Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ചവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കണമെങ്കിൽ വൻതുക മുടക്കണം; രോഗബാധിതരെ കൊണ്ട് ജനറൽ ആശുപത്രികൾ നിറഞ്ഞതോടെ പുതിയവർക്ക് ബെഡ്ഡില്ല; കോവിഡ് ബാധിച്ചവർ വീട്ടിൽ മരുന്നുകൾ കഴിച്ച് ഇരിക്കുന്നു; രോഗം സീരിയസായാൽ ആംബുലൻസിൽ വിളിച്ച് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന ദുരവസ്ഥ; ലേബർ ക്യാമ്പിൽ രോഗം ബാധിച്ചവർ ന്യൂമോണിയ ബാധിച്ചു മരിക്കുന്നു; പ്രസവം കഴിഞ്ഞ യുവതികൾക്കും സഹായിക്കാൻ ആരുമില്ലാതെ ദുരിതം; സൗദി പ്രവാസി മലയാളികളുടെ കോവിഡ് ദുരിതം വിവരിക്കാൻ സാധിക്കാത്തത്

കോവിഡ് ബാധിച്ചവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കണമെങ്കിൽ വൻതുക മുടക്കണം; രോഗബാധിതരെ കൊണ്ട് ജനറൽ ആശുപത്രികൾ നിറഞ്ഞതോടെ പുതിയവർക്ക് ബെഡ്ഡില്ല; കോവിഡ് ബാധിച്ചവർ വീട്ടിൽ മരുന്നുകൾ കഴിച്ച് ഇരിക്കുന്നു; രോഗം സീരിയസായാൽ ആംബുലൻസിൽ വിളിച്ച് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന ദുരവസ്ഥ; ലേബർ ക്യാമ്പിൽ രോഗം ബാധിച്ചവർ ന്യൂമോണിയ ബാധിച്ചു മരിക്കുന്നു; പ്രസവം കഴിഞ്ഞ യുവതികൾക്കും സഹായിക്കാൻ ആരുമില്ലാതെ ദുരിതം; സൗദി പ്രവാസി മലയാളികളുടെ കോവിഡ് ദുരിതം വിവരിക്കാൻ സാധിക്കാത്തത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ ജീവിതം തീർത്തു ദുരിതമയമാണ്. ഗൾഫ് നാടുകളിൽ കഴിയുന്ന പ്രവാസികൾ അവിടെ മരിച്ചു വീഴുന്ന അവസ്ഥയാണുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അലംഭാവം കാണിക്കുമ്പോൾ അവിടെ മലയാളികളുടെ മരണസംഖ്യയും ഉയരുകയാണ്. സൗദി അറേബ്യയിലെ കാര്യങ്ങളാണ് കൂടുതൽ ഗുരുതരമായിരിക്കുന്നത്. ഇന്ത്യക്കാരെ തിരികെ കൊണ്ടുപോയ്‌ക്കൊള്ളാൻ അവിടുത്തെ സർക്കാർ അനുവദിച്ചെങ്കിലും പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ വലിയ അലംഭാവമാണ് ഇന്ത്യൻ സർക്കാർ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സ പോലും ലഭിക്കാതെ കടുത്ത അവഗണനയിൽ കഴിയേണ്ടി വരികയാണ് മലയാളികൾ.

സൗദിയിലെ മലയാളികളുടെ ദുരിതം തീർത്തും വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ്. നിരവധി മലയാളികൾ ജോലി നോക്കുന്ന ജിദ്ദ, ദമ്മാം, മക്ക, ജുബൈൽ, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് ഭീതിയാണ് എങ്ങും. പുറത്തുവരുന്ന വിവരങ്ങളേക്കാൾ പതിന്മടങ്ങാണ് ഇവിടുത്ത രോഗബാധിതരുടെ കണക്ക്. രോഗം ബാധിച്ചാൽ പ്രതിരോധ ശേഷിയുള്ളവർ രക്ഷപെടുകയും മറ്റുള്ളവർ ചികിത്സകിട്ടാതെ മരിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സൗദിയിൽ മലയാളി പ്രവാസികൾ നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് പൊലിഞ്ഞത് 20 ലധികം മലയാളി ജീവനുകളാണ്. ഏതുവിധേനയും ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ അതിന് സർക്കാർ തന്നെ തടസ്സം നിൽക്കുന്ന അവസ്ഥ.

എൺപതിനായിരം പേർ നാട്ടിലേക്ക് മടങ്ങാനിയി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് വേണ്ട ഫ്‌ളൈറ്റ് ഒരുക്കുന്നതിൽ പോലും സർക്കാർ വീഴ്‌ച്ച വരുത്തുകയാണ്. അതുകൊണ്ട് തീർത്തു ദുരിതത്തിലാണ് സൗദിയിലുള്ളവർ. ഇന്ന് കാണുന്നവരെ നാളെ കാണാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രോഗം ഭേദമാകുമെന്ന പ്രതീക്ഷയിൽ പലരും കഴിയുമ്പോൾ സൗദിയിലെ ദുരവസ്ഥ പോലും പുറത്തുപറയാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് ആയിരങ്ങൾ. ഇതിനോടെ കോവിഡ് മഹാമാരി 40 മലയാളികളുടെ ജീവനെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ കുടുംബം പുലർത്താൻ വേണ്ടിയും പെൺമക്കളെ കെട്ടിച്ചയക്കാൻ വേണ്ടിയും നുള്ളിപ്പെറുക്കി ജീവിക്കുന്നവരാണ്. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങൾ പോലും അനാഥമാകുന്ന അവസ്ഥയാണുള്ളത്.

പ്രവാസികളുടെ പോക്കറ്റിന്റെ കനം കണ്ട് കറങ്ങിയടിക്കാൻ എത്തുന്ന രാഷ്ട്രീയക്കാർ തന്നെയാണ് ഇപ്പോൾ അവരെ അവജ്ഞയോടെ മാറ്റി നിർത്തുന്നത്. ജീവിതത്തിൽ പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ അവർക്ക് ആരുമില്ലാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. സൗദിയിൽ നിന്നുള്ളവരുടെ നിലവിളി പോലും ആരുടെയും ചെവിയിൽ എത്തുന്നില്ല. യുഎഇ കേന്ദ്രീകരിച്ചാണ് ഗൾഫിലെ മലയാളം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടുത്തെ വിവരങ്ങൾ കേരളത്തിൽ എത്തുമ്പോൾ തന്നെ സൗദി മലയാളികളുടെ ദുരിതം കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനവും തീർത്തു സാധാരണക്കാരാണ്. ഹൗസ് ഡ്രൈവർമാരായും ഫാക്ടറി തൊഴിലാളികളായും ഷോപ്പുകളിലും മാളുകളിലും ജോലി ചെയ്യുന്നവരും മലയാളികളാണ്. കൺസ്‌ട്രെക്ഷൻ മേഖലയിലും നല്ലൊരു ശതമാനം മലയാളികൾ തൊഴിലെടുക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് ലേബർ ക്യാമ്പുകളിലാണ്. ഇവിടുത്തെ അവസ്ഥ തീർത്തും ദുരിതമായമാണ്. കോവിഡ് ബാധിച്ചവർ ചികിത്സ കിട്ടാതെ ക്യാമ്പുകളിൽ തന്നെ കഴിയുന്ന അവസ്ഥ. സഹായിക്കാൻ പോലും ആരുമില്ല. ആശുപത്രികളിൽ അഡ്‌മിറ്റാക്കുന്ന സംവിധാനവും കുറവാണ്.

സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ബാധിച്ച ഇന്ത്യക്കാർ അടക്കമുള്ളവരെ അഡ്‌മിറ്റ് ചെയ്യുന്നില്ല. ചികിത്സക്കും പരിശോധനയ്ക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ള ആശ്രയം ജനറൽ ആശുപത്രികളാണ്. ഇവിടെ പരിശോധന നടത്തി രോഗം ചികിത്സിച്ചാൽ പോലും രോഗികളുടെ ബാഹുല്യം മൂലം അഡ്‌മിറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവരെ മരുന്നു നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ കഴിയുന്നവർ ഇങ്ങനെ മരുന്നു കഴിച്ച് കഴിഞ്ഞു കൂടേണ്ടി വരും. രോഗം മൂർച്ഛിച്ചാൽ അധികൃതരെ അറിയിച്ച് ആംബുലൻസ് സംവിധാനം വിളിച്ച് ആശുപത്രിയിൽ പോകാമെന്നാണ് പറയുന്നത്. എന്നാൽ, പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നു. ആംബുലൻസ് എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ നഷ്ടമാകുന്ന ദുരവസ്ഥയാണ് പലയിടത്തും.

ലേബർ ക്യാമ്പുകളിൽ അടക്കം ന്യൂമോണിയ അടക്കം പടർന്നു പിടിക്കുന്ന അവസ്ഥയാണുള്ളത്. ഫാക്ടറി തൊഴിലാളികൾക്ക് ജോലിക്ക് പോകേണ്ട സാഹചര്യവും ഉണ്ട്. ഇവർക്ക് ഏതു സമയത്തും രോഗ വരാം എന്ന ഭീതിയിലാണ്. ഹൗസ് ഡ്രൈവർമാർക്ക് പലർക്കും ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവരും എന്തു ചെയ്യണം എന്നറിയാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇവിടെ പ്രസവിച്ച ഗർഭിണികളും നിരവധി പേരുണ്ട്. ഇവർ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് തിരിക്കാൻ വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഇവർക്ക് എങ്ങനെയെങ്കിലും നാടണഞ്ഞാൽ മതിയെന്നാണ്. അസുഖം ബാധിച്ചവർക്ക് നല്ല ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം എത്തണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണക്കാരുടെ ബധിരകർണ്ണങ്ങളിൽ പതിക്കുന്നില്ല.

ഇന്ത്യൻ എംബസി അംബാസിഡർക്കു ഹെൽപ്പ് ഡെസ്‌ക്ക് വഴി ഇമെയിൽ അയച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഫലവും ഇല്ലാത്ത അവസത്ഥയിലാണ്. ജുബൈലിൽ കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇന്ത്യൻ അംബാസിഡർ, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് ക്രൈസിസ് മാനേജ്‌മെന്റ് അംഗങ്ങൾ വഴി അയക്കുവാൻ ഒരുങ്ങുകയാണ് പ്രവാസികൾ. അസുഖം ബാധിച്ചവർക്കു ചികിത്സ ഏർപ്പെടുത്തുക, ഗർഭിണികൾക്കും മറ്റു അസുഖമുള്ളവർക്കും നാട്ടിൽ പോകാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുക, ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക, അടിയന്തര മെഡിക്കൽ ടീമിനെ ഇന്ത്യയിൽ നിന്നും അയക്കുക, അടിയന്തിര ചികിത്സ കിട്ടാനുള്ള സാഹചര്യം ഒരുക്കുക, കോവിഡ് ബാധിച്ച് പ്രവാസത്ത് മരിക്കുന്നവരുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികൾ ഉന്നയിക്കുന്നത്. ജോലിയും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവരെ മരണത്തിന് എറിഞ്ഞു കൊടുക്കരുതെന്ന ആവശ്യമാണ് എങ്ങും ഉയരുന്നത്.

സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാണെങ്കിലും ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. കോവിഡ്19 നിയന്ത്രണത്തിനെ തുടർന്ന ഏർപ്പടുത്തിയ 24 മണിക്കൂർ ഇളവുകളിലും മറ്റു നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോട സൗദി അറേബ്യ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്താനുള്ള ശ്രമം തുടങ്ങിയിട്ുടണ്ട്. റിയാദ്- ദമ്മാം റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. റിയാദിൽ നിന്നും ദമ്മാമിലേക്കും. ദമ്മാമിൽ നിന്നും റിയാദ് ആദ്യ സർവീസുകൾ നടത്തി.ദമ്മാമിലേക്കു 198 യാത്രക്കാരും റിയാദിലേക്ക് 118 യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. കോവിഡ് 19 നിയന്ത്രണങ്ങൾക്കു വിധേയമായി സാമൂഹ്യ അകലം പാലിക്കൽ. മാസ്‌ക് ധരിക്കൽ. താപ നില പരിശോധിക്കൽ തുടങ്ങിയ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു.

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനടെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 3559 പേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതാദ്യമായാണ് ഇത്രയും പേർ സുഖം പ്രാപിക്കുന്നത്. 1887 പേർക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.24 മണിക്കുറിനിടെ കോവിഡ് 19 വൈറസ് മൂലം 23 പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 503 ആയി ഉയർന്നു. ഇതിനകം 62442 പേർ സുഖം പ്രാപിച്ചതായി മന്ത്രാലയ വ്യക്തമാക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ച പ്രധാന പട്ടണങ്ങൾ ജിദ്ദ 566, റിയാദ് 504, മക്ക 159, ദമ്മാം 110 , മദീന 95, ഹുഫൂഫ് 55, ജുബൈൽ 50, കോബാർ 33, ദഹ്റാൻ 29, ബുറൈദ 25, തായിഫ് 22, ഖതീഫ് 21, അൽമിദ 18, അൽമൂബാറസ് 18, ഹായിൽ 17, ഖലീസ് 13, സഫ് വാ 13, നജ്റാൻ 8, ഖർജ് 8, അൽബാഹ 7, അല്ലൈസ് 7 ജീസാൻ 6, അൽസുലൈൽ 6, ഖമീസ് മുശൈത് 6, യാമ്പു5, ളിബാഅ് 5 അൽഹുദാ 4, അൽമിസാഹ്മിയ 4, അൽജഫർ 3 ഉനൈസ 3, ഖുൻഫുദ 3 നഅ്രിയ്യ 2, ഖഫ്ജി 2 എന്നിവയാണ് പ്രധാന പട്ടണങ്ങളിലെ വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP