Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; ഐഎഎസിന് അപേക്ഷിച്ചപ്പോൾ നൽകിയത് മൂന്നു ലക്ഷത്തിൽ കുറവെന്നും; ആസിഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും തെറ്റെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും; പ്രശ്‌നം പഠിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് മറുനാടനോട്; വ്യാജ രേഖകളുടെ പേരിൽ തുലാസിലാടി തലശ്ശേരി സബ് കളക്ടർ ആസിഫ്.കെ.യൂസഫിന്റെ ഐഎഎസ് പദവി

സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; ഐഎഎസിന് അപേക്ഷിച്ചപ്പോൾ നൽകിയത്  മൂന്നു ലക്ഷത്തിൽ കുറവെന്നും; ആസിഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും തെറ്റെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും; പ്രശ്‌നം  പഠിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് മറുനാടനോട്; വ്യാജ രേഖകളുടെ പേരിൽ  തുലാസിലാടി തലശ്ശേരി സബ് കളക്ടർ ആസിഫ്.കെ.യൂസഫിന്റെ ഐഎഎസ് പദവി

എം മനോജ് കുമാർ

തിരുവനന്തപുരം: തലശേരി സബ് കളക്ടർ ആസിഫ്.കെ.യൂസഫിന്റെ ഐഎഎസ് പദവി തുലാസിലാടുന്നു. തെറ്റായ രേഖകൾ ഉപയോഗിച്ചു ഐഎഎസ് നേടിയെന്നു തെളിഞ്ഞതിനാലാണ് യൂസഫിന്റെ ഐഎഎസ് പദവി അനിശ്ചിതത്വത്തിലായത്. ആസിഫിന്റെ അയോഗ്യത ശരിവെച്ചു കൊണ്ടുള്ള റിപ്പോർട്ട് ആണ് ചീഫ് സെക്രട്ടറി കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനു നൽകിയിട്ടുള്ളത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ആസിഫ് നൽകിയ വരുമാന സർട്ടിഫിക്കറ്റും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും തെറ്റെന്നാണ് ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്ന വേളയിൽ ഈ രീതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും ആസിഫിനെതിരെ നടപടിയൊന്നും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ചട്ടപ്രകാരം ഐഎഎസ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കേണ്ടത് ജോലി ചെയ്യുന്നിടത്തെ സർക്കാരാണ്. ആസിഫിനെതിരെ നടപടിയെടുക്കാൻ പഴ്സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാരിനോട് നിർദേശിച്ചെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. പ്രശ്‌നം തങ്ങൾക്ക് മുന്നിലുണ്ടെന്നും ഇത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. ചട്ടപ്രകാരം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സംസ്ഥാനമാണ് ഈ കാര്യത്തിൽ നടപടികൾ കൈക്കൊള്ളേണ്ടത്. പ്രശ്‌നം തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് തന്നെ വിശദമാക്കുമ്പോൾ അസിഫിനെതിരെ നടപടി വരാനുള്ള സാധ്യതകൾ തന്നെയാണ് തുറന്നുവരുന്നത്.

സിവിൽ സർവീസിനു അപേക്ഷിക്കുമ്പോൾ ആസിഫിന്റെ വീടിരിക്കുന്ന കൊച്ചി കണയന്നൂർ തഹൽസീദാർ മുൻപ് നൽകിയ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും തെറ്റാണെന്നാണ് ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 28 ലക്ഷം രൂപയോളം വാർഷിക വരുമാനമുണ്ടെന്ന കാര്യം സിവിൽ സർവീസ് നേടാനായി മറച്ചുവെച്ചതാണ് ആസിഫിന് വിനയായത്. ഒബിസി കാറ്റഗറിയിൽ പ്രവേശനം നേടാനായി വാർഷിക വരുമാനം കുറച്ച് കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചതായി തെളിഞ്ഞതോടെയാണ് സബ് കലക്ടർക്ക് എതിരെ നടപടികൾക്ക് തുടക്കമായത്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ സംഭവം വിജിലൻസും അന്വേഷിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ തലശ്ശേരി സബ് കലക്ടർക്ക് ഐഎഎസ് നഷ്ടമാകാൻ സാധ്യതകൾ ഏറെയാണ്.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. ഈ മാനദണ്ഡത്തിനു അർഹനാകാൻ കുടുംബത്തിന്റെ വരുമാനം കുറച്ചു കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചു എന്നാണ് ആസിഫിനെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനു പിന്നിലുള്ളത്. കഴിഞ്ഞ ജൂണിലാണ് തലശ്ശേരി സബ് കലക്ടർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിൽനിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്. ഈ കത്തിനാണ് തെറ്റായ രേഖകൾ ഉപയോഗിച്ചു ഐഎഎസ് നേടിയെന്നു ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് റിപ്പോർട്ട് നൽകിയത്.

ജാതി സംവരണത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഒടുവിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുകയും ചെയ്ത കേസുകളിൽ പലർക്കും പദവികൾ നഷ്ടമായ സാഹചര്യത്തിൽ ഒരു പരിഗണനയും ആസിഫിന് ലഭിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് ഉന്നത ഐഎഎസ് വൃത്തങ്ങൾ മറുനാടനോട് വിരൽ ചൂണ്ടിയത്. വരുമാന സർട്ടിഫിക്കറ്റ് വ്യാജമെന്നു വന്നാൽ ആനുകൂല്യം ആസിഫിന് നഷ്ടമാകും. അപ്പോൾ ഐഎസ് പദവി തന്നെ നഷ്ടമാകും. എസ്സി,എസ്ടി അല്ലാത്ത ഒരാൾ എസ് സിഎസ്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നത് പോലെ തന്നെയാണ് വ്യാജവരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നതും. രണ്ടും ഒരേ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. പലർക്കും വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ഐഎഎസ്-ഐപിഎസ് നഷ്ടമായിട്ടുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ആസിഫിനെതിരെയും ശക്തമായ നടപടികൾ കേന്ദ്ര പെഴ്സണൽമന്ത്രാലയത്തിൽ നിന്നും വരാനുള്ള സാധ്യതകൾ നിലനിൽക്കുന്നത്. .

വ്യാജ സർട്ടിഫിക്കറ്റ് വഴി സംവരണ ആനുകൂല്യമാണ് ആസിഫ് നേടിയെടുത്തത്. തെറ്റായ ആനുകൂല്യത്തിന്റെ വഴിയെയാണ് ആസിഫ് ഐഎഎസ് നേടിയത് എന്നാണ് വ്യക്തമാകുന്നത്. അതിനാൽ ആനുകൂല്യത്തിനു അർഹതയില്ലെന്ന് തെളിഞ്ഞാൽ പോകുന്നത് ഐഎഎസ് പദവി തന്നെയാണ്. 2015ൽ സിവിൽ സർവീസ് പരീക്ഷയിൽ ആസിഫ് 215 ആം റാങ്കുകാരനാണ്. 2016ലാണ് കേരളാ കെഡറിൽ ആസിഫ് നിയമിതനാകുന്നത്. സംഭവം വിവാദമായപ്പോൾ ആസിഫിനോട് എറണാകുളം കലക്ടറുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗത്തിന്റെ മേൽത്തട്ട് (ക്രീമിലെയർ) ഒഴിവാക്കാൻ വരുമാനം കുറച്ചു കാണിച്ചെന്നും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമാണു ഇപ്പോൾ കണ്ടെത്തപ്പെട്ടത്. മാതാപിതാക്കൾക്കു പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയിരുന്നു. ഇതു രണ്ടും തെറ്റെന്നാണു കണ്ടെത്തൽ.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. 2012-13ൽ 1.8 ലക്ഷവും 2013-14ൽ 1.9 ലക്ഷവും 2014-15ൽ 2.4 ലക്ഷവുമാണ് ആസിഫ് കുടുംബത്തിന്റെ വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ 2012-13ലെ വാർഷിക വരുമാനം 21,80,967 രൂപയും 2013-14 ൽ 23,05,100 രൂപയും 2014-15ൽ 28,71,375 രൂപയുമാണ് വരുമാനം. ഇതാണ് തഹസിൽദാർ രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട്. ഇതു പ്രകാരം നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും അസാധുവാകും. സിവിൽ സർവീസ് റാങ്കും അസാധുവാകും. ശിക്ഷണ നടപടികൾ എന്ന് പറഞ്ഞാൽ സർവീസിൽ നിന്നും നീക്കൽ തന്നെയാണ്. വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കാരണം ഓൾ ഇന്ത്യാ തലത്തിൽ ഒട്ടുവളരെ പേർക്ക് ഐഎഎസ്-ഐപിഎസ് പദവികൾ നഷ്ടമായിട്ടുണ്ട്. ആ നഷ്ടമാകൽ പട്ടികയിലെ ഒടുവിലത്തെ പേരുകാരനാകും തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ. ഐഎഎസ്-ഐപിഎസ് പലർക്കും നഷ്ടമായത് വ്യാജ ജാതി സർട്ടിഫിക്കറ്റ് കാരണമെങ്കിൽ അസിഫിന്റെ പ്രശ്നത്തിൽ വ്യാജവരുമാനസർട്ടിഫിക്കറ്റ് ആണ് പ്രശ്നമായത്. ഒബിസിയിൽ നിന്നുള്ള ഒരാളുടെ അവസരമാണ് ആസിഫ് കാരണം നഷ്ടമായത് എന്ന് കൂടി ഈ കേസിൽ വരുന്നുണ്ട്.

കേരളത്തിൽ വിശ്വനാഥപ്പിള്ള എന്ന ഐപിഎസ് ഓഫീസർക്ക് ഐപിഎസ് നഷ്ടമായിട്ടുണ്ട്. സംവരണം ഉള്ള ജാതിയിലാണ് ജനനം എന്ന് പറഞ്ഞു ഒരു വ്യാജ ജാതിസർട്ടിഫിക്കറ്റ് ആണ് വിശ്വനാഥപിള്ള ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് പൊലീസ് സർവീസിൽ കയറിയത്. ഡിവൈഎസ്‌പിയായാണ് നേരിട്ട് നിയമനം നേടിയത്. പിന്നീട് ഐപിഎസ് ലഭിക്കുകയും ചെയ്തു. സീനിയർ എസ്‌പിയായാണ് വിരമിച്ചത്. വ്യാജസർട്ടിഫിക്കറ്റ് പ്രശ്നത്തിൽ അന്വേഷണം വന്നപ്പോൾ ഇദ്ദേഹത്തിനു ഐപിഎസ് തന്നെ നഷ്ടമായി. ഈ കേസിൽ സുപ്രീംകോടതി വരെ പോയെങ്കിലും വിശ്വനാഥപിള്ളയ്ക്ക് രക്ഷകിട്ടിയില്ല. 2000-ൽ അദ്ദേഹം ഐപിഎസിന് പുറത്തായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാജജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ പല ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇവിടെ പക്ഷെ ക്രീമിലെയർ സർട്ടിഫിക്കറ്റ് പ്രശ്നത്തിലാണ് ആസിഫിന് ചുവടു പിഴച്ചത്.

എന്നെക്കുറിച്ച് ഉയർന്ന ഒരു പരാതിയിൽ ഉള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഒരാൾ എനിക്ക് എതിരെ നൽകിയ പരാതിയാണ് നിലവിലുള്ളത്. വരുമാന സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ അന്വേഷണം വന്നാൽ എനിക്ക് ഒരു കുഴപ്പവും വരില്ല-തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് അന്ന് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടന്നാൽ അത് എന്നെ ദോഷകരമായി ബാധിക്കുന്നില്ല. ആറു ലക്ഷം രൂപ വാർഷിക വരുമാനം വന്നാലാണ് പിന്നോക്ക വിഭാഗത്തിന്റെ ക്രീമിലെയർ ഒഴിവാക്കാൻ വരുമാനം ആറു ലക്ഷത്തിൽ താഴെ വരണം. എനിക്ക് നിയമനം ലഭിക്കുന്നതിന് മുൻപുള്ള ഒരു വർഷം അഞ്ച് ലക്ഷം രൂപയാണ് വാർഷിക വരുമാനം. അതുകൊണ്ട് തന്നെ പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിനു ഞാൻ അർഹനാണ്.

എല്ലാം യുപിഎസ്‌സി വെരിഫൈ ചെയ്തതാണ്. ഇപ്പോൾ ക്രീമിലെയർ പരിധി എട്ടു ലക്ഷമാണ്. എക്സാം പാസാകുന്നതിനു രണ്ടു വർഷം മുൻപാണ് അപേക്ഷ നൽകുന്നത്. അപ്പോയിന്റ് ചെയ്യുന്ന സമയത്ത് ക്വാളിഫൈ ആണോ എന്ന് വെരിഫൈ ചെയ്തിട്ടുണ്ട്. അപേക്ഷ നൽകുന്ന സമയത്ത് ഞാൻ ക്വാളിഫൈഡ് അല്ല എന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതിയിൽ കഴമ്പില്ല. പരാതി വന്നപ്പോൾ ആ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. പരാതി നൽകി അത് വാർത്തയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഇരുപത് ലക്ഷം ഒക്കെ വാർഷിക വരുമാനമുണ്ട്. പക്ഷെ ഒരു വർഷം ആറു ലക്ഷത്തിൽ താഴെയായിരുന്നു. ഇത് മാത്രം ശ്രദ്ധിച്ചാൽ മതി. ഒരു വർഷം വരുമാനം ആറു ലക്ഷത്തിൽ താഴെയുണ്ട് എന്നാണ് ആസിഫ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP