Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിയതമന്റെ വിയോഗം അറിഞ്ഞ് ആകെ തളർന്ന് ആതിര; വിവരം പറയുന്നത് പ്രസവത്തിന് ശേഷം; അർദ്ധരാത്രിയിൽ കൊച്ചിയിൽ എത്തിയ നിതിന്റെ മൃതദേഹം അവസാന കാഴ്ചയ്ക്കായി പേരാമ്പ്രയിലേക്ക്; ആർക്കും ഒരിക്കലും വരരുതേ എന്ന് പ്രാർത്ഥിക്കേണ്ട ഒരു മഹാദുരന്തത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ; നിതിൻ മലയാളിയുടെ നൊമ്പരമാകുമ്പോൾ

പ്രിയതമന്റെ വിയോഗം അറിഞ്ഞ് ആകെ തളർന്ന് ആതിര; വിവരം പറയുന്നത് പ്രസവത്തിന് ശേഷം; അർദ്ധരാത്രിയിൽ കൊച്ചിയിൽ എത്തിയ നിതിന്റെ മൃതദേഹം അവസാന കാഴ്ചയ്ക്കായി പേരാമ്പ്രയിലേക്ക്; ആർക്കും ഒരിക്കലും വരരുതേ എന്ന് പ്രാർത്ഥിക്കേണ്ട ഒരു മഹാദുരന്തത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ; നിതിൻ മലയാളിയുടെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇനി ആതിരയും കുഞ്ഞു തനിച്ചാണ്. അവർ നിതിൻ വിട്ടകന്ന സത്യം മനസ്സിലാക്കി കഴിഞ്ഞു ആതിര. ആതിരയെ സമാധാനിപ്പിക്കാൻ ആർക്കും ആകുന്നില്ല. ഇതിനിടെ ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. ആംബുലൻസിൽ കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടു പോയി. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയിൽ നടക്കും.

കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേർപാടറിയാതെ ആതിര ഇന്നലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിയമപോരാട്ടം നടത്തിയത് ഗർഭിണിയായ ആതിരയും ഭർത്താവ് നിതിൻ ചന്ദ്രനുമായിരുന്നു. ഇത് ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. വന്ദേ ഭാരത് മിഷനിൽ വിമാനം എത്തിയപ്പോൾ ആതിര നാട്ടിലെത്തി. അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭർത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാൾ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാൾക്കായി ആ ടിക്കറ്റ് നൽകി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിൻ ആതിരക്ക് നൽകിയ വാക്ക്. അത് വേദനിക്കുന്ന ഓർമ്മയാണ് ഇന്ന് ആതിരയ്ക്ക്.

ദുബായിൽ ഐടി എൻജിനീയറായ ആതിര ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസം നിതിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭർത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുൻപ് പ്രസവശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെൺകുഞ്ഞിനു ജന്മം നൽകി. അതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗം ആതിരയെ അറിയിച്ചത്. ആകെ തളർന്ന ആതിരയ്ക്ക് അടുത്തേക്ക് നിതിന്റെ മൃതദേഹം എത്തുമ്പോൾ എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്ന് ആർക്കും അറിയില്ലെന്നതാണ് വസ്തുത.

പ്രസവം കഴിയും വരെ നിതിന്റെ മരണ വിവരം ആതിര അറിഞ്ഞില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈൽ സംവിധാനങ്ങളൊന്നും നൽകാതെ ഗർഭാകാല പരിചരണത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ലായിരുന്നു. എന്നാൽ പ്രസവ ശേഷം എല്ലാം അറിയിച്ചു.

ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര. ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല. ഇൻകാസിന്റെ സജീവ പ്രവർത്തകനായി നിതിൻ അവിടെ തന്നെ നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു. ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിതിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു.

നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ ആതിര വിവരം പെട്ടന്ന് അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മൊബൈൽ ഫോൺവഴിയും മറ്റു സംവിധാനങ്ങൾ വഴിയും വിവരം അറിയിക്കാതിരിക്കാൻ മുകൈയെടുത്തു. പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ ആതിരയെ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് വിവരം അറിഞ്ഞാൽ ആവശ്യമായി മെഡിക്കൽ സംവിധാനം ഉണ്ടാകുമല്ലോ എന്നതു കൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിതിൻ. 2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിതിൻ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തിൽ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിതിന്റെ ഒടുവിലത്തെ ഫേസ്‌ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ്. ജൂൺ രണ്ടിനായിരുന്നു നിതിന്റെ ജന്മദിനം. ഒരുവർഷംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. തനിക്കു മാത്രമല്ല, എല്ലാ ഗർഭിണികൾക്കുംവേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെകൂടെ താങ്ങായിനിന്നത് നിതിനായിരുന്നു. ഭാര്യയ്ക്കൊപ്പം കോഴിക്കോട്ടേക്കുപോകാൻ നിതിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കുലഭിച്ച വിമാനടിക്കറ്റിന്റെ പേരിൽ നിതിൻ മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു.

ആതിരയും നിതിനും ദുബായിൽ എൻജിനിയർമാരാണ്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടിൽനിന്നു പോയത്. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. ആരതി ഏകസഹോദരിയാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP