Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേന്ദ്ര സർക്കാരിന്റെ നിലപാട് റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടേതിന് തുല്യം; സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 20000 കോടി ചെലവഴിച്ച് സ്വപ്‌ന പദ്ധതിയായ രാജ്പഥ് വികസനം ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാകുന്നു; പുതിയ പാർലമന്റ് മന്ദിരവും ഉദ്യാനവും നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി രാജ്യത്തെ 60 മുതിർന്ന മുൻ ഉദ്യോഗസ്ഥർ

കേന്ദ്ര സർക്കാരിന്റെ നിലപാട് റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടേതിന് തുല്യം; സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 20000 കോടി ചെലവഴിച്ച് സ്വപ്‌ന പദ്ധതിയായ രാജ്പഥ് വികസനം ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാകുന്നു; പുതിയ പാർലമന്റ് മന്ദിരവും ഉദ്യാനവും നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി രാജ്യത്തെ 60 മുതിർന്ന മുൻ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുമ്പോൾ കേന്ദ്ര സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ രാജ്പഥ് വികസനം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 20000 കോടി ചെലവഴിച്ച് പുതിയ പാർലമന്റ് മന്ദിരവും ഉദ്യാനവും നിർമ്മിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ. ഇക്കാര്യമുന്നയിച്ച് 60 മുൻ ഐ‌.എ‌.എസ്, ഐ‌.എഫ്‌.എസ്, ഐ‌.പി.‌എസ്, ഐ‌.ആർ.‌എസ് ഉദ്യോഗസ്ഥർ നരേന്ദ്ര മോദിക്കും ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്കും തുറന്ന കത്ത് എഴുതി. കോവിഡ് കാലത്ത് കോടികൾ ചിലവഴിച്ചുള്ള നിർമ്മിതി, റോം കത്തുമ്പോ വീണ വായിച്ച നീറോ ചക്രവർത്തിയുടേതിന് സമാനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷം പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും ധാരാളം പണം ആവശ്യമായി വരും. ഈ സമയത്ത് ഇത്തരം നിർമ്മാണം നടത്തരുത്.

ലോക്ഡൗണിനിടയിൽ നിലവിലുള്ള പാർലമെൻറ് മന്ദിരത്തിന് സമീപം പുതിയ മന്ദിരം നിർമ്മിക്കാനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ തുറന്ന കത്തെഴുതിയത്. നിർമ്മാണം തലസ്ഥാന നഗരിയുടെ പരിസ്ഥിതി, പൈതൃക മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളും കത്തിൽ പങ്കുവെച്ചു.

ഡൽഹിയുടെ തിരക്കേറിയ കേന്ദ്രഭാഗത്താണ് ഈ പ്രദേശം. നഗരത്തിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്ന ഇടതൂർന്ന വൃക്ഷത്തോപ്പുകളും ജൈവ വൈവിധ്യ കലവറയും നശിപ്പിക്കരുത്. തുറന്ന സ്ഥലത്ത് നിരവധി നിലകളുള്ള ഓഫിസ് കെട്ടിടങ്ങൾ നിർമ്മിക്കാൻ ആഴത്തിൽ മണ്ണെടുത്ത് അടിത്തറയൊരുക്കുന്നത് പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിക്കും. പാർലമെൻറിൽ ചർച്ച പോലും ചെയ്യാതെ എടുത്ത തീരുമാനത്തിെൻറ യുക്തിയെയും സംഘം ചോദ്യം ചെയ്തു.

“ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് ഒരു വലിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുന്നു എന്നത് വിഡ്ഢിത്തമാണ്. കാരണം, 2061ന് ശേഷം ജനസംഖ്യ കുറയുമെന്നാണ് സർവേ റിപ്പോർട്ടുകൾ. പല സംസ്ഥാനങ്ങളിലും പ്രത്യുൽപാദന നിരക്ക് കുറയുന്നു. മാത്രമല്ല, നിലവിലുള്ള പാർലമെൻറിന് സമീപം പുതിയ മന്ദിരം നിർമ്മിക്കുന്നത് അതിന്റെ അടിത്തറയെ അപകടപ്പെടുത്തുകയും ചെയ്യും” കത്തിൽ പറയുന്നു. നിർമ്മാണം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കത്തിൽ ഒപ്പിട്ടവർ: അനിത അഗ്നിഹോത്രി, വി എസ്. ഐലാവദി, ഷാഫി ആലം, കെ. സലീം അലി, എസ്‌പി. അംബ്രോസ്, വപ്പാല ബാലചന്ദ്രൻ, ഗോപാലൻ ബാലഗോപാൽ, ചന്ദ്രശേഖർ ബാലകൃഷ്ണൻ, ശരദ് ബെഹാർ, അരബിന്ദോ ബെഹെര, മധു ഭാധുരി, സുന്ദർ ബുറ, തിശ്യരക്ഷിത് ചാറ്റർജി, അന്ന ഡാനി, വിഭാ പുരി ദാസ്, പി.ആർ. ദാസ് ഗുപ്ത, എം.ജി. ദേവസഹയം, സുശീൽ ദുബെ, കെ.പി. ഫാബിയൻ, ആരിഫ് ഗൗരി, ഗൗരിശങ്കർ ഘോഷ്, സുരേഷ് കെ. ഗോയൽ, മീന ഗുപ്ത, രവി വിര ഗുപ്ത, കമൽ ജസ്വാൾ, കെ. ജോൺ കോശി, അജയ് കുമാർ, സുധീർ കുമാർ, പി.കെ. ലാഹിരി, സുബോദ് ലാൽ, ഹർഷ് മന്ദർ, അമിതാഭ് മാത്തൂർ, അദിതി മേത്ത, സോനാലിനി മിർചന്ദാനി, അവിനാശ് മോഹനാനി, ദേവ് മുഖർജി, നാഗൽസാമി, പി.ജി.ജെ. നമ്പൂതിരി, അമിതാഭ് പാണ്ഡെ, അലോക് പെട്രി, ആർ. പൂർണലിംഗം, സി. ബാബു രാജീവ്, ജൂലിയോ റിബീറോ, അരുണ റോയ്, ദീപക് സനൻ, എസ്. സത്യ ഭാമ, എ. തിർലോചൻ സിങ്, ജവഹർ സർകാർ, നരേന്ദ്ര സിസോദിയ, പർവീൻ തൽഹ, താങ്കി തെക്കേര, പി‌.എസ്‌.എസ് തോമസ്, ഹിന്ദാൽ ത്യാബ്ജി.

കേന്ദ്ര സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ രാജ്പഥ് വികസനം സ്റ്റേ ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കൊവിഡ് ബാധയെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കോടികൾ ചെലവഴിക്കുന്ന രാജ്പഥ് വികസനം അടിയന്തര ആവശ്യമല്ലാത്തതിനാൽ നിർത്തിവെക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. 20000 കോടി ചെലഴിച്ചാണ് രാജ്പഥ് വികസിപ്പിക്കുന്നത്. പുതിയ പാർലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, ഉദ്യോഗസ്ഥർക്കുള്ള കെട്ടിടം എന്നിവയുൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് രാജ്പഥ് വികസനം.

രാജീവ് സുരി എന്നയാളാണ് പരാതിയുമായി കോടതിയിലെത്തിയത്. പരാതിക്കാരന്റെ സമാനമായ പരാതി സുപ്രീം കോടതിയിൽ ഉണ്ടെന്നും ഡ്യൂപ്ലിക്കേറ്റ് പരാതിയുടെ ആവശ്യമില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്.

നിലവിൽ പാർലമെന്റിലെ മുഴുവൻ അംഗങ്ങളേയും ഉൾക്കൊള്ളാനുള്ള സൗകര്യമില്ലെന്നും ചില എംപിമാർക്ക് ഇരിക്കാനുള്ള സ്ഥലം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. നവംബർ 2021ഓട് കൂടിയാണ് ഇന്ത്യാ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയിലുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള പദ്ധതി. 2022 മാർച്ചിൽ പുതിയ പാർലമെന്റ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കും. 2022ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP