Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡിനെ തുരത്താൻ സിംഗപ്പൂർ 'ട്രേസ് ടുഗെതർ ആപ്പ്'ഉപയോഗിക്കുന്നത് രോഗ നിയന്ത്രണത്തിന് മാത്രം; ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നും സർക്കാരിന്റെ ഉറപ്പ്; കേന്ദ്രസർക്കാരിന്റെ ഹിറ്റായ ആപ്പ് 'ആരോഗ്യ സേതു' എത്ര മാത്രം സുതാര്യവും സുരക്ഷിതവും? സ്പ്രിങ്‌ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധരുടെ ചോദ്യങ്ങളിൽ തർക്കം മുറുകുന്നു

കോവിഡിനെ തുരത്താൻ സിംഗപ്പൂർ 'ട്രേസ് ടുഗെതർ ആപ്പ്'ഉപയോഗിക്കുന്നത് രോഗ നിയന്ത്രണത്തിന് മാത്രം; ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നും സർക്കാരിന്റെ ഉറപ്പ്; കേന്ദ്രസർക്കാരിന്റെ ഹിറ്റായ ആപ്പ് 'ആരോഗ്യ സേതു' എത്ര മാത്രം സുതാര്യവും സുരക്ഷിതവും? സ്പ്രിങ്‌ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധരുടെ ചോദ്യങ്ങളിൽ തർക്കം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനങ്ങളെല്ലാം അവരുടെ സ്മാർട്ട്‌ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് 'ആരോഗ്യ സേതു' എന്ന ആപ്ലിക്കേഷൻ ഏപ്രിൽ 2 ന് അവതരിപ്പിച്ചത്. എന്നാൽ, കേരളത്തിൽ അമേരിക്കൻ കമ്പനി 'സ്പ്രിങ്‌ളർ' ഡേറ്റ ചോർത്തിയെന്ന വിവാദങ്ങൾക്കിടെ ആരോഗ്യ സേതുവിനെതിരെയും ചില സൈബർ വിദഗ്ദ്ധർ ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനം ആരോപിക്കുന്നു. കോവിഡ് പോസിറ്റീവ് രോഗിയുമായി നിങ്ങൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും, അഥവാ ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്യണമെന്നും അലേർട്ട് ചെയ്യുന്നതാണ് ആരോഗ്യ സേതു ആപ്പ്. എന്നാൽ, സർക്കാരിന് ഈ ആപ്പ് പൗരന്മാരുടെ മേലുള്ള നിരീക്ഷണ ഉപാധിയായി പ്രയോഗിക്കാൻ കഴിയുമെന്നാണ് വിമർശനം.

ഏതായാലും ആപ്പിന് വൻ പ്രചാരമാണ് രാജ്യത്താകെ ലഭിച്ചത്. 5 കോടിയിൽ അധികം പേർ ആപ് ഡൗൺലോഡ്‌ചെയ്ത് കഴിഞ്ഞു. സിംഗപ്പൂർ സർക്കാരിന്റെ ട്രേസ് ടുഗെതർ, മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രൈവറ്റ് കിറ്റ്: സേഫ് പാത് സ് പ്രോജക്റ്റ്‌സും സമാനമായ ആപ്പുകളാണ്.

കോവിഡ് 19 ബാധിച്ച രോഗികളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനമെങ്കിലും ഈ ആപ്പ് ഡൗണ് ലോഡ് ചെയ്യണം. എന്നാൽ, 135 കോടി പേരിൽ 50 കോടി പേർക്കേ സ്മാർട്ട് ഫോണുകൾ ഉള്ളുവെന്നത് പരിമിതിയാണ്. അതിലും വലിയ പ്രശ്‌നമാണ് വ്യക്തികളുടെ സ്വകാര്യതാലംഘനം.

ആരോഗ്യ സേതു ആപ്പിലെ സ്വകാര്യതാ കരാർ സുതാര്യമോ?

ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പോലുള്ള ഗ്രൂപ്പുകളാണ് സ്വകാര്യതാ മാനദണ്ഡങ്ങളെ കുറിച്ച് തുടർച്ചയായി ആശങ്ക ഉന്നയിച്ചുവരുന്നത്. ശേഖരിക്കുന്ന ഡാറ്റ സർക്കാരിന്റെ മറ്റ് ഏജൻസികൾക്കായി വഴി തിരിച്ചുവിടുമോ? സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ കോൺടാക്റ്റ് ട്രേസിങ് രോഗ നിയന്ത്രണത്തിന് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് നിഷ്‌കർഷിക്കുന്നു. ലോക് ഡൗണോ ക്വാറന്റൈനോ ഏർപ്പെടുത്താൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. ആരോഗ്യ സേതു ആപ്പ് ഇങ്ങനെയൊരു വിടവ് നികത്തുന്നുണ്ടോയെന്നതാണ് ഐഎഫ്എഫ് ചോദിക്കുന്ന മുഖ്യചോദ്യം.

സേവന മാനദണ്ഡങ്ങൾ

സിംഗപ്പൂർ ഉപയോഗിക്കുന്ന ട്രേസ് ടുഗെതർ ആപ്പിൽ ശേഖരിക്കുന്ന ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ആപ്പ് രൂപകൽപന ചെയത് കമ്മിറ്റിയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രാതിനിധ്യമോ, മെഡിക്കൽ-പകർച്ചവ്യാധി നിയന്ത്രണ രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരുടെയോ പങ്കാളിത്തമില്ലെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിക്കുന്നു.

ആരോഗ്യ സേതുവിന്റെ സുതാര്യത

പ്രൈവറ്റ് കിറ്റ്, ട്രേസ് ടുഗെതർ ആപ്പുകൾ പോലെ ഇന്ത്യൻ സർക്കാർ ആരോഗ്യ സേതുവിന്റെ സോഴ്‌സ് കോഡ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് ആപ്പിന്റെ സുരക്ഷാ ഭീഷണികൾ തിരിച്ചറിയുന്നതിൽ നിന്ന് എത്തിക്കൽ ഹാക്കർമാരെ തടയുന്നുവെന്ന് മാത്രമല്ല, മാരകമായ വൈറസ് ആക്രമണങ്ങളുടെ ഭീഷണിക്ക് വിധേയമാവുകയും ചെയ്യുന്നു, ട്രേസ് ടുഗെതറിനും പ്രൈവറ്റ് കിറ്റിനും ഡാറ്റ് എങ്ങനെയാണ് ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്ന് വ്യക്തമാക്കുന്ന ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വസ്റ്റ്യൻസ് സെക്ഷനും വിശദമായ വീഡിയോകളുമുണ്ട്. ആരോഗ്യ സേതുവിന് ഇതൊന്നുമില്ല.

ആപ്പ് ഡൗൺലോഡിങ്

ആരോഗ്യ സേതു ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ യൂസറിന് വൺ ടൈം പാസ് വാർഡ് ഉപയോഗിച്ച് ഉറപ്പാക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്യണം, പേര് പ്രായം, ലിംഗം, ജോലി, യാത്രാ ചരിത്രം, കൊറോണ രോഗിയുമായി സ്മ്പർക്കം പുലർത്തിയ ഒരാളുടെ വിവരം എന്നിവ ചേർക്കണം.

ഇതിന് ശേഷം ആപ് കോവിഡിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകും. പിഎം കെയറിലേക്ക് സംഭാവന നൽകേണ്ടതിന്റെ വിവരങ്ങളും നൽകുന്നുണ്ട്.

ഒരുപാട് വിവരങ്ങൾ ചോദിക്കുന്നു

യൂസർമാരോട് ബ്ലൂടൂത്ത്, ലൊക്കേഷൻ സർവീസ് അക്‌സസ് വിവരങ്ങൾ ചോദിച്ചുവാങ്ങുന്നു. കോവിഡ് പോസിറ്റീവ് രോഗിയുടെ സമ്പർക്കപട്ടിക തിരയുന്നതിന് വേണ്ടിയാണിത്. കൊറോണ വൈറസ് രോഗിയുടെ മൊബൈലിന്റെ അടുത്ത് മറ്റൊരാളുടെ സ്മാർട്ട് ഫോൺ എത്തിയാൽ എന്ത് വിവരമാണ് യഥാർഥത്തിൽ കൈമാറുന്നതെന്ന് ടേംസ് ആൻഡ് കണ്ടീഷൻസിൽ വ്യക്തമാക്കുന്നില്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു.

ജിപിഎസും ബ്ലൂടൂത്തിനും അനുമതി നിഷേധിച്ചാൽ, കോവിഡ് 19 സാഹചര്യത്തെ കുറിച്ചുള്ള തെറ്റായ വിശകലനത്തിന് ഇടയാക്കിയേക്കാമെന്ന് ആരോഗ്യ സേതു മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, തങ്ങളുടെ മൊബൈൽ ഡിവൈസ് എല്ലായ്‌പോഴും കൈയിൽ ഉണ്ടായിരിക്കണമെന്നും മൊബൈലുകൾ കൈമാറിയാൽ ആപ് തെറ്റായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാമെന്നും മുന്നറിയിപ്പുണ്ട്. ആപ്പിക്കേഷൻ ശേഖരിക്കുന്ന ഡാറ്റയെ ആധാരമാക്കിയാണോ ഒരാളെ കോവിഡ് 19 പോസിറ്റീവായി നിശ്ചയിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. ഔദ്യോഗികമായ ടെസ്റ്റ് നടത്തിയല്ലേ പോസിറ്റീവാണോ എന്നുറപ്പാക്കുക.

ശേഖരിക്കുന്ന ഡാറ്റ എവിടെ സൂക്ഷിക്കുന്നു

ഡിവൈസിലും കേന്ദ്രസർവറുകളിലും. യൂസർ കോണ്ടാക്റ്റിന്റെ രേഖകൾ 30 ദിവസത്തിനകം ഡിലീറ്റ് ചെയ്യുമെന്നും പറയുന്നു. എന്നാൽ ചില വിവരങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാൻ ഭരണകൂടത്തിന് പഴുതിടുന്നു എന്ന വിമർശനമുണ്ട്. വ്യക്തികേന്ദ്രീകൃതമായി ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും വിവരങ്ങൾ സംയോജിപ്പിച്ചാണ് എടുക്കുന്നതെന്നും നിതി ആയോഗിന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രണ്ടിയർ ടെക്ക്നോളജീസ് ഡയറക്ടർ അർണബ് കുമാർ പറയുന്നു. എന്നാൽ സംയോജിത വിവരങ്ങൾ മാത്രമല്ല ആരോഗ്യ സേതു ആപ്പ് ശേഖരിക്കുന്നതെന്നും വ്യക്തി വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നുണ്ടെന്നുമാണ് എതിർവാദം.

ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ്. എന്നാൽ, ആപ്പിന്റെ ഡാറ്റാ ബേസ് ഹോസ്റ്റ് ചെയ്തത് ഗൂഗിൾ സെർവറിലാണ്. ആപ്പ് ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ആമസോൺ വെബ് സർവീസസിലാണ്. ഇത് കൂടാതെ ഗൂഗിളിന്റെ ഫയർബേസ് അനലറ്റിക്സും ഡാറ്റാ ബേസ് സൊലൂഷൻസും ഒപ്പമുണ്ട്. ഈ സാഹചര്യത്തിൽ നാഷണൽ ഇൻഫോമാറ്റിക്സിന്റെ പക്കൽ മാത്രമേ ഉപയോക്താക്കളുടെ വിവരങ്ങൾ നിൽക്കൂ എന്ന് പറയുന്നത് ശരിയല്ലെന്നും വാദമുണ്ട്. ഏതായാലും സുര്കഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആപ്പ് പരിഷ്‌കരിക്കുമെന്നാണ് അറിയിപ്പ്.

എവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം?

ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും ഇതു വഴി സാധിക്കും.

ആപ്പിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ലൊക്കേഷൻ ഡാറ്റകൾ ഉപയോഗിച്ചാണ് നിങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നത്. മാത്രമല്ല, നിങ്ങൾ രോഗബാധിതനായ വ്യക്തിയിൽ നിന്ന് ആറടി ദൂരെയാണോ ഉള്ളതെന്ന് നിർണ്ണയിക്കാൻ ബ്ലൂടൂത്തിന്റെ സേവനവും ആപ്പിലുണ്ട്. ആപ്പിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.

ആരോഗ്യ സേതു ആപ്ലിക്കേഷൻ 11 ഭാഷകളെ പിന്തുണയ്ക്കുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു കഴിഞ്ഞാൽ, മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പിന്നീട്, നിങ്ങളുടെ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും മറ്റ് യോഗ്യതാപത്രങ്ങളും നൽകുന്നതിന് ആപ്ലിക്കേഷനിൽ ഓപ്ഷൻ ഉണ്ടായിരിക്കും. ട്രാക്കിങ് പ്രാപ്തമാക്കുന്നതിന്, നിങ്ങളുടെ ലൊക്കേഷനും ബ്ലൂടൂത്ത് സേവനങ്ങളും ഓണാക്കേണ്ടതുണ്ട്. രോഗമുണ്ടോ എന്നത് സംബന്ധിച്ച് സ്വയം വിലയിരുത്തലിനും ആപ് സഹായിക്കുന്നു. ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP