Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫുഡ് ഫാസിസം എന്ന താത്വിക അവലോകനം മുതൽ തൊട്ട് പോകരുത് എന്റെ പൊറോട്ടയെ എന്ന ആക്രോശം വരെ; പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ ഹാഷ് ടാ​ഗ് പ്രചാരണത്തിന് നേതൃത്വം നൽകി ടൂറിസം വകുപ്പും; അത് വേറെ പൊറോട്ടയെന്ന് വിദ​ഗ്ധരും

ഫുഡ് ഫാസിസം എന്ന താത്വിക അവലോകനം മുതൽ തൊട്ട് പോകരുത് എന്റെ പൊറോട്ടയെ എന്ന ആക്രോശം വരെ; പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ ഹാഷ് ടാ​ഗ് പ്രചാരണത്തിന് നേതൃത്വം നൽകി ടൂറിസം വകുപ്പും; അത് വേറെ പൊറോട്ടയെന്ന് വിദ​ഗ്ധരും

മറുനാടൻ ഡെസ്‌ക്‌

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അഥോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ. പൊറോട്ടയും ബീഫുമില്ലാത്ത ഒരു കേരളത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് വിലപിക്കുന്നവർ മുതൽ തൊട്ട് പോകരുത് എന്റെ പൊറോട്ടയെ എന്ന് ആക്രോശിക്കുന്നവരും ഫുഡ് ഫാസിസം എന്ന് താത്വിക അവലോകനം നടത്തുന്നവരും കുറവല്ല. മലയാളിയുടെ ദേശീയ ഭക്ഷണം എന്ന് മലയാളി സ്വയം വിശേഷിപ്പിക്കുന്ന പൊറോട്ടക്കായി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചിരിക്കുകയാണ്. #HandsoffPorotta എന്ന പ്രചരണത്തിന് കേരള ടൂറിസം വകുപ്പ് തന്നെയാണ് നേതൃത്വം നൽകുന്നത്. ഒട്ടേറെ അടിച്ചമർത്തലുകൾക്കും ചുരുട്ടി കൂട്ടലുകൾക്കും ശേഷം ആണ് പൊറോട്ട ഉണ്ടാകുന്നതെന്നും ഇതുകൊണ്ടൊന്നും തളരില്ലെന്നും തളർന്നാൽ രുചിയും ഉണ്ടാകില്ലെന്നും പൊറോട്ട വാദികൾ കാവ്യാത്മകമായി പറയുന്നു. "പോട്ടേ പൊറോട്ടെ, സാരമില്ല എന്തു സംഭവിച്ചാലും നിനക്ക് ഞങ്ങളുണ്ട്" - സൈബർ പ്രക്ഷോഭകാരികൾ പറയുന്നു.

തിന്നാൻ തയ്യാർ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനമാണ് പൊറോട്ട പ്രശ്നം ആദ്യം ഉയർത്തിയത്. ഇവർ പൊറോട്ട റൊട്ടിവിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്. എന്നാൽ, പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്.

അതേസമയം, റസ്റ്റോറന്റിൽ വിളമ്പുന്ന പൊറോട്ടക്ക് ഇത് ബാധകമല്ലെന്ന് വിദ്​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പായ്ക്ക് ചെയ്ത് വിൽക്കുന്ന പൊറോട്ടക്ക് മാത്രമാണ് ഉയർന്ന ജിഎസ്ടി നൽകേണ്ടിവരികയെന്ന് ഉദാഹരണ സഹിതം ഇവർ ചൂണ്ടിക്കാട്ടുന്നു. ഫ്രോസൻ പൊറോട്ട പ്രിസർവ്ഡ് ആണെന്ന് മാത്രമല്ല, സീൽ ചെയ്തതും പായ്ക്ക് ചെയ്തതും ബ്രാൻഡ് ചെയ്തതുമാണ്. അതുകൊണ്ട് തന്നെ ഇത് ഉയർന്ന നിരക്കിൽ വിൽക്കാവുന്നതാണ്. ഇത് ഒരു മുഖ്യാഹാരം അല്ല. അതുകൊണ്ട് തന്നെ ടാക്സ് നൽകാൻ പറ്റുന്നവർ മാത്രമായിരിക്കും ഇത് വാങ്ങുക. ബിസ്കറ്റ്, പേസ്ട്രി, കേക്കുകൾ എന്നിവയ്ക്ക് പോലും 18 ശതമാനം ജി എസ് ടി ഉണ്ട്. ശീതീകരിച്ച പൊറോട്ടകൾ സാധാരണ റൊട്ടിയുമായോ റസ്റ്റോറന്റിൽ വിളമ്പുന്ന പൊറോട്ടയുമായോ താരതമ്യം ചെയ്യാൻ കഴിയില്ല.

റൊട്ടിയും, പൊറോട്ടയും ഒരു റസ്റ്റോറന്റിൽ വിളമ്പുകയോ, ടേക്ക് എവേയിൽ നൽകുകയോ ചെയ്യുമ്പോൾ 5ശതമാനം ജി എസ് ടിയാണ് ഈടാക്കുന്നതെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. പ്രൊസസ് ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾക്ക് ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്നത് ലോകവ്യാപകമാണ്. പാൽ നികുതിരഹിതമാണ്, എന്നാൽ, ടെട്രാപാക്ക് പാലിന് അഞ്ച് ശതമാനവും കണ്ടൻസ്ഡ് പാലിന് 12 ശതമാനവും ടാക്സ് ഈടാക്കുന്നുണ്ട്. അതുകൊണ്ട്, റസ്റ്റോറന്റിൽ പോയി പൊറോട്ട ഓർഡർ ചെയ്യാൻ മടിക്കേണ്ടെന്നും റൊട്ടിയുടെ അതേ ജി എസ് ടി മാത്രമാണ് റസ്റ്റോറന്റിൽ പൊറോട്ടയ്ക്ക് ഈടാക്കുകയെന്നും ഇക്കൂട്ടർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP