Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ രണ്ട് മുറിയുള്ള വീട്; ടിവിയോ കാറോ ഉണ്ടായിരുന്നില്ല; സ്വന്തമായി കിടപ്പുമുറി ഇല്ലാതിരുന്നതിനാൽ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ചായിരുന്നു കിടന്നുറങ്ങിയത്; അച്ഛന്റെ ഒരു വർഷത്തെ ശമ്പളമായിരുന്നു അമേരിക്കയിലേക്കുള്ള എന്റെ ടിക്കറ്റിന് ചെലവ്; പഠനത്തിനായി പോകുമ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികളോട് പങ്കുവെച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ; ചെന്നൈയിൽ ജനിച്ചു യുഎസിലെത്തി ടെക് ലോകത്തെ ഉന്നതനായ കഥ പറഞ്ഞ് പിച്ചെ

ആകെ രണ്ട് മുറിയുള്ള വീട്; ടിവിയോ കാറോ ഉണ്ടായിരുന്നില്ല; സ്വന്തമായി കിടപ്പുമുറി ഇല്ലാതിരുന്നതിനാൽ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ചായിരുന്നു കിടന്നുറങ്ങിയത്; അച്ഛന്റെ ഒരു വർഷത്തെ ശമ്പളമായിരുന്നു അമേരിക്കയിലേക്കുള്ള എന്റെ ടിക്കറ്റിന് ചെലവ്; പഠനത്തിനായി പോകുമ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികളോട് പങ്കുവെച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ; ചെന്നൈയിൽ ജനിച്ചു യുഎസിലെത്തി ടെക് ലോകത്തെ ഉന്നതനായ കഥ പറഞ്ഞ് പിച്ചെ

മറുനാടൻ ഡെസ്‌ക്‌

ലാസ് വേഗസ്സ്: ടെക്ക് ലോകത്ത് തലവന്മാരായി വാഴുന്നവരിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. പുതുലോകം തേടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു വലിയ മാർഗ്ഗദർശി കൂടിയാണ് അദ്ദേഹത്തിന്റെ വിജയജീവിതം. ചെന്നയിൽ ജനിച്ചു ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനിയുടെ തലവനായി മാറുകയായിരുന്നു പിച്ചെ. ഈ നേട്ടത്തിന് പിന്നിൽ വലിയൊരു അധ്വാനത്തിന്റെയും സഹനത്തിന്റെയും കഥയുണ്ട്. ആ കഥ പിച്ചെ തന്നെ തുറന്നു പറഞ്ഞപ്പോൾ ലോകം മുഴുവൻ ആകാംക്ഷയോടെ കേട്ടിരുന്നു.

കോവിഡ് 19 ലോകവ്യാപകമായി സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ച തകർച്ചക്കിടെയാണഅ 2020ൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേകം സന്ദേശം അദ്ദേഹം പങ്കുവെച്ചത്. തുറന്ന മനസോടെ, അക്ഷമരായി, പ്രതീക്ഷയോടെയിരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. സാമൂഹിക അകലം പാലിച്ച് ലോകത്താകമാനമുള്ള വിദ്യാർത്ഥികളോട് വെർച്വൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്ന് യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലേക്ക് പഠനത്തിനായി പോകുമ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സുന്ദർ പിച്ചൈ വിദ്യാർത്ഥികളോട് പങ്കുവെച്ചു. ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിലും പോസിറ്റിവ് ആയിട്ടിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് പറഞ്ഞത്.

''യു.എസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി അച്ഛൻ ചെലവഴിച്ചത് അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളമായിരുന്നു. അതുകൊണ്ട് എനിക്ക് സ്റ്റാൻഡ്‌ഫോർഡിൽ എത്താൻ സാധിച്ചു. അതെന്റെ ആദ്യ വിമാന യാത്രയായിരുന്നു. അമേരിക്ക വളരെ ചെലവേറിയ ഒരു സ്ഥലമാണ്. വീട്ടിലേക്കുള്ള ഫോൺകോളിന് മിനുട്ടിന് രണ്ട് ഡോളറിന് മുകളിലായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്ത്യയിൽ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്പളമായിരുന്നു എന്റെ ബാക്ക്പാക്കിന്റെ ചെലവ്.'' -അദ്ദേഹം ഓർത്തടുത്തു.

യൂട്യൂബിൽ സ്ട്രീം ചെയ്ത ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, അദ്ദേഹത്തിന്റെ ഭാര്യ മിഷേൽ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായകൻ ബിയോൻസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബി.ടി.എസ് എന്നിവർ സന്നിഹിതരായിരുന്നു. സാങ്കേതികവിദ്യയുടെ മതിയായ സഹായമില്ലാതെ വളർന്ന കാലത്തെ കുറിച്ചുള്ള ഓർമകളും അദ്ദേഹം വിദ്യാർത്ഥികളോട് പങ്കുവെച്ചു. ''ഞാൻ അമേരിക്കയിൽ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഒരു ടി.വി ലഭിച്ചപ്പോൾ അതിൽ ഒരു ചാനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.''

രണ്ടു മുറി മാത്രമായിരുന്നു പിച്ചെയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചെയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചെ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്‌കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചെയെ ആകർഷിച്ചിരുന്നത്. സ്‌കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്‌കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്‌കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം ഘൊരഖ്പൂറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്നു പിച്ചെ.

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്‌കോളർഷിപ്പോടു കൂടി മാസ്റ്റർ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.
ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചെ, മെറ്റീരിയൽസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ൽ ഗൂഗിളിൽ മാനേജുമെന്റ് എക്‌സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ൽ കമ്പനിയുടെ പ്രൊഡക്റ്റ് ചീഫും സിഇഒയും ആയി അദ്ദേഹം ഉയർന്നു. പുനർസംഘടന പ്രക്രിയയുടെ ഭാഗമായി ഗൂഗിളിന്റെ മാതൃ കമ്പനിയുടെ മേധാവിയുമായി.

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂൾബാർ, ഡെസ്‌ക്ടോപ് സെർച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിൾ ഗിയേഴ്‌സ് ആൻഡ് ഗാഡ്‌ജെറ്റ്‌സ് എന്നിവ വികസിപ്പിക്കുന്നതിലും പിച്ചൈ നിർണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്‌സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആൻഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2004ൽ ഗൂഗ്‌ളിൽ മാനേജ്മന്റെ് എക്‌സിക്യൂട്ടിവ് ആയി നിയമിതനായി. തുടർന്ന് അദ്ദേഹം ഗൂഗ്‌ളിന്റെ പ്രൊഡക്ട് ചീഫ് ആയി. ശേഷം 2015ലാണ് സുന്ദർ പിച്ചൈ ഗൂഗ്ർ സിഇഒ ആയി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP