Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിന്റെ മറവിൽ വ്യാജന്മാർ നഗരത്തിൽ; ഗോൾഡ് ഫിൽറ്ററിനും, വിൽസിനും പകരം ഹണിമൂൺ സ്മൂത്ത്, ഗോൾഡ് വിമൽ തുടങ്ങിയ പേരുകളിൽ വ്യാജസിഗരറ്റുകൾ വിപണിയിൽ ; വ്യാജന്മാരുടെ നിർമ്മാണ രീതി നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ച് കൊണ്ടും; ബ്രാൻഡഡ് സിഗററ്റുകൾക്ക് ക്ഷാമം നേരിട്ടതോടെ വിപണി കയ്യടക്കി വ്യാജന്മാർ; സിഗററ്റിന് കമ്പോളത്തിൽ ഈടാക്കുന്നതഡും തീവില; നടപടിയെടുക്കാതെ അധികൃതർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പ്രയാസത്തിലായത് മദ്യപിക്കുന്നവർ മാത്രമല്ല. ദിവസവും കുറേയേറെ സിഗരറ്റുകൾ പുകച്ചു തള്ളിയവരും ഇപ്പോൾ വലിയ നിരാശയിലാണ്. സിഗരറ്റ് ലഭിക്കാത്ത സാഹചര്യം മുതലെടുക്കുകയാണ് കച്ചവടക്കാരിപ്പോൾ. ശക്തമായ പരിശോധനയിൽ നിയന്ത്രിക്കപ്പെട്ട വ്യാജ സിഗരറ്റുകളാണ് ഇപ്പോൾ ലോക് ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപകമായി വീണ്ടും വിറ്റഴിക്കപ്പെടുന്നത്.

വിദേശ സിഗരറ്റുകളുടെ അതേ പേരിലാണ് വ്യാജൻ വിപണിയിൽ വിലസുന്നത്. ലോകത്തെ പ്രമുഖ ബ്രാന്റുകളെല്ലാം വ്യാജനായി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇതിനൊപ്പമാണ് പ്രമുഖ സിഗരറ്റ് ബാന്റുകളോട് സാമ്യമുള്ള പേരുകളിലുള്ള സിഗരറ്റുകളും. കോഴിക്കോട്ടെ കടയിൽ ചെന്ന് സിഗരറ്റിന് ചോദിച്ചപ്പോൾ കിട്ടിയത് ഹണിമൂൺ സ്മാത്ത് എന്ന ബ്രാന്റ്. കിട്ടാൻ പ്രയാസമായത് കാരണം വിലയൽപ്പം കൂടുതലാണ് എന്ന് കടക്കാരന്റെ മറുപടി.

ഇതേതാണ് ഇതുവരെ കാണാത്ത ബ്രാന്റ് എന്ന് ചോദിച്ചപ്പോൾ സംഭവം സൂപ്പറാണ്.. നല്ല സ്‌ട്രോങ്ങുണ്ട് എന്നും പുഞ്ചിരിയോടെ കടക്കാരൻ പറഞ്ഞു. ഹണിമൂൺ സ്മൂത്ത്, ഗോൾഡ് വിമൽ തുടങ്ങി നിരവധി പേരുകളിലാണ് സിഗരറ്റുകൾ എത്തുന്നത്. സ്‌ട്രോങ്ങ് കൂടിയ ഇനമാണെന്ന് പറഞ്ഞ് വലിയ വിലയും ഈ സിഗരറ്റുകൾക്ക് ഈടാക്കുന്നുണ്ട്. ഒറിജിനൽ ബ്രാന്റുകളുടെ പേരിൽ എത്തുന്ന സിഗരറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമെ വ്യാജനാണെന്ന് വ്യക്തമാകുകയുള്ളു.

സിഗരറ്റ് പാക്കുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സിഗരറ്റുകളുടെ പാക്കിൽ അത്തരം രേഖപ്പെടുത്തലുകളൊന്നും ഇല്ല. എന്തിന് കമ്പനിയെക്കുറിച്ചോ ഉത്പാദിപ്പിക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉള്ള യാതൊരു വിവരവും പാക്കറ്റുകളില്ല. നികുതി നൽകാതെയും നിയമാനുസൃതമായ ആരോഗ്യ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയും വിപണിയിലെത്തുന്ന ഇത്തരം വ്യാജ സിഗരറ്റുകൾക്കെതിരെ നേരത്തെ സംസ്ഥാനത്ത് നടപടി ശക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ കൊച്ചിയിലും ആലപ്പുഴയിലും വെച്ച് ഇത്തരം സിഗരറ്റുകൾ വലിയ തോതിൽ അധികൃതർ പിടിച്ചെടുത്തിരുന്നു.

എന്നാൽ കോവിഡ് 19 ന്റെ സാഹചര്യത്തിൽ സിഗരറ്റുകൾ ലഭിക്കാത്തത് മുതലെടുത്ത് ഇത്തരം സിഗരറ്റുകൾ വീണ്ടും വിപണിയിൽ എത്തിയിരിക്കുകകയാണ്. നേരത്തെ വിലകുറച്ച് നൽകിയിരുന്ന ഇത്തരം വ്യാജ സിഗരറ്റുകൾ ഇപ്പോൾ പ്രധാന കമ്പനികളുടെ സിഗരറ്റുകളുടെ അതേ വിലയ്‌ക്കോ അതിൽ കൂടുതൽ വിലയ്‌ക്കോ ആണ് വിൽപ്പന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം സിഗരറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ തന്നെ ഇത്തരം സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ ഉള്ളതായും വിവരമുണ്ട്.

വളരെ മോശം പുകയിലയാണ് ഇത്തരം സിഗരറ്റുകളിൽ ഉപയോഗിക്കുന്നത്. സിഗരറ്റിൽ ഉപയോഗിക്കുന്ന പുകയിലയുടെ ഉപയോഗ കാലയളവ് രണ്ട് മാസമാണ്. എന്നാൽ നിർമ്മാണ തിയ്യതിപോലും ഇല്ലാത്തതുകൊണ്ട് എത്രകാലം മുമ്പുണ്ടാക്കിയാണ് എന്ന് അറിയാനും സാധിക്കില്ല.

അധികൃതരുടെ കണ്ണിൽ പെടാതെ അതീവ രഹസ്യമാണ് ഇത്തരം സിഗരറ്റുകളുടെ വിൽപ്പന. പലപ്പോഴും പരിചയക്കാർക്ക് മാത്രമാണ് സിഗരറ്റ് നൽകുകയുള്ളു. സാധാരണ സിഗരറ്റ് വിറ്റാൽ കടക്കാർക്ക് വളരെ കുറഞ്ഞ ലാഭം മാത്രമാണ് ലഭിക്കുക. എന്നാൽ വ്യാജ സിഗരറ്റുകൾക്ക് വലിയ ലാഭമാണ് വിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യഥേഷ്ടം വിലകയറ്റി വിൽക്കുവാനും സാധിക്കും. നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ചുള്ള ഇത്തരം സിഗരറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP