Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്തനാർബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാൻ എഫ്.ഡി.എ.യുടെ അനുമതി: മലയാളത്തിന് അഭിമാനത്തിളക്കം; ഡോ. പയസ് മാളിയേക്കലിന് അഭിമാന നിമിഷവും

സ്തനാർബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാൻ എഫ്.ഡി.എ.യുടെ അനുമതി: മലയാളത്തിന് അഭിമാനത്തിളക്കം; ഡോ. പയസ് മാളിയേക്കലിന് അഭിമാന നിമിഷവും

സെബാസ്റ്റ്യൻ ആന്റണി

ന്യൂ ജേഴ്സി: അമേരിക്ക മുഴുവൻ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സ്തനാർബുദ ചികിത്സക്ക് ട്രോഡെൽവി (Trodelvy) എന്ന പേരിലുള്ള പുതിയ മരുന്ന് ഉപയോഗിക്കാൻ എഫ്.ഡി.എയുടെ (FDA) അനുമതി കഴിഞ്ഞ ബുധനാഴ്ച ലഭിച്ചു. ഇനി മുതൽ ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (TNBC) രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് അമേരിക്ക വിപണിയിൽ ലഭ്യമാകും. ന്യൂജഴ്സിയിലെ ഇമ്യൂണോമെഡിക്സ് (Immunomedics) എന്ന ബയോ - ഫർമാസ്യൂട്ടിക്കൽ (Bio-Pharmaceutical) കമ്പനിക്കാണ് അമേരിക്കൻ FDA ഈ അനുവാദം നൽകിയിരിക്കുന്നത്.

സ്തനാർബുദ കോശങ്ങൾ പ്രധാനമായും മൂന്നു തരത്തിലുള്ള റിസപ്റ്ററു(receptor)കളാണ് (Estrogen, Progesterone, HER-2) ആണ് പ്രകടിപ്പിക്കുന്നത്. ഈ മൂന്നു റിസപ്റ്ററുകളിൽ ഏതെങ്കിലും പ്രകടിപ്പിക്കുന്ന സ്തനാർബുദത്തിനുള്ള ചികിത്സക്ക് പലവിധ മരുന്നുകൾ നിലവിലുണ്ട്. എന്നാൽ ഇവയൊന്നും പ്രകടിപ്പിക്കാത്ത സ്തനാർബുദം അഥവാ ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (TNBC) വളരെയധികം അപകടകാരിയും ചികിത്സിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ളതുമാണ്. പ്രത്യേകിച്ചും രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചു (metastasized) കഴിഞ്ഞാൽ. നിലവിലുള്ള കീമോ മരുന്നുകൾ (Chemotherapy) കൊണ്ട് ഇത്തരം രോഗികളിൽ സാധാരണ 10 ശതമാനത്തിൽ താഴെ മാത്രമേ ഫലം (response) കാണുകയുള്ളൂ. മാത്രമല്ല, ഇവരിൽ 1 - 2 മാസങ്ങൾക്കുള്ളിൽ രോഗം സാധാരണ തിരിച്ചുവരികയും ചെയ്യും. അതായത്, ഈ രോഗം വ്യാപിച്ചു കഴിഞ്ഞാൽ ആയുസ് വളരെ കുറച്ചു മാസങ്ങൾ മാത്രം. എന്നാൽ ട്രോഡെൽവി (Trodelvy) കുത്തിവയ്പ് (2 നിര ചികിത്സക്ക് ശേഷം) ലഭിച്ച മെറ്റാസ്റ്റാറ്റിക് (metastatic) TNBC രോഗികളിൽ 33 ശതമാനത്തിലേറെ അർബുദം ഭാഗികമായോ പൂർണമായോ ചുരുങ്ങുകയും, അവർ കൂടുതൽ കാലം ജീവിക്കുന്നതായും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ (clinical trials) കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.എ ഈ മരുന്ന് രോഗികളുടെ ചികിത്സക്ക് ലഭ്യമാക്കാനുള്ള പെട്ടന്നുള്ള അനുവാദം (Accelerated Approval) നൽകിയിരിക്കുന്നത്. ഈ അനുവാദത്തിന്റെ അടിസ്ഥാനമായ 5 വർഷത്തോളം നീണ്ടുനിന്ന ഫേസ് 1 - 2 ക്ലിനിക്കൽ ട്രയലിന്റെ ചുമതല ഇമ്യൂണോമെഡിക്സിന്റെ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറായിരുന്ന ഡോ. പയസ് മാളിയേക്കൽ ആണ് നിർവഹിച്ചത്.

സ്മാർട്ട് ബോംബുമായി (Smart Bomb) ഉപമിക്കാവുന്നതും സ്മാർട്ട് ഡ്രഗ് (Smart Drug) ആയി വിശേഷിപ്പിക്കാവുന്നതുമായ ആന്റിബോഡി ഡ്രഗ് കൺജുഗേറ്റ് (Antibody Drug Conjugate - ADC) എന്ന പുതിയ തരം മരുന്നുകളുടെ ഗവേഷണം നടത്തുന്നതിനും വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഇമ്യൂണോമെഡിക്സ് 2012-ൽ ഡോ. പയസ് മാളിയേക്കലിനെ നിയമിച്ചത്. എ.ഡി.സിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്: റിസപ്റ്ററിനെ (Receptors) ലക്ഷ്യമാക്കുന്ന ഒരു ആന്റിബോഡി (Antibody); കോശങ്ങളെ നശിപ്പിക്കുന്ന ടോക്സിൻ (Toxin); ഇവ രണ്ടിനേയും യോജിപ്പിക്കുന്ന ലിങ്കർ (Linker). ഒട്ടനവധി അർബുദ രോഗകോശങ്ങളുടെ പ്രതലഭാഗത്ത് പ്രകടിപ്പിക്കുന്ന ട്രോപ്-2 റിസപ്റ്ററിനെ (Trop-2 receptor) ആണ് ട്രോഡെൽവിയുടെ ഒരു ഭാഗമായ ആന്റിബോഡി ലക്ഷ്യം വയ്ക്കുന്നത്. സ്തനാർബുദ കോശങ്ങൾ 90 ശതമാനം ട്രോപ്-2 പ്രകടിപ്പിക്കുന്നതായി കണ്ടിരുന്നു. ട്രോഡെൽവിയിൽ എസ്.എൻ -38 (SN-38) എന്ന ടോക്സിൻ ആണ് പ്രത്യേക ലിങ്കർ വഴി ആന്റിബോഡിയുമായി ഘടിപ്പിച്ചിരിക്കുന്നത്. എസ്.എൻ-38 ഇപ്പോൾ നിലവിലുള്ള ഒരു കാൻസർ മരുന്നിന്റെ (Irinotecan), മെറ്റാബൊളൈറ്റ് (metabolite- ശരീരത്തിനകത്ത് രൂപാന്തരപ്പെടുന്ന കെമിക്കൽ) ആണ്. മൂല മരുന്നായ (Parent drug) ഐറിനോടെക്കാനേക്കാൾ (Irinotecan) നിരവധി മടങ്ങാണ് എസ്.എൻ-38 -ന് കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി.

ഐ.വി. ഇൻജക്ഷനായി (IV injection) നൽകുന്ന ട്രോഡെൽവി അർബുദ കോശങ്ങളിലെ ട്രോപ്-2 റിസപ്റ്ററിനെ ലക്ഷ്യമാക്കി രക്തത്തിലൂടെ യാത്ര ചെയ്ത് അർബുദ കോശങ്ങളിൽ പറ്റിപ്പിടിക്കുകയും അതിനകത്ത് കടന്നുകൂടുകയും ചെയ്യുന്നു. കോശങ്ങൾക്കകത്തുള്ള പ്രത്യേക സാഹചര്യത്തിൽ (pH) ട്രോഡെൽവിയുടെ ലിങ്കർ വിഘടിച്ച് എസ്.എൻ-38 നെ സ്വതന്ത്രമാക്കുമ്പോൾ അർബുദ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു ചെയ്യുന്നു. ട്രോഡെൽവി യിലുള്ള ഒരു മോളിക്യൂൾ (molecule) ആന്റിബോഡി യിൽ തന്നെ ഏഴിലധികം എസ്.എൻ-38 മോളിക്യൂൾ ഘടിപ്പിക്കാൻ സാധ്യമാകുന്ന പ്രത്യേകതയുള്ളതു കൊണ്ട് ഈ മരുന്നിന് കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂടുതലാണ്. ട്രോപ്-2 റിസപ്റ്ററിനെ ലക്ഷ്യമാക്കുന്ന ട്രോഡെൽവി സാധാരണ കോശങ്ങളെ ആക്രമിക്കാത്തതുകൊണ്ട് മറ്റുള്ള കീമോ മരുന്നകളെ അപേക്ഷിച്ച് ഇതിന് പാർശ്വഫലങ്ങൾ (side effects) കുറവാണ്. അതുപോലെ ലിങ്കർ ഉള്ളതുകൊണ്ട് സ്വതന്ത്രമായാ എസ്.എൻ-38 അർബുദ കോശത്തിന് പുറത്ത് അധികം ഉണ്ടാവുകയുമില്ല. ചുരുക്കത്തിൽ ഒരു സ്മാർട് ഡ്രഗ് (Smart Drug) ! ഈ മരുന്ന് IMMU-132 എന്ന പേരിലും, സാസിറ്റുസുമാബ് ഗോവിറ്റെകാൻ (Sacituzumab Govitecan) എന്ന ജനറിക് പേരിലും (Generic name), ട്രോഡെൽവി (Trodelvy) എന്ന വ്യാപാരനാമം (Trade name) ആയും ആണ് അറിയപ്പെടുന്നത്.

ട്രോഡെൽവി ഉപയോഗിച്ചുള്ള 5 വർഷത്തെ പഠനത്തിന്റെ നടത്തിപ്പിനിടയിൽ നിരവധി അർബുദ രോഗികൾക്ക് രോഗം ഭേദമാകുമ്പോൾ തനിക്ക് എത്രമാത്രം സന്തോഷം ലഭിച്ചു എന്നു പറയാൻ ഡോ.പയസ്സിന് വാക്കുകൾ പരിമിതം. അഞ്ച് വർഷത്തിനകം നൂറിൽപരം TNBC രോഗികൾ, മറ്റു സ്താനാർബുദങ്ങൾ, മറ്റു പല തരം അർബുദങ്ങൾ, ഉൾപ്പെടെ 475 ഓളം രോഗികളിൽ ട്രോഡെൽവി ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണം (clinical trial) ഡോ. പയസ്സിന്റെ ചുമതലയിൽ നടത്തിയിരുന്നു. ഹാർവാർഡ് (Harvard), യേൽ (Yale), ദാനാ ഫാർബെർ (Dana Farber), കൊളംബിയ (Columbia), കോർണെൽ (Cornell) തുടങ്ങി പ്രസിദ്ധ കാൻസർ സെന്ററുകൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളീലായീ നടത്തിയ ഈ ഗവേഷണങ്ങൾ മറക്കാനാവാത്ത ഒരു സംരംബം ആയും അതിൽ തന്റെ മുഴുവൻ മനസ്സും, ഹൃദയവും ആത്മാവും കൊടുത്തു വിജയിപ്പിക്കാൻ സാദ്ധിച്ചു എന്ന ചാരിതാർഥ്യം എന്നും മായാതെ കാത്തുസൂക്ഷിക്കാം. ഇതെല്ലാം ഒരു സി.ആർ.ഒ(CRO)യുടേയും സഹായമില്ലാതെയായിരുന്നു എന്നത് ശ്രദ്ധാര്ഹമായിരുന്നു. ട്രോഡെൽവി ഉപയോഗിച്ചുള്ള കൂടുതൽ പരീക്ഷണങ്ങൾ രോഗികളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ട്രോഡെൽവി ഗവേഷണത്തിന് ശേഷം ഈഗിൾ ഫാർമസ്യൂട്ടിക്കൽസ് (Eagle Pharmaceuticals) എന്ന കമ്പനിയുടെ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഡെലിവേലോപ്‌മെന്റ് (Clinical R&D) ഡയറക്ടർ ആയി സ്തനാർബുദത്തിനുള്ള വേറെ ഒരു മരുന്നിന്റെ ഗവേഷണത്തിലായിരുന്നു പയസ്സ് കുറച്ചുനാൾ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പി.ടി.സി തെറാപ്യൂട്ടിക്സ് (PTC Therapeutics) എന്ന കമ്പനിയുടെ ക്ലിനിക്കൽ ഗവേഷണത്തിന്റെ ഓങ്കോളജി വിഭാഗത്തിന്റെ ഡയറക്ടർ ആയി സേവനമനുഷ്ടിക്കുന്ന പയസ്സിന് ഇപ്പോൾ ലുക്കീമിയ (Acute Myeloid Leukemia), ഓവേറിയൻ കാൻസർ (Ovarian Cancer), സർക്കോമ (Leiomyosarcoma), തലച്ചോറിലെ ട്യൂമർ (Glioma) എന്നീ അർബുദ രോഗചികിത്സാ പഠനങ്ങളുടെ ചുമതലയാണ്.

2012-നു മുമ്പ് ഒർലാൻഡോയിൽ എം.ഡി ആൻഡേഴ്സൺ കാൻസർ സെന്റർ ആൻഡ് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ റിസർച്ച് ആൻഡ് പ്രീക്ലിനിക്കൽ റിസർച്ച് (clinical research & preclinical research) സയിന്റിസ്റ്റായി ജോലി ചെയ്തിരുന്നപ്പോൾ ടോൾഫെനാമിക് ആസിഡ് (Tolfenamic Acid) എന്ന ഒരു തരം വേദനാ സംഹാരി (NSAID) കാൻസർ രോഗ ചികിത്സക്ക് ഫലപ്രദമാണെന്ന് ലാബിൽ നിന്നുള്ള പ്രീക്ലിനിക്കൽ പഠനത്തിൽ കണ്ടുപിടിക്കുകയും അതിനുശേഷം ആദ്യമായി ക്യാൻസറിനെതിരായീ ടോൾഫെനാമിക് ആസിഡ് ഉപയോഗിച്ചുള്ള Phase-1 ക്ലിനിക്കൽ ട്രയൽ അവിടെ ആരംഭിക്കുകയും ചെയ്ത വിവരം അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഫ്ലോറിഡയിൽ വച്ച് അഞ്ചു വർഷത്തോളം ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയൂടെ മെഡിക്കൽ കോളേജിൽ (Florida State University Colleg of Medicine) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കുഴുപ്പിള്ളിയിലെ പരേതരായ മാളിയേക്കൽ പൗലോസ് (എം. സി. പൗലോസ്മാസ്റ്റർ)ൻടേയും റോസിയുടേയും മകനായ പയസ്സിന്റെ വിദ്യാഭ്യാസ കാലത്ത് SSLCക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സർവോദയ ഗോൾഡ് മെഡലും, ലയൺസ് ക്ലബ് അവാർഡും, എറണാകുളം അതിരൂപതാ അവാർഡും ലഭിച്ചിരുന്നു. പിന്നീട് കേരളാ സർവകലാശാലയിൽ നിന്ന് ബി.ഫാം ഒന്നാം റാങ്ക് നേടി IDMA സ്വർണമെഡൽ കരസ്ഥമാക്കി. തുടർന്ന് നാഗ്പൂർ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോട് കൂടി എം.ഫാം ബിരുദം നേടി. കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്ത ശേഷം, പയസ്സ് കുടുംബ സമേതം ന്യൂസിലാൻഡിലേക്ക് താമസം മാറ്റി. കാൻസർ ഗവേഷണത്തോ ടുള്ള അതിയായ താൽപര്യം നിമിത്തം ന്യൂസിലാൻഡിലെ ഒട്ടാഗോ (Otago) സർവകലാശായിൽ പി.എച്ച്.ഡി ഗവേഷണം ആരംഭിച്ചു. കാൻസർ കീമോപ്രിവൻഷൻ ആൻഡ് കീമോതെറാപ്പി ആസ്പദമാക്കിയുള്ള ഗവേഷണത്തിന്റെ ഉത്തരങ്ങൾ അടങ്ങിയ പ്രബന്ധം അവതരിപ്പിച്ച് പി.എച്ച്.ഡി ബിരുദം നേടിയതിനുശേഷം 2000-ൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായീ (postdoctotal fellowship) ന്യൂജഴ്സിയിലെ റട്ട്ഗേഴ്സ് (Rutgers) സർവകലാശായിൽ ചേർന്നു. പി.എച്ച്.ഡിയുടേയും പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെയും നീണ്ട വർഷങ്ങൾക്കിടയിൽ നടന്ന നിരവധി പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ നൂറുകണക്കിന് എലികളിൽ ഗവേഷണം നടത്തിയിരുന്നപ്പോൾ പയസ്സിന് പലപ്പോഴും ഗവേഷണ വെല്ലുവിളികളെ അതിജീവിക്കുന്നത് ഒരു ഹരമായിരുന്നു. പി.എച്ച്.ഡി പ്രോജക്ടിൽ എലികളിൽ കാൻസർ (chemically induced) വരുത്തിയിട്ട് അത് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പല മരുന്നുകളെ പറ്റിയുള്ള ഗവേഷണ ലക്ഷ്യം ആയിരുന്ന ആ സംരംഭത്തിൽ അനവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യേണ്ടിവന്നിരുന്നു. ഒരു തവണ, എലികളിൽ ക്യാൻസർ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന രാസവസ്തു ലോകത്തെങ്ങുനിന്നും ലഭ്യമാകാതെ വന്നപ്പോൾ അത് സ്വന്തമായി ലാബിൽ തന്നെ സംശ്ലേഷണം (synthesize) ചെയ്യുകയും അതുപയോഗിച്ച് കൺട്രോൾ ഗ്രൂപ്പിൽ (Control group) പൂർണമായും കാൻസർ ഉണ്ടാക്കുകയും ചികിത്സിക്കുന്ന ഗ്രൂപ്പിൽ (Treatment group) ഫലപ്രദമായി തടയുകയും ചെയ്തകാര്യം ഒട്ടാഗോ സർവകലാശാലയിൽ പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. എത്രമാത്രം ക്ഷമയും, കഠിനാധ്വാനവും, സമർപ്പണവും, റിസ്‌ക് എടുക്കാനുള്ള ആത്മദ്യര്യവും ഗവേഷകർക്ക് വേണമെന്നുള്ളതിന്റെ ഉദാഹരണമാണിത്.

കാൻസർ ഗവേഷണം ഒരു അഭിനിവേശവും (passion) പ്രീക്ലിനിക്കൽ റിസർച്ചിലും ക്ലിനിക്കൽ റിസർച്ചിലും ഒരേപോലെ നൈപുണ്യംആർജിച്ച പയസ്സിന്റെ ഒരു ജീവിതാഭിലാഷമായിരുന്നു ഏതെങ്കിലും ഒരു മരുന്ന് വിജയകരമായി കാൻസർ രോഗികളിൽ ചികിത്സക്കായി എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുക എന്നത്. ട്രോഡെൽവി ഇപ്പോൾ സ്തനാർബുദ രോഗികൾക്ക് ലഭ്യമാണെന്ന വാസ്തവം നൽകുന്ന വലിയ ഒരു ചാരിതാർത്ഥ്യം അർബുദത്തെ അതിജീവിച്ച പയസ്സിന് ഇരട്ടി മധുരം നൽകുന്നു.

മുപ്പതോളം പ്രസിദ്ധീകരണങ്ങളുടെ ഉടമയായ പയസ്സ് ട്രോഡെൽവി ഗവേഷണം ആസ്പദമാക്കി ആറിലേറെ പ്രസിദ്ധീകരണങ്ങളിൽ ഭാഗഭാക്കായി. പേരുകേട്ട ജേർണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജി (Journal of Clinical Oncology), ക്ലിനിക്കൽ കാൻസർ റിസർച്ച്, കാൻസർ, ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ (The New England Journal of Medicine) തുടങ്ങിയ ജേർണലുകൾ ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കയിൽ സ്ഥിരതാമസമായ പയസ്സിന്റെ കുടുംബത്തിൽ ഏഴു പേരാണുള്ളത്:

ഭാര്യ: ഗീത (ബി.ഫാം)

മകൾ: ഡോ. ഹിമ പയസ് (പീഡിയാട്രീഷ്യൻ, കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, ന്യൂയോർക്ക്)

മരുമകൻ: ഡോ. ഫെലിക്സ് (കാർഡിയോളജിസ്റ്റ്, മൗണ്ട് സിനായി ഹോസ്പിറ്റൽ, ന്യൂയോർക്ക്)

കൊച്ചുമകൾ: മേരി ഗ്രേസ് (5 വയസ്)

മകൾ: ഡോ. സിമ പയസ് (ഗൈനക്കോളജി റെസിഡന്റ്, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, വാഷിങ്ടൺ ഡി.സി)

മകൻ: സിനോയ് പയസ് (എം.ബി.ബി.എസ് വിദ്യാർത്ഥി, കെ.എം.സി, മണിപ്പാൽ)

യു.എസിന്റെയും ന്യൂസിലാൻഡിന്റെയും ഇരട്ട പൗരത്വവും ഗൾഫ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലെ ജീവിത പരിചയവുമുള്ള പയസ്സിനും ഗീതയ്ക്കും ഇപ്പോഴും നമ്മുടെ നാടിനോടുള്ള സ്നഹവും അഭിമാനവും എല്ലാറ്റിനും ഉപരിയാണ്. ഇടക്കിടെക്ക് കുറേ മാസങ്ങൾ നാട്ടിൽ ചെലവഴിക്കണമെന്നുള്ള ആഗ്രഹവുമായി കഴിയുകയാണ് ഇരുവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP