Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമങ്ങൾ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ; കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറാനോ ശിശുക്ഷേമസമിതിക്ക് അവകാശമില്ല: കുട്ടിയുടെ ക്ഷേമവും സുരക്ഷയും ഉറപ്പിക്കുക മാത്രം ഉത്തരവാദിത്തം: കോടതി ചെയ്യേണ്ട കാര്യം കൊല്ലം ശിശുക്ഷേമ സമിതി ചെയ്തത് രാഷ്ട്രീയ ഇടപെടൽ മൂലം തന്നെ: ചെയർമാൻ സജിനാഥ് പ്രതിക്കൂട്ടിൽ; ഉത്രാ കൊലക്കേസിലെ മറ്റൊരു കള്ളക്കളി പൊളിയുമ്പോൾ

നിയമങ്ങൾ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ; കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറാനോ ശിശുക്ഷേമസമിതിക്ക് അവകാശമില്ല: കുട്ടിയുടെ ക്ഷേമവും സുരക്ഷയും ഉറപ്പിക്കുക മാത്രം ഉത്തരവാദിത്തം: കോടതി ചെയ്യേണ്ട കാര്യം കൊല്ലം ശിശുക്ഷേമ സമിതി ചെയ്തത് രാഷ്ട്രീയ ഇടപെടൽ മൂലം തന്നെ: ചെയർമാൻ സജിനാഥ് പ്രതിക്കൂട്ടിൽ; ഉത്രാ കൊലക്കേസിലെ മറ്റൊരു കള്ളക്കളി പൊളിയുമ്പോൾ

ശ്രീലാൽ വാസുദേവൻ

കൊല്ലം: ഉത്രയുടെ കുട്ടിയുടെ അവകാശത്തർക്കത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് സൂപ്പർ കോടതി ചമഞ്ഞ്. തങ്ങൾക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തി തീർത്തും പൊലീസിന്റെ ഒത്താശയോടെയുമാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർക്ക് നൽകിയത്. ഇതിന് പിന്നിൽ സിപിഎമ്മിന്റെ സമ്മർദം തന്നെയെന്നും വെളിവാകുന്നു.

അവകാശ തർക്കത്തിൽ കുഞ്ഞിനെ പിടിച്ചെടുത്ത് അമ്മയ്ക്കോ അച്ഛനോ കൊടുക്കാനുള്ള അധികാരം ശിശുക്ഷേമ സമിതിക്ക് ഇല്ല. അത് ഫാമിലി കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. കുട്ടിയുടെ ക്ഷേമം അല്ലെങ്കിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതല. പീഡന കേസിൽ പോലും നടപടിക്ക് പൊലീസിനോട് ശിപാർശ ചെയ്യാനേ ശിശുക്ഷേമ സമിതിക്ക് അധികാരമുള്ളൂ. കുട്ടികളുടെ കസ്റ്റഡി തീരുമാനിക്കാനുള്ള അധികാരം എപ്പോഴും കോടതിക്കാണ്.

ഇവിടെ ഈ ചട്ടമൊക്കെ മറികടന്നാണ് സൂരജ് പരാതി നൽകിയ മെയ്‌ 18 ന് തന്നെ കുഞ്ഞിനെ അവർക്ക് വിട്ടു കൊടുത്തു കൊണ്ട് ശിശുക്ഷേമ സമിതി ചെയർമാൻ കെപി സജിനാഥ് ഉത്തരവിട്ടത്. ഒട്ടും വൈകാതെ അഞ്ചൽ പൊലീസ് ഇടപെട്ട് കുട്ടിയെ സൂരജിന്റെ കുടുംബത്തിന് വിട്ടു കൊടുത്തു. സിപിഎം സമ്മർദത്തിന് വഴങ്ങി ഇതൊക്കെ ചെയ്ത അഞ്ചൽ പൊലീസ് ഇപ്പോൾ നല്ല പിള്ള ചമയുകയും ചെയ്യുന്നു.

നിലവിൽ രാജ്യത്തുള്ള നിയമങ്ങൾ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിലാണെന്നത് ഭരണ സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ തന്നെ ശിശുക്ഷേമ സമിതിയുടെ പ്രവർത്തന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ചട്ടലംഘനവും നിയമലംഘനവുമാണ് ഇതിനായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി നടത്തിയത്.

കുട്ടിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ സിപിഎം നേതാവും ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനുമായ കെ.പി സജിനാഥിന് സൂരജ് പരാതി കൊടുത്തിരുന്നു. പരാതി നൽകിയ മെയ് 18 നു തന്നെ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ സിഡബ്ല്യുസി/കെഎൽഎം/7171/20 നമ്പരായ ഉത്തരവ് നൽകി കുട്ടിയെ പിടിച്ചെടുക്കുകയാണ് സിപിഎം ഇടപെടലിലൂടെ ശിശുക്ഷേമസമിതി ചെയ്തത്.

ഇരുഭാഗത്തിന്റെയും മൊഴിയെടുക്കാതെയും പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ജില്ലാ, ബ്ലോക്ക് തലങ്ങളിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വഴിയോ ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയോ സോഷ്യൽ എൻക്വയറി നടത്താതെയുമാണ് സിപിഎം ഇടപെടലിലൂടെ കുട്ടിയെ പിടിച്ചെടുത്തത്. കുട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ശേഖരിച്ച് കുട്ടിയുടെ പൂർണ സംരക്ഷണം ഉറപ്പു വരുത്തിയശേഷം മാത്രമേ ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാവൂ എന്ന് ശിശുക്ഷേമസമിതി പ്രവർത്തിക്കുന്ന മാനദണ്ഡങ്ങളിലെ ഒന്നാം നടപടിക്രമം വ്യക്തമാക്കുന്നുണ്ട്.

അമ്മ മരിച്ചാൽ മൈനറായ കുട്ടിയുടെ സ്വാഭാവിക രക്ഷകർത്താവ് അച്ഛൻ ആണെങ്കിലും കുട്ടിയെ കൈവശം വയ്ക്കുന്നതിന് തടസ്സം ഉണ്ടെങ്കിൽ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് ആക്ട് അല്ലെങ്കിൽ ഗാർഡിയൻ വാർഡ്സ് ആക്ട് പ്രകാരം കോടതിയാണ് തീർപ്പ് കല്പിക്കേണ്ടത് എന്നിരിക്കെ സൂരജ് പരാതി നൽകിയ ദിവസം തന്നെ ശിശുക്ഷേമ സമിതി തീരുമാനമെടുത്തത് നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചാണ്.

ഉത്തരവിന്റെ മറവിൽ കുടുംബാംഗങ്ങളെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊലീസ് ബന്ധുക്കളെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പ്രതി സൂരജ്, അമ്മ രേണുക, പറക്കോട് നിന്ന് വന്ന ആറംഗ ഡിവൈഎഫ്ഐ പ്രവർത്തകർ എന്നിവരടങ്ങിയ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയത്.

കോവിഡ്19 കാലത്ത് പ്രത്യേകിച്ചും എല്ലാവിധ മാനദണ്ഡങ്ങളും നിയമവ്യവസ്ഥയും കാറ്റിൽ പറത്തിക്കൊണ്ടാണ് അഞ്ചൽ പൊലീസ് ഒന്നര വയുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP