Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീല ജീൻസും ടീഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് മാസ്‌കും ഗ്ലൗസുമായി വിമാനമിറങ്ങിയ താരത്തെ കാത്ത് ബിഎംഡബ്ല്യു; ഡ്രൈവിങ് സീറ്റിൽ ക്യാമറകളെ അഭിവാദ്യം ചെയ്ത് വെടിച്ചില്ല് പോലൊരു പായൽ; എവിടെപ്പോയെന്ന് എല്ലാവരും അമ്പരക്കുമ്പോഴേക്കും ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ; പാർക്ക് ചെയ്ത വാഹനം മറ്റാരും തൊടരുതെന്ന് പൊലീസ്; ബിഎംഡബ്ല്യു അറിഞ്ഞില്ല പൃഥ്വിക്ക് ഒപ്പം താനും ക്വാറന്റൈനിൽ ആകുമെന്ന്

നീല ജീൻസും ടീഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് മാസ്‌കും ഗ്ലൗസുമായി വിമാനമിറങ്ങിയ താരത്തെ കാത്ത് ബിഎംഡബ്ല്യു; ഡ്രൈവിങ് സീറ്റിൽ ക്യാമറകളെ അഭിവാദ്യം ചെയ്ത് വെടിച്ചില്ല് പോലൊരു പായൽ; എവിടെപ്പോയെന്ന് എല്ലാവരും അമ്പരക്കുമ്പോഴേക്കും ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ; പാർക്ക് ചെയ്ത വാഹനം മറ്റാരും തൊടരുതെന്ന് പൊലീസ്; ബിഎംഡബ്ല്യു അറിഞ്ഞില്ല പൃഥ്വിക്ക് ഒപ്പം താനും ക്വാറന്റൈനിൽ ആകുമെന്ന്

ആർ പീയൂഷ്

കൊച്ചി: സിനിമാ ചിത്രീകരണം കഴിഞ്ഞ് ജോർദാനിൽ നിന്നും മടങ്ങിയെത്തിയ സിനിമാ താരം പൃഥ്വിരാജ് ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയാണ്. താരത്തിനൊപ്പം ക്വാറന്റൈനിൽ തന്നെയാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്ക് സഞ്ചരിച്ച ബി.എം.ഡബ്ള്യു കാറും. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ പൃഥ്വിരാജ് കാർ തനിയെ ഡ്രൈവ് ചെയ്താണ് ഹോട്ടലിലേക്ക് എത്തിയത്. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത കാർ മാറ്റിയിടാൻ ഇദ്ദേഹത്തിന്റെ മറ്റൊരു ഡ്രൈവർ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ പ്രവേശിക്കാൻ പൊലീസ് അനുവാദം നൽകിയില്ല. കാരണം പൃഥ്വിരാജ് സഞ്ചരിച്ചതിനാൽ അണുവിമുക്തമാക്കിയതിന് ശേഷമേ കാർ മറ്റാരെങ്കിലും ഉപയോഗിക്കാൻ പാടുള്ളൂ. അഥവാ ആരെങ്കിലും ഉപയോഗിച്ചാൽ അവരും ക്വാറന്റൈനിൽ പോകേണ്ടി വരും. അതിനാൽ പൃഥ്വിരാജിനൊപ്പം ഹോട്ടലിൽ കാറും ക്വാറന്റൈനിൽ ആയിരിക്കുകയാണ്.

അതേ സമയം കാർ അണുവിമുക്തമാക്കേണ്ടത് ഫയർ ഫോഴ്സാണ്. മട്ടാഞ്ചേരി ഫയർ ഫോഴ്സിന്റെ ലിമിറ്റിലാണ് നിലവിൽ കാറുള്ളത്. എന്നാൽ ഇതുവരെയും കാർ അണുവിമുക്തമാക്കുന്നതിനെപറ്റി യാതൊരു നിർദ്ദേശവും ഫയർ ഫോഴ്സിന് ലഭിച്ചിട്ടില്ല. നിർദ്ദേശം ലഭിച്ചാലുടൻ അണുവിമുക്തമാക്കുമെന്ന് മട്ടാഞ്ചേരി ഫയർ ഫോഴ്സ് വ്യക്തമാക്കി. പൃഥ്വിരാജിനൊപ്പം ഒരു ഡ്രൈവറാണ് സഹായത്തിനുള്ളത്. ഹോട്ടലിൽ ഭക്ഷണമൊരുക്കാനും മറ്റ് ജോലികൾക്കുമായുള്ള ഏതാനും ജീവനക്കാരും മാത്രമേ നിലവിൽ ഉള്ളൂ.

ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജും സംഘവും ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷം പ്രത്യേക വിമാനത്തിൽ രാവിലെ 8.59 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വിദേശത്തു നിന്നും എത്തിയ താരത്തിനൊപ്പമുള്ള സംഘത്തിലെ എല്ലാവരും ആരോഗ്യ പരിശോധനകൾ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. പൃഥ്വിയും ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു.

മുൻകരുതൽ നിർദ്ദേശങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് പൃഥ്വിരാജ് എത്തിയത്. മാസ്‌ക്കും കൈയുറകളും ധരിച്ചാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. നീല ജീൻസും ടീഷർട്ടും കറുത്ത കൂളിഗ് ഗ്ലാസും അദ്ദേഹം ധരിച്ചിരുന്നു. സ്വന്തം സാധനങ്ങൾ അടങ്ങിയ ട്രോളിയുന്തിയാണ് പൃഥ്വി പുറത്തിറങ്ങിയത്. വിമാനത്താാളത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ അടക്കമുള്ളവർ അദ്ദേഹത്തിന്റെ ചിത്രം പകർത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്നും സിനിമാ ഫോർട്ടുകൊച്ചിയിൽ ഒരുക്കിയ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജ് എത്തിയത്.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം. താൻതിരിച്ചെത്തിയ വിവരം അറിയിച്ചുകൊണ്ടുള്ള ചിത്രവും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. 'ബാക്ക്! ഓഫ് ടു ക്വാറന്റൈൻ ഇൻ സ്റ്റൈൽ' എന്ന ഹാഷ്ടാഗിലാണ് പൃഥ്വി തന്റെ ചിത്രം പോസ്റ്റു ചെയ്തത്. ജോർദാനിലെ വാദിറാം മരുഭൂമിയിലെ ചിത്രീകരണത്തിനായി മാർച്ച് ആദ്യവാരമാണ് പൃഥ്വിയും സംഘവും പോയത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ജോർദാനിൽ കോവിഡ് പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. ആദ്യം സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടർന്നെങ്കിലും ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നിർത്തേണ്ടതായി വന്നു. പിന്നീട് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയുമായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

ആടുജീവിതം സംവിധായകൻ ബ്ലെസ്സിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അംഗ സംഘമാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കഴിയുന്നത്. ഷൂട്ടിങ് സംഘം വിമാനം കയറാൻ നേരത്തെ അമ്മനിലെ വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രം ജോർദാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. മാർച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോർദാനിൽ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടർന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടർന്ന് ഏപ്രിൽ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.

മെയ് 17ന് ചിത്രത്തിന്റെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയായതായി പൃഥ്വിരാജ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്. ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP