Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളോട്ടിങ് റെസ്റ്റോന്റ് മുങ്ങിയതിനു പിന്നിൽ നിർമ്മാണത്തിലെ അഴിമതി; വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; റെസ്റ്റോറന്റിനു റെസ്‌ക്യൂ ട്യൂബ് എറിഞ്ഞു കൊടുത്ത് നടത്തിയത് പ്രതീകാത്മക പ്രതിഷേധം; അഴിമതിയിൽ മന്ത്രി കടകംപള്ളിക്ക് പങ്കെന്ന് ആരോപണം; കൊറോണ കാലത്ത് ഫ്‌ളോട്ടിങ് റെസ്റ്റോറന്റും രാഷ്ട്രീയ വിഷയമാക്കാൻ കോൺഗ്രസ് നീക്കം; പ്രതിഷേധത്തിനു പിന്നിൽ വി എസ്.ശിവകുമാർ എംഎൽഎയെന്ന ആരോപണവുമായി സിപിഎമ്മും

ഫ്‌ളോട്ടിങ് റെസ്റ്റോന്റ് മുങ്ങിയതിനു പിന്നിൽ നിർമ്മാണത്തിലെ അഴിമതി; വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; റെസ്റ്റോറന്റിനു റെസ്‌ക്യൂ ട്യൂബ് എറിഞ്ഞു കൊടുത്ത് നടത്തിയത് പ്രതീകാത്മക പ്രതിഷേധം; അഴിമതിയിൽ മന്ത്രി കടകംപള്ളിക്ക് പങ്കെന്ന് ആരോപണം; കൊറോണ കാലത്ത് ഫ്‌ളോട്ടിങ് റെസ്റ്റോറന്റും രാഷ്ട്രീയ വിഷയമാക്കാൻ കോൺഗ്രസ് നീക്കം; പ്രതിഷേധത്തിനു പിന്നിൽ വി എസ്.ശിവകുമാർ എംഎൽഎയെന്ന ആരോപണവുമായി സിപിഎമ്മും

എം മനോജ് കുമാർ

തിരുവനന്തപുരം: കെടിഡിസിയുടെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് മുങ്ങിത്താഴാൻ കാരണം അഴിമതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുങ്ങിതാഴുന്ന ഫ്‌ളോട്ടിങ് റെസ്റ്റോറന്റിനു പ്രതീകാത്മകമായി ലൈഫ് ട്യൂബ് എറിഞ്ഞുകൊടുത്തായിരുന്നു സമരം. യൂത്ത് കോൺഗ്രസ് നേതാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊറോണ കാലമായതിനാൽ സാമൂഹിക അകലം പാലിച്ചായിരുന്നു സമരം. യൂത്ത് കോൺഗ്രസ് സെൻട്രൽ നിയോജകമണ്ഡലം കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ എസ്.എം.ബാലു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കിരൺ ഡേവിഡ് അധ്യക്ഷത വഹിച്ചു.

എഴുപത്തിയഞ്ചു ലക്ഷം നൽകി നവീകരിച്ചതോടെ ഫ്‌ളോട്ടിങ് റെസ്റ്റോന്റിന്റെ കഥ കഴിഞ്ഞു. 75 ലക്ഷം മുടക്കി ആറുമാസം പോലും ഫ്‌ളോട്ടിങ് റെസ്റ്റോന്റ് പ്രവർത്തിച്ചില്ല. ഒരു നില മുഴുവൻ മുങ്ങിത്താണിരിക്കുകയാണ്. ഇതിലെ അഴിമതി സർക്കാർ അന്വേഷിക്കണം. കൊറോണയാണെങ്കിലും പ്രളയം ആണെങ്കിലും സിപിഎം അഴിമതിക്ക് അവസരമുണ്ടാക്കുകയാണ്. പാർട്ടിക്ക് കീശ വീർപ്പിക്കാനുള്ള ആയുധമാണ് എല്ലാ ഇടപാടുകളും-അധ്യക്ഷത വഹിച്ച കിരൺ ഡേവിഡ് പറഞ്ഞു. പ്രതീകാത്മക സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. ആറുമാസം കൊണ്ട് 75 ലക്ഷം കായലിൽ താണത് കണ്ടിട്ടാണ് സമരം സംഘടിപ്പിച്ചത്. ഫ്‌ളോട്ടിങ് റെസ്റ്റോന്റ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം. ടൂറിസം മന്ത്രിയുടെ അടുത്ത ആളുകളാണ് ഫ്‌ളോട്ടിങ് റെസ്റ്റോന്റ് നിർമ്മാണം ഏറ്റെടുത്തത്. ഇതിലുള്ള അഴിമതിയാണ് അന്വേഷിക്കേണ്ടത്--എസ്.എം.ബാലു പറഞ്ഞു. എന്നാൽകോൺഗ്രസ് പ്രതിഷേധം തുടങ്ങിയതോടെ സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് ഇപ്പോൾ നടത്തുന്ന പ്രതിഷേധത്തിനു പിന്നിൽ വി എസ്.ശിവകുമാർ എംഎൽഎയാണ് എന്നാണ് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചത്. ശിവകുമാറിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ കോൺഗ്രസ് പ്രതിഷേധത്തിനു പിന്നിലുണ്ട്-സിപിഎം നേതാക്കൾ മറുനാടനോട് പറഞ്ഞു.

കിരൺ ഡേവിഡിന്റെ പ്രതികരണം:

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡന്റ് ആണ്. എന്റെ നിയോജകമണ്ഡലത്തിലാണ് വേളിയുള്ളത്. നിർമ്മാണത്തിലെ അഴിമതിയാണ് ഫ്‌ളോട്ടിങ് റെസ്റ്റോന്റ് മുങ്ങാൻ കാരണം എന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്.-കിരൺ ഡേവിഡ് മറുനാടനോട് പറഞ്ഞു. കെ.കരുണാകാരന്റെ കാലത്ത് നിർമ്മിച്ചതാണ് ഇത്. നിർമ്മിച്ച കമ്പനിക്ക് അറ്റകുറ്റപ്പണികൾ നൽകിയില്ല. പുതിയ കമ്പനിക്ക് നൽകി. അതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഡിസംബറിൽ കടകംപള്ളി സുരേന്ദ്രനാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അഞ്ച് മാസമായിട്ടേയുള്ളൂ. അഴിമതി സർക്കാർ അന്വേഷിക്കണം. ഉദ്യോഗസ്ഥ തലത്തിലായാലും മന്ത്രി തലത്തിലായാലും നിർമ്മാണത്തിലെ അഴിമതി വെളിച്ചത്ത് വരണം. ഇതാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ഇതിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രളയമായാലും കൊറോണയായാലും എല്ലാം അഴിമതി തന്നെ. പ്രളയവും കൊറോണയും എല്ലാം സിപിഎമ്മിന്റെ കീശ വീർപ്പിക്കാനുള്ള ഉപാധിയായി മാറ്റുകയാണ് ഇടത് സർക്കാർ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുങ്ങിയ ഫ്ളോട്ടിങ് റെസ്റ്റോറന്റിന് രക്ഷപ്പെടാനായി പ്രതീകാത്മകമായി ലൈഫ് ട്യൂബ് ഇട്ട് നൽകിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്-കിരൺ ഡേവിഡ് പറയുന്നു.

യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചതിന് പിന്നാലെ സമീപവാസികളും ഫ്‌ളോട്ടിങ് റെസ്റ്റോന്റ് നിർമ്മാണത്തിൽ അഴിമതി അന്വേഷിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുതുക്കിപ്പണിതിട്ട് ആറുമാസം പോലും കഴിഞ്ഞിട്ടില്ല. പൊഴി മുറിച്ചതിനാലാണ് തകരാറു സംഭവിച്ചത് എന്ന് പറയുന്നു. പൊഴി മുറിക്കൽ വർഷാവർഷം സംഭവിക്കുന്നതാണ്. ഇതൊരു കാരണമല്ല. നിർമ്മാണത്തിലെ അഴിമതിയാണ് പ്രശ്‌നം- വേളി സമീപവാസിയായ ലിനു മറുനാടനോട് പറഞ്ഞു.

ലിനുവിന്റെ പ്രതികരണം:

വേളി സ്വദേശിയാണ് ഞാൻ. പൊഴി മുറിഞ്ഞതുകൊണ്ട് ഫ്ളോട്ടിങ് റെസ്റ്റോറന്റിൽ വെള്ളം കയറി മുങ്ങി എന്നാണ് പറയുന്നത്. അത് തെറ്റായ പ്രചാരണമാണ്. വർഷങ്ങളായി പൊഴി മുറിക്കുന്നുണ്ട്. വെള്ളം കടലിലേക്ക് പോകാറുമുണ്ട്. അതൊരു തുടർ പ്രക്രിയയാണ്. പൊഴി മുറിച്ചപ്പോൾ വെള്ളം കയറി മുങ്ങി എന്നാണ് പറയുന്നത്. ഇതൊന്നുമല്ല സംഭവിച്ചത്. 75 ലക്ഷം മുടക്കിയാണ് അഞ്ച് മാസം മുൻപ് ഇതിന്റെ പുനർനിർമ്മാണം കഴിഞ്ഞത്. പുതുക്കിപ്പണിതതിന്റെ കോലമാണ് ഇപ്പോൾ കാണുന്നത്. നിർമ്മാണത്തിലെ അപാകതയാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റിൽ വെള്ളം കയറാൻ കാരണം. ഫ്ളോട്ടിങ് റെസ്റ്റോറന്റിന്റെ അടിഭാഗം നല്ല രീതിയിൽ പണിയണമായിരുന്നു. അടിഭാഗത്തിന്റെ കുഴപ്പം കൊണ്ടാണ് ഇതിൽ വെള്ളം കയറിയത്. നിർമ്മാണത്തിലെ പ്രശ്‌നം തന്നെയാണ് കാരണം-ലിനു പറയുന്നു.

വേളിയിലെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ ഇതിലും അഴിമതി മണക്കുന്നതായാണ് ആരോപണം ഉയരുന്നത്. ഒരേസമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള റസ്റ്ററന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഡിസംബറിലായിരുന്നു ഉദ്ഘാടനം. പക്ഷെ ആ മാസങ്ങളിൽ കുഴപ്പം ദൃശ്യമായിരുന്നില്ല. 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് വേളിയിൽ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് തുടങ്ങിയത്. അന്ന് ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം മാസങ്ങൾക്കു ശേഷം പ്രവർത്തനം നിലച്ചു. നാശത്തിന്റെ വക്കിലെത്തിയിരുന്ന റെസ്റ്റോറന്റിനെ നവീകരിക്കാൻ ടെണ്ടർ വിളിച്ച് 75 ലക്ഷം രൂപയും സ്വകാര്യ കമ്പനിക്ക് നൽകി. ഈ സർക്കാരിന്റെ കാലത്താണ് നവീകരണം ആരംഭിച്ചത്.

യൂത്ത് കോൺഗ്രസ് പ്രതിഷേധം ഇതിന്റെ ഭാഗമാണ്. നിർമ്മാണത്തിലെ അപാകതയാണ് റെസ്റ്റോറന്റ് മുങ്ങാൻ കാരണമെന്നു ആക്ഷേപമുണ്ട്. ഓഖി ചുഴലിക്കാറ്റിൽ തകർന്ന് പ്രവർത്തനം നിലച്ച കെടിഡിസി വക ഫ്‌ളോട്ടിങ് റസ്റ്ററന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. ഒറ്റനിലയിലായിരുന്ന റെസ്റ്റോറന്റ് രണ്ടുനിലയിലാക്കിയാണ് നവീകരിച്ചത്. റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ 75 ലക്ഷം വെള്ളത്തിൽ വരച്ച വര പോലെയായി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ശൈലിയിൽ ഇപ്പോൾ റെസ്റ്റോറന്റ് ഉയർത്താൻ ശ്രമം നടക്കുകയാണ്. ഇതിനും ലക്ഷങ്ങൾ പൊടിയും. ഉയർത്തിയാൽ വീണ്ടും ഒരു കോടിക്കടുത്ത് മുടക്കേണ്ടി വരും. കാരണം 75 ലക്ഷം ചെലവിട്ട് നിർമ്മിച്ച റെസ്റ്റോറന്റ് കായലിലേക്ക് താണ് കഴിഞ്ഞു. ഇനി ഇത് പഴയ പടിയാക്കാൻ ലക്ഷങ്ങൾ തന്നെ പൊടിക്കേണ്ടി വരും. റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളിൽ ചിലത് നശിക്കുകയും ചെയ്തതായാണ് വിവരം. എന്താണ് റെസ്റ്റോറന്റിനു സംഭവിച്ചത് എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിയുമില്ല. ഇത് രാഷ്ട്രീയ വിവാദമായി മാറുന്നതും നിർമ്മാണത്തിൽ അഴിമതി ആരോപിക്കപ്പെട്ടതും കെടിഡിസി അധികൃതരെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

വേളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായിരുന്ന കെടിഡിസി ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്. ഇത് ഉയർത്താനുള്ള ശ്രമങ്ങളിൽ ഒരു പുരോഗതിയുമില്ല. ബുധനാഴ്ചയാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ഫയർഫോഴ്‌സ് വന്നു വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് തള്ളിയെങ്കിലും വെള്ളം അതേ രീതിയിൽ തന്നെ തുടർന്നതിനാൽ ശ്രമം ഒഴിവാക്കുകയായിരുന്നു. തുടർന്നു റെസ്റ്റോറന്റ് ഉയർത്താൻ കെടിഡിസി അധികൃതർ പുറത്തു നിന്നുള്ള ഒരു കമ്പനിക്ക് കരാർ നൽകുകയായിരുന്നു. എന്താണ് ഫ്‌ളോട്ടിങ് റസ്റ്ററന്റ് മുങ്ങാനുള്ള കാരണം എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിപാടുമില്ല. കൊച്ചിയിൽ നിന്നുള്ള ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും അവർക്കും ഉയർത്താൻ കഴിഞ്ഞില്ല. തുടർന്നു മുൻപ് നിർമ്മാണം നടത്തിയ കമ്പനിക്ക് തന്നെ ചുമതല നൽകിയതായി സൂചനയുണ്ട്.

ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ വേളി അടഞ്ഞുകിടക്കുകയാണ്. ഇതിന്നിടയിൽ തന്നെയാണ് ബുധനാഴ്ച ഫ്‌ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില മുങ്ങിയ നിലയിൽ കണ്ടത്. ഫ്‌ളോട്ടിങ് റസ്റ്ററന്റ് വേളി കായലിൽ മുങ്ങിയപ്പോൾ കെടിഡിസിയുടെ 75 ലക്ഷം രൂപയാണ് പൊടിഞ്ഞു തീർന്നത്. രണ്ടു നിലയുള്ള ഫ്‌ളോട്ടിങ് റസ്റ്ററന്റ് ആറു മാസം മുൻപ് 75 ലക്ഷം രൂപ ചെലവിലാണ് പുനർനിർമ്മാണം കഴിഞ്ഞു തുറന്നു കൊടുത്തത്. ബുധനാഴ്ചയാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ ഒന്നാം നില കായലിൽ മുങ്ങിയ നിലയിൽ കണ്ടത്. റെസ്റ്റോറന്റിലെ അഴുക്കുവെള്ളം പുറത്തേക്കു പോകാനിട്ടിരുന്ന പൈപ്പുകൾ വഴി അകത്തേക്ക് കായൽ വെള്ളം കയറിയതാകാം മുങ്ങാൻ കാരണമെന്ന് സംശയമുണ്ട്. റസ്റ്ററന്റ് ഉയർത്തി പഴയ നിലയിലാക്കാ കരാർ നൽകിയിട്ടുണ്ട്. കമ്പനി അധികൃതർ ഒത്ത്പരിശ്രമിക്കുന്നുണ്ടെങ്കിലും റസ്റ്ററന്റ് ഉയർത്താനുള്ള ശ്രമങ്ങളിൽ പുരോഗതി ദൃശ്യമല്ല. കമ്പനി അധികൃതരിൽ നിന്നും മറുനാടൻ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങാൻ കാരണമെന്നാണ് കെടിഡിസി ചെയർമാൻ എം.വിജയകുമാർ മറുനാടനോട് പ്രതികരിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പിടിയില്ല. അങ്ങനെ വെള്ളത്തിൽ താഴേണ്ട ഒന്നല്ല ഫ്‌ളോട്ടിങ് റസ്റ്ററന്റ്. കനത്ത മഴയിൽ ചൊവ്വാഴ്ച പൊഴി മുറിഞ്ഞിരുന്നു. ആ സമയത്തുള്ള വെള്ളത്തിന്റെ തള്ളലിൽ റസ്റ്ററന്റിനു എന്തോ സംഭവിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്-വിജയകുമാർ പറയുന്നു.

റസ്റ്ററന്റ് ഉയർത്തിയ ശേഷം മാത്രമാണ് എന്താണ് ഈ കാര്യത്തിൽ സംഭവിച്ചത് എന്ന് പറയാൻ കഴിയുകയുള്ളൂ. എന്ത് വിള്ളലാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ അടിഭാഗത്ത് രൂപപ്പെടുന്നത് എന്ന് അറിയാൻ അത് ഉയർത്തണം-കെടിഡിസി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. വ്യഖ്യാനങ്ങൾ ഓരോരുത്തർ ചമച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് തന്നെ വ്യക്തതയില്ല. എന്താണ് സംഭവിച്ചത് എന്ന്. അതുകൊണ്ട് തന്നെയാണ് ഒരു കമ്പനിക്ക് കരാർ നൽകിയത്. പക്ഷെ ഇന്റെണൽ അന്വേഷണം കെടിഡിസി ആരംഭിച്ചിട്ടുണ്ട്. അകത്ത് അറകളാണ്.ഇവയ്ക്കുള്ളിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. മുൻപ് തന്നെ റെസ്റ്റോറന്റിൽ വിള്ളൽ വീണിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ മുങ്ങേണ്ടിയിരുന്നു. തുറന്നു കൊടുക്കുന്ന സമയത്ത് പ്രശ്‌നം ദൃശ്യമായിരുന്നില്ല. ആളുകൾ ധാരാളമായി റെസ്റ്റോറന്റിനു അകത്ത് വന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കെടിഡിസി ചീഫ് എഞ്ചിനീയർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച കാറ്റിൽ മഴയത്തും വന്ന ചുഴി റെസ്റ്റോറന്റിനു ദോഷമായി എന്ന് കരുതുന്നു. എന്തായാലും അത് പൊക്കിയെടുത്താൽ മാത്രമേ എന്താണ് കാരണം എന്ന് പറയാൻ കഴിയൂ. വിള്ളൽ എവിടെ എങ്ങനെ രൂപപ്പെട്ടു എന്നറിയണം. എന്തായാലും ഞങ്ങൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്-കെടിഡിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP