Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ കാലത്ത് ഇതരസംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കൂടുതൽ ശ്രമിക് തീവണ്ടികൾ ഓടും; സ്‌റ്റേഷനിൽ ആർക്കും ടിക്കറ്റ് നൽകില്ല; യാത്രാനുമതി നൽകുക സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്നവർക്ക് മാത്രം; കേരളത്തിനും കിട്ടും കൂടുതൽ ശ്രമിക് തീവണ്ടികൾ; സാമൂഹിക അകലമെന്ന മാനദണ്ഡം കിറുകൃത്യമായി പാലിച്ച് അതിഥി തൊഴിലാളികൾക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

ലോക് ഡൗൺ കാലത്ത് ഇതരസംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കൂടുതൽ ശ്രമിക് തീവണ്ടികൾ ഓടും; സ്‌റ്റേഷനിൽ ആർക്കും ടിക്കറ്റ് നൽകില്ല; യാത്രാനുമതി നൽകുക സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്നവർക്ക് മാത്രം; കേരളത്തിനും കിട്ടും കൂടുതൽ ശ്രമിക് തീവണ്ടികൾ; സാമൂഹിക അകലമെന്ന മാനദണ്ഡം കിറുകൃത്യമായി പാലിച്ച് അതിഥി തൊഴിലാളികൾക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയിൽ അന്യ സംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കൂടുതൽ തീവണ്ടികൾ വരും ദിവസങ്ങലിൽ ഓടും. ശ്രമിക് എന്ന പേരിലെ നോൺ സ്‌റ്റോപ് സർവ്വീസുകൾ മെയ്‌ 17 വരെ സർവ്വീസ് നടത്തുമെന്നാണ് സൂചന. എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്ന തരത്തിൽ സർവ്വീസുകളുണ്ടാകും. നിലവിൽ ആറ് ശ്രമിക് തീവണ്ടികളാണ് ഇന്നലെ വരെ ഓടിച്ചത്. വരും ദിവസങ്ങളിൽ എണ്ണം കൂട്ടും.

ഒരു പാടു പേരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ലോക് ഡൗൺ കാലത്ത് തീവണ്ടികൾ ഓടിക്കാനുള്ള കേന്ദ്ര തീരുമാനം. സംസ്ഥാന സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് മാത്രമാകും ഇത്തരത്തിലുള്ള തീവണ്ടികൾ ഓടിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാകും യാത്ര. 20-മുതൽ 24 കോച്ചുകൾ വരെ തീവണ്ടിയിലുണ്ടാകും. 72 യാത്രക്കാർക്ക് പോകാൻ കഴിയുന്ന സ്ലീപ്പർ കോച്ചുകളിൽ 54 പേർക്ക് പോകാം. എല്ലാ സംസ്ഥാനങ്ങളുമായി കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങളിൽ എത്താനും നോഡൽ ഓഫീസർമാരേയും റെയിൽവേ നിയോഗിച്ചിട്ടുണ്ട്.

റെയിൽവേ സ്‌റ്റേഷനുകളിൽ ടിക്കറ്റുകൾ നൽകില്ല. സംസ്ഥാന സർക്കാരുകൾ നൽകുന്ന ടിക്കറ്റുള്ളവർക്കാരും തീവണ്ടിയിൽ യാത്ര. സംസ്ഥാന സർക്കാർ കണ്ടെത്തി അനുമതി പത്രം നൽകുന്നവർക്ക് മാത്രമേ പ്രത്യേക തീവണ്ടികളിൽ യാത്രാ അനുമതി ഉണ്ടാവുകയുള്ളൂ. അതീവ രഹസ്യമായാണ് ആദ്യ തീവണ്ടി ഓടിച്ചത്. ഹൈദരാബാദിലെ ക്യാമ്പുകളിലുള്ള 1225 പേരുമായി ഝാർഖണ്ഡിലേക്കായിരുന്നു ആദ്യ വണ്ടിയുടെ യാത്ര. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും അടക്കം ചുരുക്കം പേർ മാത്രമാണ് ഇതേ കുറിച്ച് അറിഞ്ഞത്. വലിയ സുരക്ഷയും ഒരുക്കി. തുടർന്ന് കേരളത്തിനും ട്രെയിൻ കിട്ടി.

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ട്രെയിൻ ഇന്ന് യാത്ര തിരിക്കും. ഝാർഖണ്ഡിലെ ഹാതിയയിലേക്ക് തിരുവനന്തപുരത്ത് നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ട്രെയിൻ യാത്ര തിരിക്കും എന്നാണ് സൂചന. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മാത്രമായിരിക്കും കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ. വരും ദിവസങ്ങളിൽ ഒഡീഷ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഓരോ ട്രെയ്‌നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുൻകരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.

വെള്ളിയാഴ്ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിൻ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിൻ. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്. ഇവർക്കാവശ്യമായ ഭക്ഷണവും സർക്കാർ ഒരുക്കിയിരുന്നു. തൊഴിലാളികളെ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. ഇതനുസരിച്ച് ജില്ലകളിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെ കൊണ്ടുപോവുക.

കേരളത്തിൽ നിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്നലെ രാത്രി 10 മണിയോടെ ആലുവയിൽ നിന്ന് ആദ്യ തീവണ്ടി ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. 1140 അതിഥി തൊഴിലാളികളാണ് ആദ്യ ട്രെയിനിലുള്ളത്. ആലുവയിൽ നിന്ന് പുറപ്പെട്ടിട്ടുള്ള തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറിൽ മാത്രമേ നിർത്തൂ. ഇന്ന് രണ്ട് തീവണ്ടികൾ കൂടി എറണാകുളത്തു നിന്നും പുറപ്പെടുന്നുണ്ട്. സൗത്ത് റെയിൽവെ സ്റ്റേഷനിൽനിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽനിന്ന് പട്‌നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികൾ പുറപ്പെടുക.

ആദ്യ ട്രെയിനിൽ യാത്രതിരിച്ചവരിൽ ഏറെയും പെരുമ്പാവൂരിൽ നിന്നുള്ളവരായിരുന്നു. യാത്രയ്ക്ക് മുൻപായി വിവിധ പരിശോധനകൾക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 40 ബസുകളിലായി കൃത്യമായ അകലംപാലിച്ചാണ് ഇവരെ ആലുവ സ്റ്റേഷനിൽ എത്തിച്ചത്. സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെയെല്ലാം കൃത്യമായ കണക്ക് തൊഴിൽവകുപ്പിന്റെ കൈയിലുണ്ടെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.

ഉദ്യോഗസ്ഥരെല്ലാം വളരെ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP