Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ അന്വേഷണത്തിനായി എൽആർ തഹസീൽദാരെ ചുമതലപ്പെടുത്തിയെന്ന് ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ; തുടർനടപടികൾ സ്വീകരിക്കുക റിപ്പോർട്ട് പഠിച്ച ശേഷം; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സിപിഐ; കയ്യേറ്റ വിഷയം പുറത്തായത് സിപിഎം- സിപിഐ പോരിന്റെ ഭാ​ഗമായെന്നും ആരോപണം

ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ അന്വേഷണത്തിനായി എൽആർ തഹസീൽദാരെ ചുമതലപ്പെടുത്തിയെന്ന് ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ; തുടർനടപടികൾ സ്വീകരിക്കുക റിപ്പോർട്ട് പഠിച്ച ശേഷം; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സിപിഐ; കയ്യേറ്റ വിഷയം പുറത്തായത് സിപിഎം- സിപിഐ പോരിന്റെ ഭാ​ഗമായെന്നും ആരോപണം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദേവികുളത്ത് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ അന്വേഷണത്തിനായി ദേവികുളം എൽ ആർ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ദേവികുളം സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു. ഇതു സംമ്പന്ധിച്ച് മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇന്നലെ വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു. മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ ഇടുക്കി ജില്ലാകളക്ടർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ വിശദമായ റിപ്പോർട്ടും ഇന്നലെ പുറത്തുവന്നിരുന്നു. താൻ ചാർജ്ജെടുക്കുന്നതിന് മുമ്പ് ഈ സ്ഥലം സംമ്പന്ധിച്ച് വിഷയങ്ങൾ നിലനിന്നിരുന്നെന്നും കയ്യേറ്റം നടന്നതായുള്ള ആരോപണമുയർന്നപ്പോൾ ഇയാളെ വിളിച്ച് വിവരങ്ങളാരാഞ്ഞെന്നും നിലവിലെ അവസ്ഥ തുടരണമെന്ന് വ്യക്തമാക്കി 2017-ൽ തനിക്ക് കോടതിവിധി ലഭിച്ചിരുന്നെന്നാണ് ഈയവസരത്തിൽ ഇയാൾ വെളിപ്പെടുത്തിയതെന്നും സബ്ബ്കളക്ടർ വിശദമാക്കി.

സംഭവത്തിൽ ഇടപെട്ട് റവന്യൂവകുപ്പ് ഭരിക്കുന്ന സിപിഐയുടെ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് താൻ റവന്യൂവകുപ്പ് മന്ത്രിക്കും ഇടുക്കി ജില്ലാ കളക്ടർക്കും കത്ത് നൽകിയിതായി സിപിഐ ദേവികളം മണ്ഡലം സെക്രട്ടറി പി പളനിവേൽ അറിയിച്ചു. ദേവികുളം സബ്ബ്കളക്ടർ ഓഫീസിൽ നിന്നും കഷ്ടി 300 മീറ്റർ അകലെ ,നേരത്തെ കെ എസ് ആർ ടി ബസ്സുകൾ ഇറക്കിയിട്ടിരുന്ന പ്രദേശത്താണ് ഇപ്പോൾ അനധികൃത നിർമ്മാണം നടന്നതെന്നും ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്ന കാര്യത്തിൽ സംശയമില്ലന്നും പളനിവേൽ മറുനാടനോട് വ്യക്തമാക്കി.

നേരത്തെ വി എസ് അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിൽ 120-ളം പേർക്ക് പട്ടയം നൽകിയിരുന്നു. പട്ടയം കയ്യിലുണ്ടെങ്കിലും ഇവരിൽ പലർക്കും ഇപ്പോഴും സ്ഥലം തിരിച്ച് കിട്ടിയിട്ടില്ല. നിലവിൽ കയ്യേറ്റം നടന്നതുൾപ്പെടെയുള്ള പ്രദേശത്ത് സർക്കാർ കൈവശമുള്ള ഭൂമി ഈ അവശ്യത്തിലേയ്ക്ക് ഉപയോഗിക്കണമെന്നുള്ള ആവശ്യം പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അദ്ദേഹം വിശദമാക്കി.

സി പി എം -സിപിഐ പോരാണ് ഈ കയ്യേറ്റ വിഷയം പുറത്തായതിന്റെ അടിസ്ഥാനകാരണമെന്ന് പരക്കെ ഉയർന്നിട്ടുള്ള ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ,സി പി എം ആയാലും സിപിഐ ആയാലും കൈയേത്തിനെതിരാണ് പാർട്ടി നിലപാടെന്നും പളനിവേൽ കൂട്ടിച്ചേർത്തു. കെ ഡി എച്ച് വില്ലേജ് ഓഫീസിൽ നിന്നും 200 മീറ്റർ അകലത്തിലാണ് കയ്യേറ്റം സ്ഥിരീകരിച്ച സ്ഥലം സ്ഥിതിചെയ്യുന്നത്. ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർചെയ്ത ഉദ്യോഗസ്ഥനാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നും ഇയാൾ താമസിച്ചുവന്നിരുന്ന സർക്കാർ ക്വാർട്ടേഴ്‌സിന് പിന്നിലെ 4 സെന്റ് സ്ഥലം വെട്ടിത്തെളിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നുമാണ് മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ ഇടുക്കി ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.റിപ്പോർട്ടിന്റെ കോപ്പി ഇന്നലെ മറുനാടൻ പുറത്തുവിട്ടിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക അധികാരം നൽകി നിയമിച്ചിട്ടുള്ള കെ ഡി എച്ച് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർ ഈ ഭൂമിക്ക് കൈവശരേഖ നൽകിയിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ രണ്ട് വർഷം മുമ്പാണ് കയ്യേറ്റം ആരംഭിച്ചതെന്നും ഇത് തടയുന്നതിന് തുടക്കത്തിൽ സർക്കാർ സംവിധാനങ്ങൾ ഫലപ്രധമായി ഇടപെട്ടില്ലന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.

ഇവിടുത്തെ അനധികൃത കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗങ്ങളെ തടഞ്ഞവയ്ക്കുകയും ആക്രമിക്കുകയും ചെയ്തതായുള്ള വിവരത്തിന്റെ അടസ്ഥാനത്തിൽ അന്നത്തെ സബ്ബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്ഥലത്തെത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് സ്ഥലത്തുണ്ടായിരുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയതിരുന്നു. എന്നാൽ അന്ന് പൊലീസ് കേസെടുത്തില്ല. ഇത് മാധ്യമങ്ങൾ വഴി പുറത്തുവരികയും ചെയ്തിരുന്നു. ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അതിശക്തമായ നടപടികളാണ് ഈ പ്രദേശത്തെ കൈയേറ്റത്തിനെതിരെ അക്കാലത്ത് സ്വീകരിച്ചിരുന്നത്.

ഇപ്പോൾ റവന്യൂ അധികാരികളുടെ നടപടികൾ മുൻകാലങ്ങളിലേതിന് സമാനമായി കാര്യക്ഷമമല്ല എന്നും ആക്ഷേപമുയരുന്നതിനിടെയാണ് അനധികൃത കയ്യേറ്റം സംമ്പന്ധിച്ച വാർത്ത പുറത്തുവരുന്നത്. റവന്യൂവകുപ്പിലെ തന്നെ നിരവധി ഉന്നതോദ്യോഗസ്ഥർ വിവരമറിഞ്ഞിട്ടും കൺമുന്നിൽ നടന്ന ഈ അതിക്രമം തയയാതിരുന്നത് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം ആണ് താൻ വീട് നിർമ്മിച്ചത് എന്നാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളയാൾ സ്‌പെഷ്യൽ തഹസീൽദാർ അടക്കമുള്ള റവന്യൂവകുപ്പ് ഉദ്യോഘസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്.ഈ അനധികൃകൈയേറ്റത്തിന് ഭരണ പക്ഷത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ശക്തമായി ഇടപെട്ടിരുന്നതായുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP