Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയം തലയ്ക്ക് പിടിച്ച് സമയം നെടുമുടി വേണുചേട്ടന് വഴിയാണ് ഞാൻ കാവാലം സാറിന്റെ അടുത്തെത്തിയത്; ദക്ഷിണ നൽകി കഴിഞ്ഞാണ് അദ്ദേഹം ആരാണ് എന്നുപോലും ചോദിച്ചത്; സിനിമ തലയ്ക്ക് പിടിച്ച് നടക്കുമ്പോൾ തനത് നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയത് കാവാലം സാർ; ശാണ്ഡില്യനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഓടിയെത്തിയത് ഭരത് ഗോപി ചേട്ടന്റെ അരികിൽ; ഉപ്പും മുളകിലും പയറ്റിയത് പഠിച്ചത് പാടരുത് എന്ന കളരിയിലെ നിയമം; മനസ് തുറന്ന് ബിജു സോപാനം

മറുനാടൻ ഡെസ്‌ക്‌

പ്പും മുളകിലെ ബാലചന്ദ്രൻ തമ്പിയായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകകളരിയിലൂടെയാണ് ബിജുവിന്റെ അഭിനയകലയുടെ ആരംഭം കുറിച്ചത്. കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിൽ സംസ്‌കൃത നാടകങ്ങളിൽ അഭിനയിച്ചു. ഇവിടെ നിന്ന് സിനിമയിലെ ചെറിയ വേഷങ്ങൾ.

 പിന്നീട് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ബാലചന്ദ്രൻ തമ്പിയായി അരങ്ങേറ്റവും. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്‌ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജു സോപാനത്തിന് ഏറെ പങ്കുണ്ട്. കാവാലം കളരിയിലേക്കും പിന്നീട് മിനിസ്‌ക്രീനിലേക്കും സിനിമയിലേക്കുമുള്ള വളർച്ചയെകുറിച്ച് മറുനാടനോട് മനസ് തുറക്കുകയാണ് ബിജു സോപാനം.

അഭിനയ കലയിലേക്കുള്ള അരങ്ങേറ്റം?

കുട്ടിക്കാലം മുതലെ അഭിനയത്തോട് അഭിനിവേശമാണ്. അന്ന് എന്നോട് അടുത്ത് നിൽക്കുന്നവർ പറയും ഇവന് അഭിനയിക്കാനുള്ള കഴിവുണ്ട് എന്നത്. പലർക്കും ഈ വാക്ക് ജീവിതത്തിൽ ദോഷമായി ഭവിച്ചിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് അങ്ങനെ ആയില്ല എന്ന് പറയാം.സ്‌കൂൾ പഠനകാലത്തും, പ്രീഡിഗ്രി സമയത്തും നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് ദൂരദർശനിൽ പാട്ടെടുത്ത് പരസ്യത്തിലൂടെ അൽപം വരുമാനം കണ്ടെത്തുന്ന പരിപാടി ഉണ്ടായിരുന്നു. പിന്നീട് പാട്ട് വിട്ട് രണ്ട് എപ്പിസോഡുള്ള ടെലിഫിലിം ചെയ്യാൻ തീരുമാനിച്ചു.

എന്നാൽ ആ ടെലി ഫിലിം വെളിച്ചം കണ്ടിട്ട് പോലുമില്ല. സിനിമാ മോഹമുണ്ട് പക്ഷേ സംവിധായകരുടെ അടുത്തേക്ക് പോകാനോ സാധിച്ചില്ല. വീട്ടിനടുത്തുള്ള നാരായണൻ ചേട്ടനുണ്ട്. അദ്ദേഹം വീണ വായിക്കുന്ന ആളാണ്. കാവാലം സാറിന്റെ കളരിയിൽ സംസ്‌കൃത നാടകങ്ങൾക്ക് വീണ വായിക്കാറുണ്ട്. അവിടെ ലൈവായിട്ടാണ് സംഗീതങ്ങളെല്ലാം എത്തുന്നത്. ഒപ്പം തന്നെ നെടുമുടി വേണു ചേട്ടന്റെ അടുത്ത് വീണ പഠിപ്പിക്കാനും പോകുന്നുണ്ട്. അന്ന് വേണു ചേട്ടനെ കണ്ടിട്ട് ടിവിയിൽ കയറാൻ ഒരു അവസരം ചോദിച്ചു. കൈരളി വിലാസം ലോഡ്്ജ് കത്തി നിൽക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. ആവശ്യം പറഞ്ഞപ്പോഴേ അദ്ദേഹം പറഞ്ഞത് പണിക്കർ സാറിന്റെ അവിടെ ചെന്ന് നിൽക്കു ആദ്യം,അടിത്തറ ഉണ്ടാക്കു എന്നതായിരുന്നു.

നല്ല അടിത്തറ വേണം. അന്ന് ഫീൽഡിൽ നിൽക്കുന്നവരെല്ലാം വലിയ വലിയ നടന്മാരുടെ മക്കൾ. കളരിയടക്കം പഠിച്ചവരാണ് പലരും. പെൺകുട്ടികളാണെങ്കിൽ മോഹിനിയാട്ടം അഭ്യസിച്ചവരും. കാവാലം കളരി എന്നത് ഒരു ഗുരുകുല വിദ്യഭ്യാസ സംമ്പ്രദായം തന്നെയായിരുന്നു. വേണുചേട്ടൻ പറഞ്ഞു.. നല്ലപോലെ പുസ്തകം വായിക്കണം, അദ്ദേഹത്തിന് അതെല്ലാം നിർബന്ധമാണ് എന്നൊക്കെ. ഞാൻ കാവാലം സാറിനെ കണ്ട് കാലിൽ തൊട്ട് തൊഴുതതിന് ശേഷമാണ് ആരാണ് താങ്കൾ എന്ന് എന്നോട് ചോദിച്ചത്. നാരായണൻ ചേട്ടൻ പറഞ്ഞു.. സാർ ഇതാണ് ബിജു എന്ന്. സാർ പറഞ്ഞത് ഇനിയിപ്പോൾ എടുക്കാതിരിക്കാൻ നിവർത്തിയില്ല... കാരണം ദക്ഷിണ സ്വീകരിച്ച് പോയില്ലെ എന്നാണ്. അഭിനയിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം. ആഗ്രഹം ഉണ്ട് എന്ന് മറുപടി നൽകി. ആദ്യമായി ഹാർമോണിയം എടുത്ത് കയ്യിൽ തന്ന് രാഗം നോക്കി. ശ്രൂതി നോക്കി, ചൊല്ലുകൾ പറഞ്ഞുതന്ന് താളം ചവിട്ടിപ്പിച്ചു. ആദ്യമായി ഗ്രൂപ്പിലിറങ്ങട്ടെ എന്ന് പറഞ്ഞ്് ഗ്രൂപ്പിലാണ് എന്നെ ഇറക്കുന്നത്.

പിന്നീടാണ് ഭരത് ഗോപി ചേട്ടനും കൃഷ്ണൻ കുട്ടിചേട്ടനും, കൈതപ്രം സാറും, അരവിന്ദൻ സാറിന്റെ അവിടുത്തെ കോൺട്രിബ്യൂഷനും എല്ലാം തിരിച്ചറിഞ്ഞത്. നമ്മൾ അണിയുന്ന കോസ്റ്റും പോലും ഡിസൈൻ ചെയ്യുന്നത് മഹാനായ അരവിന്ദൻ സാറാണ് എന്നറിഞ്ഞപ്പോൾ ഷോക്കായി പോയി. പിന്നീട് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഒരു സമയത്ത് പോലും കടന്നുവന്നിരുന്നില്ല എന്ന് വേണം കരുതാൻ. അയ്യപ്പൻ ചേട്ടനും ഗിരീഷ് ചേട്ടനും പോലെ സീനിയേഴ്‌സ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ ചെയ്ത വേഷം ചെയ്യാൻ എനിക്കും ആഗ്രഹം തോന്നി. ചതുർവിധാഭിനയം എന്ന് പറയുന്ന രീതി ഗീതവാദ്യ വേദി, ഇവെയെല്ലാം അഭ്യസിക്കേണ്ടതായി വന്നു. കണ്ണും കാതും കൈയുമെല്ലാം താളാധിഷ്ടിതമായിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്. കളരിയടക്കമുള്ള മുറകൾ കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന് ശേഷമാണ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വേഷം കിട്ടുന്നത്. അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളെ അഭിനയിപ്പിക്കാൻ കഴിഞ്ഞു. ഭീമനായും നളനായിട്ടും എല്ലാം കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. നാടകത്തിൽ അഭിനയിച്ച് നിൽക്കുമ്പോഴാണ് കല്യാണം എത്തിയത്.

കാവാലം കളരിയിലെ അഭിനയ രീതികൾ?

നാടകത്തിന്റെ അഭിനയം തന്നെ പഠിച്ചത് മറക്കുക എന്ന രീതിയാണ്. അതാണ് ഞാൻ ഉപ്പും മുളകിൽ ചെയ്യുന്നത്. പഠിച്ചത് തന്നെ പാടിക്കഴിഞ്ഞാൽ പ്രശ്‌നമാകും. പിന്നെ ഞങ്ങളുടേതായിട്ടുള്ള സമർപ്പണം അവിടെയില്ല. കാവാലം സാർ എപ്പോഴും പറയും ഒരു നടന് എപ്പോഴും വേണ്ടത് വരികൾക്കിടയിലെ വ്യാഖ്യാനമാണ് എന്നത്. സ്‌ക്രിപ്റ്റ് റൈറ്റർക്കോ, സംവിധായകനോ എല്ലാം പറഞ്ഞുതരണം എന്നില്ല. നടനെ സംബന്ധിച്ച് ഈ സമയത്ത് എന്തെല്ലാം പ്രയോഗിക്കാൻ പറ്റും എന്നത് മാത്രമായിരിക്കും മുന്നിൽ കാണുക.

ശാണ്ഡില്യനായി എന്നെ കാവാലം സാർ തിരഞ്ഞെടുത്തപ്പോൾ ഞാൻ നേരെ ഓടിചെന്നത് ഭരത് ഗോപി ചേട്ടന്റെ വീട്ടിലേക്കാണ്. ഞാൻ ചേട്ടനോട് ചോദിച്ചത് ചേട്ടൻ ചെയ്ത കഥാപാത്രമല്ലെ അത്. അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നയായിരുന്നു. ചേട്ടൻ നൽകിയ മറുപടി ഞാൻ ചെയ്തത് പറഞ്ഞു തരില്ല എന്നും, ഞാൻ വളർന്ന രീതി, എന്റെ സാഹചര്യം, എന്റെ സ്വഭാവം അതനുസരിച്ച് ഇരിക്കും എന്റെ ശാണ്ഡില്യൻ. അതെ. നീ എന്തൊക്കെ അന്വേഷിച്ച് കണ്ടെത്തി, അതാണ് നിന്റെ ശാണ്ഡില്യനെന്ന് ചിരിയയോടെ അദ്ദേഹം പറഞ്ഞു. ഇത്തരം രീതികളാണ് കാവാലം കളരിയിൽ പഠിപ്പിക്കുന്നത് പോലും. അദ്ദേഹത്തിന് ഒരച്ഛന്റെ സ്ഥാനമായിരുന്നു.പലപ്രഗൽഭരും കടന്ന് വന്നിട്ടുണ്ട് കളരിയിൽ. കണ്ടും കേട്ടും പഠിക്കുക, ചിട്ടയായ ഒരു സമ്പ്രദായം അതിൽ തന്നെയുണ്ട്. സാറിനൊപ്പമുള്ള യാത്രകൾ എപ്പോഴും പത്ത് പുസ്തകം വായിച്ചതിന്റെ ഫലം ചെയ്യും.
82 വയസുവരെ സാർ ഞങ്ങൾക്കൊപ്പം വരുമായിരുന്നു. സാർ വാതോരാതെ സംസാരിക്കുമ്പോൾ സാറിന്റെ വായിൽ നിന്ന് കിട്ടുന്ന ഓരോ അനുഭവങ്ങളും പകർത്താൻ പഠിച്ചു.

കഥാപാത്രങ്ങളിലേക്കുള്ള ചൂണ്ടുവരിൽ.!

ഞാൻ മധ്യമവ്യയോഗത്തിലെ ഭീമനെ കണ്ടിട്ടില്ല. എഴുതി വച്ചിരിക്കുക മാത്രമാണ്. ഞാൻ ചെയ്ത ഭീമനെ കണ്ടപ്പോൾ സാർ പറഞ്ഞ് ഇതിൽ ഒരു കുട്ടിത്തം ഉണ്ടെന്നാണ്. കളരി ഗോപിച്ചേട്ടൻ ചെയ്ത ഭീമൻ ഭീമാകാരവും ഗാഭീര്യവുമായിരുന്നു. ഞാൻ ഭീമൻ ചെയ്തപ്പോൾ ഗാഭീര്യമുണ്ടെങ്കിലും ഘടോൽഖജനായി ഒരു സംഘട്ടനമുണ്ട്്. അതിൽ പഴയഭീമനിൽ നിന്ന് എന്നെ കണ്ടവർ പറഞ്ഞു നിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന്. നിശ്ചിതമായ ഒരു വ്യവസ്ഥ നാടകത്തിലില്ല. നമ്മൂടെ ജീവിതരീതിയും ചിട്ടവട്ടവും തന്നെയാണ് ഓരോ കഥാപാത്രത്തേയും മെനഞ്ഞെടുക്കുന്നത് പോലും.

വരികൾക്കിടയിലെ വ്യാഖ്യാനം നെടുമുടി വേണു..!

ഉപ്പും മുളകിലേക്ക് ചെന്നപ്പോൾ തന്നെ നെടുമുടി വേണു ചേട്ടൻ പറഞ്ഞത് നമ്മളെ പോലെ നാടകളരിയിൽ നിന്ന് അത്തരമൊരു വേദിയിലേക്ക് ചെല്ലുമ്പോൾ അതിഭാവുകത്വം കൂടും എന്നാണ്. അതിനെ പൊട്ടിച്ച് കടന്ന് വന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്യമറയിലെ ഗുരു മറക്കാനാകാത്ത അനുഭവം..!

നാടകത്തിൽ കാവാലം സാർ എന്ന പോലെ ക്യാമറയ്്ക്ക് മുന്നിലെ എന്റെ ഗുരു ശിവകുമാർജി എന്ന വ്യക്തിയാണ്. ശ്രാരമകൃഷ്ണ ആശ്രമത്തിലെ ഡിവോട്ടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഞാൻ. അദ്ദേഹം പല ഉപദേശങ്ങൾ തന്നു. ഡയലോഗിലല്ല. അവ്സ്ഥയ്ക്ക് അനുസരിച്ച് മനസും ശരീരവും സജ്ജമാക്കുകയാണ് അഭിനയം എന്ന് മറ്റൊരർത്ഥത്തിൽ തിരിച്ചറിഞ്ഞു.

(തുടരും)

റിപ്പോർട്ട്: എം. മനോജ് കുമാർ, എം.എസ് ശംഭു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP