Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ നിന്നും കിട്ടുന്ന കഞ്ഞിക്കും പയറിനുമായി മാത്രം ശനിയും ഞായറും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ച നാളുകൾ; പശയിടാനെന്ന വ്യാജേന വാങ്ങിയ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു കുടിച്ച ദിവസങ്ങൾ; പ്രീ ഡിഗ്രി പരീക്ഷയുടെ സമയത്ത് ശരീരത്തിലുണ്ടാ ദുർഗന്ധം വമിപ്പിക്കുന്ന വലിയ വൃണങ്ങൾ; അച്ഛനെന്ന പേടി സ്വപ്‌നം: ജീവിത യാതനകൾ താണ്ടിയ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

സ്‌കൂളിൽ നിന്നും കിട്ടുന്ന കഞ്ഞിക്കും പയറിനുമായി മാത്രം ശനിയും ഞായറും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ച നാളുകൾ; പശയിടാനെന്ന വ്യാജേന വാങ്ങിയ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു കുടിച്ച ദിവസങ്ങൾ; പ്രീ ഡിഗ്രി പരീക്ഷയുടെ സമയത്ത് ശരീരത്തിലുണ്ടാ ദുർഗന്ധം വമിപ്പിക്കുന്ന വലിയ വൃണങ്ങൾ; അച്ഛനെന്ന പേടി സ്വപ്‌നം: ജീവിത യാതനകൾ താണ്ടിയ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

സ്വന്തം ലേഖകൻ

രുടെയും മനസ് സങ്കടവും ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയിലേക്കിറങ്ങി ചെല്ലുമ്പോഴുള്ള ഭയവും നിറയ്ക്കും മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിച്ചാൽ. സമാനതകളില്ലാത്ത ദുരിതമാണ് കുട്ടിക്കാലത്ത് മീര ന്നെ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. നിസ്സാര കാര്യങ്ങൾക്ക് തൂങ്ങി മരിക്കുന്ന യുവത്വത്തിന് മാതൃകയാകുകയാണ് തീച്ചൂളയിൽ വെന്ത മീരയുടെ ജീവിതാനുഭവങ്ങൾ. എത്രമാത്രം ധൈര്യം വേണം കുഞ്ഞുങ്ങളെ മരിക്കാൻ, അത്രയൊന്നും വേണ്ട ജീവിച്ചിരിക്കാൻ എന്ന വരിയോടെയാണ് മീര തന്റെ ജീവിതം പറഞ്ഞ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് വായിക്കാം.
തോൽക്കാൻ എനിക്ക് സൗകര്യം ഇല്ലായിരുന്നു.
#never_settle

#Rome_was_not_built_in_a_day

# NP Nisa യുടെ പോസ്റ്റ് ഓർമ്മിപ്പിച്ചത് ??
ഒരിക്കൽ എഴുതിയത് വീണ്ടും ഓർക്കുന്നു. ഓരോ നിമിഷവും. എട്ടാം ക്ലാസ്സിൽ ആണ് ഞാൻ സ്‌കൂൾ മാറുന്നത്.പുതിയൊരിടത്തേയ്ക്ക് പഠനം തുടരാൻ ആകുമോ അതോടെ നിന്നുപോകുമോ എന്നറിയാത്ത ഒരു പറിച്ചു നടീൽ. സാഹചര്യങ്ങൾ അത്ര അവ്യക്തമായ ദിവസങ്ങളിൽ എനിക്ക് നഷ്ടമായേക്കാവുന്ന ഉച്ചക്കഞ്ഞിയെക്കുറിച്ചായിരുന്നു എന്റെ സങ്കടം മുഴുവൻ.പഠിക്കാൻ അത്ര മോശമല്ലാതിരുന്നിട്ടും ഉച്ചക്ക് ഒരുനേരം കഴിക്കാവുന്ന ചൂടുള്ള കഞ്ഞിയും പയറും എന്റെ മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചുകൊണ്ടിരുന്നു.അതിനായി മാത്രം ശനിയും ഞായറും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ച നാളുകൾ.. എല്ലാ വെള്ളിയാഴ്ചയും ദുഃഖവെള്ളികൾ.പ്രഭാത ഭക്ഷണമില്ലാതെ,മുട്ടുവരെ മുടിയുണ്ടായിരുന്ന ഞാൻ ഇരുവശവും കെട്ടാൻ ചുവന്ന റിബൺ ഇല്ലാതെ,പച്ചപ്പ് വിടാത്തതിനാൽ വെയിലുകായുന്ന ചന്ദന നിറമുള്ള ഷർട്ടും മെറൂൺ പാവാടയും നോക്കി തളർന്നിരുന്ന ദിവസങ്ങൾ.അപമാനിതയായി ക്ലാസിനു വെളിയിലോ ബഞ്ചിനു പുറത്തോ നിൽക്കേണ്ടി വരുമെന്ന ഭയത്തിനെ അതിജീവിക്കാൻ പ്രാപ്തി തരുന്ന അദ്ധ്യാപകർ അന്നുണ്ടായിരുന്നു എന്ന് തോന്നുന്നു.

അഞ്ചാം ക്ലാസ്സിൽ നൃത്തം പഠിക്കാൻ അന്ന് പതിനഞ്ചു രൂപയ്ക്ക് സാധിക്കില്ലാത്ത ഞാൻ പലപ്പോഴും ക്ലാസ് റൂമിന് പുറത്തു ആവേശത്തോടെ നോക്കിനിൽക്കുമായിരുന്നു.അങ്ങനെ ഒരുപാടു ദിവസം,വീട്ടിൽ പോലും പോകാൻ മറന്നു നൃത്തം നോക്കി നിന്ന കുട്ടിയെ അന്ന് സുകുമാരൻ സാർ സ്വന്തം കാശ് നൽകി ജില്ല കലോത്സവം വരെ എത്തിച്ചു.ഇന്നും ആ ചിലങ്ക ഒരു ഊർജ്ജമായി ഞാൻ കൊണ്ട് നടക്കുന്നു,നൃത്തവും.

ഒറ്റ ബുക്കിൽ തന്നെ എല്ലാ വിഷയങ്ങളുടെ നോട്ട്‌സും എഴുതുമായിരുന്ന,പേജുകൾ ഒക്കെ ഒത്തിരി പേരുടെ വിരലുകൾ തൊട്ടു കീറിയ,എലിയും ഉറുമ്പും കടിച്ച പലകൈമറിഞ്ഞു വന്ന ടെക്സ്റ്റ് ബുക്കുകളിൽ പ്രധാന ഭാഗങ്ങൾ ഗൃഹപാഠം ചെയ്യാൻ കിട്ടാതെ ദ്രവിച്ചിരുന്നതിനാൽ ചൂരൽ കഷായം കുടിച്ചു വയറു നിറഞ്ഞു നിന്ന ദിവസങ്ങൾ... അപ്പോഴൊന്നും ഒന്ന് മറിഞ്ഞു വീഴാൻ പോലും ഭയമായിരുന്നിടതാണ് ഇന്ന് മൂന്നും നാലും നിലകളിൽ നിന്ന് ജീവനെ തന്നെ കുട്ടികൾ എറിഞ്ഞു കളയുന്നത്.ജീവിച്ചിരിക്കുക എന്ന ഉൾകിടിലത്തെ ,അപമാനത്തെ അഭിമുഖീകരിക്കാൻ ആകുന്നില്ല അവർക്ക്.

പത്തിൽ പഠിക്കുമ്പോൾ താമസിക്കാൻ താല്ക്കാലികമായി ഞങ്ങൾക്ക് ഒരു എരിത്തിൽ കിട്ടി(പശുവിനെ വളർത്തുന്ന ഒരു മുറിയുള്ള ഇടം)ആദ്യമൊന്നും കറണ്ട് ഉണ്ടായിരുന്നില്ല.എപ്പോൾ വേണേലും അണഞ്ഞു പോകാവുന്ന മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ പെറുക്കിയെടുത്ത ലേബർ ഇന്ത്യ താളുകളിൽ എന്റെ ഉറക്ക ക്ഷീണം കണ്ണിൽ നിന്നും തുള്ളികളായി അടർന്നു വീണു. പൊതുവേ കുതിർന്ന കടലാസുകൾ വീണ്ടും നേർത്തു. കാലുകൾ വട്ടച്ചരുവത്തിൽ മുക്കിവച്ചു നനഞ്ഞു പോയ ദിവസങ്ങളിൽ കട്ടൻ കാപ്പിയെ സ്വപ്നം കണ്ട് അറിയാതെ ഉറങ്ങിപ്പോയി.കൃത്യമായി ഹാജർ ഇല്ലാത്ത,സ്വപ്നാടകയെപ്പോലെ നടക്കുന്ന ഞാൻ എങ്ങനെ നോക്കിയാലും വിജയിക്കില്ല എന്ന ചിന്ത. വിശപ്പും,ഉറക്കവും,വസ്ത്രവും,അരക്ഷിതാവസ്ഥയും ഉലച്ചുലഞ്ഞു പോയ നീർക്കോലിപ്പെണ്ണ് .ആഹാരത്തിനായി പലയിടങ്ങളിലും കാത്തു നിന്നിരുന്നു... പശയിടാനെന്ന വ്യാജേന വാങ്ങിയ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു കുടിച്ച ദിവസങ്ങൾ.. വിശന്നു വിശന്നു തളർന്നു വീണുപോയ നിരവധി വഴികൾ..ഉടമസ്ഥന്റെ വീടിന്റെ പിന്നിലെ വാതിൽ തുറന്നാൽ മാത്രം പ്രഭാത കൃത്യങ്ങൾ നടക്കും എന്ന അവസ്ഥയിൽ കടിച്ചു പിടിച്ചു സ്‌കൂളിൽ പോയി കാര്യം സാധിച്ചിരുന്നു.എങ്കിലും കിടക്കാൻ ഇടവും ഇടയ്ക്കിടെ ആഹാരവും തന്നതിന് ആ സ്‌നേഹം ഇന്നും നിലനിൽക്കുന്നു.അദ്ധ്വാനം തോൽപ്പിച്ചില്ല ഞാൻ ഹൈ ഫസ്റ്റ് ക്ലാസ്സിൽ പരീക്ഷ പാസ്സായി.

അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും അദ്ധ്യാപകരിൽ കണ്ടിരുന്ന കാലത്തിനു ഇന്നെത്തെ അക്കാഡമിക് ക്വാളിഫിക്കേഷൻ മാത്രം നോക്കി സർട്ടിഫിക്കറ്റിന്റെ കനവും തൂക്കവും കൊണ്ട് അദ്ധ്യാപകരാകുന്നവർ മാറ്റം വരുത്തി.ആറ്റിറ്റിയൂട് ,കുട്ടികളോടുള്ള പ്രായം തരം തിരിച്ച് അവർക്കുള്ള ഉചിതമായ ശിക്ഷാ രീതികൾ ,നല്ല മനോഭാവം,ആത്മധൈര്യം ഇതൊക്കെ നൽകുന്ന ഒരു ട്രെയിനിങ് വേണ്ടിയിരിക്കുന്നു.അത്രത്തോളം അനുഭവ പരിചയമൊന്നും ഉയർന്ന ശതമാനം മാർക്കുവാങ്ങി വരുന്നവർക്ക് ഉണ്ടാകുമോ എന്നതാണ് അതിനു കാരണം.പന്ത്രണ്ടു വർഷത്തോളം ഇതേ വേഷം അണിഞ്ഞിരുന്ന ഒരാൾ എന്ന നിലയിൽ കുറച്ചെങ്കിലും കുഞ്ഞുങ്ങളെ അറിയാൻ സാധിച്ചിട്ടുണ്ട്.തുറന്നു പറയാനും പങ്കു വയ്ക്കാനും സാധിക്കുന്ന സ്‌നേഹത്തിന്റെ ഇടങ്ങളായിരുന്നല്ലോ അവിടം.

പ്രീ ഡിഗ്രി രണ്ടാം വർഷ പരീക്ഷയുടെ സമയത്ത് എനിക്ക് ശരീരം മുഴുവൻ ഒരുതരം വൃണം വന്നു പഴുത്തു.ചിക്കൻ പോക്‌സ് ആണോ വസൂരി ആണോ എന്നൊന്നും ആർകും അറിയാത്ത ദുർഗന്ധം വമിപ്പിക്കുന്ന വലിയ പൊള്ളലുകൾ.പൊട്ടുകയും പഴുക്കുകയും ചെയ്യുന്നതിനു മുകളിൽ നിമിഷങ്ങൾ കൊണ്ട് ഒട്ടിപ്പിടിക്കുന്ന വസ്ത്രങ്ങൾ.വലിച്ചിളക്കുമ്പോൾ നൊന്തു നിലവിളിക്കുന്ന എന്നെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന അമ്മ.ദിവസങ്ങളോളം ശരീരവും മനസും തളർന്നു കിടന്നു.എങ്കിലും പകരില്ല എന്ന് ഡോക്ടർ ഉറപ്പു പറഞ്ഞതിനാൽ പരീക്ഷാഹാളിൽ ഞാൻ എത്തി.ഇടയ്ക്കിടെ അടർത്തിമാറ്റിയിട്ടില്ലെങ്കിൽ ചേർന്ന്‌പോകുന്ന ഉടുപ്പുമായി ചെന്ന എന്നെ റൂമിന്റെ ഒരു മൂലയിൽ ഒറ്റക്കിരുത്തി.ദുർഗന്ധമാണോ കുട്ടികൾ തുറിച്ചു നോക്കുന്നു.ഏറ്റവും ഭയപ്പെടുന്ന ഇഷ്ടമല്ലാത്ത സ്ടാടിസ്റ്റിക്‌സ് ടീച്ചർ അന്നെനിക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആത്മ ബലം നൽകി.ഒറ്റപെടലിന്റെ മുറിവിൽ കരഞ്ഞുകൊണ്ട് ഞാൻ അന്ന് വീട്ടിലെത്തി......പ്രീഡിഗ്രി ക്ലാസ് മാർക്കോടെ ജയിച്ചു.

ഇടയ്ക്കിടെ വരുമായിരുന്ന അച്ഛനെന്ന ഭയം അമ്മയുടെ കൈകാലുകളിലും നെഞ്ചത്തും ഹൃദയത്തിലുമേറ്റ വലിയ ക്ഷതങ്ങളായി വീണ്ടും പേടിപ്പെടുത്തിക്കൊണ്ടേയിരുന്നു. കത്തിപ്പോകുന്ന വസ്ത്രങ്ങളും ഉടഞ്ഞു ചിതറുന്ന ഭക്ഷണവും വലിച്ചിഴയ്ക്കപ്പെട്ട മുറ്റവും രാത്രികളും ആ സങ്കൽപ്പത്തെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു.അപ്പോഴും നീണ്ടു നിവർന്നു നിൽക്കുന്ന ജീവിതം എന്നെ നോക്കി ചിരിച്ചു..ജീവിച്ചിരിക്കുക എന്നത് അത്യാവശ്യമാണ്..അതെ. ഓർമ്മകളുടെ സുഖമുള്ള നോവിനായി വലിയ വടുക്കൾ മരുന്നിട്ട് മായ്ക്കാതെ ഇന്നും ഒപ്പം കൊണ്ടു നടക്കുന്നു ഞാൻ...

കൊല്ലം ശ്രീനാരായണ കോളേജിൽ ആദ്യത്തെ ചടട കാമ്പിനു ചേരുന്നത് സത്യമായും സേവന മനോഭാവം കൊണ്ടല്ലായിരുന്നു.അനിയത്തിയെ അപ്പോഴൊക്കെ ഏതെങ്കിലും ബാലിക സദനങ്ങളിലോ വീടുകളിലോ സുരക്ഷിതയായി നിർത്തിയിരുന്നു.അവൾ 545 മാർക്കിൽ അപ്പോഴേയ്ക്കും പത്താം തരം കഴിഞ്ഞിരുന്നു.ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ ഒടുവിലെ ശക്തിയും ചോർന്നു പോകുന്ന പരിതസ്ഥിതികൾ. അപ്പോഴേക്കും കടം,പലിശക്കാർ,നിലനിൽപ്പ്,എല്ലാം മടുത്തു. സമാന്തരമായി പോകുന്ന പാളങ്ങള്ൾ, മൂർച്ച കൂടിയ ഒരു ബ്ലേഡ്, കുടുക്കിട്ടു നിൽക്കുന്ന വട്ടക്കയർ ഒക്കെയെന്നെ കയ്യാട്ടി വിളിച്ചുകൊണ്ടിരുന്നു.

ഇടതു കൈത്തണ്ടയിൽ രണ്ടു കൊച്ചു ചുവന്ന പാളങ്ങൾ തീർത്തുകൊണ്ട് ജീവിതമെന്ന സമരത്തോട് തോൽവി സമ്മതിച്ചു ഞാൻ. വേദനയും വലിയ തുന്നലുകളുമായി ആ ശ്രമം പരാജയപ്പെട്ടു. വീണ്ടും കൂനന്റെ കുരുപോലെ വന്ന അസ്ഥാനത്തെ പ്രണയമെന്ന പർവവും എരിതീയിൽനിന്ന് വറചട്ടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. മടുത്തു മടുത്തു ഉറങ്ങാനായി ആർത്തിയോടെ വിഴുങ്ങിയ പത്തു വട്ട ഗുളികകൾ, ഒടുവിൽ മൂക്കിലും വായിലും വലിയ ട്യൂബുകളും സൂചിയും കത്തിയും ഏൽപ്പിച്ച മുറിവുകളോടെയും ജനറൽ ആശുപത്രിയുടെ അത്യാഹിത മുറിയിൽ ചോദ്യ ചിഹ്നം പോലെ ഞാൻ ചുരുണ്ടു കിടന്നു.

ഓക്‌സിജൻ ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് വലിയ ആവശ്യത്തിന് മുന്നിൽ വണ്ടിക്കൂലിയോ ആളോ ഒന്നുമില്ലാതെ പകച്ചു നിന്ന എന്റെ അമ്മയുടെ കരച്ചിൽ. എങ്കിൽ അവിടെ കിടന്നവൾ മരിച്ചോട്ടെ എന്ന് തീരുമാനിക്കേണ്ടി വരുന്ന ഭീകരമായ മാനസികാവസ്ഥ.... അത് അത്രത്തോളമൊന്നും ലാഭകരമല്ലാത്ത ഒരു അവസ്ഥയാണ് ആത്മഹത്യ എന്നോ ഇനി ഒരിക്കലും മരണത്തെ ആവേശത്തോടെ നോക്കാതിരിക്കാനോ ഉള്ള മരുന്നെന്നിൽ നിറച്ചു.ആ നാണക്കേടിൽ ഒളിച്ചോടാൻ എനിക്ക് നാഷണൽ സർവീസ് സ്‌കീമിന്റെ പത്തു ദിവസത്തെ ക്യാമ്പ് മതിയാരുന്നു. പക്ഷെ അവിടം കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞു.

പെട്ടെന്നുണ്ടായ ആത്മവിശ്വാസം മറ്റൊരാളാക്കിയ ഞാൻ പ്രതികരിക്കുന്ന രീതിയിലെ ശൈത്യ ഭാവം, എന്നെ നഷ്ടമായേക്കാമെന്ന ഭയം ഒടുവിൽ മെന്റൽ ഹെൽത്ത് ഋഇഒട എന്ന് പച്ച നിറത്തിലെഴുതിയ മുറികളുടെ അഴികൾക്കുള്ളിൾ നാളുകൾ എന്റെ വലിയ മൗനത്തെ തളച്ചിട്ടു. ഏകാന്തതയുടെ കൊടും തടവ്...വിവാഹവും പ്രണയവും പലായനവും ചേർത്ത് വീണ്ടുമെത്രയോ വർഷങ്ങൾ കൊടും തടവ് തീർത്ത ഓർമ്മകൾ. ജീവിക്കാനുള്ള ആവേശം കൂടിവന്നു...

മീ ടൂ ഹാഷ് ടാഗുകൾ നിറയുന്ന സ്‌ക്രീനുകളിൽ നിന്ന് എന്താണ് ഓർമകളിൽ ചികഞ്ഞെടുക്കുക, അട്ടിയിട്ടു മൂടിയ ശവക്കുഴികളിൽ നിന്ന് ശൈശവ ബാല്യത്തിന്റെ വൃത്തികെട്ട ചില സ്പർശനങ്ങളെ കിതപ്പോടെ മാന്തിയെടുക്കാൻ ആകില്ലാതതിനാൽ ഐക്യദാർഢ്യം അന്നവിടെ വഴിമുട്ടിനിന്നു. പീടോഫീലിയ, ചൈൽഡ് അബ്യുസ്‌മെന്റ് എന്ന രോഗത്തിന്റെ പരിണിത ഫലങ്ങൾ സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്ന് രക്ഷപെടാണോ പ്രതിരോധിക്കാനോ ആകാതെ ഇല്ലാതാകുന്ന കുഞ്ഞുങ്ങൾ ദിവസങ്ങളോളം ചങ്കുലച്ചു.അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും പകച്ചുപോകുന്ന നിമിഷങ്ങൾ പകർത്തിയെഴുതിയവർക്ക് മുഖപുസ്തകം പ്രതികരണം കൊടുത്തു..ബാക്കിയായവർ നോവിന്റെ നാളെണ്ണി ഇപ്പോഴും കഴിയുന്നു.വായനയും സംഗീതവും വേദനയ്ക്കുള്ള നല്ല ഒറ്റമൂലികൾ ആണെന്ന് തിരിച്ചറിഞ്ഞു. അന്ന്‌തൊട്ടിന്നുവരെ കരയാതിരിക്കാനുള്ള സമവാക്യങ്ങൾ ചേർത്തെടുത്തു നടന്നു.വിശപ്പെന്ന അവസ്ഥയിൽ ഒരാളും എന്റെ മുന്നിലൂടെ പോകാൻ അനുവദിച്ചിട്ടില്ല. ജീവിക്കുക ജീവിക്കുക ജീവിക്കുക. അപമാനവും വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുന്നവർ ദിവസങ്ങളോളം ഉറക്കം കെടുത്തുന്നു.എത്രമാത്രം ധൈര്യം വേണം കുഞ്ഞുങ്ങളെ മരിക്കാൻ...അത്രേമൊന്നും വേണ്ട ജീവിച്ചിരിക്കാൻ... .നിങ്ങൾക്കായി ഏതേലും കൈകൾ,ഇടങ്ങൾ,വാക്കുകൾ എവിടെയെങ്കിലും നീട്ടിയിരിപ്പുണ്ടാകില്ലേ....ഇത്ര മനോഹരമായ ജന്മമാണിത് എന്ന് തിരിച്ചറിയാനുള്ള സമയം കിട്ടുന്നില്ലല്ലോ....ദാരിദ്ര്യം കൊണ്ട് കത്തിയോ പൊട്ടിത്തെറിച്ചോ തീരാതിരിക്കാനാകുന്നില്ലെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല എങ്കിൽ എന്തിനാണ് നിയമങ്ങൾ ? നമ്മളും...
മീര

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP