്നത്.

ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദ്ദേശം നൽകി. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം വിമർശിച്ചു. നിയന്ത്രണ രേഖ മറികടക്കാൻ ചൈന ശ്രമിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാൽവാൻ താഴ്‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികർ തമ്മിൽ പ്രകോപനമുണ്ടാകുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം അതിർത്തിയിൽ നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.ഇതേ തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയും മർദ്ദനത്തിലേക്ക് വഴിമാറുകയും ചെയ്തു. ബാറ്റൺ കൊണ്ടും കല്ലുകൊണ്ടുമാണ് കേണൽ സന്തോഷിന് മർദ്ദനമേറ്റത്. ഇതോടെ സൈനികരും പ്രത്യാക്രമണം നടത്തി. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി കേണൽ സന്തോഷ്. 1975 ന് ശേഷം ഇന്ത്യ ചൈന സംഘർഷത്തിൽ സൈനികരുടെ മരണം ഇതാദ്യമാണ്.

ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കരവ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദ്ദേശമുണ്ട്.

ഇന്ത്യ അതിർത്തി കയറി സംഘർഷം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. പ്രശ്നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിർത്തിയിൽ ചൈനയുടെ പ്രകോപനം. പ്രശ്നം പരിഹരിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച തുടരുന്നുണ്ട്.അതേസമയം, ഇന്ത്യ വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരും. സൈനികതല ചർച്ചകളിൽ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു.

സൈനിക ചർച്ചയിൽ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയിൽ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തിൽ കർശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കിൽ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിൻവലിച്ചതോടെ നിയന്ത്രണരേഖയിൽ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിൻവലിച്ചിരുന്നു.

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്‌സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.

ജൂൺ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തിൽ നടത്തിയ ചർച്ചകളിൽ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യൻ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗങ്ങളിലും ആൾനാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിർത്തിക്കുള്ളിൽ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP