Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളുടെ മടക്കം: ജിദ്ദ - കോഴിക്കോട് വിമാനം ഇല്ലാത്തതിൽ പ്രതിഷേധം

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കും സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സമ്മർദ്ദങ്ങൾക്കുമൊടുവിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോവാൻ വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിമാന ഷെഡ്യൂളിൽ ജിദ്ദ - കോഴിക്കോട് സെക്ടർ ഇല്ലാത്തതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തം. സൗദിയിലെ പ്രമുഖ വാണിജ്യ വ്യാപാര കേന്ദ്രവും മക്ക - മദീന ഹറമുകളുടെ കവാടവുമായ ജിദ്ദയിൽ മലബാറിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ ഉണ്ട്. ഇവരിൽ വലിയൊരു വിഭാഗത്തിനും ജോലിയില്ലാത്തതിനാൽ നാട്ടിലേക്കു പോവാൻ ആഗ്രഹിക്കുന്നവരാണ്. നോർക്കയുടെയും ഇന്ത്യൻ എംബസ്സിയുടെയും ലിങ്കുകളിൽ രജിസ്റ്റർ ചെയ്ത് വിമാനത്തിന്റെ വരവും കാത്തിരിക്കുന്നവരാണ് ഇവർ. എന്നാൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം മെയ് പതിമൂന്നിന് കൊച്ചിയിലേക്കാണ് പറക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള കോഴിക്കോട്ടേക്ക് വിമാനം എന്നാണെന്ന് ഇത് വരെ വിവരമില്ല.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് സൗദി സർക്കാർ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ നാട്ടിൽ പോവാൻ വേണ്ടി ടിക്കറ്റ് എടുത്തവരുൾപ്പെടെയുള്ളവരുടെ യാത്ര മുടങ്ങുകയായിരുന്നു. ഇക്കൂട്ടത്തിൽ ഗർഭിണികളും വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി നാട്ടിൽ പോവാൻ ഉദേശിച്ചവരും പരീക്ഷ എഴുതാനുള്ളവരും കല്യാണം പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചവരും ഉണ്ടായിരുന്നു. ഇതിനു പുറമെ റംസാനും പെരുന്നാളും കുടുംബത്തോടൊപ്പം കഴിയാൻ വേണ്ടി നാട്ടിൽ പോകുന്നവരും ഉണ്ടായിരുന്നു.

പുതിയ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരും ജോലിയില്ലാത്തതിനാൽ സ്ഥാപനങ്ങൾ ദീർഘകാല അവധി നൽകിയവരും നാട്ടിലേക്ക് മടങ്ങാനുള്ള നാളുകൾ എണ്ണിക്കഴിയുകയാണ്. വരുമാനമില്ലാത്തതിനാൽ പലരും നിത്യജീവിതത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് .ആയതിനാൽ എത്രയും വേഗം തങ്ങളുടെ നാട്ടിൽ എത്തണമെന്നാണ് പ്രവാസികൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. ജിദ്ദയിൽ ജോലി ചെയ്യുന്ന പ്രവാസികളിലധികവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലക്കാരാണ്.

ജിദ്ദക്ക് പുറമെ മക്ക, മദീന, തായിഫ് , യാമ്പു തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ജിദ്ദ വിമാനത്താവളം വഴി നാട്ടിലേക്കു പോകുന്നവരാണ്. കൂടുതൽ യാത്രക്കാർ ഉണ്ടായിട്ടും ജിദ്ദയിൽ നിന്നും മലബാർ മേഖലയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിന്റെ കാരണം കരിപ്പൂർ വിമാനത്താവള വിരുദ്ധ ലോബിയാണെന്നാണ് പ്രവാസികൾ സംശയിക്കുന്നത്. വർഷങ്ങൾ നീണ്ട സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിദ്ദ - കോഴിക്കോട് എയർ ഇന്ത്യയുടെ ജംബോ സർവീസ് ആരംഭിച്ചത്.

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർ അടക്കം നിരവധി പ്രവാസികൾ ജിദ്ദയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ആയതിനാൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഉടനെ വിമാന സർവീസ് നടത്താൻ മലബാറിലെ ജനപ്രതിനിധികൾ ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP