Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വവ്വാലുകളുടെ ആവാസ്ഥ വ്യവസ്ഥയിൽ നിന്ന് അകലം പാലിക്കണം; ഇവ കടിച്ചെന്ന് കരുതുന്ന പഴങ്ങൾ കഴിക്കരുത്; പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്; കോവിഡിൽ ഭയന്നു വിറയ്ക്കുമ്പോൾ പ്രതിസന്ധിയാകാൻ നിപയും എത്തുമെന്ന ആശങ്ക ഉയർത്തി പഠന റിപ്പോർട്ട്; കുസാറ്റ് കണ്ടെത്തലുകൾ ഗൗരവത്തോടെ എടുത്ത് സർക്കാർ

വവ്വാലുകളുടെ ആവാസ്ഥ വ്യവസ്ഥയിൽ നിന്ന് അകലം പാലിക്കണം; ഇവ കടിച്ചെന്ന് കരുതുന്ന പഴങ്ങൾ കഴിക്കരുത്; പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്; കോവിഡിൽ ഭയന്നു വിറയ്ക്കുമ്പോൾ പ്രതിസന്ധിയാകാൻ നിപയും എത്തുമെന്ന ആശങ്ക ഉയർത്തി പഠന റിപ്പോർട്ട്; കുസാറ്റ് കണ്ടെത്തലുകൾ ഗൗരവത്തോടെ എടുത്ത് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം നിപ വൈറസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. തുടർച്ചയായി രണ്ടുവർഷം മെയ്‌, ജൂൺ മാസങ്ങളിലാണ് കേരളത്തിൽ നിപ റിപ്പോർട്ടുചെയ്തത്. നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. കുസാറ്റ് ബയോടെക്നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനൻ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടലാണ് ഇതുള്ളത്. പ്രമുഖ അന്താരാഷ്ട്ര ജേർണലായ 'വൈറസസി'ൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിനെ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്.

വിനോദ് സോമൻപിള്ള, ഗായത്രി കൃഷ്ണ, മോഹനൻ വലിയവീട്ടിൽ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. പ്രജനനകാലത്ത് വവ്വാലുകളിൽ വൈറസുകളുടെ തോത് കൂടുതലായിരിക്കും. വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാൽ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാൽ, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളിൽ നിപ വൈറസ് കൂടുതലായിരിക്കും. ഈ സ്രവവുമായി അടുത്താൽ മനുഷ്യരിലേക്കും രോഗം എത്തും.

വവ്വാലുകളുടെ ആവാസസ്ഥലങ്ങളിൽനിന്ന് അകലം പാലിക്കണമെന്നാണ് പഠനം നടത്തിയവരുടെ നിർദ്ദേശം. ഇവ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്. വ്യക്തിശുചിത്വം പാലിക്കണം. പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്. വനനശീകരണം വവ്വാലുകളുടെ ആവാസവ്യവസ്ഥയെ തകർക്കുകയാണ്. ഇതോടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇവ വ്യാപിച്ചത്. അതിനാൽ കേരളത്തെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധവേണമെന്നും നിർദ്ദേശിക്കുന്നു.

മലേഷ്യയിൽ വവ്വാലുകളുമായി സമ്പർക്കത്തിൽവന്ന പന്നികളിൽനിന്നാണ് മനുഷ്യരിലേക്ക് രോഗംപടർന്നത്. ബംഗ്ലാദേശിൽ ഈന്തപ്പനയുടെ നീരുകഴിച്ചവരിൽനിന്നായിരുന്നു പകർച്ച. ഇന്ത്യയിൽ ആദ്യംവന്നത് 2001-ൽ പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ആദ്യ രോഗിക്ക് എങ്ങനെ രോഗം വന്നുവെന്ന് കണ്ടെത്താനായില്ല. 2018-ൽ കോഴിക്കോട്ട് രോഗം റിപ്പോർട്ട് ചെയ്തതിന്റെ കൃത്യകാരണവും വ്യക്തമായിട്ടില്ല.

ആദ്യ രോഗി മരിച്ചുപോയതാണ് കാരണം. പഴം ഭക്ഷണമാക്കിയ വവ്വാലിന്റെ കുഞ്ഞിൽനിന്നോ അല്ലെങ്കിൽ വവ്വാൽ ഭക്ഷിച്ച പഴത്തിൽനിന്നോ ബാധിച്ചെന്നാണ് അനുമാനിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടത് വവ്വാലുകളുടെ പ്രജനനകാലത്തായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ കരുതല്ഡ വേണമെന്ന് നിർദ്ദേശിക്കുന്നത്.

2019-ൽ നിപ രണ്ടാമതും കേരളത്തിലെത്തിയിരുന്നു. അതിനെ പ്രതിരോധിക്കാനും കഴിഞ്ഞു. എന്നാൽ കോവിഡുകാലത്തെ പ്രശ്‌നങ്ങൾക്കിടയിൽ നിപ കൂടിയെത്തിയാൽ അതിസങ്കീർണ്ണമാകും കാര്യങ്ങൾ. രണ്ടാം തവണ നിപ എത്തിയപ്പോൾ സർക്കാർ മികച്ച രീതിയിൽ ഇടപെട്ടു. ആദ്യരോഗിയെ ഐസൊലേറ്റ് ചെയ്തു. ഇയാളുമായി സമ്പർക്കത്തിൽവന്ന മുന്നൂറോളംപേരെ പെട്ടെന്ന് നിരീക്ഷണത്തിലാക്കി. ആദ്യയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു. ഈ കരുതൽ ഇനിയും വേണ്ടി വരും.

രണ്ടുതരം നിപ വൈറസാണുള്ളത്. നിപ വൈറസ്-ബി, നിപ വൈറസ്-എം എന്നിവ. ഇതിൽ ബി-ക്കാണ് മരണനിരക്ക് കൂടുതൽ. ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തത് ഇതാണ്. മലേഷ്യയിൽ നിപ-എം ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP