Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യരുത്; 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർ വീടുകളിൽ തന്നെ കഴിയണം; ആരാധനാലയങ്ങളിൽ വരുന്നവരുടെ എണ്ണം ക്രമീകരിക്കേണ്ടത് ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ; ആരാധനാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട മാർ​ഗനിർദ്ദേശങ്ങൾ ഇങ്ങനെ

ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യരുത്; 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർ വീടുകളിൽ തന്നെ കഴിയണം; ആരാധനാലയങ്ങളിൽ വരുന്നവരുടെ എണ്ണം ക്രമീകരിക്കേണ്ടത് ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ; ആരാധനാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട മാർ​ഗനിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറക്കുമ്പോൾ കർശന ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പരമാവധി കരസ്പർശം ഒഴിവാക്കി സാമൂഹക അകലം പാലിച്ച് കേന്ദ്രനിർദ്ദേശങ്ങൾക്ക് അനിസൃതമായ മാനദണ്ഡങ്ങളാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് ചില ഇളവുകൾ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പൊതുവായ ഇളവുകൾ കേരളം നടപ്പിലാക്കും. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണമെന്ന് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

ശബരിമല ദർശനവും അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല ദർശനം വെർച്വൽ ക്യൂ വഴി നിയന്ത്രിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒരുസമയം 50ൽ അധികം പേർ ദർശനത്തിന് എത്താൻ പാടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തെർമൽ സ്കാനറുകൾ സ്ഥാപിക്കും. മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. നെയ് അഭിഷേകത്തിന് ഭക്തർ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും. ദേവസ്വം ജീവനക്കാർക്കും ഇനി മുതൽ മാസ്ക്കും കൈയുറയും നിർബന്ധമാണ്. കേന്ദ്ര നിർദ്ദേശം അനുസരിച്ച് 10 വയസിൽ താഴെയുള്ള കുട്ടികളെയും 65 വയസിൽ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്യുൽ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവർ മാത്രമേ ശബരിമലയിൽ എത്താവൂ. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ളവർ, മറ്റ് അസുഖബാധിതർ എന്നിവർ വീട്ടിൽ കഴിയണമെന്നാണ് കേന്ദ്ര നിർദ്ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവർ മാസ്ക്ക് ധരിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും നിർദ്ദേശമുണ്ട്.

ആരാധനാലയങ്ങൾ തുറന്ന് തുടങ്ങുന്നതോടെ പാലിക്കേണ്ട നിർദ്ദേശങ്ങൾ ചുവടെ..

  • 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ ഇവരെല്ലാവരും ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ തന്നെ കഴിയണം.
  • മതസ്ഥാപന നടത്തിപ്പുകാർ ഇത്തരം അറിയിപ്പുകൾ നൽകണം
  • പൊതുസ്ഥലങ്ങളിൽ ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങളിലും ബാധകമാണ്.
  • ആരാധനാലയങ്ങളിൽ എത്തുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.
  • കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
  • സാധ്യമായ അവസരങ്ങളിൽ ഹാൻഡ് സാനിറ്റസർ ഉപയോഗിക്കണം.
  • ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ ആരാധനാലയങ്ങളിൽ വരുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരൽ ഉണ്ടാകരുത്.
  • പൊതുവായ ടാങ്കിലെ വെള്ളം ശരീരം ശുചിയാക്കാൻ ഉപയോഗിക്കരുത്. ഇതിനായി ടാപ്പുകൾ ഉപയോഗിക്കണം.
  • ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് മുഖം മറയ്ക്കണം.
  • ടിഷ്യു ഉപയോഗിക്കുന്നവർ അത് ശരിയായി നിർമ്മാർജനം ചെയ്യണം.
  • രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്.
  • കോവിഡ്-19 ബോധവത്കരണ പോസ്റ്ററുകൾ പ്രകടമായി പ്രദർശിപ്പിക്കണം
  • ചെരിപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ അവ പ്രത്യേകം സൂക്ഷിക്കണം.
  • ക്യു നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
  • കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറ മാർഗങ്ങളുണ്ടാകണം.
  • ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. ഇതിനുള്ള പേന ആരാധനാലയത്തിൽ എത്തുന്നവർ കൊണ്ടുവരണം.
  • എസികൾ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കിൽ അത് കേന്ദ്ര നിർദ്ദേശപ്രകാരം 24 മുതൽ 30 ഡിഗ്രി വരെ എന്ന രീതിയിൽ താപനില ക്രമീകരിക്കണം.
  • വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാൻ പാടില്ല.
  • ഭക്തിഗാനങ്ങളും മറ്റും കൂട്ടായി പാടുന്നത് ഒഴിവാക്കണം.
  • പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്‌ക്കെത്തുന്നവർ തന്നെ കൊണ്ടുവരണം.
  • അന്നദാനവും മറ്റും ഒഴിവാക്കണം.
  • ചോറൂണ് മുതലായ ചടങ്ങുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
  • മാമോദീസ നടത്തുന്നുണ്ടെങ്കിൽ അത് കരസ്പർശമില്ലാതെയായിരിക്കണം.
  • പ്രസാദവും തീർത്ഥം തളിക്കുന്നതും ഒഴിവാക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.
  • ഖര- ദ്രാവക വസ്തുക്കൾ കൂട്ടായി വിതരണം ചെയ്യരുതെന്നതാണ് സംസ്ഥാനത്തിന്റെയും നിലപാട്.
  • അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ എത്തിയാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്നുള്ള കേന്ദ്ര മാനദണ്ഡങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കും
  • ആരാധനാലയങ്ങളിൽ ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തത്കാലം ഒഴിവാക്കേണ്ടതുണ്ട്.
  • ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും മറ്റും നൽകാൻ പാടില്ല.
  • ചടങ്ങുകളിൽ കരസ്പർശം പാടില്ല.
  • ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് സാമൂഹിക അകലനിബന്ധന പാലിച്ചും ഒരു സമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്തണം.
  • 100 ചതുരശ്ര മീറ്ററിന്‌15 പേർ എന്ന തോത് അവംലംബിക്കണം.
  • ഒരു സമയം എത്തിച്ചേരാവുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തും.
  • ആരാധനാലയങ്ങൾ എട്ടാം തിയതി ശുചീകരണം നടത്തി ഒമ്പതാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP