Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിയുടെ നിത്യസ്മാരകമായി കേസരി സ്മാരക മന്ദിരം; 80 ലക്ഷം ചെലവിട്ടുള്ള നവീകരണത്തിൽ ഉണ്ടായത് വൻ വെട്ടിപ്പ്; ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ കിട്ടി 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് പിടിയില്ല; മാർക്കറ്റിൽനിന്ന് കമ്പനികൾ പരാതി കാരണം പിൻവലിച്ച വസ്തുക്കൾ അംഗങ്ങൾക്ക് ഗിഫ്റ്റായി നൽകിയും വെട്ടിപ്പ്; ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'- മറുനാടൻ പരമ്പര രണ്ടാം ഭാഗം

അഴിമതിയുടെ നിത്യസ്മാരകമായി കേസരി സ്മാരക മന്ദിരം; 80 ലക്ഷം ചെലവിട്ടുള്ള നവീകരണത്തിൽ ഉണ്ടായത് വൻ വെട്ടിപ്പ്; ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ കിട്ടി 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് പിടിയില്ല; മാർക്കറ്റിൽനിന്ന് കമ്പനികൾ പരാതി കാരണം പിൻവലിച്ച വസ്തുക്കൾ അംഗങ്ങൾക്ക് ഗിഫ്റ്റായി നൽകിയും വെട്ടിപ്പ്; ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ'- മറുനാടൻ പരമ്പര രണ്ടാം ഭാഗം

മറുനാടൻ മലയാളി ടീം

ക്ഷരാർഥത്തിൽ കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റിൽ കാടുകയറുകയാണ്. ലോകത്തിലെവിടെയുള്ള സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും ( കേരളാ യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണലിസ്റ്റ്) പ്രസ്‌ക്ലബുകളിലും നടക്കുന്ന അഴിമതികളുടെയും തട്ടിപ്പുകളുടെതും വാർത്തകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും.

ഏറ്റവും വിചിത്രം പത്രപ്രവർത്തക യൂണിയന്റെയും അതാത് പ്രസ്‌ക്ലബുകളുടെയും നേതൃത്വത്തിൽ പേരിന് ഒരു അന്വേഷണം നടക്കുന്നുവെന്നല്ലാതെ ഇതിൽ യാതൊരു നടപടിയും ഉണ്ടാവാറില്ല എന്നതാണ്. ചില പ്രധാന കേസുകൾ മാത്രമാണ് വിജിലൻസിലും കോടതിയിയിലും എത്താറുള്ളത്. എന്നിട്ടും ഇതേക്കുറിച്ച് പുറം ലോകത്തിന് ഒന്നും അറിയില്ല. കാരണം എല്ലാവരും ചേർന്ന് ഇത് മൂടിവെക്കും.

90 ശതമാനം മാധ്യമ പ്രവർത്തകരും ഈ തരികിടകൾ ഇല്ലാതാവണമെന്നും കാര്യങ്ങൾ സുതാര്യമാവണമെന്നും ആഗ്രഹിക്കുന്നവരാണ്.അതുകൊണ്ടുതന്നെ കേരള പത്രപ്രവർത്തക യൂണിയനിലെ എല്ലാ പ്രവർത്തകരെയും ഒന്നടങ്കം വിമർശിക്കാൻ മറുനാടൻ മലയാളി ഉദ്ദേശിക്കുന്നില്ല. പക്ഷേ എത് അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകൾ, അത് പത്രപ്രവർത്തകർ നടത്തിയാലും ന്യായധിപന്മാരും രാഷ്ട്രീയക്കാരും നടത്തിയാലും പുറംലോകം അറിയണമെന്നും അതാണ് യഥാർഥ മാധ്യമ ധർമ്മമെന്നും കരുതന്നതുകൊണ്ടാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നുത്. 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്‌ക്ലബുകൾ', പരമ്പര രണ്ടാം ഭാഗം വായിക്കാം.

ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ

തിരുവനന്തപുരം: മഹാനായ പത്രാധിപർ കേസരി ബാലകൃഷ്ണപിള്ളയോട് കേരള പത്രപ്രവർത്തക യൂണിയന് (കെയുഡബ്ല്യൂജെ) അൽപമെങ്കിലും ആദരവുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ പേരിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയാണ്. തിരുവനന്തപുരം സ്റ്റാച്യൂ പുളിമൂട്ടിലെ കേസരി സ്മാരക മന്ദിരം പത്രപ്രവർത്തക യൂണിയൻ അഴിമതിയുടെ നിത്യസ്മാരകമാണ്. മന്ദിരത്തിന്റെ നവീകരണത്തിന്റെ പേരിൽ അരങ്ങേറിയ അഴിമതിക്കു മുന്നിൽ രാഷ്ട്രീയക്കാർ പോലും നമിച്ചു പോകും. ആ അഴിമതി മൂടി വയ്ക്കാൻ യൂണിയൻ നേതൃത്വം കാട്ടിയ സാമർഥ്യവും അംഗങ്ങളുടെ ഒത്തൊരുമയും ഒരു രാഷ്ട്രീയ പാർട്ടിയിലും കണികാണാൻ കഴിയില്ല.

തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് അറിയാത്ത കഥയല്ലിത്. അറിഞ്ഞു കൊണ്ടു മൂടി വച്ചൊരു അന്വേഷണ റിപ്പോർട്ടിന്റെ കാര്യമാണ്. കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി 2010 മാർച്ച് 21നു ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ കേസരി സ്മാരക മന്ദിര നവീകരണത്തിലെ അഴിമതി അന്വേഷിക്കാൻ ആർ.രാജീവ്, കെ.പരമേശ്വരൻ, കെ.ജയപ്രകാശ് എന്നിവരുടെ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. നവീകരണത്തിനു ചെലവിട്ട 80 ലക്ഷം രൂപയും നവീകരണ ജോലികളും തമ്മിലുള്ള പൊരുത്തക്കേടായിരുന്നു അഴിമതി ആരോപണം ഉയരാൻ കാരണം.

പിരിച്ചെടുത്ത തുക കണക്കിൽ കാണിച്ച 80 ലക്ഷം രൂപയുടെ പല മടങ്ങുണ്ടാകുമെന്നും ആരോപണമുയർന്നു. കേസരി സ്മാരക ട്രസ്റ്റ് ഫലത്തിൽ കടലാസിൽ മാത്രമേയുള്ളു. കെയുഡബ്ല്യൂജെ ജില്ലാ ഭാരവാഹികൾ ട്രസ്റ്റിന്റെ ചുമതലയും ഏറ്റെടുക്കും. ട്രസ്റ്റിന്റെയും യൂണിയന്റെയും പ്രസിഡന്റായിരുന്ന എസ്.അനിൽ രാധാകൃഷ്ണനും സെക്രട്ടറിയായിരുന്ന ബി.ശശിധരൻ നായരുമാണ് 2008ൽ ഹീതർ കൺസ്ട്രക്ഷൻസുമായി നവീകരണത്തിനു കരാർ ഒപ്പു വച്ചത്.

ആലപ്പുഴ സമ്മേളനത്തിൽ കേസരി സ്മാരക മന്ദിര അഴിമതിയെ കുറിച്ചു രൂക്ഷ വിമർശനമുണ്ടായപ്പോൾ അന്നത്തെ പ്രസിഡന്റ് ശശിധരൻ നായരും സെക്രട്ടറി അനിൽ രാധാകൃഷ്ണനും സ്ഥാനമൊഴിഞ്ഞു. ഭാരവാഹികൾ പരസ്പരം കസേര മാറി അധികാരത്തുടർച്ച ഉറപ്പു വരുത്തുന്ന പരിപാടി പണ്ടുമുണ്ടായിരുന്നു. രാജിവച്ചു പോയവർ സുപ്രധാനമായ പല രേഖകളും ഒപ്പം കൊണ്ടു പോയി. പുതിയ സെക്രട്ടറിക്കു കൈമാറേണ്ട രേഖകൾ പലതും കൈമാറിയില്ല. അന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടും ഇവർ രേഖകൾ കൊടുത്തില്ല. യൂണിയൻ ഓഫിസിൽ അവശേഷിച്ച കരാർ രേഖകളും മിനിട്ട്സുമൊക്കെ വച്ചു തന്നെ അന്വേഷണം മുന്നോട്ടു പോയി. ഗുരുതരമായ അഴിമതി നടന്നതായി കണ്ടെത്തുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറിക്കു സമർപ്പിച്ച ശേഷമാണ് യഥാർഥ തമാശ അരങ്ങേറിയത്.

റിപ്പോർട്ട് സംസ്ഥാന സമിതിയിൽ പോലും ചർച്ചക്കെടുക്കാതെ പൂഴ്‌ത്തി വച്ചു. എങ്ങും തൊടാതെ നാലു പേജ് ചുരുക്ക റിപ്പോർട്ട് മാത്രം അംഗങ്ങളെ കാണിച്ചു. റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തു പോയാൽ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കാകെ അപമാനകരമാകുമെന്നും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നുമായിരുന്നു പൂഴ്‌ത്തി വയ്ക്കലിനു ന്യായീകരണം. അതപ്പടി അംഗീകരിച്ച യൂണിയൻ അംഗങ്ങൾ സംഘടനാ അച്ചടക്കത്തിന് എക്കാലത്തെയും മികച്ച മാതൃക സൃഷ്ടിച്ചു.

അഴിമതി നടത്തിയാൽ യൂണിയൻ സംരക്ഷിക്കുമെന്ന ചിന്താഗതി ജില്ലാ ഘടകങ്ങളിലെല്ലാം പരത്തിയത് കേസരി ട്രസ്റ്റിലെ റിപ്പോർട്ട് പൂഴ്‌ത്തിവെക്കലാണ് എന്നു വേണം കരുതാൻ. തുടർന്നങ്ങോട്ട് പ്രസ് ക്ലബുകളിൽ അഴിമതി വ്യാപകമായി. വ്യവസായികളിൽ നിന്നു വാങ്ങുന്ന സംഭാവനകളിൽ മാത്രമല്ല, സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നും ഭാരവാഹികൾ നിർഭയം കയ്യിട്ടു വാരി.

ഡിജിറ്റൽ ലൈബ്രറിയുടെ 25ലക്ഷം എവിടെ?

കേസരി ട്രസ്റ്റിൽ തുടർന്നു വന്ന ഭാരവാഹികൾ മുൻഗാമികളെ കടത്തി വെട്ടാനുള്ള അഭ്യാസങ്ങൾ ആരംഭിച്ചു. സർക്കാർ ഫണ്ട് കൈപ്പറ്റുന്നതിനു ഡിജിറ്റൽ ലൈബ്രറിയെന്ന യമണ്ടൻ പദ്ധതി സർക്കാരിനു സമർപ്പിച്ചു. സന്നദ്ധ സംഘടനകൾക്കു സർക്കാർ ഫണ്ട് കിട്ടണമെങ്കിൽ മൂന്നു വർഷത്തെ വരവു ചെലവുകളുടെ ഓഡിറ്റ് ചെയ്ത രേഖയും വിശദ പദ്ധതി റിപ്പോർട്ടുമൊക്കെ വേണമെന്നാണു വ്യവസ്ഥ. പത്രപ്രവർത്തക യൂണിയനോ പ്രസ് ക്ലബിനോ ആണെങ്കിൽ ലെറ്റർഹെഡിൽ രണ്ടു വരി എഴുതി മന്ത്രിക്കു കൊടുത്താൽ മതി. മന്ത്രി അനുമതി നൽകി വരുന്ന പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥർ കമാന്നു മിണ്ടില്ല.

ഉദ്യോഗസ്ഥർ വിനയാന്വിതരായി ലക്ഷങ്ങളുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഭാരവാഹികളെ വിളിച്ചു കൈമാറും. സാമ്പത്തിക വർഷം തീരാറാകുമ്പോൾ വിനിയോഗ സർട്ടിഫിക്കറ്റിനായി പിആർഡിയിൽ നിന്നു വരുന്ന നോട്ടീസ് പ്രസ് ക്ലബുകളിലെ ചവറ്റു കുട്ടികളിൽ വീഴും. മന്ത്രി പുംഗവന്മാരുടെ വാൽസല്യഭാജനങ്ങളായ യൂണിയൻ നേതാക്കളോട് വിനിയോഗ സർട്ടിഫിക്കറ്റിനായി വാശി പിടിക്കാൻ പാവപ്പെട്ട ഉദ്യോഗസ്ഥർക്കു ധൈര്യമില്ല. മന്ത്രിയുടെ കാലു പിടിച്ച് ഇഷ്ടജില്ലയിൽ നിയമനം കിട്ടിയ ഉദ്യോഗസ്ഥനാണെങ്കിൽ യൂണിയൻ നേതാക്കളുടെ മുഖത്തു നോക്കി പോലും അനിഷ്ടമുണ്ടാക്കില്ല. യൂണിയൻ നേതാക്കളോടു കണക്കു ചോദിച്ചതിനു തെക്കു വടക്കു സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥർ ഏറെയുണ്ട്.

കേസരി ട്രസ്റ്റിലെ ഡിജിറ്റൽ ലൈബ്രറി പദ്ധതിക്കും കിട്ടി 25 ലക്ഷം രൂപ. തുക ഏതു വഴി പോയെന്ന് ഭാരവാഹികൾക്കു മാത്രമേ അറിയൂ. ഡിജിറ്റൽ ലൈബ്രറി മാത്രമുണ്ടായില്ല. ഡൽഹി കെയുഡബ്ല്യൂജെ കേസ് ഹൈക്കോടതിയിലായപ്പോൾ പിആർഡി ഉദ്യോഗസ്ഥർ കേസരി ട്രസ്റ്റിനോടു വിനിയോഗ സർട്ടിഫിക്കറ്റിനായി പലതവണ നോട്ടീസ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച വന്നിട്ടില്ലെന്നു വരുത്താൻ മാത്രം. ഭാരവാഹികൾ സെക്രട്ടേറിയറ്റിലെ പിആർഡി ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെ സുഹൃത്തുക്കളെ വിളിച്ചു ഫോൺ കൈമാറും. ഉദ്യോഗസ്ഥൻ ഫയൽ പിന്നെയും വച്ചു താമസിപ്പിക്കും. വിജിലൻസിൽ നിന്നു വന്ന ഫയൽ പിആർഡിയിൽ നിന്നു തിരികെ വിജിലൻസിലേക്ക് പോകാതിരിക്കാൻ കടുത്ത സമ്മർദ്ദമുണ്ട്. പക്ഷേ കേസുള്ളതിനാൽ രക്ഷയില്ലെന്നു പിആർഡി ഉദ്യോഗസ്ഥർ നിസഹായത യൂണിയൻ നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഗിഫ്റ്റുകളിലുടെ മറിയുന്നത് വൻ തുക

സർക്കാർ ഫണ്ടില്ലെങ്കിലും ഭാരവാഹികളുടെ കീശ വീർക്കാൻ വഴികൾ വേറെയുമുണ്ട്. കുടുംബ മേളയ്ക്കുള്ള ഗിഫ്റ്റാണ് ഏറ്റവും എളുപ്പ വഴി. ഏറ്റവുമധികം കമ്മിഷൻ ഓഫർ ചെയ്യുന്ന ഡീലറിൽ നിന്നു ഗിഫ്റ്റ് വാങ്ങും. കേസരി ട്രസ്റ്റ് സംഘടിപ്പിച്ച കഴിഞ്ഞ കുടുംബ മേളയിൽ യൂണിയൻ അംഗങ്ങൾക്കു കിട്ടിയതു വി ഗാർഡിന്റെ ടവർ ഫാൻ. വീട്ടിൽ കൊണ്ടു പോയി ഓൺ ചെയ്തപ്പോഴാണ് ഫാനിന്റെ അവസ്ഥ പിടികിട്ടിയത്. അറക്കമില്ലിനേക്കാൾ ശബ്ദം. ചില അംഗങ്ങൾ ഫാൻ ഇടപാടിനെ കുറിച്ച് അന്വേഷിച്ചിറങ്ങി. ശബ്ദശല്യ പരാതി കാരണം വി ഗാർഡ് മാർക്കറ്റിൽ നിന്നു പിൻവലിച്ചു ഗോഡൗണിലേക്കു വിട്ട ഫാനുകളാണ് ഗിഫ്റ്റായെത്തിയത്.

പ്രിന്റഡ് പ്രൈസ് 4000 രൂപ. ഭാരവാഹികൾ സംഘടിപ്പിച്ചത് ആക്രി വിലയ്ക്ക്. ബില്ലിൽ പ്രിന്റ്ഡ് പ്രൈസ്. എണ്ണൂറോളം അംഗങ്ങളുള്ള തിരുവനന്തപുരം യൂണിയനിൽ ഭാരവാഹികളുടെ പോക്കറ്റിൽ എത്ര ലക്ഷം രൂപ തടഞ്ഞെന്ന് കണക്ക് അറിയാവുന്നവർക്കു ഗണിച്ചു നോക്കാം.

(തുടരും. അടുത്തലക്കത്തിൽ: അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP