Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനതാ കർഫ്യൂ പ്രഖ്യാപിച്ചതോടെ അവസാന ഫ്‌ളൈറ്റിൽ സീറ്റു പിടിച്ചു നാട്ടിലെത്തി; കേന്ദ്ര-കേരള ബന്ധം ഊട്ടിയുറപ്പിക്കുന്നത് തലസ്ഥാനത്തെ വസതിയിൽ ഇരുന്ന്; സമ്പത്ത് എവിടെയെന്ന ചോദ്യം ഉയർന്നപ്പോൾ താൻ ഡൽഹിയിൽ എന്ന മട്ടിൽ സോഷ്യൽ മീഡിയാ ഇടപെടലുകളും; ലോക്ക് ഡൗൺ പ്രതിസന്ധി തുടരുമ്പോൾ കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി തിരുവനന്തപുരത്തെ വീട്ടിൽ; കേന്ദ്രത്തിൽ കാര്യം ബോധിപ്പിക്കാൻ കത്തെഴുതി മടുത്ത് പിണറായിയും; പ്രവാസി വിഷയം ചൂടുപിടിക്കുമ്പോഴും സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാ വിഷയം

ജനതാ കർഫ്യൂ പ്രഖ്യാപിച്ചതോടെ അവസാന ഫ്‌ളൈറ്റിൽ സീറ്റു പിടിച്ചു നാട്ടിലെത്തി; കേന്ദ്ര-കേരള ബന്ധം ഊട്ടിയുറപ്പിക്കുന്നത് തലസ്ഥാനത്തെ വസതിയിൽ ഇരുന്ന്; സമ്പത്ത് എവിടെയെന്ന ചോദ്യം ഉയർന്നപ്പോൾ താൻ ഡൽഹിയിൽ എന്ന മട്ടിൽ സോഷ്യൽ മീഡിയാ ഇടപെടലുകളും; ലോക്ക് ഡൗൺ പ്രതിസന്ധി തുടരുമ്പോൾ കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി തിരുവനന്തപുരത്തെ വീട്ടിൽ; കേന്ദ്രത്തിൽ കാര്യം ബോധിപ്പിക്കാൻ കത്തെഴുതി മടുത്ത് പിണറായിയും; പ്രവാസി വിഷയം ചൂടുപിടിക്കുമ്പോഴും സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാ വിഷയം

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയും ലോക്ക് ഡൗണും തുടരുമ്പോൾ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡൽഹിയിലില്ല. ഒരു മാസത്തിലേറെയായി ലോക്ക് ഡൗൺ തുടരുമ്പോൾ ഈ നിർണ്ണായക ഘട്ടത്തിൽ കേരള-കേന്ദ്ര ബന്ധങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള എ.സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാ വിഷയമാകുകയാണ്. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് സമ്പത്ത് ഡൽഹിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. കേന്ദ്ര-കേരള ബന്ധങ്ങൾക്ക് നിർണ്ണായക പ്രാധാന്യമുള്ള ഘട്ടത്തിൽ സമ്പത്തിന്റെ സേവനം ഡൽഹിയിൽ ലഭ്യമാകാത്ത അവസ്ഥയാണ്. സമ്പത്തിന്റെ അസാന്നിധ്യത്തിൽ പ്രൈവറ്റ് സെക്രട്ടറി സതീഷ് അടക്കമുള്ളവരാണ് കേരള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രധാനമന്ത്രി ജനതാ കർഫ്യൂവിനു ആഹ്വാനം ചെയ്ത സമയത്ത് കേരളത്തിലേക്കുള്ള അവസാന ഫ്‌ളൈറ്റിൽ സീറ്റ് പിടിച്ച് കേരളത്തിലെത്തിയ സമ്പത്ത് പിന്നീട് ഡൽഹിയിലേക്ക് മടങ്ങിയില്ല. സമ്പത്തിന്റെ പെട്ടെന്നുള്ള വരവിൽ ഭരണതലത്തിൽ തന്നെ മുറുമുറുപ്പ് ഉയർന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എന്നതിനാൽ എതിർപ്പുള്ളവർ നിശബ്ദത പാലിക്കുകയായിരുന്നു. സംസ്ഥാനത്തിനു പരമാവധി കേന്ദ്ര സഹായം ലഭ്യമാക്കേണ്ട അവസ്ഥയാണ് മുന്നിലുള്ളത്. ലോക്ക് ഡൗണിനെ തുടർന്നു കേന്ദ്ര-കേരള ബന്ധങ്ങൾക്ക് സവിശേഷ പ്രാധാന്യം കൈവന്നിരിക്കുകയുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കേരള പ്രതിനിധിയുടെ അഭാവം ഡൽഹിയിൽ ദൃശ്യമാകുന്നത്.

കൊറോണ സമയത്ത് ധൃതി പിടിച്ചുള്ള സമ്പത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഭരണ കേന്ദ്രങ്ങളിൽ തന്നെ അതൃപ്തി വളർത്തിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ആയതിനാൽ മുറുമുറുപ്പ് പലരും കടിച്ചമർത്തുകയായിരുന്നു. സമ്പത്ത് സ്ഥാനം ഏറ്റെടുത്തതോടെ കേരള-ഡൽഹി ബന്ധങ്ങൾ എകൊപിപ്പിക്കുന്നത് സമ്പത്ത് നേരിട്ടാണ്. ഇതിൽ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥർ കൈകടത്താറുമില്ല. പ്രവാസികളെ നാട്ടിലെത്തിക്കൽ, പ്രവാസികളുടെ മൃതദേഹങ്ങൾ എത്തിക്കാനുള്ള തടസങ്ങൾ നീക്കുക, അതിഥി തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക ട്രെയിൻ അനുവദിക്കുക, ലോക്ക് ഡൗണിൽ തുടരവേ കേരളത്തിനുള്ള കൂടുതൽ ധനസഹായം നേടിയെടുക്കുക തുടങ്ങിയ ഒട്ടുവളരെ ആവശ്യങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് പ്രത്യേക പ്രതിനിധി ഡൽഹിയിൽ ഇല്ലാതിരിക്കുന്നത്. സമ്പത്ത് തിരുവനന്തപുരത്താണ് ഉള്ളത് എന്നാണ് സമ്പത്തിന്റെ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്. സമ്പത്ത് ഫോണിൽ തുടരുന്നുണ്ട്. എല്ലാ കാര്യങ്ങളും ഫോൺ വഴിയാണ്. അതിനാൽ സമ്പത്തിന്റെ അസാന്നിധ്യം പ്രശ്‌നമുള്ളതായി തോന്നുന്നില്ല. വേണ്ട കാര്യങ്ങൾക്ക് എല്ലാ നിർദ്ദേശങ്ങളും നൽകാറുണ്ട്-സമ്പത്തിന്റെ ഓഫീസ് പറയുന്നു.

കേന്ദ്രത്തിൽനിന്നുള്ള സഹായധനങ്ങൾ കാര്യക്ഷമമായും എളുപ്പത്തിലും നേടിയെടുക്കുക എന്ന ലക്ഷ്യം സമ്പത്തിനെ നിയോഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനായാണ് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി എ.സമ്പത്തിനെ ഡൽഹിയിൽ നിയോഗിക്കുന്നത്. കാബിനെറ്റ് പദവിയും ഓഫീസും ഓഫീസ് സ്റ്റാഫും അടക്കമുള്ള വലിയ സൗകര്യങ്ങളാണ് കേരള ഹൗസിൽ സമ്പത്തിനായി മുഖ്യമന്ത്രി നൽകിയത്. നീണ്ട പത്ത് വർഷക്കാലം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി പ്രവർത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുൻപാണ് സമ്പത്തിന് പുതിയ പദവി മുഖ്യമന്ത്രി നൽകിയത്. കൊറോണ പടരുകയും രാജ്യം ലോക്ക് ഡൗണിൽ തുടരുകയും ചെയ്യുന്ന വേളയിൽ കേരള സർക്കാരിന്റെ ഈ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യം ചർച്ചാവിഷയമാണ്.

ജനതാകർഫ്യു പ്രഖ്യാപന വേളയിൽ എന്തിനു ഇത്ര ധൃതി പിടിച്ച് സമ്പത്ത് നാട്ടിലേക്ക് മടങ്ങി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഡൽഹിൽ ഇല്ലെങ്കിലും ഡൽഹിൽ തുടരുന്നു എന്ന മട്ടിലാണ് സമ്പത്ത് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. താൻ ഡൽഹിയിലില്ല എന്ന കാര്യം പുറത്ത് വരുന്നതിൽ സമ്പത്തിനു തന്നെയുള്ള നിർബന്ധത്തിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. നാട്ടിലേക്ക് മടങ്ങിയ സമ്പത്ത് ഇപ്പോൾ ഒരു മാസത്തിലേറെയായി ഡൽഹിയിലില്ല. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് പ്രത്യേക പ്രതിനിധി ഡൽഹിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും മുന്നിൽ നിൽക്കെ കേന്ദ്ര-കേരള ബന്ധങ്ങൾക്ക് നിർണ്ണായക പ്രാധാന്യമുള്ള സമയത്ത് ഡൽഹിയിൽ തന്നെ തുടരേണ്ടിയിരുന്ന സമ്പത്താണ് കേരളത്തിൽ തുടരുന്നത്.

വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എ.സമ്പത്തിനു നേരിട്ട് ഏൽപ്പിച്ചത്. അതിൽ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിർവഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ സമ്പത്ത് നിർവഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടർനടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും. കേന്ദ്രസർക്കാരുമായും പ്രവാസി മലയാളികളുമായും കേരള സർക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സർക്കാരിന്റെ ഭൂമിയിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിർവഹണത്തിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളിൽ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഏതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നൽകുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗൺ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയെ വെടിഞ്ഞ് കേരളത്തിൽ തുടരുന്നത്.

വിവാദ നിയമനമാണ് സമ്പത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയത്. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഡൽഹിയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരേയാണ് ഈ പോസ്റ്റിൽ നിയമിക്കാറുള്ളത്. സംസ്ഥാന സർക്കാരിനു വേണ്ടിയുള്ള ഓപ്പറേഷൻസ് ഈ ഉദ്യോഗസ്ഥനാണ് ചെയ്യുക പതിവ്. മറ്റുള്ളവ ഭരണതലത്തിൽ നേരിട്ട് ചെയ്യും. ഇതെല്ലാം ഒഴിവാക്കിയാണ് എ.സമ്പത്തിനെ മുഖ്യമന്ത്രി ഡൽഹിയിൽ പ്രത്യേക പ്രതിനിധിയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ നിയമനം കേരളത്തിൽ വിവാദമുണ്ടാക്കിയിരുന്നു. കാബിനെറ്റ് റാങ്ക് സമ്പത്തിനു നൽകിയിരുന്നു.

സംസ്ഥാന മന്ത്രിക്ക് അർഹമായ ആനുകൂല്യങ്ങളോടെയാണ് നിയമനം അനുവദിച്ചത്. കേരള ഹൗസിൽ ഓഫീസ്. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അസിസ്റ്റന്റ്, ഔദ്യോഗിക വസതിയും പിന്നെ വാഹനവും ഡ്രൈവറും. ഇങ്ങനെ നാല് സ്റ്റാഫ് അടക്കമാണ് സമ്പത്തിന് അനുവദിച്ചത്. ഈ സർക്കാറിന്റെ കാലാവധി തീരും വരെയാണ് നിയമനം. നാല് സ്റ്റാഫിന്റെ ശമ്പളയിനത്തിൽത്തന്നെ ഓരോ മാസവും ലക്ഷങ്ങൾ തന്നെ സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്നുണ്ട്. സമ്പത്തിന്റെ ഡൽഹിയിലെ ഓഫീസ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തിയിരുന്നു. അനുഗമിച്ച് ചീഫ് സെക്രട്ടറി ടോം ജോസും എത്തിയിരുന്നു. പക്ഷെ കാബിനെറ്റ് റാങ്കും ഓഫീസും സ്റ്റാഫും ഔദ്യോഗിക വസതിയുമെല്ലാം നൽകി സർക്കാർ സമ്പത്തിനെ നേരിട്ട് പ്രതിഷ്ടിച്ചെങ്കിലും ഒരു നിർണ്ണായക ഘട്ടത്തിൽ സമ്പത്തിന്റെ സേവനം സംസ്ഥാനത്തിനു ലഭ്യമല്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP