Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്ക് ദിശയിൽ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരതൊടാൻ നിസർഗ; യാത്രാ വഴിയിൽ കേരളം ഇല്ലെങ്കിലും ചുഴലി എത്തിക്കുക അതി തീവ്രമഴ; ഇന്നലെ രാത്രി മുഴുവൻ സംസ്ഥാനത്ത് നിലയ്ക്കാതെ മഴ; അഞ്ച് ദിവസം അതിവർഷമെന്ന് പ്രവചനം; രണ്ട് പ്രളയങ്ങളിൽ വിള്ളൽ വീണ മലമുകളുകൾ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമാകുമെന്ന മുന്നറിയിപ്പ് നൽകി അതിരപ്പിള്ളിയിൽ രാത്രി ദുരന്തം; പെരിയാറിന്റെ തീരം ജാഗ്രതയിൽ; അണക്കെട്ടുകൾ എല്ലാം തുറക്കേണ്ടിവരും; മൂന്നാം പ്രളയത്തെ നേരിടാൻ കരുതലോടെ കേരളം

വടക്ക് ദിശയിൽ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരതൊടാൻ നിസർഗ; യാത്രാ വഴിയിൽ കേരളം ഇല്ലെങ്കിലും ചുഴലി എത്തിക്കുക അതി തീവ്രമഴ; ഇന്നലെ രാത്രി മുഴുവൻ സംസ്ഥാനത്ത് നിലയ്ക്കാതെ മഴ; അഞ്ച് ദിവസം അതിവർഷമെന്ന് പ്രവചനം; രണ്ട് പ്രളയങ്ങളിൽ വിള്ളൽ വീണ മലമുകളുകൾ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമാകുമെന്ന മുന്നറിയിപ്പ് നൽകി അതിരപ്പിള്ളിയിൽ രാത്രി ദുരന്തം; പെരിയാറിന്റെ തീരം ജാഗ്രതയിൽ; അണക്കെട്ടുകൾ എല്ലാം തുറക്കേണ്ടിവരും; മൂന്നാം പ്രളയത്തെ നേരിടാൻ കരുതലോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഉടനീളം ഇന്നലെ രാത്രി മുഴുവൻ പെയ്തത് തോരാമഴ. ഇതോടെ പ്രളയ സാധ്യതയും സംസ്ഥാനത്ത് സജീവമാകുകയാണ്. കേരളത്തിലെ മുഴുവൻ ഡാമുകളും തുറക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്. കേന്ദ്ര ദുരന്ത നിവാരണ സംഘവും എത്തിക്കഴിഞ്ഞു. അതീവ ജാഗ്രതയിലാണ് ഇന്ന് കേരളം.

അറബിക്കടലിൽ ലക്ഷദ്വീപിനും തെക്കൻ കർണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ചുഴലി കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ എല്ലാം അണക്കെട്ടുക്കളുടെ വൃഷ്ടി പ്രദേശത്ത് നല്ല മഴ കിട്ടുന്നുണ്ട്. ഇത് തുടർന്നാൽ ഇടുക്കി അടക്കമുള്ള ഡാമുകൾ ഉടൻ തുറക്കേണ്ടിവരും. ഇതുകൊച്ചി അടക്കമുള്ള നഗരങ്ങൾക്ക് ഭീഷണിയായി മാറും. ഈ സാഹചര്യത്തിൽ കരുതലോടെ കാര്യങ്ങൾ നിരീക്ഷിക്കുകയാണ് സർക്കാർ.

'നിസർഗ' എന്ന് പേരിട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്ക് ദിശയിൽ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരതൊടും. അറബിക്കടലിന്റെ താപനില 31 ഡിഗ്രി ആയതിനാൽ ചുഴലിക്കാറ്റിന് തീവ്രത കൂടാനും സാധ്യതയുണ്ട്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. 45 മുതൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ച കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിസർഗ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതോടെ കേരളത്തിൽ മഴ കുറയുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു.

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ 84 ശതമാനം അധികമഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഇക്കാലയളവിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 67.7 മില്ലിമീറ്ററാണ്. എന്നാൽ, ഇക്കുറി ശരാശരി 124.9 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ, തുടർന്നുള്ള ആഴ്ചകളിൽ സാധാരണയോ ഇതിൽ കുറവോ മഴ ലഭിക്കും. ഇതാണ് കേരളത്തെ ഭീതിയിലാക്കുന്നത്. മഴ തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിപ്രളയത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയം ശക്തമാണ്. ജൂൺ അഞ്ചുമുതൽ 11 വരെ - 60.7 മില്ലിമീറ്റർ, 12 മുതൽ 18 വരെ 51.5, 19 മുതൽ ജൂൺ 25വരെ 48.4 മില്ലിമീറ്റർ മഴ ലഭിക്കും. സാധാരണ ലഭിക്കുന്നതിനേക്കാൾ യഥാക്രമം ഒമ്പത്, 12, ഏഴ് ശതമാനം കുറവ്. തിങ്കളാഴ്ച എട്ട് ജില്ലയ്ക്ക് പുറമേ ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

അതിരപ്പിള്ളിയിൽ ഉരുൾ പെട്ടൽ

അതിരപ്പിള്ളി കണ്ണൻകുഴിയിൽ ഉരുൾപൊട്ടി കണ്ണൻകുഴി തോട് കവിഞ്ഞൊഴുകി സമീപത്തെ പറമ്പുകളിൽ വെള്ളം കയറി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കഴിഞ്ഞ മഴക്കാലത്ത് ശക്തമായ ഉരുൾപൊട്ടലുകളുണ്ടായ സ്ഥലങ്ങളാണിത്. പുഴയിൽ വെള്ളം കുറവായതിനാൽ വലിയ നാശ നഷ്ടങ്ങളുണ്ടാക്കാതെ വെള്ളം ഒഴുകിപ്പോയി. കണ്ണൻകുഴി ഭാഗത്ത് വനത്തിനകത്താണ് ഉരുൾപൊട്ടലുണ്ടായത്.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി മലയുടെ വിള്ളൽ വീണ സ്ഥലങ്ങൾ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങളായിത്തീരാം എന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉരുൾപൊട്ടൽ. ഇതും ഭീതി പടർത്തുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ ഉടനീളം മലയയോര മേഖലകളിൽ ജാഗ്രത പ്രഖ്യാപിച്ചു.

പ്രളയങ്ങൾ ഒഴുക്കിക്കൊണ്ടുവന്ന ചെളിയും മണലും പുഴയുടേയും തോടുകളുടേയും ആഴം കുറച്ചിട്ടുണ്ട്. വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കുറയുന്നതുമൂലം പുഴ കവിഞ്ഞൊഴുകി കരകളോട് ചേർന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയും വർധിക്കുന്നു.

പെരുവണ്ണാമുഴിയിലും ഭീതി

കനത്ത മഴയെത്തുടർന്ന് പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 37.15 മീറ്ററായി വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 4.08 മീറ്റർ കൂടുതലാണ് ഇത്. ഇന്നലെ 160 എംഎം മഴയാണ് വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെത്തുടർന്ന് തുടർന്ന് കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഡാം കനാൽ ഷട്ടർ ഇന്നലെ രാവിലെ പൂർണമായും അടച്ചു.

പുഴയിലേക്ക് ജലമൊഴുക്കുന്ന പെരുവണ്ണാമൂഴി,മാമ്പള്ളി സർപ്ലസുകളും തുറന്നിട്ടുണ്ട്. ഡാം ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.ഈ വർഷം മെയിൻ കനാലിൽ കൂവപ്പൊയിൽ, ഇടതുകര കനാലിന്റെ പുല്ലത്ത്മൂല ഭാഗങ്ങളിലെ അണ്ടർ ടണൽ പ്രവൃത്തി പൂർത്തീകരിച്ചതിനാൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനും സാധിച്ചിരുന്നു. കനത്ത മഴയിൽ ബാലുശ്ശേരിയിൽ വ്യാപക നാശം ഉണ്ടായി. തലയാട് 26-ാം മൈലിൽ നിന്ന് പേര്യമലയിലേക്ക് നിർമ്മിക്കുന്ന റോഡിനു വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് നിന്ന് താഴ്ഭാഗങ്ങളിലേക്ക് വലിയ തോതിൽ മണ്ണൊലിപ്പുണ്ടായി. എളയടത്ത് ഇഖ്ബാലിന്റെ വീടിനകത്ത് മണ്ണും ചെളിയും വന്നടിഞ്ഞു. കിണർ ഉപയോഗശൂന്യമായി. ഇങ്ങനെ കോഴിക്കോടിന്റെ മലയോര മേഖലയിൽ ദുരിതമാണ്,

പെരിയാറിൽ തൽകാലം ഭീതിയില്ല, തൊടുപുഴയിലും മൂവാറ്റുപുഴയിലും ആശങ്ക

ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി കെ ശ്രീകല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്‌തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്.

ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും ജലസേചനത്തിനായുള്ള പമ്പിങ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേ ജിന്റ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നത്. എന്നാൽ മഴ തുടർന്നാൽ കാര്യങ്ങൾ കൈവിടും. ഡാമുകൾ എല്ലാം നിറഞ്ഞു കവിഞ്ഞാൽ പെരിയാറിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തും. ഇതുകൊച്ചിയേയും ആലുവയേയും പ്രതിസന്ധിയിലാക്കും.

മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലങ്കര ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണിക്ക് 40 സെന്റീമീറ്റർ കൂടിയാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇതോടെ 23.73 കുമെക്‌സ് അധിക ജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ദുരന്തനിവാര സേനയുടെ നാല് യൂണിറ്റുകൾ

ദുരന്തനിവാരണ സേനയുടെ നാല് യൂണിറ്റുകൾ കൂടി കേരളത്തിലെത്തും . ആലപ്പുഴ ,വയനാട് ,ഇടുക്കി ജില്ലകളിലാവും ഇവരെ വിന്യസിക്കുക. പത്ത് യൂണിറ്റുകളാണ് സംസ്ഥാനം അവശ്യപ്പെട്ടിരുന്നത്. ബി.എസ്.എഫിന്റെ വാട്ടർ വിങിന്റെ രണ്ട് യൂണിറ്റുകളും കേരളത്തിലെത്തും. മൺസൂൺ മുന്നിൽക്കണ്ടാണ് സേനാ വിഭാഗങ്ങളെ സംസ്ഥാനത്തെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP