Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർഹരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തി ബസിൽ കയറ്റുന്നത് സർക്കാർ; ആരാണ് തീവണ്ടി യാത്രക്കാരെന്ന് അറിയുക ഭരണകൂടത്തിന് മാത്രം; കോവിഡ് സുരക്ഷാ മാനദണ്ഡമുള്ളതിനാൽ സഹായം പാവങ്ങൾക്ക് നേരിട്ട് നൽകുന്നതിന് ആർക്കും കഴിയില്ല; പ്രശ്നം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ആരുടേയും സഹായം വാങ്ങുന്നതിന് കേന്ദ്രം എതിരല്ല; അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസിന്റെ സഹായം നിരസിക്കുന്നതിന് പിന്നിൽ രാഷ്ട്രീയം മാത്രം

അർഹരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തി ബസിൽ കയറ്റുന്നത് സർക്കാർ; ആരാണ് തീവണ്ടി യാത്രക്കാരെന്ന് അറിയുക ഭരണകൂടത്തിന് മാത്രം; കോവിഡ് സുരക്ഷാ മാനദണ്ഡമുള്ളതിനാൽ സഹായം പാവങ്ങൾക്ക് നേരിട്ട് നൽകുന്നതിന് ആർക്കും കഴിയില്ല; പ്രശ്നം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ആരുടേയും സഹായം വാങ്ങുന്നതിന് കേന്ദ്രം എതിരല്ല; അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസിന്റെ സഹായം നിരസിക്കുന്നതിന് പിന്നിൽ രാഷ്ട്രീയം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ പണം അവരുടെ കൈയിൽ ഇരിക്കട്ടെയെന്നും സംസ്ഥാന സർക്കാർ സ്വീകരിക്കാൻ തയാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. ഇതിനൊപ്പം പ്രശ്നം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സർക്കാർ അതിൽ ഇടപെടില്ല. തന്റെ വ്യക്തിപരമായി പ്രശ്നമല്ലാത്തതിനാൽ ദുരഭിമാനത്തിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിഥി തൊഴിലാളികളെ ആരെങ്കിലും സഹായിക്കാൻ വന്നാൽ അത് നിഷേധിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിലപാട്. റെയിൽവേയ്ക്ക് ടിക്കറ്റ് നിരക്ക് അടയ്ക്കണമെന്നേ ഉള്ളൂവെന്നും അവർ വിശദീകരിക്കുന്നു. ഇതോടെ വിഷയത്തിൽ മുഖ്യമന്ത്രി എടുത്തത് രാഷ്ട്രീയ സമീപനമാണെന്നും വ്യക്തമായി. തീവണ്ടിയിൽ കയറുന്നവരുടെ കൈയിൽ പണം നൽകാനുള്ള സാഹചര്യവും കോൺഗ്രസിനില്ല. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിന് കാരണം.

കർണ്ണാടകയിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകിയത് സംസ്ഥാന സർക്കാരുകളാണ്. ഇതിൽ നിന്ന് തന്നെ അതിഥി തൊഴിലാളികളിൽ നിന്ന് നിർബന്ധപൂർവ്വം ടിക്കറ്റ് നിരക്ക് വാങ്ങണമെന്ന നിലപാട് കേന്ദ്രത്തിന് ഇല്ലെന്ന് വ്യക്തമല്ലേ എന്നാണ് കേന്ദ്ര സർക്കാരിലെ പ്രധാനി മറുനാടനോട് ചോദിച്ചത്. കേരളത്തിലെ വിഷയങ്ങളിൽ രാഷ്ട്രീയം തന്നെയാണ്. ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ പറയുന്നു. അതിഥി തൊഴിലാളികളുടെ തീവണ്ടിയിലേക്ക് ആരെല്ലാം കയറണമെന്നത് ഉൾപ്പെടെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് കൊടുക്കുന്നില്ല. അതുകൊണ്ട് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്ക് പണം വാങ്ങി സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് റെയിൽവേയുടെ നിർദ്ദേശം. ഇത് അനുസരിച്ച് കോവിഡ് ബാധിതരല്ലാത്ത അതിഥി തൊഴിലാളികളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കും. ഇവരെ കോവിഡ് പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാൽ യാത്രാനുമതി. ഇവരെ ക്യാമ്പുകളിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇങ്ങനെ ബസിൽ കയറുമ്പോഴാണ് ടിക്കറ്റ് നിരക്ക് വാങ്ങുന്നത്. തീവണ്ടി സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിച്ച് വണ്ടിക്ക് അകത്തും കയറും. ജീവനക്കാരിൽ നിന്ന് പിരിച്ച തുക സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേയിൽ അടയ്ക്കും. ഇതാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്യാമ്പുകളിൽ എത്തി പണം അതിഥി തൊഴിലാളികൾക്ക് നൽകാൻ കോൺഗ്രസുകാർക്ക് കഴിയില്ല.

എന്നാൽ കോൺഗ്രസുകാർ നൽകുന്ന ചെക്ക് കളക്ടർക്ക് ഏറ്റുവാങ്ങാം. ഓരോ ട്രെയിനും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആളെണ്ണം വച്ചാണ് ടിക്കറ്റ് നിരക്ക് അടയ്‌ക്കേണ്ടത്. അതുകൊണ്ട് തന്നെ കൃത്യമായ തുക സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. ഇത് ഒന്നിച്ചാണ് അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസുകാരിൽ നിന്ന് വാങ്ങുന്ന ചെക്ക് റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ നൽകിയാൽ മതി. അതിന് സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ ചെക്കിനെ പണമാക്കി മാറ്റി റെയിൽവേയ്ക്ക് കൊടുക്കാം. വലിയ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇതിൽ ഇല്ല. ബസിലേക്ക് കയറുമ്പോൾ അവരിൽ നിന്ന് പണം വാങ്ങാതിരുന്നാൽ മതി. അതിന്റെ ആശ്വാസം പാവങ്ങൾക്ക് കിട്ടുകയും ചെയ്യും. ഇപ്പോൾ 1000 രൂപ ഇല്ലാത്തതിനാൽ പലർക്കും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്‌ക്കേണ്ടി വരുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള തുക കളക്ടർമാർ വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്‌നവും പരിഹരിക്കപ്പെടുമായിരുന്നു.

അതിഥി തൊഴിലാളികൾക്ക് നേരിട്ട് കോൺഗ്രസിന് പണം നൽകാൻ വേണമെങ്കിൽ കഴിയും. ഏതെങ്കിലും ഓഫീസിൽ തീവണ്ടിക്കൂലി നൽകുന്നുവെന്ന് പ്രഖ്യാപിച്ചാൽ അവർ ഒഴുകിയെത്തും. എന്നാൽ അങ്ങനെ പണം കൊടുത്താൽ അവരെല്ലാം നാട്ടിലേക്ക് പോകുന്നവരാണോ എന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ പണം കൊടുത്താൽ അനർഹരുടെ കൈയിൽ അത് എത്തും. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് വിഷയത്തിൽ കോൺഗ്രസിന് ഇടപെടാൻ കഴിയൂ. ഇതിനുള്ള സാഹചര്യമാണ് ഇടത് സർക്കാരിന്റെ മസിലു പിടിത്തത്തിൽ അവസാനിക്കുന്നത്. അതിനിടെ അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ നിരക്കിനുള്ള തുക കെപിസിസി നൽകിയത് വാങ്ങാൻ ജില്ലാ കലക്ടർമാർ തയാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു കഴിഞ്ഞു. ടിക്കറ്റിന്റെ തുക നൽകുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം വളരെ പരിഹാസവും പുച്ഛവും നിറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്നതല്ല ഈ വാക്കുകളെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണു കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് തുക നൽകാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂർ കലക്ടർമാരാണു ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ സഹായം നിഷേധിച്ചത്. ആലപ്പുഴയിൽനിന്നു ട്രെയിൻ മാർഗം യാത്രയാകുന്ന അതിഥി തൊഴിലാളികൾക്കുള്ള യാത്ര കൂലി നൽകാൻ സന്നദ്ധരായി ആലപ്പുഴ ഡി.സി.സി. സമീപിച്ചെങ്കിലും സർക്കാർ അനുമതിയില്ലാതെ പണം വാങ്ങാൻ കഴിയില്ലെന്നാണു കലക്ടറിൽനിന്നു ലഭിച്ച മറുപടിയെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. തുടർന്ന് ലിജുവിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കലക്ടർ തുക സ്വീകരിച്ചില്ലെങ്കിൽ അതിഥി തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണു നീക്കം. എന്നാൽ അതിഥി തൊഴിലാളികളുടെ അക്കൗണ്ട് നമ്പർ കിട്ടുകയെന്നതും എളുപ്പമല്ല. അതിനാൽ ഇതും നടക്കുന്ന കാര്യമല്ല.

അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഏൽപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് തിരിച്ചേൽപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചെക്ക് തിരിച്ചേൽപ്പിച്ചത്. അതേസമയം, സഹായവാഗ്ദാനം നൽകിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് കലക്ടർ വാങ്ങി. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസും കൈപ്പറ്റിയില്ല. ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എംഎ‍ൽഎ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം.ആർ അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിൽ എത്തിയത്.

ട്രെയിൻ ടിക്കറ്റ് കൂലിയായ 10 ലക്ഷം രൂപയുടെ ചെക്കുമായി പോയ കോൺഗ്രസ് നേതാക്കളെ കാണാൻ പോലും കൂട്ടാക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടർ സ്ഥലംവിട്ടതായും ആരോപണം ഉയർന്നു. തിരുവനന്തപുരം ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിലുണ്ടായിരിക്കുന്ന സമയം മനസിലാക്കിയാണ് പോയതെങ്കിലും ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP