Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് രോഗികൾ ഇല്ലാതെ ആശുപത്രികൾ കാലിയായി തുടങ്ങി; പുതിയ രോഗികളുടെ വരവും കാര്യമായി കുറയുന്നു; എന്നിട്ടും മരണം കുറയാത്തതിന് കാരണമെന്ത്? നഴ്‌സിങ് ഹോമുകളിൽ മരിച്ചു വീണ ആയിരങ്ങളെ കണക്കിൽ ചേർത്ത് തുടങ്ങിയതോടെ ഈ ആഴ്ച മരണം 30000 കടക്കും; യുകെയുടെ പോക്ക് അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനവും ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്കും; ലോകത്തിനു മുന്നിൽ ബ്രിട്ടന് നന്നായി തല കുനിക്കാം

കോവിഡ് രോഗികൾ ഇല്ലാതെ ആശുപത്രികൾ കാലിയായി തുടങ്ങി; പുതിയ രോഗികളുടെ വരവും കാര്യമായി കുറയുന്നു; എന്നിട്ടും മരണം കുറയാത്തതിന് കാരണമെന്ത്? നഴ്‌സിങ് ഹോമുകളിൽ മരിച്ചു വീണ ആയിരങ്ങളെ കണക്കിൽ ചേർത്ത് തുടങ്ങിയതോടെ ഈ ആഴ്ച മരണം 30000 കടക്കും; യുകെയുടെ പോക്ക് അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനവും ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്കും; ലോകത്തിനു മുന്നിൽ ബ്രിട്ടന് നന്നായി തല കുനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: രാജ്യമെങ്ങും കോവിഡ് രോഗികൾ പുതുതായി ആശുപത്രിയിൽ എത്തുന്നത് കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നിലവിൽ ആശുപത്രി ഐടിയു ചികിത്സയിൽ തിങ്ങി നിറഞ്ഞിരുന്ന രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ഒരേ സമയം അഞ്ഞൂറിലേറെ രോഗികൾ ഉണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രോയ്‌ഡോൺ അടക്കമുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞിരിക്കുന്നു. നൂറുകണക്കിന് രോഗികളെ ചികിൽസിച്ച വൂസ്റ്റർ, കവൻട്രി എന്നിവിടങ്ങളിൽ ഇപ്പോൾ പേരിനു മാത്രം രോഗികൾ.

നൂറുകണക്കിന് രോഗികളുടെ മരണം കണ്ട ബിർമിങ്ഹാം, സൗത്താംപ്ടൺ അടക്കമുള്ള ആശുപത്രികളിലും രോഗികൾ പാതിയിലും താഴെയായി. ഈ വിവരങ്ങൾ മലയാളികളായ ജീവനക്കാർ തന്നെ പങ്കുവയ്ക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയം ഉയരുകയാണ്. എന്നിട്ടും മരണ നിരക്ക് കുറയാത്തതെന്ത്? രോഗികളയവരുടെ എണ്ണം വച്ച് താരതമ്യം ചെയ്യുമ്പോൾ ലോകത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കു ബ്രിട്ടൻ എത്തിയതെങ്ങനെ? മരണ നിരക്കിൽ അമേരിക്കയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനം തേടുകയാണോ ബ്രിട്ടൻ? ചുരുക്കത്തിൽ ലോകത്തിനു മുന്നിൽ നന്നായി തല കുനിച്ചു നിൽക്കാൻ ഉള്ള നിയോഗമാണ് കോവിഡ് കാലം ബ്രിട്ടനു സമ്മാനിക്കുന്നത്.

ബ്രിട്ടനിലെ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ മൂടി വയ്ക്കാൻ ശ്രമിക്കുകയും മലയാളികളായ ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് ഏപ്രിൽ മാസം ആദ്യം തന്നെ ബ്രിട്ടീഷ് മലയാളി ആയിരക്കണക്കിന് മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ അതിശയോക്തി കലർന്ന വാർത്തകൾ എന്ന പ്രതികരണമാണ് വായനക്കാർ അറിയിച്ചു കൊണ്ടിരുന്നത്. എന്നാൽ ലോകത്തെ തന്നെ ഞെട്ടിച്ചു ഒടുവിൽ കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടൻ നഴ്സിങ് ഹോമുകൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകൾ പുറത്തു വിട്ടു തുടങ്ങിയിരിക്കുകയാണ്. ഈ കണക്കുകളാണ് ഒരാഴ്ച മുൻപ് വരെ 20000 നിർത്തിയ കോവിഡ് മരണ നിരക്കിനെ ഈ ആഴ്ചയിൽ 30000ലേക്ക് ഉയർത്തുന്നത്. ഈ കണക്ക് 40000 വരെ ആയി ഉയർന്നാലും ആർക്കും ഇപ്പോൾ അത്ഭുതമില്ല. കാരണം അത്രയധികം മരണങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം ബ്രിട്ടീഷ് ജനത അംഗീകരിച്ചു കഴിഞ്ഞു.

മാത്രമല്ല കോവിഡ് നിയന്ത്രണം ആവശ്യമായി വരും എന്ന് ജനുവരി പാതി പിന്നിട്ടപോൾ ബോധ്യമായിട്ടും സ്‌കൂളുകൾ അടക്കാതെയും പൊതുഗതാഗത നിയന്ത്രണത്തിന് തയ്യാറാകാതെയും മാർച്ച് മാസം അവസാനം വരെ കാത്തിരുന്ന ബ്രിട്ടൻ ഇപ്പോൾ ലോകത്തിനു മുന്നിൽ കോവിഡ് മരണം തടയാൻ കഴിയാതെ പോയതിന് ഒരു കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്. ലണ്ടൻ ട്യൂബ് സർവീസിൽ തിങ്ങി നിറഞ്ഞു യാത്ര ചെയ്തത് വഴി ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ബാധിതരായത്. നൂറുകണക്കിന് മലയാളികളും ഈ കണക്കിൽ ഉൾപ്പെടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിൽ കടുത്ത അമാന്തം കാട്ടിയ ബ്രിട്ടൻ ഈ കണക്കിൽ മാത്രം ആയിരങ്ങളെയാണ് മരണത്തിനു വിട്ടു കൊടുത്തത്. ഇതു കൂടാതെ ആശുപത്രികളിൽ പിപിഇ അടക്കമുള്ള സംരക്ഷണം ഒരുക്കാതെ നൂറുകണക്കിന് ജീവനക്കാരെയും രോഗികളാക്കി. ഇതുവരെ 200 ഓളം എൻഎച്ച്എസ് ജീവനക്കാർ കോവിഡ് മരണത്തിന് ഇരയായി എന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

മരണക്കണക്കിലും ബ്രിട്ടൻ തല കുനിച്ചു നിൽക്കുകയാണ്. ലോകത്തു ഏറ്റവും കൂടുതൽ മരണം നേരിൽ കണ്ട അമേരിക്കയ്ക്കും മരണ നിരക്കിൽ ആറു ശതമാനം മാത്രം എന്ന കണക്കിൽ പിടിച്ചു നിൽക്കാൻ കഴിയുമെങ്കിലും ബ്രിട്ടൻ ഈ കണക്കെടുപ്പിൽ 15 ശതമാനത്തിലേക്ക് ഉയരുകയാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ വെറും മൂന്നു ശതമാനത്തിൽ താഴെ മരണം പിടിച്ചു നിർത്താൻ കഴിഞ്ഞപ്പോഴാണ് എല്ലാ സൗകര്യവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ബ്രിട്ടൻ ഈ ലോക തോൽവി ഏറ്റുവാങ്ങുന്നത്.

ഇറ്റലിയിലും സ്‌പെയിനിലും രോഗം പടർന്നു പിടിക്കുന്ന വഴികൾ ലോകം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമാണു കോവിഡ് അമേരിക്കയിലും ബ്രിട്ടനിലും പടരുന്നത്. എയർ പോർട്ടുകൾ അടക്കം തുറന്നിട്ട് വൈറസ് വ്യാപനത്തിന് വഴി ഒരുക്കിയ ബ്രിട്ടൻ തങ്ങളുടെ വൃദ്ധ ജനങളുടെ ജീവൻ രക്ഷിക്കാൻ ഒരു കരുതലും എടുത്തില്ല എന്നതാണ് സത്യം. ഇങ്ങനെയാണ് ഭൂരിഭാഗം നഴ്സിങ്, കെയർ ഹോമുകളിലും നാലിൽ ഒന്ന് വൃദ്ധർ പിടഞ്ഞു വീണു മരിച്ചത്. പല ഹോമുകളിലും പാതിയിൽ അധികം പേർ മരിച്ചു കഴിഞ്ഞു, അനേകം പേരാകട്ടെ മരണത്തിനു ഊഴം കാത്തു നിൽക്കുന്നു.

ഈ കണക്കുകൾ വീണ്ടും ഞെട്ടിക്കാൻ കാരണമാകുകയാണ്. പ്രതിരോധ സംവിധാനങ്ങൾ പാടെ പാളിയ നേഴ്സിങ് ഹോമുകളിലും കെയർ ഹോമുകളിലും ഇപ്പോഴും കോവിഡ് രോഗികൾ ഏറെയാണ്. എന്നാൽ ഈ രോഗികൾക്കായി മെച്ചപ്പെട്ട പരിചരണം ഒരുക്കാനും ബ്രിട്ടന് കഴിയുന്നില്ല എന്നതാണ് സത്യം. കോവിഡ് ആശുപത്രികളായി തുടങ്ങിയ ലണ്ടനിലെയും ബിർമിൻഹാമിലെയും ആശുപത്രികളിൽ രോഗികൾ ഇല്ലാതെ കാലിയായി കിടക്കുന്നു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ രണ്ടു ആശുപത്രികളിലുമായി 6000 രോഗികളെ ചികിൽസിക്കാൻ ഉള്ള സംവിധാനം ഉണ്ടുതാനും.

എന്നിട്ടും ഇപ്പോഴും കെയർ ഹോമുകളിലെ കോവിഡ് രോഗികളെ കൂടുതൽ സംവിധാനം ഉള്ള ആശുപത്രികളിലേക്ക് നീക്കാൻ ആലോചനയില്ല എന്നാണ് വ്യക്തമാകുന്നത്. ഇതിനർത്ഥം വരും ദിവസങ്ങളിലും മരണ നിരക്ക് കുറയും എന്ന പ്രതീക്ഷ വേണ്ടെന്നു തന്നെയാണ്. ഇതോടെ ദിവസങ്ങൾക്കകം ബ്രിട്ടന്റെ കോവിഡ് മരണം 30000 പിന്നിട്ടു പുതിയ ഉയരങ്ങൾ തേടും എന്ന സൂചനയും ശക്തമാണ്. ഇറ്റലിക്കും സ്‌പെയിനും പറ്റിയ പിഴവ് ബ്രിട്ടനിൽ ആവർത്തിക്കുമ്പോൾ ആ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ വൃദ്ധർ ബ്രിട്ടനിൽ ഉണ്ടെന്ന യാഥാർത്ഥ്യമാണ് ഭരണാധികാരികൾ മറന്നു പോയത്.

കെയർ ഹോമുകളിലും മറ്റും ജീവനക്കാർ രോഗികളുടെ പരിചരണത്തിൽ നിസ്സഹായാർ ആയി മാറി എന്നാണ് ലഭ്യമായ വിവരം. രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ കെയർ ഹോമുകളിൽ കൃത്യമായ പാളിച്ചകൾ ഉണ്ടായതായും ജീവനക്കാർ തന്നെ പരാതിപ്പെടുന്നു. പല ഹോമുകളിലും ഐസലേഷൻ ഇല്ലാതെ രോഗികളെ കൈകാര്യം ചെയ്തത് തീക്കാറ്റ് പോലെ രോഗം കെയർ ഹോമുകളിൽ പടരാൻ ഇടയാക്കി. ഒടുവിൽ ജീവനക്കാർ പ്രാദേശിക കൗൺസിലുകളെ നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യവും ഉണ്ടായി. രാജ്യത്തെ തന്നെ മുൻനിരയിൽ നിൽക്കുന്ന കെയർ ഹോം ഗ്രൂപ്പുകളിൽ തന്നെയാണ് ഇത്തരം ഗുരുതരമായ പാളിച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP