Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ഇളവുകളോടെ ലോക് ഡൗൺ തുടരും; നാലാം ഘട്ട ലോക് ഡൗണിനെ കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സൂചിപ്പിച്ച് പ്രധാനമന്ത്രി; മെയ് 15 നകം ഏതൊക്കെ മേഖലകളിൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നൽകണം; അടച്ചുപൂട്ടിയ ഇടങ്ങൾ തുറക്കുക ഘട്ടംഘട്ടമായി; ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത് എട്ട് സംസ്ഥാനങ്ങൾ; ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

രാജ്യത്ത് ഇളവുകളോടെ ലോക് ഡൗൺ തുടരും; നാലാം ഘട്ട ലോക് ഡൗണിനെ കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സൂചിപ്പിച്ച് പ്രധാനമന്ത്രി; മെയ് 15 നകം ഏതൊക്കെ മേഖലകളിൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നൽകണം; അടച്ചുപൂട്ടിയ ഇടങ്ങൾ തുറക്കുക ഘട്ടംഘട്ടമായി; ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത് എട്ട് സംസ്ഥാനങ്ങൾ; ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ശമനമുണ്ടാകാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ലോക് ഡൗൺ തുടരുമെന്ന് സൂചന. ഘട്ടംഘട്ടമായി ലോക് ഡൗണിൽ ഇളവ് നൽകുമ്പോൾ കോവിഡിനെ നിയന്ത്രിക്കുന്നതു സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ മെയ് 15 ഓടെ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ചു. വിപുലമായ പദ്ധതി രേഖ ഇതിനായി തയ്യാറാക്കി നൽകണമെന്നാണ് മോദി ആവശ്യപ്പെട്ടത്. കൊറോണ വ്യാപനത്തെ നേരിടുന്നതിൽ സംസ്ഥാനങ്ങൾ വഹിക്കുന്ന ക്രിയാത്മകമായ പങ്കിന് അദ്ദേഹം മുഖ്യമന്ത്രിമാരോട് നന്ദി പറഞ്ഞു. അഞ്ചാമത് വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിമാർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാജ്യം ഇതുവരെ നല്ല പ്രവർത്തനങ്ങളാണ് മുന്നോട്ടുവച്ചത്. ലോകം മുഴുവൻ ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഉറ്റുനോക്കുകയാണ്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകൾ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകൾ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സർക്കാരിന്റെ ആലോചന.

ഗ്രാമീണ ഇന്ത്യ കോവിഡ് മുക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വേഗത കൈവരിക്കും. എങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തിനാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓർമ്മ വേണമെന്ന് മോദി പറഞ്ഞു.

വിദേശത്ത് ഒറ്റപ്പെട്ട് ഇന്ത്യാക്കാർ മടങ്ങിയെത്തുമ്പോൾ നിർബന്ധമായി ക്വാറന്റൈൻ ചെയ്യേണ്ട ആവശ്യകതയും യോഗത്തിൽ ചർച്ചയായി. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകേണ്ട പിന്തുണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ഊർജ്ജരംഗത്തിന് സഹായം, വായ്പകളുടെ പലിശ നിരക്കിൽ ഇളവ്, കാർഷിക ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രിമാർ നിർദ്ദേശങ്ങൾ സമർപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാമ്പത്തിക പ്രവർത്തനത്തിന് ഊർജ്ജം പകരുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും എല്ലാ റൂട്ടുകളിലും സർവീസുകളുണ്ടാവില്ല. ചുരുങ്ങിയ തോതിലേ സർവീസ് ുണ്ടാവുകയുള്ളുവെന്് പ്രധാനമന്ത്രി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവോടെ. സാമൂഹിത അകലം പാലിക്കൽ, മാസ്‌ക് ഉപയോഗം, സാനിറ്റൈസേഷൻ എന്നിവ കർശനമായി പാലിക്കുന്നതിൽ ശ്രദ്ധയൂന്നണമെന്ന് മുഖ്യമന്ത്രിമാർ പറഞ്ഞു. ഇത് വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ പുതിയ വൈറസ് ബാധ ഉണ്ടാകുന്നത് തടയും.

ആദ്യഘട്ട ലോക്ഡൗണിലെ നടപടികൾ രണ്ടാം ഘട്ടത്തിൽ ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ രണ്ടാം ഘട്ടത്തിലേത് മൂന്നാം ഘട്ടത്തിലും. സാമനരീതിയിൽ നാലം മൂന്നാം ഘട്ടത്തിൽ നാലാം ഘട്ടത്തിലേത് പോലുള്ള നടപടികൾ ആവശ്യമില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങൾക്ക് കൈമാറിയേക്കും.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എട്ട് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മഹാരാഷ്ട്രാ, തമിഴ്‌നാട്, പഞ്ചാബ്, ബിഹാർ, അസം, തെലങ്കാന, പശ്ചിമ ബംഗാൾ,ഡൽഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മെയ് 31 വരെ വിമാന സർവീസുകകളോ തീവണ്ടി സർവീസുകളോ തമിഴ്‌നാട്ടിലേക്ക് അനുവദിക്കരുതതെന്ന ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നോട്ടുവച്ചു. സംസ്ഥാനത്തെ ലോക്ക്ഡൗൺ നേരത്തെതന്നെ നീട്ടിയകാര്യം തെലങ്കാന ചൂണ്ടിക്കാട്ടി. വൈകീട്ട് മൂന്നിന് തുടങ്ങിയ വീഡിയോ കോൺഫറൻസ് രാത്രി ഒൻപതിനാണ് അവസാനിച്ചത്.

അതേസമയം കോവിഡ് ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ മെട്രോ ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കാവൂ. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഉന്നയിച്ച നിർദ്ദേശങ്ങളുടെ പൂർണരൂപം:

1. സംസ്ഥാനങ്ങൾ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.

2. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.

3. റെഡ്‌സോൺ ഒഴികെയുള്ള പട്ടണങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മെട്രോ റെയിൽ സർവ്വീസ് അനുവദിക്കണം.

4. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സർക്കാർ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.

5. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയണം.

6. വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുമ്പോൾ വിമാനത്തിൽ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. ഇതു ചെയ്തില്ലെങ്കിൽ ധാരാളം യാത്രക്കാർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളിൽ കേരളത്തിൽ വന്ന അഞ്ചുപേർക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

7. ഇളവുകൾ വരുമ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതിനാൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാകണം.

8. അന്തർ-സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കണം. ഇളവുകൾ നൽകുന്നത് ക്രമേണയായിരിക്കണം.

9. പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാർഗനിർദേശങ്ങൾക്ക് (പ്രോട്ടോകോൾ) വിധേയമായി ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാവുന്നതാണ്. എന്നാൽ, കണ്ടെയ്ന്മെന്റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ഉണ്ടാകണം.

10. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെർമിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എവിടെയാണോ ആൾ ഉള്ളത് ആ ജില്ലയിൽനിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെർമിറ്റ് നൽകണം. ആ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കിൽ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

11. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കേരളം രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പ്രകാരം പാസ് അനുവദിക്കുന്നു. ഇങ്ങനെയൊരു ക്രമീകരണം ഇല്ലെങ്കിൽ എത്തിച്ചേരുന്ന സംസ്ഥാനത്തെ 'എൻട്രി പോയിന്റിൽ' തിരക്കുണ്ടാകും. അങ്ങനെ വന്നാൽ ശാരീരിക അകലം പാലിക്കുന്നത് പ്രയാസമാകും. എൻട്രി പോയിന്റിലൂടെ യാത്രക്കാർ പോകുന്നത് ക്രമപ്രകാരമായിരിക്കണം.

12. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളിൽ കുടങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി ഡെൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ രജിസ്‌ട്രേഷൻ പ്രകാരം ഈ ട്രെയിനുകളിൽ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ റെയിൽവെ ഓൺലൈൻ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.

രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതും അവരെ മാറ്റിപ്പാർപ്പിക്കുന്നതും സംസ്ഥാനം ഇപ്പോൾ ഫലപ്രദമായി ചെയ്തുവരികയാണ്. സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ ഓൺലൈൻ ബുക്കിങ് നടത്തി ട്രെയിൻ യാത്ര അനുവദിച്ചാൽ സംസ്ഥാനത്തിന്റെ നിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയില്ല. സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ നിഷ്ഫലമാക്കാനേ ഇതു സഹായിക്കൂ.

മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സർക്കാരിന്റെ രജിസ്‌ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് നൽകണം. ഇത്തരം സ്‌പെഷ്യൽ ട്രെയിനുകൾക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകൾ അനുവദിക്കാവൂ.

13. റെയിൽ, റോഡ്, ആകാശം ഇവയിലൂടെയുള്ള യാത്ര അനുവദിക്കുമ്പോൾ കർക്കശമായ മുൻകരുതലോടെയും നിയന്ത്രണങ്ങളോടെയും ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ വരുന്ന ചെറിയ അശ്രദ്ധപോലും വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

14. സംസ്ഥാനങ്ങൾക്ക് മതിയായ തോതിൽ ടെസ്റ്റ് കിറ്റുകൾ അനുവദിക്കണം. രാജ്യത്തെ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്ക് അംഗീകാരം നൽകുന്നത് ത്വരിതപ്പെടുത്തണം.

15. യാത്രകൾ ചെയ്തിട്ടുള്ളവരെ വീടുകളിൽ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം കേരളത്തിലുണ്ട്. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മേൽനോട്ടം വഹിച്ചുകൊണ്ടാണ് ഇവിടെ വീടുകളിലെ നിരീക്ഷണം നടക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിന്റെ സമ്മർദം ഒഴിവാക്കുന്ന രീതിയുമാണ് ഇത്. ഇപ്പോൾ വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരെ ഉൾപ്പെടെ വീടുകളിൽ നിരീക്ഷണത്തിലേക്ക് അയക്കാൻ ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു.

16. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്റെ ഭാഗമായും അല്ലാതെയും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവർക്ക് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിനെക്കുറിച്ച് നേരത്തേ വീഡിയോ കോൺഫറൻസുകളിൽ കേരളം ആവർത്തിച്ചു പറഞ്ഞിരുന്നു. അത്തരം നടപടികൾ ഈ സന്നിഗ്ധ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാണ്. വരുമാനത്തിലെ നഷ്ടവും ചെലവിലെ വൻ വർധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയർത്തിയും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കിയുമാണ് ഇതിനെ മറികടക്കാൻ കഴിയുക. 2020-21ൽ കേന്ദ്ര ഗവൺമെന്റ് 12 ലക്ഷം കോടി രൂപ കടമെടുക്കാൻ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തിൽ കൂടുതൽ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സംസ്ഥാനങ്ങൾക്കും അത് ബാധകമാണ് എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

17. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമുള്ള സഹായ പദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകൾ നിലനിർത്താൻ വ്യവസായമേഖലകൾക്ക് പിന്തുണ നൽകണം.

18. ഭക്ഷ്യഉൽപാദനം വർധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നൽകിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.

19. ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP