Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരിശോധന നടത്താതെ എത്തുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണം; പരിശോധന നടത്തിയെത്തുന്നവർ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ; കേന്ദ്രത്തിൽ നിന്നും ആശയ വ്യക്തത വരുത്തിയശേഷം പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സർക്കാർ; ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ആശയക്കുഴപ്പമുണ്ടാക്കിയതോടെ വട്ടം കറങ്ങി ഉദ്യോഗസ്ഥരും; അബുദാബിയിൽ നിന്നുള്ള ആദ്യവിമാനം രാത്രി 11നകം കൊച്ചിയിൽ; കരിപ്പൂരിലേക്കുള്ള വിമാനവും പിന്നാലെയെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട ഉത്തരവ് പുതുക്കി സംസ്ഥാന സർക്കാർ. പരിശോധന നടത്താതെ എത്തുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ കഴിയണം. അതേസമയം പരിശോധന നടത്തിയെത്തുന്നവർ ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.

ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കഴിയേണ്ടത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഇവർക്ക് ഏഴ് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. കേന്ദ്രത്തിൽ നിന്നും ആശയ വ്യക്തത വരുത്തിയശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്.

നേരത്തെ, തിരിച്ചെത്തുന്ന പ്രവാസികൾ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി പുറത്തിറങ്ങിയ ഉത്തരവിൽ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈൻ എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കണ്ടപ്പോൾ ഏഴ് ദിവസം ഹോം ക്വാറന്റൈൻ ആണെന്ന് പറഞ്ഞു. ഇതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്.

അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു. യാത്രക്കാരിൽ ആർക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിൽ നിന്ന് കരിപ്പൂരേക്കുള്ള വിമാനവും പിന്നാലെ പുറപ്പെട്ടു. ഈ വിമാനത്തിലും 177 യാത്രക്കാരാണുള്ളത്.

ഇരുവിമാനങ്ങളിലെയും 177 യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധന പൂർത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി. യാത്ര ചെയ്യാൻ സുരക്ഷിതർ എന്ന് സൂചിപ്പിക്കുന്ന സീൽ പതിപ്പിച്ച പാസ്‌പോർട്ടുകളുമായി യാത്രക്കാർ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. അതേസമയം 'വന്ദേഭാരത് മിഷനിൽ പങ്കാളികളാകുന്ന വിമാന ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയ് ഹിന്ദ് വിളിച്ചു കൊണ്ടു പറക്കാൻ സജ്ജമാണെന്ന് ക്രൂ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ദുബായിൽ പരിശോധന പൂർത്തിയാക്കി ദുബായ് ആരോഗ്യ അഥോറിറ്റി സംഘം വിമാനത്താവളം വിട്ടു. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലെ സംഘം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നേതൃത്വം നൽകി വിമാനത്താവളത്തിലുണ്ട്. അതേസമയം അബുദാബിയിലും പരിശോധനകൾ അവസാന ഘട്ടത്തിലാണ് രണ്ടിടത്തുമായി പരിശോധിച്ചവരിൽ ആർക്കും കോവിഡ് ഇല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിമാനത്തിൽ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധനയാണ് നടത്തുന്നത്.

വിമാനമിറങ്ങുന്ന പ്രവാസികൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആർടിസി ബസിലാണ് അയയ്ക്കുക. 177 പേരിൽ ഏറ്റവും കൂടുതൽ പേർ തൃശ്ശൂർ സ്വദേശികളാണ്.

ദുബായിൽനിന്നുള്ള വിമാനം 7.30ഓടെ പുറപ്പെട്ടു. രാത്രി 10.40ന് കരിപ്പൂരിൽ എത്തിച്ചേരും. 189 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളിൽ നിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്.

ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയിൽനിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയിൽനിന്ന് 177 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തിൽനിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരിൽനിന്ന് പറന്നുയർന്നത്. ദുബായിയിൽ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂർ വൈകിയാണ് വിമാനം കരിപ്പൂരിൽനിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരിൽ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ 73, പാലക്കാട് 13, മലപ്പുറം 23, കാസർകോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈൻ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങർ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നവരിൽ ജില്ലയിലെ 25 പേരെയും കാസർകോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈൻ ചെയ്യും. എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP