Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് മുന്നണിയുടെ എംഎൽഎക്ക് നിയമകാര്യങ്ങളിൽ അറിവില്ലെന്ന് സിപിഎം നേതാവ്; കയ്യേറ്റം ഒഴിപ്പിക്കാൻ കർശന നിലപാടെടുത്ത കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം; എല്ലാ കയ്യേറ്റവും ഒഴിപ്പിക്കും എന്ന് സിപിഎം ആവർത്തിച്ച് പറയുമ്പോഴും കയ്യേറ്റക്കാരന് കാവലൊരുക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ്; പാർട്ടിയിലെ തർക്കം മറനീക്കി പുറത്ത് വന്നത് പാർട്ടിയോ മുന്നണിയോ അറിയാതെ ഇടത് മുന്നണിയുടെ പേരിൽ എംഎൽഎക്കെതിരെ പത്രവാർത്ത കൊടുക്കുക കൂടി ചെയ്തതോടെ

ഇടത് മുന്നണിയുടെ എംഎൽഎക്ക് നിയമകാര്യങ്ങളിൽ അറിവില്ലെന്ന് സിപിഎം നേതാവ്; കയ്യേറ്റം ഒഴിപ്പിക്കാൻ കർശന നിലപാടെടുത്ത കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം; എല്ലാ കയ്യേറ്റവും ഒഴിപ്പിക്കും എന്ന് സിപിഎം ആവർത്തിച്ച് പറയുമ്പോഴും കയ്യേറ്റക്കാരന് കാവലൊരുക്കുന്നത് മുൻ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ്; പാർട്ടിയിലെ തർക്കം മറനീക്കി പുറത്ത് വന്നത് പാർട്ടിയോ മുന്നണിയോ അറിയാതെ ഇടത് മുന്നണിയുടെ പേരിൽ എംഎൽഎക്കെതിരെ പത്രവാർത്ത കൊടുക്കുക കൂടി ചെയ്തതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പടിഞ്ഞാറെ കല്ലട റോഡ് വികസനത്തിനായി കയ്യേറ്റം ഒഴിപ്പിക്കണമെന്ന എംഎൽഎയുടെ നിലപാടിനെതിരെ ശക്തമായ ആരോപണങ്ങളുമായി സിപിഎം നേതാവ് രം​ഗത്ത്. സിപിഎമ്മിലെ ചില നേതാക്കൾ കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് എൻ യശ്പാൽ രം​ഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തിലെ കാരാളിമുക്ക്-കടപുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. അഞ്ച് കിലോമീറ്റർ നീളമുള്ള ഈ റോഡാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട പാത. ഇതിൽ ഒത്ത നടുക്കായി മൈനർ ഇറി​ഗേഷന്റെ സ്ഥലം നികത്തിയും പൊതുമരാമത്തിന്റെ സ്ഥലം കയ്യേറിയും സ്വകാര്യ വ്യക്തി സ്ഥാപിച്ച പട പൊളിച്ച് മാറ്റാത്തതാണ് ഇപ്പോൾ ഇടത് മുന്നണിയിലും സിപിഎമ്മിലും പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ തയ്യാറാകാത്ത പഞ്ചായത്തിനെ എംഎൽഎ വിമർശിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് എൻ യശ്പാൽ പ്രസ്താവനയിൽ ആരോപിക്കുന്നു.

കിഫ്ബിയിൽ നിന്നുള്ള പണം ഉപയോ​ഗിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ റോഡിന് ഇരുവശത്തുമുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത്. റോഡിന് ഇരിവശവും ഉണ്ടായിരുന്ന അനധികൃത നിർമ്മാണങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളും ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. എന്നാൽ, കടപ്പാക്കുഴി ജം​ഗ്ഷനിലെ അനധികൃത കട ഒഴിപ്പിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പ്രമുഖ സിപിഎം നേതാവായ യശ്പാലും പഞ്ചായത്ത് അം​ഗവും അലംഭാവം കാട്ടുകയും കടയുടമക്ക് ഒത്താശ ചെയ്യുകയുമായിരുന്നു.

മറ്റെല്ലാ അനധികൃത നിർമ്മാണങ്ങളും തകർക്കുമ്പോഴും ഈ കട ഒഴിവാക്കി നിർത്തി. ഈ കടയോട് തൊട്ട്ചേർന്നുണ്ടായിരുന്ന വെയ്റ്റിം​ഗ് ഷെഡ് ഉൾപ്പെടെ പൊളിച്ച് മാറ്റിയപ്പോഴും കട ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. കയ്യേറ്റക്കാരെ സഹായിക്കാൻ പഞ്ചായത്ത് ഒത്താശ ചെയ്യുന്നു എന്നാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. ഇതിനെതിരെ അന്ന് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭയും നിലവിലെ പഞ്ചായത്ത് അം​ഗമായ യശ്പാലും എംഎൽഎയെ പഞ്ചായത്തിലെ പരിപാടികളിൽ സഹകരിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്തു. എന്നാൽ ഇതിനെ മറ്റ് സിപിഎം അം​ഗങ്ങളും പാർട്ടി ലോക്കൽ കമ്മിറ്റിയും എതിർക്കുകയും പരസ്യമായി രം​ഗത്തെത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം യശ്പാൽ എംഎൽഎക്കെതിരെ പരസ്യ പ്രസ്താവനയുമായി രം​ഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് യശ്പാൽ പ്രസ്താവനയിൽ തുറന്നടിച്ചു. കോവൂർ കുഞ്ഞുമോൻ നടത്തുന്നത് പഞ്ചായത്തിനെതിരായ അപവാദ പ്രചരണം മാത്രമാണെന്നും യശ്പാൽ പറയുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിലാണ് യശ്പാലിന്റെ പ്രസ്താവന പത്രങ്ങളിൽ വന്നത്.

ഇടത് മുന്നണിയിലെ കീഴ്‌വഴക്കം അനുസരിച്ച് പാർലമെന്ററി പാർട്ടി കൂടി എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ ഇത്തരത്തിൽ പത്രങ്ങൾക്ക് വാർത്തയായി നൽകാവൂ. എന്നാൽ, പഞ്ചായത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗം കൂടിയിട്ടില്ലെന്ന് പഞ്ചായത്ത് അം​ഗങ്ങളും സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കളും പറയുന്നു. സാധാരണ ​ഗതിയിൽ ഇരുപാർട്ടികളുടേയും ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഉപരികമ്മിറ്റിയിൽ നിന്നുള്ള ചുമതലക്കാരും അടങ്ങുന്നതാണ് പാർലമെന്ററി പാർട്ടി. ഇത്രയധികം ഉത്തരവാദിത്തപ്പെട്ട ആളുകൾ ഉൾക്കൊള്ളുന്ന ഒരു ഘടകത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയത് വരും ദിവസങ്ങളിൽ പ്രദേശത്തെ സിപിഎമ്മിലും ഇടത് മുന്നണിയിലും തർക്കങ്ങൾക്ക് വഴിയൊരുക്കും.

​അനധികൃതമായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം സാധ്യമാക്കണം എന്ന നിലപാട് സിപിഐ ആണ് ആദ്യം കൊക്കൊണ്ടത്. ഇതിന്റെ ഭാ​ഗമായി റോഡിനോട് ചേർന്നുണ്ടായിരുന്ന പാർട്ടി കൊടിമരങ്ങളും സ്തുപങ്ങളും വെയ്റ്റിം​ഗ് ഷെഡും ഉൾപ്പെടെ പാർട്ടിക്കാർ തന്നെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സിപിഎമ്മിലെ ചില നേതാക്കളും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടെടുത്തു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത പ്രചരിച്ചത്. ഇതോടെ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതൃത്വം രം​ഗത്തെത്തുകയായിരുന്നു.

പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്ക് ഏർപ്പെടുത്തി എന്ന നിലയിൽ‌ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി അനിൽ വ്യക്തമാക്കിയിരുന്നത്. ഒരു എംഎൽഎയെ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ പരിപാടിയിൽ നിന്നും വിലക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പലയിടങ്ങളിലും സ്ഥലം ഏറ്റെടുപ്പിൽ വ്യാപകമായ സ്വജനപക്ഷപാതിത്വം ശ്രദ്ധയിൽ പെട്ടതോടെ സിപിഎം നേരിട്ട് ഇടപെട്ട് വീണ്ടും സർവേ നടത്തിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യം സർവേ നടക്കുമ്പോൾ ഉണ്ടാകണം എന്ന് സർവകക്ഷി യോ​ഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും സിപിഎം മാത്രമാണ് സർവേയിൽ മുഴുവൻ സമയവും സഹകരിച്ചതെന്ന് വി അനിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ, വിവാദമായ കടയുടമക്ക് കോടതിയിൽ പോയി സ്റ്റേ ഓർഡർ സമ്പാദിക്കാൻ കഴിഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. വിവാദ കടയുടമ സ്റ്റേ സമ്പാദിച്ചതോടെ പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയും യോ​ഗം ചേരുകയായിരുന്നു. ഈ യോ​ഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥക്കെതിരെ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. റോഡിന്റെ പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടിയെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഇത് ഭരണസമിതിയിലെ ചില അം​ഗങ്ങൾ വലിയ വിവാദമായി ഉയർത്തിക്കൊണ്ടുവ വരികയായിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎയെ ബഹിഷ്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത്.

എന്നാൽ, ഈ സംഭവത്തിൽ പ്രദേശത്തെ സിപിഎം എംഎൽഎയുടെ ഒപ്പമാണ് എന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് യശ്പാൽ എൽഎക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന യശ്പാലിന്റെ സ്ഥിരം കേന്ദ്രങ്ങളിലൊന്നാണ് അനധികൃതമായി മൈനർ ഇറി​ഗേഷന്റെ സ്ഥലം നികത്തിയും പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറിയും നിർ‌മ്മിക്കപ്പെട്ടിരിക്കുന്ന വിവാദ കട. ഇത് സംരക്ഷിക്കുന്നതിനായി അദ്ദേഹം ഏതറ്റം വരെയും പോകുമെന്നും വേണ്ടിവന്നാൽ പാർട്ടിയെ പോലും തള്ളിപ്പറയുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിഷയത്തിൽ കയ്യേറ്റക്കാർക്ക് വേണ്ട എല്ലാ മൗനാനുവാദവും നൽകുകയാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും. ഇതിൽ സിപിഎമ്മിൽ തന്നെ അമർഷം രൂക്ഷമാണ്. വഴിവിട്ട എല്ലാ പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ ഒത്താശയുണ്ടെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗണിനിടെ പാറപ്പൊടിയുമായി പോയ ടോറസ് ഇടിച്ച് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നാട്ടുകാർ കാലങ്ങളായി പരാതി ഉയർത്തുന്ന ഒരു ക്രഷർ ലോക് ഡൗണിനിടയിലും പ്രവർത്തിക്കുകയും വലിയ വാഹനത്തിൽ ലോഡുമായി പോകുന്നതിനിടെ അപകടം സംഭവിക്കുകയുമായിരുന്നു. എന്നാൽ, അതിന് ശേഷവും ഈ വിവാദ ക്രഷർ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP