Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയെ പിന്തുണച്ചിരുന്നെങ്കിൽ അഡ്രസ് ബാക്കിയുണ്ടാകുമായിരുന്നില്ല; ആളുകൾ എന്നെ കാറിത്തുപ്പുമായിരുന്നു; മാധവൻ കുട്ടിയും ഭാസുരന്ദ്രബാബുവും കെഇഎന്നും പോലുള്ള മൂടുതാങ്ങികളിൽ ഒരാളായി ഞാനും മാറുമായിരുന്നു; പിണറായിക്ക് പകരം ഇവർ വിഎസിനെ പ്രശംസിച്ചിരുന്നെങ്കിൽ എന്നേ വിഎസിനേയും കേരളം വെറുത്തേനെ: വിഎസിനു ഒപ്പം നിന്നപ്പോൾ എന്റെ മേൽ പതിച്ചത് റിഫ്‌ളക്ഷൻ ഗ്ലോറി; മീഡിയാ സിൻഡിക്കേറ്റ് കാലത്ത് എന്തുകൊണ്ട് പിണറായി വിജയനെ പിന്തുണച്ചില്ലെന്ന് മറുനാടനോട് ജയശങ്കർ

പിണറായിയെ പിന്തുണച്ചിരുന്നെങ്കിൽ അഡ്രസ് ബാക്കിയുണ്ടാകുമായിരുന്നില്ല; ആളുകൾ എന്നെ കാറിത്തുപ്പുമായിരുന്നു; മാധവൻ കുട്ടിയും ഭാസുരന്ദ്രബാബുവും കെഇഎന്നും പോലുള്ള മൂടുതാങ്ങികളിൽ ഒരാളായി ഞാനും മാറുമായിരുന്നു; പിണറായിക്ക് പകരം ഇവർ വിഎസിനെ പ്രശംസിച്ചിരുന്നെങ്കിൽ എന്നേ വിഎസിനേയും കേരളം വെറുത്തേനെ: വിഎസിനു ഒപ്പം നിന്നപ്പോൾ എന്റെ മേൽ പതിച്ചത് റിഫ്‌ളക്ഷൻ ഗ്ലോറി; മീഡിയാ സിൻഡിക്കേറ്റ് കാലത്ത് എന്തുകൊണ്ട് പിണറായി വിജയനെ പിന്തുണച്ചില്ലെന്ന് മറുനാടനോട് ജയശങ്കർ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്പ്രിൻക്ലർ ഡാറ്റാ വിവാദം ഇപ്പോൾ വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കിക്കൊണ്ടിരിക്കെ ഈ വിവാദത്തെ സിപിഎം വിഭാഗീയതകാലത്തെ മീഡിയാ സിൻഡിക്കേറ്റ് വിവാദവുമായി ചേർത്ത് വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി മീഡിയാ സിൻഡിക്കേറ്റ് വിവാദം സ്പ്രിൻക്ലർ ഡാറ്റാ വിവാദവുമായി ബന്ധിപ്പിച്ച് ആളിക്കത്തിച്ചപ്പോൾ അന്ന് വിഎസിന് വേണ്ടി പടനയിച്ച രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയയശങ്കർ ഈ വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ വെളിപ്പെടുത്തൽ നടത്തി മറുനാടനിലൂടെ രംഗത്ത് വന്നു. ഇതോടെ ഒന്നുകൂടി മീഡിയാ സിൻഡിക്കേറ്റ് വിവാദം കേരളത്തിനു മുൻപിൽ വന്നു. മുഖ്യമന്ത്രി ആരോപിച്ച മീഡിയാ സിൻഡിക്കേറ്റ് സത്യമായിരുന്നു. മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷം വെട്ടിനിരത്തപ്പെട്ടപ്പോൾ ജനമനസു വിഎസിന് അനുകൂലമായി. മാധ്യമങ്ങളും വിഎസിന് അനുകൂല സമീപനം പലപ്പോഴും കൈക്കൊണ്ടു. ജയിച്ച പിണറായി ആയിരുന്നില്ല തോറ്റ വി എസ് ആയിരുന്നു താരം. ഇതാണ് മാധ്യമസിൻഡിക്കേറ്റിനു പിന്നിലെ യാഥാർഥ്യം-മറുനാടന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ വ്യക്തമാക്കി. മാധ്യമങ്ങൾ വിഎസിന് അനുകൂലമായി വാർത്ത നൽകി. അത് പിന്നെ ഒരു മീഡിയാ സിൻഡിക്കേറ്റ് പോലെ പ്രവർത്തിച്ചു- ജയശങ്കർ പറയുന്നു.

ജയശങ്കർ മറുനാടനോട് ഈ വെളിപ്പെടുത്തൽ നടത്തുമ്പോഴും അന്തരീക്ഷത്തിൽ ഒരു ചോദ്യം ബാക്കിയായിരുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രബല വിഭാഗം പിണറായിക്ക് അനുകൂലമായി നിന്നപ്പോൾ സിപിഐക്കാരനായിട്ടു കൂടി രാഷ്ട്രീയ നിരീക്ഷ റോളിലിരുന്നു ജയശങ്കർ എന്തുകൊണ്ട് വിഎസിന് അനുകൂലമായ സമീപനം കൈക്കൊണ്ടു. എന്തുകൊണ്ട് പിണറായി വിജയന് അനുകൂല സമീപനം കൈക്കൊണ്ടില്ല. പിണറായിക്ക് അനുകൂല സമീപനം കൈക്കൊണ്ടിരുന്നെങ്കിൽ ജയശങ്കറിന്റെ ഉയർച്ച കണ്ണടച്ച് തുറക്കുന്നതിലും വേഗത്തിലാവുമായിരുന്നു. പക്ഷെ ജയശങ്കർ ശക്തമായി വിഎസിന് വേണ്ടി നിന്നു. കെ.എം.ഷാജഹാൻ അടക്കമുള്ള ഒരു വൻനിര ജയശങ്കറിന് ഒപ്പമുണ്ടായിരുന്നു. പക്ഷെ പിൻഡിക്കേറ്റ് പോലെ കുറിക്ക് കൊള്ളുന്ന വാദമുഖങ്ങൾ നിരത്തി ജയശങ്കർ തന്നെയാണ് വിഎസിനായുള്ള പോരാട്ടത്തിൽ പലപ്പോഴും ശ്രദ്ധേയനായി മാറിയത്. അന്ന് എടുത്ത നിലപാട് ഇന്നും ജയശങ്കർ അതേപോലെ പിന്തുടരുകയാണ്. വി എസ് പ്രായാധിക്യം കാരണമുള്ള അവശതയിൽ വീടിനകത്ത് വിശ്രമത്തിലയിരിക്കേ പഴയ വി എസ് ആവേശം ജയശങ്കറിന് കൈമോശം വന്നില്ല. ഇപ്പോഴും പിണറായിയെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് ജയശങ്കർ പിന്തുടരുന്നത്.

ഇപ്പോൾ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ട് പിണറായി വിജയന് അനുകൂലമായി നിലകൊണ്ടില്ല എന്ന് മറുനാടനോട് വെളിപ്പെടുത്തുകയാണ് ജയശങ്കർ. പിണറായിക്ക് ഒപ്പമായിരുന്നെങ്കിൽ അഡ്രസ് ബാക്കിയുണ്ടാകുമായിരുന്നില്ല എന്നാണ് ജയശങ്കർ പറയുന്നത്. പിണറായി വിജയന്റെ മൂടുതാങ്ങികളിൽ ഒരാളായി ഞാനും മാറുമായിരുന്നു. ആളുകൾ എന്നെ എന്നെ കാറിത്തുപ്പിയേനെ. ഞാൻ വിഎസിനെ അനുകൂലിക്കുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ ഒരു പട്ടിപോലും എന്നെ ഗൗനിക്കുമായിരുന്നില്ല. കെഇഎൻ കുഞ്ഞഹമ്മദ്, എൻ.മാധവൻ കുട്ടി, ഭാസുരേന്ദ്രബാബു എന്നൊക്കെ പറഞ്ഞുള്ള വൈതാളികന്മാരിൽ ഒരാളായി ഞാനും മാറുമായിരുന്നു. അങ്ങിനെയെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഓർത്ത് ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. ജനങ്ങൾ എന്നെ അംഗീകരിച്ചതിന്റെ രഹസ്യം ഞാൻ വിഎസിന്റെ കൂടെ നിന്നതുകൊണ്ടാണ്.അംഗീകാരം വിഎസിനാണ്. എനിക്കല്ല. വിഎസിന്റെ അംഗീകാരത്തോടെ വന്നത് റിഫ്‌ളക്ഷൻ ഗ്ലോറിയാണ്. വിഎസിനുള്ള അംഗീകാരം എന്റെ മേലേക്ക് കൂടി പ്രതിഫലിച്ചു. മറിച്ചായിരുന്നെങ്കിൽ ഒരു പട്ടിപോലും എന്നെ ഗൗനിക്കുമായിരുന്നില്ല-ജയശങ്കർ പറയുന്നു.

എന്തുകൊണ്ട് പിണറായിയെ പിന്തുണച്ചില്ല

മീഡിയാ സിൻഡിക്കേറ്റ് സമയത്ത് ഞാൻ ഫെയ്‌സ് ചെയ്ത പ്രധാന ചോദ്യമുണ്ട്. ഞാൻ എന്തുകൊണ്ട് പിണറായിയുടെ കൂടെ നിന്നില്ല.. പിണറായിയുടെ കൂടെ നിന്നിരുന്നെങ്കിൽ ഏതൊക്കെ സൗകര്യങ്ങൾ ലഭിക്കുമായിരുന്നു. ഞാൻ തന്നെ ആലോചിച്ച് നോക്കിയപ്പോൾ സംഗതി വളരെ ശരിയാണ്. പിണറായി എന്നെ വലിയ വലിയ സ്ഥാനങ്ങളിലേക്ക് ഒക്കെ ഉയർത്തിയേനെ. ഞാൻ ആലോചിച്ച് നോക്കിയപ്പോൾ രണ്ടു കാര്യമുണ്ട്. എനിക്ക് പിണറായി വിജയന്റെ ഓശാരത്തിൽ ജീവിക്കേണ്ട കാര്യമില്ലായിരുന്നു. എന്റെ കാരണവന്മാർ സമ്പാദിച്ച മുതൽ തന്നെ വേണ്ടുവോളമുണ്ട്. ന്യായമായ വരുമാനവുമുണ്ട്. വേറെ പരാധീനതകൾ ഒന്നുമില്ല. പ്രാരാബ്ദങ്ങൾ ഒന്നുമില്ല. ഇപ്പോൾ തന്നെ ജീവിതത്തിൽ സന്തോഷമായി ജീവിക്കുന്നുണ്ട്. പിണറായിയുടെ ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റെണ്ട ആവശ്യമില്ല. സംഗീതനാടക അക്കാദമിയിലും സാഹിത്യ അക്കാദമിയിലും മെമ്പർ ആകാൻ എനിക്ക് ഒരു കാലത്തും ആഗ്രഹമുണ്ടായിരുന്നില്ല. എനിക്ക് അവാർഡുകൾ കിട്ടേണ്ട കാര്യവുമില്ല. ഇന്നു വരെ ഒരവാർഡും ഞാൻ വാങ്ങിച്ചിട്ടില്ല. പിന്നെ പിണറായിയുടെ പിന്തുണകൊണ്ട് എനിക്ക് എന്ത് ലഭിക്കാനാണ്.

വിഎസിന്റെ കൂടെ നിന്ന് എന്തുകിട്ടി എന്ന് ചോദിച്ചാൽ വിഎസിന്റെ അംഗീകാരത്തോടെ വന്നത് റിഫ്‌ളക്ഷൻ ഗ്ലോറിയാണ്. കാരണം ജനങ്ങളുടെ അംഗീകാരം വിഎസിനാണ്. അന്ന് പിണറായി വിജയനെ പിന്തുണയ്ക്കാൻ ഞാൻ പോയിരുന്നെങ്കിൽ ആളുകളെ എന്നെ കാറിത്തുപ്പിയേനെ. ഞാൻ വിഎസിനെ അനുകൂലിക്കുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ ഒരു പട്ടിപോലും എന്നെ ഗൗനിക്കുമായിരുന്നില്ല. ഞാൻ പിണറായി വിജയന്റെ ഒരു മൂടുതാങ്ങിയായി മാറുമായിരുന്നു. കെഇഎൻ കുഞ്ഞഹമ്മദ്, എൻ.മാധവൻ കുട്ടി എന്നൊക്കെ പറഞ്ഞു ഒരാളായി ഞാനും മാറുമായിരുന്നു. എന്റെ അവസ്ഥ എന്താകുമായിരുന്നു. ജനങ്ങൾ എന്നെ അംഗീകരിച്ചതിന്റെ രഹസ്യം ഞാൻ വിഎസിന്റെ കൂടെ നിന്നതുകൊണ്ടാണ്. ജനങ്ങൾ അംഗീകരിക്കുന്നത് എന്നെയല്ല വിഎസിനെയാണ്. വിഎസിന്റെ കൂടെ നിന്നതുകൊണ്ട് അംഗീകാരം എനിക്കും കിട്ടി എന്ന് മാത്രമേയുള്ളൂ. അല്ലെങ്കിൽ ഭാസുരേന്ദ്രബാബുവിനെപോലെയുള്ള ഒരാളായി ഞാൻ മാറുമായിരുന്നു. അതാണ് അതിന്റെ രഹസ്യം.

വി എസ് എത്തിയില്ല; പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പി

2009-ലെ പാർല്‌മെന്റ്‌റ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി എൽഡിഎഫിനുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയനാണ് അന്ന് മുന്നിൽ നിന്ന് പട നയിച്ചത്. അന്ന് സിറ്റിങ് എംപിമാരെ പലരെയും മാറ്റി നിർത്തി. സെബാസ്റ്റ്യൻ പോളും സിഎസ് സുജാതയും തിരഞ്ഞെടുപ്പിൽ നിന്നാൽ ജയിച്ച് പോകാൻ കഴിയുന്ന സ്ഥാനാർത്ഥികളായിരുന്നു. വർക്കല രാധാകൃഷ്ണന് പകരം സമ്പത്തിനെ കൊണ്ട് വന്നിരുന്നു. വീരന്റെ സീറ്റും ആ തിരഞ്ഞെടുപ്പിലാണ് പിടിച്ചു വാങ്ങിച്ചത്. മുഹമ്മദ് റിയാസിനെയൊക്കെ അന്നാണ് സ്ഥാനാർത്ഥിയായി നിർത്തിയത്. റിയാസ് തോറ്റെന്നത് വേറെ കാര്യം. സിപിഎമ്മുകാർ ഏറ്റവും കൂടുതലുള്ള വടകരയിൽ പോലും മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചു. പി.ജയരാജന്റെ സഹോദരിയായ സതീ ദേവി പോലും തോറ്റു. ഇതെല്ലാം വലിയ തിരിച്ചടിയാണ്. പാലക്കാടെ എംബി രാജേഷ് ആയിരം വോട്ടിനാണ് ജയിച്ചത്. കൃഷ്ണദാസ് വിഎസിന്റെ ആളായിരുന്നതിനാൽ അന്ന് സീറ്റ് നിഷേധിച്ചു. അജയകുമാറിന് സീറ്റ് നിഷേധിച്ചു. വി എസ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അങ്ങനെ മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോയതേയില്ല.

മദനിയെ വീട്ടിൽ പോയി കണ്ട സിന്ധു ജോയി വി എസ് വന്നപ്പോൾ മുങ്ങി

2009-ലേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറണാകുളത്ത് ആകെ രണ്ടു സ്ഥലത്താണ് വി എസ് പ്രചാരണത്തിനു എത്തിയത്. സ്ഥാനാർത്ഥി സിന്ധു ജോയ് രണ്ടു സ്ഥലത്തും പങ്കെടുത്തില്ല. അത് അന്ന് വലിയ വിവാദമായി മാറിയിരുന്നു. ഭയങ്കരമായ പ്രതിഷേധവും അമർഷവും ഈ കാര്യത്തിൽ വന്നിരുന്നു. ഈ പ്രശ്‌നത്തിലാണ് കെ.വി.തോമസ് ജയിച്ചത്. അല്ലെങ്കിൽ സിന്ധു ജോയി പാട്ടും പാടി ജയിക്കുമായിരുന്നു. അബ്ദുൾ നാസർ മദനിയെ വീട്ടിൽപ്പോയി കണ്ടു അനുഗ്രഹം വാങ്ങിച്ച സിന്ധു ജോയി ആണ് വി എസ് എത്തിയ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇത് വി എസ് ആരാധകർക്കിടയിൽ അതൃപ്തിയും പ്രതിഷേധവുമുണ്ടാക്കി. ആ തിരഞ്ഞെടുപ്പിൽ സിന്ധു ജോയി തോൽക്കുകയും ചെയ്തു.

വിഎസിന്റെ പ്രതിച്ഛായ തകർക്കണമെന്നു മാധവൻകുട്ടി

ഈ അതിക്രമങ്ങൾ എല്ലാം കഴിഞ്ഞ സമയത്ത് തിരുവനന്തപുരം വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ സിപിഎമ്മുകാർ മീറ്റിങ് കൂടി. ഏരിയാ സെക്രട്ടറിമാർ തുടങ്ങിയ ലെവലിൽ ഉള്ള ആളുകളായിരുന്നു മീറ്റിംഗിൽ പങ്കെടുത്തത്. പാർട്ടിക്ക് എന്തുകൊണ്ട് തിരിച്ചടിയുണ്ടായി എന്നാണ് മീറ്റിംഗിൽ ചർച്ചാ വിഷയമായത്. വിഎസിന്റെ പ്രതിച്ഛായ തകർക്കണം എന്നാണ് എൻ.മാധവൻ കുട്ടി പ്രസംഗിച്ചത്. ഈ കാര്യത്തിലാണ് മാധവൻകുട്ടിയുമായി എനിക്ക് അഭിപ്രായവ്യത്യാസമുള്ളത്. വിഎസിന്റെ പ്രതിച്ഛായ മറികടക്കണമെങ്കിൽ പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടണം. പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെട്ടാലെ വിഎസിന്റെ പ്രതിച്ഛായ മറികടക്കാൻ കഴിയൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ മെച്ചപ്പെടണമെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായ തകർക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ? ഈ യോഗത്തിൽ പ്രസംഗിക്കുമ്പോൾ മാധവൻ കുട്ടി പാർട്ടി മെമ്പർ അല്ല. പക്ഷെ പാർട്ടി അംഗീകരിച്ച ഒരു ബുദ്ധിജീവിയാണ്. അതുകൊണ്ടാണ് മീറ്റിംഗിൽ പങ്കെടുത്തത്.

മാധവൻ കുട്ടി പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. പാർട്ടി അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം പാർട്ടി പറയുന്നത് ആളുകൾ ചെവികൊള്ളുന്നില്ല, വിശ്വസിക്കുന്നില്ല. ആളുകൾ വി എസ് പറയുന്നതാണ് വിശ്വസിക്കുന്നത്. അത് സത്യവുമായിരുന്നു. പാർട്ടി അന്ന് നേരിടുന്ന ഒരു പ്രതിസന്ധിയായിരുന്നു അത്. മുഖ്യമന്ത്രി പറയുന്നതാണ് ആളുകൾ വിശ്വസിക്കുന്നത്. ഈ ഒരു അവസ്ഥ മാറണം. വിഎസിന്റെ പ്രതിച്ഛായ തകർക്കാതെ പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. വി എസ് പാർട്ടിക്ക് അകത്തുള്ള നേതാവ്. പാർട്ടിയുടെ ജനപിന്തുണയുള്ള നേതാവ്. പിന്നെ മാധവൻകുട്ടി പറയുന്നതിൽ ഒരു കാര്യമുണ്ട്. പാർട്ടിക്ക് സ്വീകാര്യതയില്ല. വിഎസിന് സ്വീകാര്യതയുണ്ട്. പക്ഷെ വിഎസിന്റെ പ്രതിച്ഛായ എങ്ങിനെ തകർക്കാം എന്ന് മാധവൻകുട്ടി പറഞ്ഞില്ല. അത് വളരെ എളുപ്പമാണ്.

മാധവൻകുട്ടിയും കെഇഎന്നും ഭാസുരേന്ദ്രബാബുവും പ്രശംസിച്ചാൽ വിഎസിനെ ജനം വെറുത്തേനെ:

ഒന്ന്, മാധവൻ കുട്ടി, രണ്ട്, ഭാസുരേന്ദ്രബാബു, മൂന്ന്, കെഇഎൻ കുഞ്ഞഹമ്മദ്. ഇവർ കാലത്ത് മുതൽ വിഎസിനെ പ്രശംസിക്കുക. വി എസ് മഹാനാണെന്നു പറഞ്ഞുകൊണ്ടിരിക്കുക. ഇതുപോലെ ഒരു മഹാൻ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല എന്നൊക്കെ പറഞ്ഞാൽ മതി. ഒരാഴ്ച കഴിഞ്ഞാൽ പൊതുജനം വിഎസിനെ വെറുക്കാനും ശപിക്കാനും പ്രകാനും തുടങ്ങും...പ്രശംസിക്കുന്നവർ ഇവർ മൂന്നു പേരാണല്ലോ? ഇത് മാധവൻ കുട്ടിക്ക് പറയാൻ കഴിയില്ലല്ലോ? പിണറായിയെ പിന്തുണച്ചത് ഇതുപോലുള്ള ഏഴാം കൂലികളാണ്. ഇപ്പോഴും പിണറായിയെ പിന്തുണയ്ക്കുന്നത് ഇതുപോലുള്ള ആളുകളാണ്. ഇതാണ് പിണറായിയുടെ ഏറ്റവും വലിയ ദൗർബല്യം. പിണറായി വിജയനെ ഇന്ദ്രനോടൊക്കും ഭവാൻ, ചന്ദ്രനോടുക്കും ഭവാൻ എന്നൊക്കെയാണ് പറയുന്നത്. എന്താണ് എന്ന് നമുക്കൊക്കെ അറിയാം...ആളുകൾക്ക് പിണറായിയോട് അന്നുണ്ടായിരുന്നത് വെറുപ്പും വിദ്വേഷവും ആണെന്ന് നമുക്കൊക്കെ അറിയാം. അത് അവരുടെ നിലനിൽപ്പിനു വേണ്ടിയിട്ട്, പട്ടും വളയും കിട്ടാൻ വേണ്ടിയിട്ട് പ്രകീർത്തിക്കുകയാണ് ചെയ്തത്. ഈ പ്രകീർത്തിക്കുന്നവർ ആർക്കും ഒരു ആത്മാർത്ഥതയുമില്ല. തിരിഞ്ഞു നിന്ന് ഇവർ വേറെ പറയുകയും ചെയ്യും.

പിണറായിക്ക് വൈതാളികന്മാർ കൂടി; പിൻഡിക്കേറ്റ് ഇപ്പോഴും സജീവം

സിൻഡിക്കേറ്റ് എന്ന് ആരോപണം വന്നപ്പോഴാണ് ഇവർക്കെതിരെ ഞാൻ പിൻഡിക്കേറ്റ് എന്ന പ്രയോഗം നടത്തിയത്. ഇപ്പോൾ ഇതിലും കൂടുതൽ വൈതാളികന്മാർ ഇപ്പോൾ വന്നിട്ടുണ്ട്. വി എസ് ഇപ്പോൾ സജീവമല്ലെങ്കിലും മീഡിയാ സിൻഡിക്കേറ്റ് ഇല്ലെങ്കിലും പിൻഡിക്കേറ്റ് ഇപ്പോഴുമുണ്ട്. പിണറായിയോട് എതിർപ്പുള്ള ആളുകൾ ഇപ്പോഴുമുണ്ട്. കിട്ടുന്ന അവസരത്തിൽ പുള്ളിക്കിട്ടു ഇവർ പണിയും നൽകുന്നുണ്ട്. പിണറായി പ്രബലനായി നിൽക്കുന്നതുകൊണ്ട് ഇവരാരും പുള്ളിയെ എതിർക്കുന്നില്ല എന്ന് മാത്രം. സ്പ്രിൻക്ലർ ഡാറ്റാ വിവാദത്തിൽ മകൾക്ക് എതിരെ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേറെ ഒന്നും പറയാനില്ലല്ലോ. അതാണ് മീഡിയാ സിൻഡിക്കെറ്റ് എന്നൊക്കെ പറയുന്നത്. ഇപ്പോൾ സാമാന്യം ചീത്തപ്പെരായി എന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. ഇപ്പോൾ ചാനലുകളിൽ എം.ബി.രാജേഷ്, എ.എൻ.ഷംസീർ എന്നിവരാണ് പിന്തുണയ്ക്കുന്നത്. ഇവരൊക്കെ സപ്പോർട്ട് ചെയ്താൽ കെഇഎൻ കുഞ്ഞഹമ്മദ് പോലുള്ളവർ സപ്പോർട്ട് ചെയ്യുന്ന ഫലമാണ് ലഭിക്കുന്നത്. പാർട്ടിയുടെ സമുന്നത നേതാക്കളും മറ്റുള്ളവരുമൊക്കെ മൗനം പാലിക്കുകയല്ലേ? എ.കെ.ബാലൻ പോലും വിവാദം വന്നപ്പോൾ ഒന്നും മിണ്ടിയിട്ടില്ലല്ലോ? ഇവരൊക്കെ യഥാർത്ഥത്തിൽ പിണറായിയുടെ പതനം ആഗ്രഹിക്കുന്നവരാണ്. ഇതാണ് സത്യം-ജയശങ്കർ പറയുന്നു.

മീഡിയാ സിൻഡിക്കേറ്റ് വന്ന വഴി ജയശങ്കർ വിരൽ ചൂണ്ടിയത് ഇങ്ങനെ:

പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം അന്നൊക്കെ നിയമസഭയിലായിരുന്നു. വി എസ് ഇത് നിയമസഭയ്ക്ക് പുറത്തേക്ക് മാറ്റി. തൊടുപുഴയ്ക്ക് അടുത്ത് പൂമാല എന്ന സ്ഥലത്ത് ദാരിദ്യം സഹിക്കാൻ കഴിയാതെ ആളുകൾ വൃക്ക വിറ്റ സംഭവം. ഇത് വിവാദമാക്കിയത് വിഎസായിരുന്നു. വി എസ് എവിടെ പോയാലും മാധ്യമ ശ്രദ്ധ വിഎസിന് ലഭിച്ചു. പി.സി.ജോർജും അക്കാലത്ത് വിഎസിന് ഒപ്പമായിരുന്നു. പി.സി.ജോർജ് ആയിരുന്നു വിഎസിന്റെ പൈലറ്റ്. പിസി ആദ്യം സ്ഥലം സന്ദർശിക്കുന്നു. വി എസ് പിന്നീട് പോകുന്നു. തൊടുപുഴ പത്ര സമ്മേളനം നടത്തി വി എസ് ആഞ്ഞടിക്കുന്നു. വലിയ മീഡിയാ അറ്റൻഷൻ കിട്ടുന്നു. മാണി ഗ്രൂപ്പുകാർ മതികെട്ടാൻ ചോല കയ്യേറുന്നു. വി എസ് പ്രായവും അനാരോഗ്യവും വകവയ്ക്കാതെ മതികെട്ടാനിൽ പോകുന്നു. അങ്ങിനെ വലിയ മീഡിയാ കവറേജ് കിട്ടുന്നു. ഇങ്ങിനെയാണ് മീഡിയയുടെ ആളായി വി എസ് മാറുന്നത്.

എല്ലാ ജനകീയ വിഷയങ്ങളിലും വി എസ് അന്ന് ഇടപെട്ടു. വി എസ് എന്ത് പറയുന്നു എന്ന് പറയാൻ ആളുകൾ ചോദിക്കാൻ തുടങ്ങിയിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നെങ്കിലും അങ്ങനെ ശോഭിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. 2004 പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 19 സീറ്റിൽ യുഡിഎഫ് തോൽക്കുകയും ഒരു സീറ്റിൽ പി.സി.തോമസ് ജയിക്കുകയും ഒക്കെ ചെയ്യുന്ന സമയമാണിത്. വി എം.സുധീരനും രമേശ് ചെന്നിത്തലയും തോറ്റ തിരഞ്ഞെടുപ്പാണിത്. ഈ കാലത്താണ് കരുണാകരൻ കലാപക്കൊടിയുയർത്തുന്നത്.

കോൺഗ്രസിൽ കലാപക്കൊടിയുയർത്തി കരുണാകരൻ ഡിഐസി രൂപീകരിക്കുന്നു. ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും കോൺഗ്രസ് ലീഡർഷിപ്പിന്നെതിരെ വാളെടുക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബലത്തിലാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയുണ്ടാക്കിയത്. ഈ സമയത്താണ് ഐസ്‌ക്രീം പാർലർ കേസ് വരുന്നത്. കുഞ്ഞാലിക്കുട്ടി പരാജിതനായി രാജി വയ്ക്കുന്നു. കെ.പി.വിശ്വനാഥനെതിരെ ആരോപണമുണ്ടാകുന്നു. വിശ്വനാഥൻ രാജി വയ്ക്കുന്നു. രാഷ്ട്രീയ അന്തരീക്ഷംമ അതായത് കോൺഗ്രസ് അന്തരീക്ഷം ആകെ കുളമാകുന്നു. ഈ ഘട്ടത്തിലാണ് സുനാമിയുണ്ടാകുന്നത്. സിപിഎമ്മിൽ വിഎസാണ് രക്ഷകൻ എന്ന രീതിയിൽ ഒരു ഓളമുണ്ടാകുന്നതും ഇതേ സമയത്താണ്. സിപിഎമ്മിൽ വി എസ്-പിണറായി എന്ന പോരാട്ടം തുടങ്ങിയ സമയം കൂടിയാണിത്. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനം നടക്കുന്നത് 2005ലാണ്. ചാനലുകളിൽ ഈ പോര് ഉഷാറാണ്. മാധ്യമ പ്രവർത്തകരിൽ അധികം പേരും വിഎസിനെ പിന്തുണയ്ക്കുന്നവരാണ്. വിഎസിന് വലിയ പരിവേഷമാണ്. വരുന്നത് വിഎസിന് അനുകൂലമായ വാർത്തകളും. തോറ്റ ആൾക്കാണ് പ്രാധാന്യം. ജയിച്ച ആൾക്കല്ല. വിഎസിനെ നായകനായിട്ടും പിണറായിയെ വില്ലനായിട്ടും അഴിമതിക്കാരനായിട്ടും ചിത്രീകരിക്കുകയാണ്.

അന്ന് ലാവ്‌ലിൻ കേസ് വന്നിട്ടില്ല. ഫാരിസ് അബൂബക്കറും വന്നിട്ടില്ല. വി എസ് പൊങ്ങുന്നത് അനുസരിച്ച് പിണറായി താഴുകയാണ്. ജയിച്ച പിണറായി ആല്ല തോറ്റ വിഎസിനാണ് അന്ന് പിന്തുണ. മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയന് മേൽക്കൈ ലഭിച്ചതോടെ കരുണാകരൻ വിഭാഗത്തിനു മനസിലായി ഇനി പിണറായി വിജയനാണ് പാർട്ടിയുടെ നേതാവെന്ന്. ശരിക്ക് തൃശൂരിൽ വെച്ചല്ല മലപ്പുറത്ത് വച്ചാണ് കോൺഗ്രസ് പിളരുന്നത്. വിജയനുമായുള്ള ധാരണയുടെ പുറത്താണ് കരുണാകരൻ ഗ്രൂപ്പുകാർ കോൺഗ്രസ് പിളർത്തുന്നത്. സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിക്കുന്നത് ഈ ഘട്ടത്തിലാണ്. ബുദ്ധിമാനായ ടി.എം. ജേക്കബ് വരെ കോൺഗ്രസിൽ ചേർന്നത് ഇതൊക്കെ മനസിലാക്കിക്കൊണ്ടാണ്. വിജയൻ-കരുണാകരൻ അച്ചുതണ്ട് രൂപപ്പെടുന്നു.. അപ്പോഴാണ് ലാവലിൻ കേസ് വരുന്നതും.

ഇ.പി.ജയരാജനൊക്കെ നേതൃത്വം നൽകിയാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ട് വന്നത്. കോൺഗ്രസ് ശക്തമായ പ്രത്യാക്രമണവും നടത്തി. ലാവ്‌ലിൻ പിടിച്ചാണ് കോൺഗ്രസ് പ്രത്യാക്രമണം നടത്തിയത്. ആര്യാടൻ മുഹമ്മദ് എല്ലാം ലാവ്ലിൻ കേസ് കത്തിച്ചു. പിണറായി വിജയന് മത്സരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. കരുണാകരന്റെ ഡിഐസിയുമായി ഒരു സഖ്യവും പാടില്ലെന്ന് തിരുവനന്തപുരത്ത് വെച്ച് പ്രകാശ് കാരാട്ട് പ്രഖ്യാപിക്കുന്നു. ഇതോടെ പിണറായി വിജയന്റെ കഥ കഴിയുകയാണ് ആ സമയത്ത്. പിന്നൊന്ന് പിണറായി വിജയന് മത്സരിക്കാൻ കഴിയാത്ത സാഹചര്യവും വന്നു. കേരള യാത്രയിൽ പിണറായി കേരള മുഖ്യന്റെ രീതിയിലാണ് യാത്ര നടത്തിയത്. രാവിലെ പൗരമുഖ്യന്മാരോടു ഒത്ത് ചായ കഴിക്കുന്നു, ഉച്ചയ്ക്ക് മാധ്യമപ്രവർത്തകർക്കൊപ്പം ഊണ് കഴിക്കുന്നു. എല്ലാം ഇമേജ് ബിൽഡിംഗിന്റെ ഭാഗം. തൃശൂര് എത്തിയാൽ ബ്രേക്ക് ഫാസ്റ്റ് കല്യാൺ സിൽക്കിന്റെ ഉടമകൾക്കൊപ്പമാകും. ജോയ് ആലുക്കാസ്, പ്രിൻസ് ജൂവലറിയുടെ ആളുകൾക്കൊപ്പം. ഇങ്ങനെയുള്ള ഗിമ്മിക്കുകൾ പലതും പിണറായി നടത്തുന്നുണ്ട്. ഭാവി മുഖ്യമന്ത്രി എന്ന രീതിയിലാണ് പിണറായി കേരള മാർച്ചിൽ പരാതികൾ സ്വീകരിച്ചിരുന്നത്. ഇതൊന്നും ഫലവത്താകുന്നില്ല.

രാഷ്ട്രീയ അന്തരീക്ഷം മനസിലാക്കിയാണ് ഫാരീസ് അബൂബക്കർ ദീപിക പത്രം കൈക്കലാക്കുന്നത്. ഫാരീസ് പണം കൊണ്ടുപോയി ദീപികയിൽ മുടക്കുകയാണ്, മെത്രാനെ മാറ്റി ഇതിന്റെ പ്രധാന ആളായി ഫാരിസ് മാറുന്നു. മാധ്യമ പ്രവർത്തകരെ മുഴുവൻ പിരിച്ചു വിടുന്നു. കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് ഇത്. ദീപിക പത്രം അതിന്റെ ചരിത്രവും പാരമ്പര്യം മുഴുവൻ മാറ്റി എട്ടു പേജ് എട്ടു കോളം വി എസ് അച്യുതാനന്ദനെ തെറി പറയാൻ തുടങ്ങുന്നു. ഒരു കത്തോലിക്കാ പത്രം എന്നത് മാറി പിണറായി വിജയന്റെ ജിഹ്വയായി ദീപിക മാറുകയാണ്. പിണറായി വിജയനെ സ്തുതിക്കാൻ അതിലുപരി വിഎസിനെ ദുഷിക്കാനുള്ള പത്രമായി ദീപിക. ദേശാഭിമാനിയിൽ നൽകാൻ കഴിയാത്ത വാർത്ത ദീപിക കൊടുക്കും. ദീപിക ആഴ്ചയിൽ മൂന്നു ദിവസം വെച്ച് ഒന്നാമത്തെ പേജിൽ എഡിറ്റോറിയൽ എഴുതും. ഈ മൂന്നും വിഎസിനെ തെറി പറഞ്ഞുള്ള എഡിറ്റോറിയൽ ആകും. മനോരമ പത്രമൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ എഡിറ്റോറിയൽ എഴുതൂ. മാതൃഭൂമിയും അങ്ങനെ തന്നെ. പത്രാധിപന്മാർ പേര് വെച്ച് എഴുതുന്ന എഡിറ്റോറിയൽ ആയിരിക്കും ഇത്. ദീപികയിലെ എല്ലാം വിശകലനങ്ങളും വിഎസിനെ തെറിപറഞ്ഞാവും. ദീപിക വായിക്കുന്നത് ചില കന്യാസ്ത്രീകളും ഭാഗ്യഹീനരായ അച്ഛന്മാരും മാത്രമാണ് എന്നോർക്കണം. വിഭാഗീയത കത്തുമ്പോൾ മാതൃഭൂമി വിഎസിന് അനുകൂലമായി. മനോരമ പിണറായിക്കും. വിജയൻ മിന്നൽ പിണറായി എന്നൊക്കെയുള്ള വാർത്തകൾ അപ്പോഴാണ് മനോരമ നൽകുന്നത്.

മനോരമ അനുകൂലവും മാതൃഭൂമി എതിരും

മനോരമ പിണറായിക്ക് അനുകൂലമായപ്പോൾ മാതൃഭൂമി എതിരായി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടു. അപ്പോഴാണ് മാധ്യമ സിൻഡിക്കേറ്റ് ആളിക്കത്തിയത്. അപ്പോൾ ഞങ്ങളെ പോലുള്ള ആളുകൾ എല്ലാ വേദികളിലും എല്ലാ ചാനലിലും പോയി വിജയനെ വെല്ലുവിളിച്ചു. എതിർപ്പുകൾ ശക്തമായപ്പോൾ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം മാറ്റി വിഎസിന് സീറ്റ് നൽകി. വി എസ് തിരിച്ചു വരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്നു. അതിനു ശേഷമാണ് പിണറായി വിജയൻ മാധ്യമ സിൻഡിക്കേറ്റ് എംബഡഡ് ജെർണലിസം എന്നൊക്കെ പറഞ്ഞു രംഗത്ത് വരുന്നത്. ഇതാണ് മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം. വിഎസിനെ സപ്പോർട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം മാധ്യമങ്ങൾ കേരളത്തിലുണ്ടായിരുന്നു. മാതൃഭൂമിയും ഇന്ത്യാവിഷൻ അടക്കമുള്ള വിഷ്വൽ മീഡിയകളും പിന്തുണച്ചത് വിഎസിനെയായിരുന്നു. വീരേന്ദ്രകുമാറിനോട് തീർത്താൽ തീരാത്ത വിരോധം പിണറായിക്ക് വന്നത് ഈ നിലപാടിന്റെ പേരിലാണ്. 2009-ലേ പാർല്‌മെന്റ്‌റ് തിരഞ്ഞെടുപ്പിൽ വീരന് സീറ്റ് നിഷേധിക്കപ്പെട്ടതും ജനതാദൾ യുഡിഎഫിലേക്ക് പോകുന്നതും ഇതിന്റെ പേരിൽ തന്നെ. വയനാട് സീറ്റാണ് വീരന് നൽകാമെന്നു പറഞ്ഞത്. അത് വിജയിക്കാൻ പ്രയാസമായ സീറ്റാണ്. കോഴിക്കോട് ജയിക്കുന്ന സീറ്റും വയനാട് ജയിക്കാത്ത സീറ്റുമായിരുന്നു. കോഴിക്കോട് സീറ്റ് സിപിഎം ഏറ്റെടുത്തു. ഇതെല്ലാം മാധ്യമ സിൻഡിക്കേറ്റിന്റെ ബാക്കിയാണ്. മഞ്ഞളാംകുഴി അലിയെ പുറത്താക്കിയത് വിഎസിന്റെ കൂടെ നിന്നതുകൊണ്ടാണ്. ആർഎസ്‌പിയുമായുള്ള ബന്ധം മോശമാകുന്നതും ഇതേ കാരണങ്ങളാലാണ്. പിണറായിയുടെ ധാർഷ്ട്യംവും ധിക്കാരവുമാണ് മീഡിയ സിൻഡിക്കേറ്റിനു വഴിതെളിച്ചത്-ജയശങ്കർ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP