Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിക്കുന്നതിന് നാലുദിവസം മുമ്പ് അനു എന്നോട് പലവട്ടം ചോദിച്ചു... അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ.... പക്ഷേ, കാണാൻ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി; അവസാനമായി ഭാര്യയെ ഒരു നോക്ക് കണ്ട് പൊട്ടിക്കരഞ്ഞ് തളർന്ന് വീണ ജിതിന് ഇനി ക്വാറന്റൈൻകാലം; ഇനി മകനെ കാണാനുള്ള കാത്തിരിപ്പ് വേദന; കാനഡയിൽ നിന്ന് ബംഗ്ലൂരുവിൽ എത്തി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങും വരെ അനിശ്ചിതത്വം; അനുവിനെ കാണാൻ ഈ മലയാളിക്ക് സാധിച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ കരുതലും

മരിക്കുന്നതിന് നാലുദിവസം മുമ്പ് അനു എന്നോട് പലവട്ടം ചോദിച്ചു... അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ.... പക്ഷേ, കാണാൻ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി; അവസാനമായി ഭാര്യയെ ഒരു നോക്ക് കണ്ട് പൊട്ടിക്കരഞ്ഞ് തളർന്ന് വീണ ജിതിന് ഇനി ക്വാറന്റൈൻകാലം; ഇനി മകനെ കാണാനുള്ള കാത്തിരിപ്പ് വേദന; കാനഡയിൽ നിന്ന് ബംഗ്ലൂരുവിൽ എത്തി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങും വരെ അനിശ്ചിതത്വം; അനുവിനെ കാണാൻ ഈ മലയാളിക്ക് സാധിച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ കരുതലും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ജോലി ചെയ്യുകയായിരുന്നു ജിതിനും ഭാര്യ അനുവും. കനേഡിയൻ പൊലീസിലായിരുന്നു അനു. കാൻസർ ബാധിച്ചു തുടർചികിത്സയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് മൂന്നു വയസ്സുകാരൻ മകനുമായി അനു നാട്ടിലെത്തിയത്. ആ നാട്ടിലേക്കുള്ള മടക്കം മരണത്തിലേക്കുള്ള യാത്രയായിരുന്നു. ഇത് കാനഡയിൽ ഇരുന്ന് വേദനയോടെ ജിതിൻ ഉൾക്കൊണ്ടു. പ്രിയതമയെ അവസാനമായി കാണാൻ ഓടിയെത്തുന്നതിന് കോവിഡ് തടസ്സവുമായി. കഴിഞ്ഞ 19ന് കോട്ടയത്തെ ആശുപത്രിയിലാണ് അനു അന്തരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് അനുവിനെ അവസാനമായി കാണാൻ ജിതിന് അവസരമൊരുക്കിയത്.

പറന്തൽ ഡ്രീം ലാൻഡ് കോട്ടേജിൽ പരേതനായ ജോർജുകുട്ടിയുടെ മകൾ അനുവിനെ യാത്രയാക്കാൻ മകൻ ഗബ്രിയേൽ മാത്രമായിരുന്നു അടുക്കലുണ്ടായിരുന്നത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് അനുവിന്റെ മൃതദേഹം അടൂരിലേക്ക് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് ഭർത്താവ് ജിതിൻ ഇന്നലെ കണ്ടത്. അനുവിനെ അവസാനമായി ഒരുനോക്കു കണ്ടശേഷം ജിതിൻ മൂവാറ്റുപുഴയിലുള്ള വീട്ടിൽ എത്തി നിരീക്ഷണത്തിലായി. കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ചുള്ള ഏകാന്തവാസം.

അനുവിന്റെ മുഖം അകലെ നിന്ന് ഒരുനോക്കു കണ്ടു. പിന്നീട് കരഞ്ഞ് അവശനായി ജിതിൻ തളർന്നു വീണു. ഇന്ത്യയിലും വിദേശത്തുമുള്ള നന്മയുടെ കരങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ ഒരുമിച്ചു. അങ്ങനെയാണ് ഭാര്യയെ അവസാനമായി കാണാൻ ജിതിന് എത്താൻ കഴിഞ്ഞത്. ഭാര്യയുടെ മരണം അറിഞ്ഞപ്പോൾ ഓടിയെത്താൻ മനസ്സ് വെമ്പി. എന്നാൽ ഭാര്യയുടെ മൃതദേഹം അവസാനമായി ഒന്നു കാണണമെന്ന ജിതിന്റെ മോഹത്തിന് കോവിഡ് 19 തടസ്സമായി. കാനഡയിലെ മലയാളി അസോസിയേഷൻ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി വിജയ് ഹരിയുമായി ബന്ധപ്പെട്ടു.

കാനഡയിൽ നിന്നു ബെംഗളൂരുവിലേക്ക് ടിക്കറ്റ് കിട്ടിയെങ്കിലും അവിടെ നിന്നു കേരളത്തിലേക്കു കടക്കാനുള്ള അനുമതി വേണം. കേരളവും കർണാടകവും ഇടപെടേണ്ട കാര്യമായതിനാൽ വിജയ് ഹരി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു. ഉമ്മൻ ചാണ്ടി ഞായറാഴ്ച മുതൽ മൂന്നു ദിവസം വിശ്രമമില്ലാതെ നടത്തിയ ഇടപെടലാണ് ജിതിനെ നാട്ടിലെത്തിച്ചത്. ബെംഗളൂരുവിൽ നിന്നു ജിതിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ പോത്താനിക്കാട് എത്താൻ പൊലീസ് പാസിനു കോവിഡ് ജാഗ്രതാ പോർട്ടൽ വഴി അപേക്ഷിച്ചിരുന്നു. എന്നാൽ ജൂൺ ഒൻപതിനു സഞ്ചരിക്കാനാണ് അനുമതി കിട്ടിയത്.

കർണാടകയിലെയും കേരളത്തിലെയും ഗവ. സെക്രട്ടറിമാർ വഴി ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു. മുത്തങ്ങ വരെ ജിതിനെ എത്തിക്കാനും അവിടെ നിന്ന് കേരളത്തിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയ വാഹനം പോയി കൂട്ടിക്കൊണ്ടുവരാനുമായിരുന്നു പദ്ധതി. എന്നാൽ മുത്തങ്ങ വനമേഖലയിലെ അഞ്ചു കിലോമീറ്റർ ദൂരം കടത്തിവിടില്ലെന്നു കർണാടക സർക്കാർ പറഞ്ഞതോടെ അനിശ്ചിതത്വമായി. ഒടുവിൽ കർണാടകയിലെ ഉദ്യോഗസ്ഥർ വഴി ബെംഗളൂരുവിൽ നിന്നു കൊച്ചി വിമാനത്തിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതു വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയിൽ മുത്തങ്ങയിൽ കേരളത്തിലെ വാഹനവും ബെംഗളൂരുവിൽ അവിടുത്തെ വാഹനവും തയാറാക്കി നിർത്തി.

ചൊവ്വാഴ്ച രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തിൽ ജിതിൻ ഇറങ്ങി. വിദേശത്തു നിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തുന്നവർ ഏഴു ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്നു നിയമമുണ്ടെന്നു വന്നതോടെ വീണ്ടും പ്രശ്‌നമായി. ഒടുവിൽ പ്രത്യേക അനുമതിയോടെ പരിശോധന നടത്തി വിമാനത്താവളത്തിൽ പ്രത്യേകം തയാറാക്കിയ ലോബിയിൽ ഇരുത്തി. രാത്രി 9ന് വിമാനം കയറാൻ നിൽക്കുമ്പോൾ എയർപോർട്ട് മാനേജരുടെ ഓഫിസിലേക്കു വരുത്തി ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് വീണ്ടും നിർദേശിച്ചു.

ഉമ്മൻ ചാണ്ടി, വിജയ് ഹരി, ഹൈബി ഈഡൻ എംപി എന്നിവരും കേരളത്തിലെയും കർണാടകയിലെയും ഉദ്യോഗസ്ഥരും ഇടപെട്ട് ആ പ്രശ്‌നവും പരിഹരിച്ചു. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കു അനുമതി ലഭിച്ചൂ. വിമാനമിറങ്ങി എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് ഇന്നലെ പുലർച്ചെ കോട്ടയത്തെ ആശുപത്രി മുറ്റത്തെത്തി ജിതിൻ ഭാര്യയുടെ മൃതദേഹം ആംബുലൻസിലേക്കു കയറ്റുന്നത് കണ്ടത്. അനുവിന്റെ മൃതദേഹം അടൂർ ഏഴംകുളം ഐപിസി ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷ്യ്ക്കു ശേഷം സംസ്‌കരിച്ചു. ഇതിന് സാക്ഷിയാകാൻ ജിതിനെ കോവിഡു കാലം അനുവദിച്ചതുമില്ല.

എറണാകുളം പോത്താനിക്കാട് ചേറാടി വൈറ്റ്ഹൗസിൽ ജിതിൻ മാത്യുവിനാണ് ഭാര്യ അനുവിന്റെ മൃതദേഹം കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നത്. അപ്പോൾ ജിതിന്റെ മനസ്സിൽ മുഴങ്ങിയത് മുഴുവനും ഭാര്യയുടെ വാക്കുകളായിരുന്നു. അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ എന്ന അനുവിന്റെ ചോദ്യം. പ്രിയതമയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്തതിന്റെ സങ്കടം ജിതിന്റെ കണ്ണുകളിൽ നിന്നും കണ്ണീരായാണ് പൊഴിഞ്ഞത്.ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ കയറി ഭാര്യയെ അവസാനമായി കാണുമ്പോൾ ഭാര്യയുടെ ഓർമ്മയ്ക്ക് മുന്നിൽ ജിതിൻ പൊട്ടിക്കരഞ്ഞു. കൊച്ചുകുട്ടിയെപ്പോലെ ഏങ്ങലടിച്ച ജിതിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ നിസ്സഹായരായി.

''മരിക്കുന്നതിന് നാലുദിവസം മുന്പ് അനു എന്നോട് പലവട്ടം ചോദിച്ചു, അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ. പക്ഷേ, കാണാൻ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി''-ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ കയറി ഭാര്യയെ അവസാനമായി കാണുമ്പോൾ സങ്കടം മറച്ചുവെക്കാൻ കഴിഞ്ഞില്ല ജിതിന്. കൊച്ചുകുട്ടിയെപ്പോലെ അവൻ ഏങ്ങലടിച്ച് കരഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP