Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോർജ്ജ് ഫ്ളോയ്ഡ് കറുത്തവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളമാകുന്നു; വൈറ്റ്ഹൗസിൽ നിന്നും ട്രംപിനെ ഓടിക്കുന്നതുവരെ വിശ്രമമില്ല; വംശീയ വെറിയനായ പൊലീസുകാരൻ ഞെക്കിക്കൊന്ന കറുത്ത വർഗ്ഗക്കാരന്റെ സംസ്‌കാരം ട്രംപ് വിരുദ്ധ റാലിയായി മാറിയപ്പോൾ കണ്ണീരണിഞ്ഞ് ആയിരങ്ങൾ; ഫ്ളോയ്ഡിന്റെ മരണം ഒരു സാധാരണ സംഭവം അല്ലെന്നും ഒരു മാറ്റത്തിനുള്ള രാസ ത്വരകമാണെന്നും കാഹളം ഉയരുമ്പോൾ

ജോർജ്ജ് ഫ്ളോയ്ഡ് കറുത്തവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാഹളമാകുന്നു; വൈറ്റ്ഹൗസിൽ നിന്നും ട്രംപിനെ ഓടിക്കുന്നതുവരെ വിശ്രമമില്ല; വംശീയ വെറിയനായ പൊലീസുകാരൻ ഞെക്കിക്കൊന്ന കറുത്ത വർഗ്ഗക്കാരന്റെ സംസ്‌കാരം ട്രംപ് വിരുദ്ധ റാലിയായി മാറിയപ്പോൾ കണ്ണീരണിഞ്ഞ് ആയിരങ്ങൾ; ഫ്ളോയ്ഡിന്റെ മരണം ഒരു സാധാരണ സംഭവം അല്ലെന്നും ഒരു മാറ്റത്തിനുള്ള രാസ ത്വരകമാണെന്നും കാഹളം ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിൽ വർണ്ണവെറിയുടെ ഇരയായി ദാരുണമായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ളോയ്ഡിന്റെ സംസ്‌കാരം നടന്നു. ഇക്കഴിഞ്ഞ 25 നാണ് വെള്ളക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ളോയ്ഡിനെ റോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെക്കി കൊന്നത്. അമേരിക്കയിലുടനീളം ഇത് കടുത്ത പ്രതിഷേധത്തിനിരയാക്കിയിരുന്നു. പലയിടത്തും അക്രാമാസക്തമായ പ്രതിഷേധം വൈറ്റ്ഹൗസിന്റെ മതിൽക്കെട്ടിനകത്ത് വരെ എത്തി. കടൽക്കടന്ന് യൂറോപ്പിലേക്കും വ്യാപിച്ച പ്രതിഷേധം ബ്രിട്ടനിലും ഏറെ അക്രമാസക്തമായിരുന്നു.

കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള വംശീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധ ജ്വാലകൾക്ക് തീകൊളുത്തിയ ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണം, ഒരു പക്ഷെ അമേരിക്ക പ്രതീക്ഷിക്കുന്നതിലും അധികം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് ഇന്നലെ നടന്ന ജോർജ്ജിന്റെ ശവസംസ്‌കാര ചടങ്ങുകൾ നൽകുന്ന സൂചന. ഹൂസ്റ്റൺ മെമോറിയൽ ഗാർഡനിലും ഫൗണ്ടൻ പ്രെയ്സ് ചർച്ചിലും ആയി നടന്ന സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഇതിനു മുൻപ് വംശീയ വെറിക്ക് ഇരകളായ അഹമൗദ് അർബെറി, ബോതാം ജീൻ, എറിക് ഗാർനർ എന്നിവരുടെ ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ റവ. അൽ ഷാർപ്ടൺ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു. ചടങ്ങിൽ സംസാരിച്ച മറ്റൊരു പാസ്റ്റർ, വൈറ്റ്ഹൗസ് ശുദ്ധീകരിക്കണം എന്നും ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധം നടത്തിയവരെ നിശബ്ദരാക്കുവാനും പ്രതിഷേധം ഇല്ലാതെയാക്കുവാനുമായിരുന്നു ട്രംപ് കൂടുതൽ ശ്രദ്ധിച്ചത് എന്നായിരുന്നു ഷാർപ്ടൺ ആരോപിച്ചത്. ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ടെലിവിഷൻ കമന്റേറ്ററുമായ ഷാർപ്ടൺ, ജോർജ്ജ് ഫ്ളോയിഡിനെ വിശേഷിപ്പിച്ചത് ഒരു വലിയ തുടക്കം ഇവിടെ ഉപേക്ഷിച്ചു പോയ സാധാരണ സഹോദരൻ എന്നായിരുന്നു. പാതിവഴിയിൽ ദൈവംഈ ഉപേക്ഷിക്കപ്പെട്ട കല്ലിനെ എടുത്ത് ലോകത്തെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ള ഒരു പ്രസ്ഥാനത്തിന്റെ മൂലക്കല്ലാക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1968-ൽ കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനും കറുത്തവരുടെ നേതാവുമായിരുന്നു മാർട്ടിൻ ലൂതർ കിങ് ജൂനിയർ, 1963 -ൽ ലിങ്കൺ മെമോറിയലിൽ വച്ചു നടത്തിയ വിശ്വപ്രസിദ്ധമായ ''എനിക്കും ഒരു സ്വപ്നമുണ്ട്'' എന്ന പ്രസംഗത്തിന്റെ അമ്പത്തി ഏഴാം വാർഷികാഘോഷവേളയിൽ ജോർജ്ജ് ഫ്ളോയ്ഡിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഒരു റാലി നടത്തുമെന്നും അറിയിപ്പുണ്ടായിട്ടുണ്ട്. ഫ്ളോയ്ഡിന്റെ മരണം ഒരു സാധാരണ സംഭവം അല്ലെന്നും ഒരു മാറ്റത്തിനുള്ള രാസത്വരകമാണെന്നും ആയിരുന്നു ചടങ്ങിൽ പങ്കെടുത്ത റവ. വില്യം ബിൽ പറഞ്ഞത്.

ജാമി ഫോക്സ്, നടൻ ചന്നിങ് ടൗടം, എൻ എഫ് എൽ താരം ജെ ജെ വാട്ട്, കോൺഗ്രസ് അംഗം അൽ ഗ്രീൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കുതിരയെ പൂട്ടിയ കാരേജിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജോർജ്ജ് ഫ്ളോയ്ഡിന്റെ മൃതദേഹം പിന്നീട് പേൾ ലാൻഡിലെ ഹൂസ്റ്റൺ മെമോറിയൽ ഗാർഡനിൽ അദ്ദേഹത്തിന്റെ മാതാവിന്റെ ശവക്കല്ലറക്ക് അടുത്തായി സംസ്‌കരിച്ചു. എട്ട് മിനിറ്റ് 46 സെക്കന്റ് ഒരു വംശവെറിയന്റെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്നപ്പോൾ, അവസാന ശ്വാസം വലിക്കുന്നതിന് മുൻപ് ജോർജ്ജ് ഫ്ളോയ്ഡ് വിളിച്ചു കരഞ്ഞത് തന്റെ അമ്മയേയായിരുന്നു.

ഇതിനു മുൻപും കറുത്തവർഗ്ഗക്കാർ വിവേചനത്തിനും വർണ്ണവെറിക്കും ഇരയായപ്പോഴും നിശബ്ദത പാലിച്ച ട്രംപ് ഇക്കാര്യത്തിലും അതേ മാർഗ്ഗം തന്നെയാണ് പിന്തുടർന്നതെന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത പലരുടെയും അഭിപ്രായം. ഈ ക്രൂരമായ വിവേചനങ്ങൾക്ക് അറുതി വരുത്താതെ റബ്ബർ ബുള്ളറ്റും കണ്ണീർ വാതകവും കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിച്ചതെന്നും അഭിപ്രായമുയര്ന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി കൊടുത്ത വീഡിയോ സന്ദേശവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. വംശീയ സമത്വത്തിനുള്ള സമയമായി എന്നാണ് അതിൽ ജോ ബിഡൻ പറഞ്ഞിരിക്കുന്നത്.

ശ്വാസം കിട്ടാതെ പിടയുമ്പോൾ നെഞ്ചുരുകി ഫ്ളോയ്ഡ് വിളിച്ചത് അമ്മേ എന്നായിരുന്നു. ആ വിളി ലോകമെമ്പാടുമുള്ള അമ്മയുടെ കറുത്ത മക്കൾ വിങ്ങുന്ന ഹൃദയത്തോടെയാണ് കേട്ടത്. മനസ്സിൽ മനുഷ്യത്വം അവശേഷിക്കുന്ന മനുഷ്യർ ലോകമെമ്പാടും ആ വിളി ഏറ്റെടുത്തിരിക്കുന്നു. ഇന്നലെ ശവസംസ്‌കാരത്തിനായി ജോർജ്ജിന്റെ മൃതദേഹം കൊണ്ടുപോയപ്പോൾ തടിച്ചുകൂടിയവരും മിന്നീപോളീസിലും ടെക്സാസിലുമൊക്ക് ''എനിക്ക് ശ്വാസം മുട്ടുന്നു'' എന്നെഴുതിയ ടീഷർട്ട് ധരിച്ച് മൗനപ്രതിഷേധം നടത്തിയവരുമൊക്കെ ഒരു സൂചനയാണ്! നൽകുന്നത്. അമേരിക്ക വലിയൊരു സാമൂഹ്യ മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന സൂചന. ട്രംപിന്റെ ഭാവി എന്തായിരിക്കണമെന്ന് അമേരിക്കൻ ജനത ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞു എന്ന സൂചന.

ആറ് മിനിട്ടോളം വംശവെറിപൂണ്ട ഒരു പൊലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസംമുട്ടി മരിച്ച ജോർജ്ജ് ഫ്‌ളോയിഡ് അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ രോഷത്തിന്റെ പ്രതീകമായി മാറിയിരുന്നു. പിന്നീട് ഇത് വെളുത്ത വർഗ്ഗക്കാരം ഏറ്റെടുത്തു, ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അനുഭവിച്ചുവന്ന വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കാതലാവുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തി പ്രാപിക്കുമ്പോൾ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന്റെ പേടിസ്വപ്നമാവുകയാണ് സമരക്കാർ. വ്യാജരേഖ ചമച്ചു എന്ന കേസിൽ സംശയിക്കപ്പെടുന്ന ജോർജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ യുവാവ് വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വംശവെറിക്ക് ഇരയായി ജീവൻ വെടിഞ്ഞകാര്യം ലോകമാകെ പ്രതിഷേധം ഉയർത്തിയിരുന്നു. തികച്ചും മൃഗീയമായ രീതിയിൽ റോഡിൽ കിടക്കുന്ന ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചാണ് കൊന്നത്. ഈ കൊലപാതകരംഗത്തിന്റെ വീഡിയോ ലോകമെമ്പാടും ലക്ഷക്കണക്കിന് ആൾക്കാരാണ് നിറകണ്ണുകളുമായി കണ്ടിരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ച് കരയുന്ന ഫ്‌ളോയിഡിന്റെ മുഖം, ആ വീഡിയോ കണ്ടവർക്കൊന്നും അത്രപെട്ടെന്ന് മറക്കാനാകില്ല.

എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന് മാത്രം യാതോരു കുലുക്കവും ഉണ്ടായില്ല. വീഡിയോയിൽ ഈ പൊലീസുകാരനെ കണ്ട മറ്റൊരു കറുത്തവർഗ്ഗക്കാരനായ യുവാവും ഇയാൾക്കെതിരെ പരാതിയുമായി എത്തി. വർഷങ്ങൾക്ക് മുൻപ് ഒരു ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി തന്റെ വീട്ടിലെത്തിയ ഈ ഉദ്യോഗസ്ഥൻ വളരെ അടുത്തുനിന്ന് തന്റെ നേർക്ക് രണ്ടുതവണ വെടിയുതിർത്തു എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ ഫലമായി വെടിയുണ്ട തുളച്ചുകയറിയ ഒരു ദ്വാരം ഇപ്പോഴും അയാളുടെ ഉദരത്തിലുണ്ട്. വീഡിയോ പുറത്തുവന്ന ഉടൻ തന്നെ പ്രതിഷേധം ഇരമ്പാൻ തുടങ്ങിയിരുന്നു. കുറ്റവാളിയായ പൊലീസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളായ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസിൽ നിന്നും പിരിച്ചുവിട്ടു എന്നറിയിപ്പ് വന്നിട്ടും ജനരോഷം അടങ്ങിയില്ല. കൊലപാതകകേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പൊതുവായ ആവശ്യം.

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്ന വീഡിയോ ഒരു വിതുമ്പലോടെയല്ലാതെ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവർക്ക് കണ്ടിരിക്കാനാകില്ല. എന്നാൽ, അതിലും ഹൃദസ്പർശിയായ മറ്റൊരു വീഡിയോ ഈ സംഭവം സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ ആംഗിളിൽ ചിത്രീകരിച്ച ഈ വീഡിയോയിൽ എനിക്ക് ശ്വാസം മുട്ടുന്നു എന്നും എഴുന്നേറ്റ് നില്ക്കാൻ അനുവദിക്കണമെന്നും ഫ്‌ളോയ്ഡ് നിലവിളിക്കുന്നത് വ്യക്തമായി കേൾക്കാം. ഈ വീഡിയോയിൽ മൂന്ന് പൊലീസുകാരെയാണ് ഫ്‌ളൊയിഡിന്റെ പുറത്ത് കാണുന്നത്. വയർ വേദനിക്കുന്നു, കഴുത്ത് വേദനിക്കുന്നു, എനിക്ക് ശ്വസിക്കാൻ ആകുന്നില്ല എന്ന് കേണപേക്ഷിക്കുന്ന ഫ്‌ളോയിഡിനോഡ് ആ നരാധമന്മാർ ഒരു ദയവും കാണിക്കുന്നില്ല എന്നത് ഞെട്ടിക്കുന്നു. ഇതിനിടയിൽ വീഡിയോ എടുക്കുന്ന ആളോട് റോഡിന്റെ മറ്റേ ഭാഗത്തേക്ക് മാറിപ്പോകുവാൻ ഡെറെക് ഷോവിൻ എന്ന ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുമുണ്ട്.

ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഫ്‌ളോയിഡിന് മരണം സംഭവിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അപ്പോൾ നാഢീമിടിപ്പ് ഇല്ലായിരുന്നു എന്ന് ആംബുലൻസിലെ ജീവനക്കാർ പറഞ്ഞു.ഡെറെക് ഷോവിൻ, തോമസ് ലേയ്ൻ, ടൗ താവോ, അലക്‌സാൻഡർ കുയെങ്ങ് എന്നീ നാല് പൊലീസുകാരാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടത്. ഇവരെ നാല് പേരെയും പൊലീസിൽ നിന്നും പിരിച്ചുവിട്ടതായി മിന്നീപോളിസ് പൊലീസ് അറിയിച്ചു. സംഭവം നടന്ന ഉടനെ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിരുന്നു. ആദ്യമാദ്യം വിമർശനങ്ങളിൽ ഒതുങ്ങിനിന്ന രോഷം ഉമിത്തീ പോലെ എരിഞ്ഞെരിഞ്ഞ് കത്തിപ്പടരുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ പൊലീസുകാരനെ കൊലപാതകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളരങ്ങേറി. മിന്നീപൊലീസിൽ ബുധനാഴ്‌ച്ച രാത്രി സമരം അക്രമാസക്തമാവുകയും തുടർന്ന് നടന്ന വെടിവെപ്പിൽ ഒരാൾ മരണമടയുകയും ചെയ്തു. പിന്നീട് പ്രതിഷേധം കത്തി പടർന്നു.

സ്വാതന്ത്ര്യവും മനുഷ്യാവകാശവുമൊക്കെ മൂന്നാം രാജ്യങ്ങളിൽ ഉച്ചത്തിൽ ഉത്‌ഘോഷിക്കുമ്പോഴും അമേരിക്കയിൽ ഇതൊക്കെ ഉറപ്പാക്കാൻ ഭരണകൂടത്തിനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പഴയ അടിമകളുടെ പിന്മുറക്കാരായ ആഫ്രിക്കൻ-അമേരിക്കൻ വംശജരോട് എന്നും ചിറ്റമ്മ നയം മാത്രമാണ് ഏതൊരു ഭരണകൂടവും കാണിച്ചിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു. ജോർജ്ജ് ഫ്‌ളോയിഡിന്റേത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസമാണ് പ്രഭാത സവാരിക്കിടെ ഒരു കറുത്തവംശജനായ യുവാവ് വംശവെറിപൂണ്ട് വെള്ളക്കാരുടെ തോക്കിന് ഇരയായത്. കഴിഞ്ഞ മാർച്ചിൽ ബ്രിയോണ ടെയ്‌ലർ എന്ന കറുത്തവർഗ്ഗക്കാരി ഇതുപോലെ പൊലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ കീഴടങ്ങി മരണം വരിച്ചിരുന്നു.

പല ഉന്നതസ്ഥാനങ്ങളിലും കറുത്തവർഗ്ഗക്കാർ ഉണ്ടെങ്കിലും ഒരു സാധാരണ ആഫ്രിക്കൻ-അമേരിക്കൻ വംശജന് എന്നും എവിടെയും അവഗണനകൾ മാത്രമേ ലഭിക്കാറുള്ളു. മാത്രമല്ല, പലരും ഇത്തരക്കാരെ കുറ്റവാളികളായി കാണുവാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോട് അടുക്കുവാനും താത്പര്യം കാണിക്കാറില്ല. സ്വന്തം മണ്ണിൽ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രോഷം അണപൊട്ടിയൊഴുകുന്നതാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. ധാരാളം വെളുത്തവർഗ്ഗക്കാരും ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP