Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2019-ൽ തിയറ്ററിൽ റിലീസ് ചെയ്ത് ലാഭം നേടിയത് വെറും ആറ് സിനിമകൾ; ഓവർസീസും സാറ്റലൈറ്റ് റൈറ്റും ഉൾപ്പെടെയുള്ളവയും ഇനി പ്രതീക്ഷിക്കേണ്ട; സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണം; ചെലവ് പകുതി കുറയാതെ സിനിമ ചെയ്യില്ലെന്ന് നിർമ്മാതാക്കൾ; പ്രശ്‌നം അമ്മയും ഫെഫ്ക്കയുമായി ചർച്ച ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്; മലയാള സിനിമയിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്ത് നിർമ്മാതാക്കൾ

2019-ൽ തിയറ്ററിൽ റിലീസ് ചെയ്ത് ലാഭം നേടിയത് വെറും ആറ് സിനിമകൾ; ഓവർസീസും സാറ്റലൈറ്റ് റൈറ്റും ഉൾപ്പെടെയുള്ളവയും ഇനി പ്രതീക്ഷിക്കേണ്ട; സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണം; ചെലവ് പകുതി കുറയാതെ സിനിമ ചെയ്യില്ലെന്ന് നിർമ്മാതാക്കൾ; പ്രശ്‌നം അമ്മയും ഫെഫ്ക്കയുമായി ചർച്ച ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്; മലയാള സിനിമയിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്ത് നിർമ്മാതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് കാലത്ത് മലയാളം സിനിമ കടന്നു പോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. യാതൊരു വരുമാനവും ഇല്ലാതെ കോമ സ്‌റ്റേജിലെത്തിയ അവസ്ഥയിലാണ് സിനിമാ ലോകം. ഇതോടെ താരങ്ങളും ടെക്‌നീഷ്യന്മാരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. ഈ ആവശ്യം മുന്നോട്ടു വെച്ചു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തുവന്നു. നിർമ്മാണച്ചെലവ് പകുതിയായി കുറയാതെ പുതിയ സിനിമകൾ ചെയ്യില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇക്കാര്യം അമ്മയും ഫെഫ്കയും ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു.

ചെലവ് ചുരുക്കാതെ മുന്നോട്ടുപോകാനാകാവാത്ത അവസ്ഥയാണുള്ളത്. 2019-ൽ തിയറ്ററിൽ റിലീസ് ചെയ്ത് ലാഭം നേടിയ ആറ് സിനിമകൾ മാത്രമാണുള്ളത്. ഓവർസീസും സാറ്റലൈറ്റ് റൈറ്റും ഉൾപ്പെടെയുള്ള മറ്റ് റൈറ്റ്‌സ് കൊണ്ടാണ് പല സിനിമകളും പിടിച്ചുനിന്നത്. എന്നാൽ, ഇനി അവ പ്രതീക്ഷിക്കാനാവില്ലെന്ന് മാത്രമല്ല, തിയറ്ററുകളിൽനിന്ന് മുമ്പത്തെ വരുമാനം ലഭിക്കില്ല.

നിർമ്മാണച്ചെലവ് 50 ശതമാനം കുറച്ചാൽ മാത്രമേ ഇനി മുന്നോട്ടു പോകാനാവൂ എന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം. ഇക്കാര്യം അമ്മ, ഫെഫ്ക, തിയറ്റർ ഉടമകളുടെ സംഘടന തുടങ്ങിയവരുമായിട്ടെല്ലാം ചർച്ച ചെയ്യും. അവർക്കും പ്രശ്‌നങ്ങൾ അറിയാമെന്നതിനാൽ അഭിപ്രായസമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും വൻതുക പ്രതിഫലം വാങ്ങുന്ന ടെക്‌നീഷ്യന്മാരും ഉൾപ്പെടെ പ്രതിഫലം കുറയ്ക്കണം. എന്നാൽ, പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യം സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും -രഞ്ജിത് വിശദമാക്കി.

കോവിഡ് 19 ന്റെ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിർത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വർക്കുകൾ പൂർത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാൻ സർക്കാർ അനുഭാവം കാണിച്ച പശ്ചാത്തലത്തിൽ ഫെഫ്കയുടെ നിർദ്ദേശ പ്രകാരം ഡയറക്ടേഴ്സ് യൂണിയൻ തയ്യാറാക്കിയ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന സിനിമകൾ മുമ്പോട്ട് പോയാലും പുതിയ ചിത്രങ്ങൾക്ക് കുറച്ചു കാലം നിർമ്മാതാക്കളെ കിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തിയേറ്ററുകളിലേക്ക് കോവിഡ് വ്യാപനം കുറഞ്ഞാൽ മാത്രമേ ആളെത്തുകയുള്ളൂ. ഇതിന് എത്രകാലം എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. വൈറസിനെതിരെ വലിയ മുൻകരുതലെടുക്കുന്ന മലയാളികൾ കോവിഡു കാലത്ത് തിയേറ്ററിനുള്ളിലെ സിനിമ കാണൽ പ്രോത്സാഹിപ്പിക്കില്ലെന്നാണ് നിർമ്മാതാക്കളിൽ വലിയൊരു വിഭാഗവും വിലയിരുത്തുന്നത്.

തിയേറ്ററിൽ മിക്ക സിനിമകളുടെ ലാഭത്തിൽ ആകാറില്ല. സാറ്റലൈറ്റ് റൈറ്റ് വിൽപ്പനയിലൂടെയാണ് ഇതിലെ നഷ്ടം കുറയ്ക്കുന്നത്. കോവിഡുകാലത്ത് ചാനലുകളും പ്രതിസന്ധിയിലാണ്. പരസ്യ വരുമാനം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് റൈറ്റിൽ വലിയ ഉയർച്ച ഇനി കിട്ടില്ല. ഇതും സിനിമയിലെ മുടക്ക് മുതൽ തിരിച്ചു പിടിക്കാൻ പ്രയാസമാണ്. ഓൺലൈൻ റിലീസിംഗും അത്ര എളുപ്പമല്ല. ആമസോൺ മാത്രമാണ് നിലവിൽ ഓൺലൈൻ റിലീസിന് മലയാള സിനിമകളെ എടുക്കുന്നത്. എന്നാൽ വർഷത്തിൽ 12ൽ കൂടുതൽ സിനിമകൾ വൻ തുക നൽകി വാങ്ങാൻ ആമസോണും തയ്യാറാകില്ല. അതുകൊണ്ട് തന്നെ വമ്പൻ ബ്രാൻഡുകൾക്ക് മാത്രമേ ഈ പരീക്ഷണവും ഗുണകരമാകൂ. ഓഡിയോ റൈറ്റ് വിൽപ്പന മാത്രമാകും ഏക ആശ്വാസം. എന്നാൽ അതും ചെറുകിടക്കാർക്ക് ഗുണമുണ്ടാകില്ല. അങ്ങനെ 120 സിനിമയോളം വർഷത്തിൽ ഇറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമാ വ്യവസായം വലിയ പ്രതിസന്ധിയെയാണ് നേരിടാൻ പോകുന്നത്.

ഓവർസീസ് റിലീസിലൂടെയും വലിയ വരുമാനം മലയാള സിനിമ ഉണ്ടാക്കിയിരുന്നു. കോവിഡുകാലത്തോടെ ഈ വരുമാനം നിലയ്ക്കും. കോവിഡ് പിടിച്ചുലയ്ക്കുന്ന മലയാള സിനിമയുടെ വിപണി കേന്ദ്രങ്ങളിൽ തിയേറ്ററിൽ എത്തി ചിത്രങ്ങൾ കാണാൻ പ്രേക്ഷകരുണ്ടാകില്ല. ഇതും സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാകും. 100 കോടിക്ക് മുകളിൽ മുടക്കു മുതലുള്ള സിനിമകളെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ബിഗ് ബജറ്റ് സിനിമകൾക്ക് കുറച്ചു കാലത്തേക്ക് മാന്ദ്യകാലമാകും. നടി നടന്മാർക്കും മറ്റും പ്രതിഫലം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് എല്ലാം എത്തും. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള നടീ നടന്മാർ പ്രതിഫലം കുറച്ച് അഭിനയിച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ.

പ്രതിസന്ധിയിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടവും ഉണ്ടാകും. ബിഗ് ബജറ്റ് സിനിമകൾക്ക് കോവിഡുകാലത്തെ ഷൂട്ടിങ് പോലും പ്രതിസന്ധിയിലാകും. ഇംഗ്ലണ്ടിലും മറ്റും ഷൂട്ട് ചെയ്യേണ്ട സിനിമകൾ പലതും മുടങ്ങിയ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കഴിയുന്നത്ര സിനിമകൾ മുമ്പോട്ട് കൊണ്ടു പോകണമെന്നതാണ് സിനിമാ സംഘടനകളുടെ നിലപാട്. 50 പേരെ വച്ച് സിനിമാ ഷൂട്ടിങ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടിയുള്ള സ്‌ക്രിപ്റ്റ് തിരുത്തൽ പോലും പല സിനിമകൾക്കും വേണ്ടി വരും. നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക എന്ന നിർദ്ദേശം സിനിമാ സംഘടനകളും അംഗീകരിക്കും.

ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ സമ്പന്നനായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക . ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം . ഇവർ നൽകുന്ന റിപ്പോർട്ടും ഡാറ്റയും പ്രൊഡക്ഷൻ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത് .ഡോക്ടറുടെ അനുവാദത്തോടെ ആളുകൾ നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP