Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർത്തയെക്കുറിച്ച് അറിയില്ലെന്നും മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും ഏതെങ്കിലും ചാനലിലൂടെ പറഞ്ഞില്ലെങ്കിൽ സൂര്യയുടെ നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ; വാട്‌സാപ്പിലൂടെ കാമുകി അയച്ചത് വായിച്ചാൽ അറയ്ക്കുന്ന തെറിയും അപമാനവും; കാമുകനുമൊത്തുള്ള മകളുടെ ദൃശ്യങ്ങൾ എന്ന പേരിലെ വാട്‌സാപ്പ് സന്ദേശം വ്യാജ നിർമ്മിതിയെന്ന് അച്ഛനും അമ്മയും; മിടുക്കനായ ഉണ്ണിയെ കൊണ്ട് പൊറുതിമുട്ടി സൂര്യയുടെ മാതാപിതാക്കൾ; ഒന്നും അന്വേഷിക്കാതെ പൊലീസും

വാർത്തയെക്കുറിച്ച് അറിയില്ലെന്നും മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും ഏതെങ്കിലും ചാനലിലൂടെ പറഞ്ഞില്ലെങ്കിൽ സൂര്യയുടെ നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ; വാട്‌സാപ്പിലൂടെ കാമുകി അയച്ചത് വായിച്ചാൽ അറയ്ക്കുന്ന തെറിയും അപമാനവും; കാമുകനുമൊത്തുള്ള മകളുടെ ദൃശ്യങ്ങൾ എന്ന പേരിലെ വാട്‌സാപ്പ് സന്ദേശം വ്യാജ നിർമ്മിതിയെന്ന് അച്ഛനും അമ്മയും; മിടുക്കനായ ഉണ്ണിയെ കൊണ്ട് പൊറുതിമുട്ടി സൂര്യയുടെ മാതാപിതാക്കൾ; ഒന്നും അന്വേഷിക്കാതെ പൊലീസും

വിനോദ്.വി.നായർ

കൊല്ലം : മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മാതാപിതാക്കൾക്ക് മരുമകന്റെ ഭീഷണി. കരുനാഗപ്പള്ളി വവ്വാക്കാവ് കുറുങ്ങപ്പള്ളി മുറിയിൽ സൂര്യകാന്തിയിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സൂര്യദേവിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മറുനാടൻ നൽകിയ വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സൂര്യയുടെ മാതാപിതാക്കളെ മരുമകൻ ഉണ്ണിക്കൃഷ്ണൻ ഭീഷണിപ്പെടുത്തുന്നത്. മറുനാടനിൽ വന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്നും മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും ഏതെങ്കിലും വാർത്താ ചാനലിലൂടെ പറഞ്ഞില്ലെങ്കിൽ സൂര്യയുടെ നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി.

സൂര്യയുടെ സഹോദരൻ സുരേഷിന്റെ ഭാര്യ രാജേശ്വരിയും നിരന്തരം ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നതിന്റെ രേഖകൾ മറുനാടന് ലഭിച്ചു. പാലക്കാട് നെന്മാറ കരിമ്പാറ സ്വദേശിനിയും ഉണ്ണികൃഷ്ണനും തമ്മിലുള്ള അവിഹിത ബന്ധമാണ് മകൾ മരിക്കാനിടയാക്കിയതെന്ന് സൂര്യയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഉണ്ണികൃഷ്ണന്റെയും കാമുകിയുടേയും ഫോണുകൾ പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുന്നതിനിടെയാണ് ഭീഷണിയുമായി ഉണ്ണിക്കൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ രണ്ടു മക്കളുടെയും ജീവിതം തകർത്ത ഉണ്ണികൃഷ്ണനും കാമുകിയും മകനെയും ബന്ധുക്കളെയുമടക്കം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി സൂര്യയുടെ മാതാവ് രാധാമണി മറുനാടനോട് പറഞ്ഞു. ഇപ്പോൾ കാമുകനുമൊത്തുള്ള മകളുടെ ദൃശ്യങ്ങൾ എന്ന പേരിൽ വാട്‌സാപ്പ് സന്ദേശം ലഭിച്ചു. അവനെ ഞങ്ങൾക്ക് പേടിയാണ്. പതിമൂന്ന് വർഷം ഒരുമിച്ച് താമസിച്ചിട്ടും ഉണ്ടാകാതിരുന്ന കാമുകൻ മകൾ മരിച്ചപ്പോൾ ഉണ്ടായി എന്നത് അവിശ്വസനീയമാണ്. ഇതൊക്കെ നിർമ്മിക്കാൻ ഉണ്ണി മിടുക്കനാണെന്നും മകനും ബന്ധുക്കൾക്കും അടക്കം ഇത്തരം വ്യാജ ദൃശ്യങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ ഇനി കൊന്നാൽ പോലും സത്യം മാത്രമേ ഞങ്ങൾ പറയൂ എന്നും മറുനാടനിൽ വന്ന വാർത്ത തിരുത്തി പറയാൻ തങ്ങൾ തയ്യാറല്ലെന്നും രാധാമണി വ്യക്തമാക്കി.

2019 നവംബർ 15 ന് രാത്രിയാണ് സൂര്യയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണന്റെ അവിഹിത ബന്ധത്തെ തുടർന്ന് ഇവരുടെ പ്രേരണയിലാണ് മകൾ ആത്മഹത്യ ചെയ്‌തെന്നാണ് സുരേന്ദ്രൻ നായരും ഭാര്യ രാധാമണിയും പറയുന്നത് . ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് 2019 നവംബർ 22 നാണ് കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടറിന് സൂര്യയുടെ പിതാവ് സുരേന്ദ്രൻ നായർ പരാതി നൽകിയത്. എന്നാൽ ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. മറുനാടനിൽ വാർത്ത വന്നതിനെത്തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സൂര്യയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.

ഇതിൽ പ്രകോപിതനായ ഉണ്ണിക്കൃഷ്ണൻ സൂര്യയുടേതെന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ചതായാണ് സൂചന. കൊച്ചിയിൽ എസ് യു വി ഓറഞ്ച് എന്ന പേരിൽ പരസ്യ നിർമ്മാണ കമ്പനി നടത്തുന്ന ഉണ്ണിക്കൃഷ്ണൻ സൂര്യയുടെ ബന്ധുക്കൾക്കും ഇത്തരം ദൃശ്യങ്ങൾ അയയ്ച്ചതായാണ് സൂചന. പന്തളം പോളിടെക്‌നിക്കിൽ പഠിച്ചിരുന്ന കാലത്ത് പ്രണയബദ്ധരായ സൂര്യയും ഉണ്ണികൃഷ്ണനും 2006 നവംബർ 19നാണ് വിവാഹിതരായത്. ഇരുവർക്കും എട്ടു വയസ്സുള്ള മകനുണ്ട്. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മകൻ സുരേഷ് പാലക്കാട് നെന്മാറ കരിമ്പാറ സ്വദേശിനി രാജേശ്വരിയുമായി പ്രണയത്തിലാവുകയും 2016 ഏപ്രിൽ ആറിന് വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

ഭർത്താവിന്റെ  അവിഹിതം അറിഞ്ഞതോടെ സൂര്യ പലതവണ വിലക്കിയിട്ടും ബന്ധത്തിൽ നിന്നു പിന്മാറാൻ ഇരുവരും തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നതായും മകളുടെ മരണ ശേഷം അറിയാൻ കഴിഞ്ഞതായി സുരേന്ദ്രൻ പറയുന്നു. മകളുടെ കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും തന്റെ സഹോദരിയുടെ മക്കളുമായി സൂര്യ ഈ വിവരം പങ്കുവെച്ചിരുന്നുവെന്നും മാതാവ് രാധാമണി വെളിപ്പെടുത്തി. അച്ഛനെയും സഹോദരനെയും ഈ വിവരം അറിയിക്കരുതെന്നും എങ്ങനെയും ഉണ്ണികൃഷ്ണനെ ഈ ബന്ധത്തിന് പിന്തിരിപ്പിക്കാമെന്നും എന്നും സൂര്യ പറഞ്ഞിരുന്നതായി രാധാമണി പറയുന്നു. രാത്രി സമയങ്ങളിൽ ഉണ്ണികൃഷ്ണനും കാമുകിയും നടത്തിയിരുന്ന ഫോൺ സംഭാഷണങ്ങളെ കുറിച്ചും ഇരുവരുടെയും വാട്‌സാപ്പ് ചാറ്റുകളെക്കുറിച്ചും സൂര്യയ്ക്ക് അറിവുണ്ടായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ഉണ്ണിക്കൃഷ്ണൻ കാമുകിയുമായി കാറിൽ കറങ്ങിയിരുന്നതായും ഇതേക്കുറിച്ച് ചോദിച്ച് രാജേശ്വരിയുമായി വഴക്കുണ്ടാക്കുകയും അപ്പോൾ 'നിന്റെ ഭർത്താവിനെ അല്ലെങ്കിൽ നിന്നെ ഈ കുടുംബത്തിൽ നിന്ന് കൊണ്ടുപോകും' എന്ന് കാമുകി പറഞ്ഞതായി സൂര്യ തന്നെ അറിയിച്ചിരുന്നതായി രാധാമണി പറഞ്ഞു. മകൾ മരിക്കുന്നതിന് തൊട്ടുമുൻപ് മുമ്പ് നവംബർ 15 ആം തീയതി രാത്രി 10 മണിയോടെ നൂറനാടുള്ള തന്റെ വീട്ടിലെത്തിയ ഉണ്ണിക്കൃഷ്ണൻ പണയം വെക്കാനായി വാങ്ങിയ സ്വർണം തിരികെ നൽകിയിരുന്നു . അതിനുശേഷം കരുനാഗപ്പള്ളിയിലേക്ക് മടങ്ങിപ്പോയ ഉണ്ണിക്കൃഷ്ണൻ അന്ന് രാത്രി സൂര്യയുമായി വഴക്കിടുകയും മകളെ ഇയാൾ ഉപദ്രവിച്ചതായും സൂര്യയുടെ മാതാപിതാക്കൾ പറയുന്നു.

ആ രാത്രിയിൽ പത്തിലധികം തവണ കാമുകി സൂര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്നതായി മരണ സമയത്ത് സൂര്യയുടെ കൈവശമുണ്ടായിരുന്ന ഫോൺ പരിശോധിച്ച ബന്ധുക്കൾക്ക് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു. മകളുടെ മരണത്തിന് ശേഷമാണ് താൻ ഈ സംഭവങ്ങളൊക്കെ അറിയുന്നതെന്നും തുടർന്ന് നവംബർ 22 ആം തീയതി കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലിസിൽ പരാതിപ്പെട്ടതറിഞ്ഞ ഉണ്ണിക്കൃഷ്ണൻ മകളുടെ മരണത്തെക്കുറിച്ച് കൊച്ചുമകനോട് വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് തങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ' രണ്ടിനെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ' പറഞ്ഞതായും രാധാമണി പറയുന്നു .

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP