Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ജനവാസ മേഖലയിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെ ജനങ്ങളെ അതീവരഹസ്യമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സൈന്യം; പല ഭാഗത്തു നിന്നും ഘട്ടം ഘട്ടമായി ബാരിക്കേഡുകൾ വെച്ച് റോഡ് അടച്ചു; ഒരു ചെക്ക് പോയിന്റിൽ തടഞ്ഞെങ്കിലും കാർ അതിവേഗം പാഞ്ഞുപോയി; സുരക്ഷാസേന പിന്തുടർന്ന് വെടിയുതിർത്തതോടെ ഭീകരർ ഓടി രക്ഷപെട്ടു; പുലർച്ചെ കാർ പൊട്ടിത്തെറിച്ചു; ജമ്മു കശ്മീരിൽ 'പുൽവാമ മോഡൽ' ആക്രമണ നീക്കം സൈന്യം പൊളിച്ചത് ഇങ്ങനെ

സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ജനവാസ മേഖലയിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെ ജനങ്ങളെ അതീവരഹസ്യമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സൈന്യം; പല ഭാഗത്തു നിന്നും ഘട്ടം ഘട്ടമായി ബാരിക്കേഡുകൾ വെച്ച് റോഡ് അടച്ചു; ഒരു ചെക്ക് പോയിന്റിൽ തടഞ്ഞെങ്കിലും കാർ അതിവേഗം പാഞ്ഞുപോയി; സുരക്ഷാസേന പിന്തുടർന്ന് വെടിയുതിർത്തതോടെ ഭീകരർ ഓടി രക്ഷപെട്ടു; പുലർച്ചെ കാർ പൊട്ടിത്തെറിച്ചു; ജമ്മു കശ്മീരിൽ 'പുൽവാമ മോഡൽ' ആക്രമണ നീക്കം സൈന്യം പൊളിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കഴിഞ്ഞ വർഷം പുൽവാമയിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായ ഭീകരാക്രമണം രാജ്യത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ഭീകരാക്രമണത്തിന് പിന്നാലെ സമാനമായി നിരവധി ആക്രമണ ശ്രമങ്ങളും ഇന്ത്യൻ സേന തടഞ്ഞിരുന്നു. പുൽവാമ മോഡലിൽ നടന്ന മറ്റൊരു ആക്രമണ നീക്കം സുരക്ഷാ സേന തകർത്തത് അതിഗംഭീരമായ മാസ്റ്റർപ്ലാനിലൂടെയായിരുന്നു. അതിവിദഗ്ധമായ ഓപ്പറേഷനാണ് സൈന്യം ഇതിനായി നടത്തിയത്. 20 കിലോ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സൂക്ഷിച്ചിരുന്ന കാറിനെയാണ് അതീവ ജാഗ്രതയോടെ, രഹസ്യമായി സൈന്യം തടഞ്ഞത്.

ഒരാൾക്ക് ചെറിയ പോറൽ പോലും ഏൽക്കാത്ത വിധത്തിൽ ഭംഗമായിയി തന്നെ സൈന്യം ഈ ഓപ്പറേഷൻ പൂർത്തിയാക്കി. മറിച്ചായിരുന്നുവെങ്കിൽ വീണ്ടുമൊരു പുൽവാമ ആവർത്തിക്കപെടുമായിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ഈ ഭീകരാക്രമണ ശ്രമത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. മിലിറ്ററി ഇന്റലിജന്റ്‌സ് ശരിക്കും അധ്വാനിച്ചതു കൊണ്ടാണ് വീണ്ടുമൊരു ഭീകരാക്രമണത്തെ നേരിടാൻ സാധിച്ചത്. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന് സമാനമായ തരത്തിലുള്ള വൻസ്‌ഫോടനം നടന്നേക്കാമായിരുന്ന നീക്കത്തെയാണ് സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്.

സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ജനവാസമേഖലയിലേക്ക് വരുന്നുണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതോടെ സൈന്യം വിജിലന്റായി. പിന്നാലെ മേഖലയിലെ സൈനികരെയും ജനങ്ങളെയും അതീവരഹസ്യമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കാറിനെ കണ്ടെത്തുക എന്നതായിരുന്നു രണ്ടാമത്തെ പ്രധാന കടമ്പ. ഈ കടമ്പക്കായി കാർ വരുമെന്ന വിവരം കിട്ടിയ പലഭാഗത്തു നിന്നുള്ള വഴികളും ഘട്ടം ഘട്ടമായി ബാരിക്കേഡുകൾ വെച്ച് അടച്ചു.

ഇതിനിടെ ഒരു ചെക്ക് പോയന്റിൽ വെച്ച് കാറിനെ കണ്ടെത്താൻ സാധിച്ചു. ഇവിടെ കാർ തടഞ്ഞെങ്കിലും ബാരിക്കേഡ് മറികടന്ന് വേഗത്തിൽ വാഹനം ഓടിച്ചു പോയി. സുരക്ഷാ സേന പിന്തുടർന്ന് വെടിയുതിർത്തു. ഇതോടെ നീക്കം പാളിയെന്ന് തീവ്രവാദികൾക്ക് ബോധ്യമായി. ഇവർ എങ്ങനെയും രക്ഷപെടണം എന്ന ബോധ്യത്തിൽ കാറിന്റെ ഡ്രൈവർ വഴിയിൽ കാർ നിർത്തി ഓടിക്കളഞ്ഞു. തുടർന്ന് രാത്രി മുഴുവൻ സൈന്യം കാർ നിരീക്ഷിക്കുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ ഉണ്ടെന്ന് ബോധ്യമായതോടെ കാർ നിരീക്ഷിക്കാൻ ഡ്രോൺ ഏർപ്പെടുത്തുകയാണ് സൈന്യം ചെയ്തത്.

പുലർച്ചെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. ഇതൊരു ജനവാസമേഖലയിലോ സൈനിക കേന്ദ്രത്തിലോ ആയിരുന്നെങ്കിൽ വലിയ ആൾനാശമുണ്ടായേക്കാവുന്നത്. സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, കരസേനാംഗങ്ങൾ എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷനെ കുറിച്ച് സേന വിശദീകരിച്ചത് ഇങ്ങനെ: വ്യാജ റജിസ്‌ട്രേഷനുള്ള, ഒരു വെള്ള ഹ്യൂണ്ടായ് സാൻട്രോ കാറിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച് കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം സുരക്ഷാസേനയ്ക്ക് ലഭിക്കുന്നത് ബുധനാഴ്ചയാിരുന്നു. രാത്രിയോടെ, ഒരു ചെക്ക്‌പോയന്റിൽ ഈ കാറിനോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡ് മറികടന്ന്, വേഗത്തിൽ ഈ കാർ ചെക്ക്‌പോയന്റ് കടന്ന് പാഞ്ഞ് പോയി.

''സുരക്ഷാസേന ഇതിന് നേരെ വെടിയുതിർത്തു. എന്നാൽ ഡ്രൈവർ ഇതിനെ മറികടന്ന് വേഗത്തിൽ പാഞ്ഞുപോയി. വഴിയരികിൽ പിന്നീട് ഈ കാർ നിർത്തിയിട്ട്, ഇയാൾ കാർ ഉപേക്ഷിച്ച്, ഇരുളിൽ കാട്ടിലേക്ക് ഓടിമറഞ്ഞു'', ജമ്മു പൊലീസ് ഐജി വിജയ് കുമാർ പറഞ്ഞു. ''ഇത്തരം ഒരു ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഐഇഡി സാന്നിധ്യമുണ്ടായേക്കാവുന്ന, ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു കാറിനായി ഞങ്ങൾ ഇന്നലെ മുതൽ പല ഭാഗങ്ങളിൽ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു'', എന്ന് ഐജി.

തൊട്ടടുത്തുള്ള ചില വീടുകൾക്ക് ഈ സ്‌ഫോടനത്തിൽ ചെറിയ തകരാർ പറ്റിയിട്ടുണ്ട്. ''ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡെത്തി പരിശോധിച്ച ശേഷം, രാത്രി മുഴുവൻ ഈ കാറിനെ ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു. പരിസരത്തെ നാട്ടുകാരെ മുഴുവൻ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു'', എന്ന് ജമ്മു പൊലീസ് ഡിജിപി ദിൽബാഗ് സിങ്.

ഫെബ്രുവരി 14-ന് ഉണ്ടായ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ക്യാമ്പ് അതിർത്തി കടന്ന് പോയി ആക്രമിച്ച് തകർത്തിരുന്നു. രാജ്യം കൊവിഡ് പ്രതിസന്ധിയിലായ കഴിഞ്ഞ രണ്ട് മാസം, ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടർച്ചയായി ഉണ്ടായി. വിവിധ ആക്രമണങ്ങളിലായി മരിച്ചത് 30 സുരക്ഷാ സേനാ ഉദ്യോഗസ്ഥരാണ്. പകരമായി, 38 തീവ്രവാദികളെയും ഈ കാലയളവിൽ സൈന്യം വധിച്ചു. കശ്മീരിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്ക്കൂവിനെ സൈന്യം പുൽവാമയിൽ ഒരു ജോയന്റ് ഓപ്പറേഷനിലൂടെ വധിച്ചത് ഈ മാസം ആദ്യവാരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP