Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

എം മാധവദാസ്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് എതാനും കിലോമീറ്റർ അകലെയുള്ള ബീമാപ്പള്ളിയിൽ 2009 മെയ്‌ 17 നു നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് 6 പേരാണ്. പരിക്കേറ്റതാവട്ടെ അമ്പതിലേറെപ്പോർക്കും. വെടിവെപ്പിന് 11വർഷം നാളെ പൂർത്തിയാവുമ്പോഴും ഈ വിഷയം വേണ്ടരീതിയിൽ ചർച്ച ചെയ്യുകപോലും കേരളം ചെയ്തിട്ടില്ല. ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്നാണ് ഇരകൾ പറയുന്നത്. ഗുരുതരമായി പരിക്കു പറ്റിയവർക്കു മതിയായ നഷ്ടപരിഹാരമോ ചികിൽസയോ പുനരധിവാസമോ ലഭിച്ചില്ല. ജസ്റ്റിസ് രാമകൃഷ്ണൻ റിപോർട്ട് അട്ടിമറിക്കപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർ ശിക്ഷയും കിട്ടിയിട്ടിയില്ല.

ഐക്യകേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പാണ് ബീമാപള്ളിയിൽ നടന്നത്. വിമോചന സമരകാലത്ത് നടന്ന വെടിവെപ്പിൽ കൊല്ലപെട്ടത് ഏഴു പേരാണെങ്കിൽ ബീമാപള്ളിയിൽ കൊല്ലപെട്ടത് 6 പേരാണ്. വിമോചന സമരകാലത്തെ പൊലീസ് വെടിവെപ്പ് മുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അത്യുച്ചത്തിൽ ചർച്ച ചെയ്യുന്ന കേരളം ബീമാപ്പള്ളിയുടെ കാര്യത്തിൽ പക്ഷേ സാംസ്‌കാരിക സ്മൃതിനാശം സംഭവിച്ച പോലെയാണ് പെരുമാറിയത്. വിമോചന സമരം ഒരു ഗവണ്മെന്റിന്റെ രാജിയിൽ കലാശിച്ചപ്പോൾ ബീമാപ്പളിയെ കുറച്ചു ജസ്റ്റിസ് രാമകൃഷ്ണൻ സമർപിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഒരു നടപടിയും ഉണ്ടായില്ല.

വിമോചന സമര കാലത്തെ അങ്കമാലി വെടിവെപ്പും കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം എല്ലാ കാലത്തും ചർച്ചയായ കേരളത്തിൽ എന്തുകൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസയായ ബീമാപള്ളി വെടിവെപ്പ് ജനങ്ങളുടെ ഓർമയിൽ ഇല്ലാതെ പോകുന്നത്. 2009 മെയ് 17നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റിലേക്ക് ഒതുങ്ങിയതിന്റെ പിറ്റേ ദിവസം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപേരിൽ ഭരണകക്ഷിയുടെ മൗനാദുവാദത്തോടെ കലാപം നിയന്ത്രിക്കാനെന്ന പേരിൽ പൊലീസ് ജനങ്ങളുടെ നെഞ്ചത്ത് കയറുകയായിരുന്നോ? പിന്നെന്തിനാണ് പൊലീസ് പ്രകോപനമില്ലാതെ, ഒരു ലാത്തിചാർജുപോലും നടത്താതെ വെടിവെച്ചത്. ഇനി ഒരു വിഭാഗത്തെ ഒതുക്കിയെന്ന പേരിനേടിയെടുത്ത് മറുവിഭാഗത്തിന്റെ നഷ്ടമായ വോട്ടുകൾ നേടാനാണോ സർക്കാർ ശ്രമിച്ചത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയാണ്.

'ജനം പിന്തിരഞ്ഞ് ഓടുമ്പോഴും പൊലീസ് മൽസരിച്ച് വെടിവെച്ചു'

തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമാണ് ബീമാപ്പള്ളി. അറേബ്യയിൽനിന്ന് വന്ന ശഹീദ് മാഹിൻ അബൂബക്‌റിൽ നിന്നും അദേഹത്തിന്റെ ഉമ്മയായ ബീമ ബീവിയിൽ നിന്നുമാണ് ബീമാപള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവൻ നടന്ന അദേഹം ഒടുവിൽ തെക്കൻ തിരുവിതാംകൂറിൽ എത്തുകയും തിരുവല്ലം എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്തു. ദലിതജാതികളിൽ പെട്ടവർക്കിടയിൽ മാഹിൻ അബൂബക്കറിന്റെ ചികിൽസയും സേവനവും ഏറെ പ്രചാരം നേടി. അവർ കൂട്ടമായി ഇസ്ലാം സ്വീകരിച്ചു. അങ്ങിനെ അവിടെ ഇസ്ലാം വലിയൊരു സാമൂഹിക സാന്നിധ്യമായി മാറി എന്നും വാമൊഴി ചരിത്രം പറയുന്നു. വർഷങ്ങൾക്കുശേഷം നേർച്ചയും ആഘോഷവും ഒക്കെയുള്ള വലിയൊരു ദർഗയായും അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻഫോർമൽ മാർക്കറ്റ് ആയും ഈ പ്രദേശം മാറി. ആ മാർക്കറ്റിലെ സീഡി വിൽപ്പനയും വ്യാജ സീഡിയെക്കുറിച്ചുള്ള കഥകളും മറ്റും നിറം പിടിപ്പിച്ച പല മുൻ വിധികളുമാണ് ബീമാപ്പള്ളിയെ കുറിച്ച് പൊതുസമൂഹത്തിന് കിട്ടിയത്.

ലത്തീൻ കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപം ഒഴിവാക്കാനാണ് തങ്ങൾ വെടിവെച്ചതെന്ന് പൊലീസ് പറയുമ്പോഴും വെടിവെപ്പിന്റെ ഇരകളും പരിക്കേറ്റവരും പറയുന്നത് അങ്ങനെ അല്ലെന്നാണ്. 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി അവിടെ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കു നേരെ നിറയൊഴിക്കയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുപേർ വെടിയേറ്റു മരിച്ചു. 52 പേരെ പരിക്കേറ്റു. ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. സെയ്താലി (24), ബാദുഷ (34) ,ഫിറോസ് (16) ,അഹ്മദലി (45) ,അബ്ദുൽ ഹമീദ് (27) അബ്ദുൽ കനി (55) എന്നിവാരാണ് വെടിവെപ്പിൽ മരിച്ചവർ.പരിക്കു പറ്റി വർഷങ്ങൾക്കു ശേഷം മുഹമ്മദ് സലീം, ഇബ്രാഹിം സലീം എന്നീ രണ്ടുപേർ കൂടി മരിച്ചു.

കൊമ്പൻ ഷിബുവെന്ന ഒരു ഗുണ്ടയുടെ പേരാണ് കലാപത്തിന്റെ പ്രധാന കാരണമായി പൊലീസും നാട്ടുകാരും ഒരു പോലെ പറയുന്നത്. അവർ തമ്മിൽ ഐക്യമുള്ള ഏകവസ്തുതയും അതുതന്നെ. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാർഗം കണ്ടെത്തുന്നവരായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരൻ കൂടിയായിരുന്ന ഇയാൾ ചെറിയ തുറയിൽ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയിൽ പ്രശ്‌നമുണ്ടാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ മേഖല തിരിച്ച് ഗുണ്ടാപിരിവ് നടത്തുന്ന സംഘങ്ങൾ വിലസുന്നതായി നമുക്കറിയാം.

 

എന്നാൽ കേരളത്തിൽ അതൊന്നും നടക്കില്ല. കൊമ്പൻ ഷിബുവിനെ ജനങ്ങൾ കൈകാര്യം ചെയ്തു. തുടർന്ന് ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ കത്തിച്ചു. ഇതിൽ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാർ ചെറിയതുറ ഭാഗത്തേക്ക് പോയി. ഇവിടെയുള്ള ആളുകളുമായി കല്ലേറ് നടന്നതിനെത്തുടർന്ന് പൊലീസ് സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് പരിക്കേറ്റവർ മാധ്യമങ്ങളോട് പറഞ്ഞത്.

'ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു. വെടിയുണ്ടകൾ തീരുന്നതു വരെ തുടർച്ചയായി 30 റൗണ്ട് വെടിയുതിർത്തുവെന്നാണ് പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്. വെടിയേറ്റു വീണവരെയും പൊലീസ് വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന് തോക്കിന്റെ പുറം പാത്തി കൊണ്ട് പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. '- വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മാഹീൻ മാധ്യമം പത്രത്തോടെ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഓടുന്നതിനിടെ പിറകു വശത്താണ് പലർക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങൾ പോലും അവർക്ക് ബാധകമായിരുന്നില്ലെന്ന് ഇരകൾ ഇപ്പോഴും പറയുന്നു. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയർഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാർജ്ജ് തുടങ്ങിയ പതിവാണ്. എന്നാൽ ബീമാപ്പള്ളിയിൽ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാൽ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല.

കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല

ഏറ്റവും വിചിത്രം കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണ്. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പൻ ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു.ഗുണ്ടാ നേതാവ് ഷിബുവിന്റെ അക്രമങ്ങൾ തടയണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എൻ.വി അസീസും വാർഡ് കൗൺസിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ കലക്ടർ നിസ്സംഗത നടിച്ചു.അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങൾക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊമ്പൻ ഷിബുവിന്റെ അറസ്റ്റ് വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം.

ബീമാപ്പള്ളിയിൽ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവർ. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ മരണം. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടായില്ല. എതാനും മുസ്ലിം സംഘടകകളും മുസ്ലീലുഗുമല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. എൽഡിഎഫ് ഭരണകാലത്ത് നടന്നതായിട്ടുകൂടി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല.

പൊലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവുമെന്നണ് ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ട എൻ പി ചെക്കുട്ടിയെപ്പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത്. ബീമാപ്പള്ളിക്കാർ പ്രശനക്കാരാണെന്ന വ്യാജ പൊതുബോധ നിർമ്മിതിയും ഇവിടെ പ്രശ്നമായി.

ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനാണ് വെടിവെച്ചത് എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘർഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിവെച്ചില്ലായിരുന്നുവെങ്കിൽ ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയിൽ ഇല്ലെന്ന് പള്ളി അധികാരികൾ തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി. ആക്രമിക്കാൻ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാർത്ഥം പൊലീസ് വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ് വന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ബീമാപള്ളിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ആറ് പേർ മരിച്ചതാണ് ഒദ്യോഗിക കണക്ക്. പിന്നീട് ഇതിൽ മൂന്ന്പേർ മരിച്ചു. വെടിവെപ്പിൽ മരിച്ചവർക്ക് അന്ന് 10 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ പരുക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടി വന്ന മൂന്ന് പേർക്കും ഒരു സഹായവും കിട്ടിയില്ല. കലാപത്തിന് കാരണക്കാരനായ കൊമ്പൻ ഷിബുവും ഏതാനും വർഷം മുമ്പ് മരിച്ചു.

പരിക്കേറ്റ 52 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരുക്കേറ്റവർ. വെടിയേറ്റ പരുക്കിനെ തുടർന്ന് നിത്യരോഗികളായി മാറിയവർ നിരവധി. തിരിച്ചറിയാൻ കഴിയാതെ നിരവധി പേർ വേദനയും കടിച്ചമർത്തി കഴിയുകയാണ് ബീമാപള്ളിയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സഹായഹസ്തവും കാത്ത്. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണൻ കമ്മറ്റിയുടെ റിപ്പോർട്ടിലും തുടർനടപടികളുണ്ടായില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.

വെടിവെപ്പ് വർഗീയ കലാപം ഒഴിവാക്കാനെന്ന് പൊലീസ്

പൊതുവേ നീതിമാനും സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥനായ ജേക്കബ് പുന്നുസിന്റെ ഡിജിപി പദവിയിലെ തീരാക്കളങ്കമായിരുന്ന ഈ സംഭവം. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കിൽ ജനം അടുത്തുള്ള ക്രിസ്ത്യൻ പള്ളി ആക്രമിക്കുമായിരുന്നെന്നും പിന്നീടുണ്ടാവുന്ന സംഭവങ്ങൾ പിടിച്ചാൽ കിട്ടില്ലെന്നുമായിരുന്നു, മുമ്പ് പൂന്തുറ, വലിയ തുറ ഭാഗത്തുണ്ടായ കലാപങ്ങളെ ചൂണ്ടിക്കാട്ടി പൊലീസ് പറയുന്നതത്. വെടിവെപ്പിന് ജില്ലാകലക്ടറുടെ അനുമതി തേടിയിട്ടില്ലെന്നായിരുന്നു അക്കാലത്തെ പ്രധാന വിമർശനം. കലാപ സമയത്ത് അത് തടയുന്നതിനായി വെടിവെപ്പ് നടത്താൻ ജില്ലാ കലക്ടറുടെയോ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെയോ അനുമതി ആവശ്യമില്ലെന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്.

ഡിജിപി ജേക്കബ് പുന്നൂസ് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത കനത്ത പ്രഹരശേഷിയുള്ള നാടൻബോംബുകളാണ് അക്രമികൾ പൊലീസിനുനേരെ പ്രയോഗിച്ചത് എന്ന് പറയുന്നുണ്ട്. വ്യാജ സിഡി കച്ചവടവും അതിനോടനുബന്ധിച്ച് ഷിബുവെന്ന ഗുണ്ട നടത്തിയ പിരിവും മറ്റുമാണ് സംഘർഷത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ചിലർ ഈ സംഘർഷത്തെ വർഗീയ കലാപമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘർഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് കളക്ടറും എഡിജിപിയും സമ്മതിച്ചിട്ടും രണ്ടുദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.

'പൊലീസ് ഭാഷ്യ പ്രകാരം 'കലാപ'മായ സംഘർഷത്തിൽ നിയോജൽ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പൊലീസ് രേഖ. ഇതേപറ്റി അന്വേഷിക്കാൻ സിബിഐയെ ഏൽപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം ഏൽപിക്കാൻ കേരള സർക്കാർ കാരണമായി പറഞ്ഞത്, നിയോജൽ തീരദേശത്ത് എത്തിയതാണ്. നിയോജൽ എത്തിയതിനേക്കാൾ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും 'തീരദേശം' എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാർത്തകളുടെ വരികൾക്കടിയിലും ഈ 'കുറ്റവാളി'യെ പ്രത്യേകം കണ്ടെത്താൻ കഴിയും.ഇങ്ങനെ തീരദേശം ബീമാപ്പള്ളി തുടങ്ങിയ കുറേവ വാക്കുകളിലൂടെ സൃഷ്ടി അപര നിർമ്മിതിയിലൂടെ പൊതുസമൂഹത്തിന്റെ വായടക്കാൻ പൊലീസ് കഴിഞ്ഞു'- വിഷയം പഠിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ഹംസ ചാല ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

പൊലീസ് ഭീകരതയെ പറ്റി അന്വേഷിക്കാൻ സർക്കാർ നിശ്ചയിച്ചത് അതേ വകുപ്പിന്റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. സംഘർഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകൾ രഹസ്യമായി എഴുതിത്ത്തള്ളി. പൊലീസിനെതിരായ കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പൊലീസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചു. സംഭവം നടന്നയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയിലേക്കാണ് റിപ്പോർട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പൊലീസ് വെടവപ്പിനെതിരെ കലക്ടറും ആർ.ഡി.ഒയും മൊഴി നൽകുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോർട്ടാണ് പൂഴ്‌ത്തിവക്കപ്പെട്ടത്.

'വെടിവപ്പിനെ ന്യായീകരിക്കാൻ പൊലീസ് തുടക്കം മുതൽ വർഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പൊലീസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകൾ കേരളം ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ ഇത്രയേറെ ഭീകരമായ -പൊലീസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വർഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്'- തുടക്കം മുതലേ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ എൻ പി ജിഷാർ ഇങ്ങനെയാണ് എഴുതിയത്.

സ്റ്റേറ്റിന്റെ ഇടപെടൽ ശക്തമാക്കണം

അതേസമയം സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ഇത്രയും വലിയ ഭരണകൂട ഭീകരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് അത് അർഹിക്കുന്ന രീതിയിൽ ചർച്ചപോലും ചെയ്തില്ല എന്നത് ഈ 11ാം വാർഷികത്തിലും അത്ഭുദപ്പെടുത്തുന്നതാണ്. 'ബീമാപ്പള്ളിയെക്കുറിച്ച് ഇത്ര വലിയൊരു നിശ്ശബ്ദത കേരളത്തിലുണ്ടാക്കിയെടുക്കുന്നത് നമ്മുടെ പൊതുബോധവും മുസ്ലിം അപരവത്ക്കരണത്വരയുമാണ്.അതുകൊണ്ടാണ് ഇത്ര ഹീനമായ ഒരു ഭരണകൂട ഭീകരത നടന്നിട്ടും കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്നും പത്രമാധ്യമങ്ങളിൽ നിന്നും മര്യാദക്കൊരു പ്രതിഷേധമോ പത്രവാർത്തയോ വരാതിരുന്നതും. ചുരുക്കിപ്പറഞ്ഞാൽ ചോദ്യംചെയ്യപ്പെടാതെ പോയ നരഹത്യയും അതിനെത്തുടർന്ന് പൊതുമണ്ഡലത്തിലുണ്ടായ നിശ്ശബ്ദതയും ബീമാപ്പള്ളിയെന്ന സ്ഥലത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവരെക്കുറിച്ചും കേരളത്തിൽ നിലനിൽക്കുന്ന ചില മുൻധാരണകളുടെ തന്നെ പ്രത്യാഘാതമാണ്. - എഴുത്തുകാരിയും ഗവേഷകയുമായ ജെനി റൊവീന ഇങ്ങനെ വിലയിരുത്തുന്നു.

അതേസമയം കടലോരത്തെ സാമുദായിക സംഘടനകൾക്കും മതത്തിനും തീറെഴുതി കൊടുത്തതിന്റെ ഉപോൽപ്പന്നമാണ് ഇത്തരം പ്രശ്നങ്ങൾ എന്നും തീരദേശത്ത് സ്റ്റേറ്റിന്റെ ഇടപെടൽ വർധിപ്പിക്കണമെന്നും ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.യഥാർത്ഥത്തിൽ ജനാധിപത്യ കേരളത്തിന്റെ വ്യവസ്ഥിതികൾക്ക് പുറത്തു നിൽക്കുന്ന ഒരു സമാന്തര ജീവിത വ്യവസ്ഥ തന്നെ തീരപ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ കടലോരങ്ങളെ നോക്കിയാൽ ക്രിസ്ത്യൻ സമുദായമായാലും മുസ്ലിം സമുദായമായാലും സാമൂഹിക വ്യവഹാരങ്ങളും സാമ്പത്തിക ഇടപെടലുകളും പ്രാദേശികമായ ചിട്ടവട്ടങ്ങളുടെ നിയന്ത്രണത്തിലാണ് നടത്തിപ്പോരുന്നത്. വികസന പദ്ധതികളിൽ നിന്ന് പുറന്തള്ളപ്പെട്ട, കടുത്ത വിവേചനങ്ങളെ നേരിടുന്ന ഈ സമുദായങ്ങളും നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നത് പ്രാദേശികമായി അധികാരികളുടെ നേതൃത്വത്തിലാണ്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സങ്കീർണ്ണതകളെ ലഘൂകരിക്കുന്നതും സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നതും അതത് സ്ഥലത്തെ പള്ളികളും ചർച്ചുകളുമാണ്. പല സ്ഥലങ്ങളിലും ഗവൺമെന്റ് സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഇതിന്റെ അഭാവത്തിൽ നിർവഹിച്ചു പോരുന്നതും പള്ളിയും ചർച്ചും തന്നെയാണ്. വിവാഹമോചന പ്രശ്‌നങ്ങൾ, അടിപിടിക്കേസുകൾ, കുടുംബതർക്കങ്ങൾ ഇവയെല്ലാം സാമുദായിക അധികാരികൾ യോഗങ്ങൾ ചേർന്നാണ് പരിഹരിക്കുക. ഇനി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ വന്നാലും പലതും തിരിച്ച് സാമുദായിക അധികാരികളിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. ചുരുക്കത്തിൽ പറഞ്ഞാൽ, സ്റ്റേറ്റിന്റെയും സ്റ്റേറ്റ് ഏജൻസികളുടെയും പ്രവർത്തനങ്ങളുടെ അഭാവത്തിൽ കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് പുറത്തുനിൽക്കുന്ന ഒരു സമാന്തര സാമുദായിക ജീവിതമാണ് കാലങ്ങളായി ഇവിടങ്ങളിൽ നിലനിൽക്കുന്നത്. ആഴക്കടലിൽ അനിശ്ചിതത്വം നിറഞ്ഞ തൊഴിലിലേർപ്പെടുന്ന ഈ ജനതക്ക് ദൈനംദിന ജീവിതം പരസ്പരാശ്രിതത്വത്തിലൂടെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണ് മത സമുദായം.

അതുകൊണ്ടുതന്നെ എന്തും പെട്ടെന്ന് സാമുദായികമാവുന്ന അവസ്ഥയും ഇവിടെയുണ്ട്.പെട്ടെന്നുള്ള കാരണങ്ങൾ പുറത്തുനിന്നുള്ള എന്തെങ്കിലും ശക്തികളുടെ ഇടപെടലുകളോ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളോ അങ്ങനെയെന്തുമാവാം. ഉദാഹരണത്തിന് സ്ഥലപരിമിതിയുള്ള കടലോരത്ത് തൊഴിലിടങ്ങളിൽ രണ്ടു വ്യക്തികൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടതാവും ചിലപ്പോൾ കലാപത്തിന്റെ തുടക്കം. പക്ഷേ ഇത്തരം അസാധാരണ സംഭവങ്ങൾ വർഗീയ ധ്രൂവീകരണത്തിന് വഴിയൊരുക്കുന്നത് നേരത്തെ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്. 1995ൽ വിഴിഞ്ഞം കലാപം ഉണ്ടായത് വിഴിഞ്ഞം ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ഒരു സമുദായത്തിലെ കുറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചപ്പോഴാണ്. ആ ചെറിയ പ്രദേശത്ത് പെട്ടെന്ന് സംഖ്യാപരമായി ന്യൂനപക്ഷമായത് കുടിയൊഴിപ്പിക്കപ്പെട്ട സമുദായത്തിൽ കനത്ത അസ്വസ്ഥതകളുണ്ടാക്കുകയും ഇത് വലിയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്തു.

കോഴിക്കോട് മാറാട് കലാപത്തിലും മതത്തിന്റെ ഇടപെടൽ പ്രകടമാണ്. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പ്രകടമായ ഇടപെടൽ ഒഴിവാക്കാൻ സ്റ്റേറിന്റെ ഇടപെടൽ വർധിപ്പിക്കയാണ് ഒരു മാർഗം. പക്ഷേ ഇത്തരത്തിലുള്ള ഒരു പുരോഗമനപരമായ ആശയവും സർക്കാർ ചർച്ചചെയ്യുന്നില്ല. കടലോരത്തെ ഇപ്പോഴും ഒരു ബോംബിന്റെ പുറത്തുതന്നെ വെച്ചിട്ട് സർക്കാർ നോക്കിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP