Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഷുവിനും ഈസ്റ്ററിനും ഇളവില്ല! പെരുന്നാളിന് ഇളവും എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത്; ഇളവുകൾ ആഘോഷത്തിന് വേണ്ടിയല്ലെന്ന് പിണറായി പരസ്യമായി പറഞ്ഞത് വിവാദങ്ങൾ തിരിച്ചറിഞ്ഞു തന്നെ; രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങുന്നത് കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം നാലം ഘട്ട ലോക്ഡൗണിലും അരുതാത്തത്; എന്നിട്ടും കേരളത്തിൽ എങ്ങനെ രാത്രി ഒൻപത് മണിവരെ കടകൾ തുറക്കുമെന്ന ചർച്ച തുടരുമ്പോൾ

വിഷുവിനും ഈസ്റ്ററിനും ഇളവില്ല! പെരുന്നാളിന് ഇളവും എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത്; ഇളവുകൾ ആഘോഷത്തിന് വേണ്ടിയല്ലെന്ന് പിണറായി പരസ്യമായി പറഞ്ഞത് വിവാദങ്ങൾ തിരിച്ചറിഞ്ഞു തന്നെ; രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങുന്നത് കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം നാലം ഘട്ട ലോക്ഡൗണിലും അരുതാത്തത്; എന്നിട്ടും കേരളത്തിൽ എങ്ങനെ രാത്രി ഒൻപത് മണിവരെ കടകൾ തുറക്കുമെന്ന ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: വിഷുവിന് ജനം പുറത്തിറങ്ങിയപ്പോൾ വിവാദങ്ങളായിരുന്നു. അന്ന് സമ്പൂർണ്ണ ലോക്ഡൗണായിരുന്നു. അവശ്യ സാധനങ്ങളുടെ കടകളിലേക്ക് ആളുകൾ ഒഴുകിയെത്തിയിട്ടും സർക്കാർ ഇളവൊന്നും നൽകിയില്ല. നിയന്ത്രണങ്ങൾ അതിശക്തമാക്കുകയും ചെയ്തു. ഈസ്റ്ററിനും സംഭവിച്ചത് അതു തന്നെ. പ്രത്യാശയുടെ ആഘോഷമായ ഈസ്റ്ററും ക്രൈസ്തവർ ആഘോഷിച്ചത് വീട്ടിലിരുന്ന്. അപ്രതീക്ഷിതമായെത്തിയ കൊറോണ ലോക്ഡൗൺ കാരണം വിഷുവിനും ഈസ്റ്ററിനുമൊന്നും പുതുവസ്ത്രം വാങ്ങാനുമായില്ല.

മാർച്ചിലാണ് ലോക്ഡൗൺ വരുന്നത്. ഏപ്രിൽ പകുതിയോടെയായിരുന്നു വിഷുവും പിന്നീട് ഈസ്റ്ററും. ഇതെല്ലാം ആഘോഷിക്കാൻ ഇളവുകൾ പ്രതീക്ഷിച്ചവരുണ്ടായിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. പരിഭവമില്ലാതെ അത് മലയാളി ആഘോഷിച്ചു. എന്നാൽ പതിയെ ഇളവുകൾ നീക്കി. പിന്നീട് അത് പല ചർച്ചകൾക്കും വഴിവച്ചു. അനാവശ്യ ചർച്ചകൾ പലതും സോഷ്യൽ മീഡിയയിൽ ഉണ്ടായി. സർക്കാരിനെ വിമർശന മുനയിൽ നിർത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നുണ്ട്. റിവേഴ്സ് ക്വാറന്റീൻ നിർദ്ദേശിക്കുന്നത് വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും ഇതര രോഗങ്ങളുള്ളവർക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ കരുതൽ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾ ഇനിയും വരും. ഒരു കേരളീയനുമുന്നിലും നമ്മുടെ വാതിലുകൾ കൊട്ടിയടയ്ക്കില്ല. രോഗബാധിതരുടെ എണ്ണം ദിവസേന വർധിക്കന്നതിനാൽ പരിഭ്രമിച്ചു നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നൽകും. ലോക് ഡൗൺ ഇളവ് ആഘോഷത്തിന് അല്ലെന്നും മുഖ്യമന്ത്രി പറയുകയാണ്. ഇതോടെ പെരുന്നാൾ ദിനത്തിലും ലോക് ഡൗൺ ഇളവ് ലംഘിച്ച് ആരേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.

ഇങ്ങോട്ടു വരുന്നവരിൽ അത്യാസന്നനിലയിലുള്ള രോഗികളുമുണ്ടാവാം. കൂടുതൽ പേരെ ആശുപത്രിയിൽ കിടത്തേണ്ടി വന്നേക്കും. ഇത് സാധ്യമാവുന്നരീതിയിൽ വെന്റിലേറ്റർ അടക്കം ക്രമീകരിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അത്തരം ഇടപെടലിന് മുൻതൂക്കം നൽകുമെന്നും മുഖ്യമന്ത്രി പറയുന്നു. ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് നാളെ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാൾ ആയതിനാൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വാക്കുകളാണ് വിവാദത്തിന് വഴിവച്ചത്.

വിഷുവിനും ഈസ്റ്ററിനുമൊന്നും ലോക് ഡൗണിൽ ഇളവുകൾ നൽകിയില്ല. ഇപ്പോഴിതാ ഇളവുകളും എന്ന തരത്തിലായിരുന്നു ചർച്ചകൾ. രാത്രി ഏഴ് മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്ര മാർഗ്ഗ നിർദ്ദേശത്തിലുള്ളത്. ഇതിന് കേരളം എങ്ങനെ ഇളവ് നൽകുമെന്നതും ഉയരുന്ന ചോദ്യമാണ്. ഇതിനിടെയാണ് ആഘോഷത്തിന് അല്ല ജനജീവിതം മുമ്പോട്ട് കൊണ്ടു പോകാനാണ് ഇളവുകൾ എന്ന് കൂടി പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയിലും ഒരുകൂട്ടർ ആഘോഷത്തിലെ ഇരട്ടത്താപ്പിന്റെ ചർച്ച തുടരുകയാണ്.

അനാവശ്യ ചർച്ചകളിലൂടെ ആളുകളെ ഭിന്നിപ്പിക്കുകയാണ് ഇത്തരം ചർച്ചകളുടെ ലക്ഷ്യമെന്ന് സർക്കാർ കരുതുന്നു. അതുകൊണ്ടാണ് ആഘോഷങ്ങൾക്ക് വേണ്ടിയല്ല ഇളവുകൾ എന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നത്. ഇത്തരം സർക്കാരിനെതിരെ വർഗ്ഗീയ പ്രചരണങ്ങളെ അതിശക്തമായി തന്നെ നേരിടാനാണ് തീരുമാനവും. വിഷുവിനും ഈസറ്ററിനുമെല്ലാം സംസ്ഥാന സർക്കാരിന് നിയന്ത്രണങ്ങൾ നൽകാൻ കഴിയാത്ത വിധമുള്ള കേന്ദ്ര മാനദണ്ഡമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. ഞായറാഴ്ച ലോക് ഡൗൺ എന്നത് കേരളത്തിന്റെ മാത്രം തീരുമാനമാണ്.

അതുകൊണ്ട് തന്നെ അത് കേരളത്തിന് മാറ്റാനുള്ള അധികാരവും അവകാശവും ഉണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാവരേയും സഹായിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള കടകൾ മാത്രമേ ഇപ്പോഴും കേരളത്തിൽ തുറക്കുന്നുള്ളൂ. സാമൂഹിക അകലത്തിന്റെ ലംഘനമുണ്ടായാൽ സർക്കാർ ഇടപെടും. ആരാധനാലയങ്ങളിൽ പ്രാർത്ഥന നടക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം നിരീക്ഷണവും ഉണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയും.

ജനങ്ങൾ പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാൽ പതിവുരീതിയിലുള്ള ആഘോഷങ്ങൾ നടത്താൻ ലോകത്തെവിടേയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേർന്ന് പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിലാണ് നിർവഹിക്കുന്നത്. മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണ് മുസ്ലിം മതനേതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശണ് ഈദുൽ ഫിത്ത4 നൽകുന്നത്. ഇതിന്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP