Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്ന് എച്ച്.വൺ എൻ വണ്ണിന് മരുന്നുമായി രംഗത്ത്; ഇപ്പോൾ ലോകം കീഴടക്കിയ മഹാമാരിയെ കീഴടക്കാൻ 1000 രൂപയ്ക്ക് വാക്‌സിനുമായി രംഗത്തും; കോവിഡ് പ്രതിരോധത്തിന് 1000 രൂപയ്ക്ക് വാക്‌സിനുമായി ഇന്ത്യൻ കമ്പനി; പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉറപ്പ് ഒക്ടോബറിൽ മരുന്ന് വ്യാപാരം തുടരുമെന്ന്; മനുഷ്യ ശരീരത്തിൽ മരുന്ന് പരീക്ഷിച്ചതായി കമ്പനി ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ; ഇന്ത്യ വിജയിക്കുമ്പോൾ പിന്നിൽ മലയാളത്തിളക്കം

അന്ന് എച്ച്.വൺ എൻ വണ്ണിന് മരുന്നുമായി രംഗത്ത്; ഇപ്പോൾ ലോകം കീഴടക്കിയ മഹാമാരിയെ കീഴടക്കാൻ 1000 രൂപയ്ക്ക് വാക്‌സിനുമായി രംഗത്തും; കോവിഡ് പ്രതിരോധത്തിന് 1000 രൂപയ്ക്ക് വാക്‌സിനുമായി ഇന്ത്യൻ കമ്പനി;  പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉറപ്പ് ഒക്ടോബറിൽ മരുന്ന് വ്യാപാരം തുടരുമെന്ന്; മനുഷ്യ ശരീരത്തിൽ മരുന്ന് പരീക്ഷിച്ചതായി കമ്പനി ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ;  ഇന്ത്യ വിജയിക്കുമ്പോൾ പിന്നിൽ മലയാളത്തിളക്കം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിൻ ഒക്ടോബറിൽ ലോകവിപണിയിലെത്തിക്കാൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്‌സിൻ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം.

കോവിഡ് 19 വാക്‌സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും കേന്ദ്ര സർക്കാർ അനുമതിയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് സർവകലാശാലയുടെ വാക്‌സിൻ ഗവേഷണത്തിൽ പങ്കാളിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമൻ ട്രയൽസ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമൻ സി. നമ്പ്യാരാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കിയ വാക്‌സിന്റെ വ്യാവസായിക നിർമ്മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വാക്‌സിൻ വിപണിയിലെത്തിക്കും. ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മനുഷ്യരിൽ സിറംഓക്‌സ്ഫഡ് വാക്‌സിൻ പരീക്ഷിച്ചു തുടങ്ങി. ജൂണിൽ വ്യാവസായിക നിർമ്മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതി. മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാൽ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാൻ മനുഷ്യരിൽ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തിൽത്തന്നെ വ്യാവസായിക നിർമ്മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു- നമ്പ്യാർ പറയുന്നു.

രാജ്യത്തുള്ള സാധാരണക്കാർക്കും വാക്‌സിൻ ഉപയോഗപ്രദമാകണമെങ്കിൽ വില കുറച്ചു നൽകാതെ പറ്റില്ല. അതു കൊണ്ടാണു തുക മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് ഇതു മൂലമുണ്ടാകുന്ന നഷ്ടം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്.വാക്‌സിൻ കണ്ടെത്താനും നിർമ്മിക്കുന്നതിനുമായി ഓക്‌സഫഡ് സർവകലാശാലയുടെ സഹകരണം ലഭ്യമായിട്ടുള്ള ലോകത്തെ 7 സ്ഥാപനങ്ങളിലൊന്നാണു സിറം.

വാക്‌സിൻ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ ഓക്‌സ്ഫഡിന്റേതാണ്. എന്നാൽ വാക്‌സിനുകളുടെ വൻതോതിലുള്ള ഫലപ്രദമായ നിർമ്മാണത്തിനു സാങ്കേതികവിദ്യ മാത്രം പോര. വളരെ വേഗത്തിൽ കൂടുതൽ ഡോസ് നിർമ്മിക്കാനുള്ള ഉപകരണങ്ങളും ആധുനിക സൗകര്യങ്ങളുള്ള പ്ലാന്റുകളും വേണം. വാക്‌സിൻ നിർമ്മാണത്തിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ കമ്പനികൾ ഈ സൗകര്യങ്ങൾ ഒരുക്കാൻ തന്നെ മാസങ്ങളെടുക്കും. അതേസമയം, സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ സൗകര്യങ്ങൾ എല്ലാം ഇപ്പോൾത്തന്നെയുണ്ട്. ഓക്‌സ്ഫഡ് സർവകലാശാലയുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ വേഗം ലക്ഷ്യത്തിലെത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കമ്പനിയാണു സിറം.

ജൂൺ മുതൽ സെപ്റ്റംബർ വരെ പ്രതിമാസം 5060 ലക്ഷം ഡോസ് നിർമ്മിക്കിക്കാനാണ് തീരുമാനം. ഒക്ടോബർ മുതൽ ഇത് 80 ലക്ഷം ഡോസ് ആയി ഉയർത്തും. പുണെയിലെ സിറം ക്യാംപസ് 110 ഏക്കറാണ്. രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂർണമായും കോവിഡ് വാക്‌സിൻ നിർമ്മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനം.അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 രോഗവും ഏറെക്കാലം ലോകത്തു നിലനിൽക്കും. രോഗത്തെ പൂർണമായും തുടച്ചുനീക്കാൻ വർഷങ്ങൾ വേണ്ടി വരും. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ വാക്്‌സിൻ നയത്തിൽ അതുകൊണ്ടു തന്നെ കോവിഡ് 19 വാക്‌സിനേഷനും ഉൾപ്പെടുത്തേണ്ടി വരും.

1966ൽ ആരംഭിച്ച് 1995ൽ വാക്‌സിൻ കയറ്റുമതി തുടങ്ങിയ കമ്പനിയാണു ഞങ്ങളുടേത്. ഇന്ന് ലോകത്തെ 170 രാജ്യങ്ങളിലേക്കു സിറത്തിന്റെ ഉത്പന്നങ്ങൾ കയറ്റി അയക്കപ്പെടുന്നുണ്ട്. ലോകത്തു ജനിക്കുന്ന കുട്ടികളിൽ മൂന്നിൽ ഒരാൾക്കു നൽകുന്ന വാക്‌സിൻ എസ്‌ഐഐ നിർമ്മിക്കുന്നു. ലോകത്തെ വാക്‌സിൻ നിർമ്മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതും സിറമാണ്. ഏച്ച് 1 എൻ 1 രോഗത്തിനു കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറെ ഫലപ്രദമായ മരുന്നാണ് സിറം നേസൽ സ്‌പ്രേ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP