Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതാ എത്ര പറഞ്ഞിട്ടും നേരം വെളുക്കാത്ത ചിലർ; ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തെ പള്ളിയിൽ വീണ്ടും നമസ്‌കാരം; മാണൂർ ചേകനൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പള്ളിയിലാണ് നിസ്‌കാരം നടത്തിയത്; ആറുപേർ മാത്രമാണ് പങ്കെടുത്തതെന്ന് പറഞ്ഞിട്ടും കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്‌ക്കാരം നടത്തിയതിന് പൊന്നാനി പൊലീസ് കേസെടുത്തു. മാണൂർ ചേകനൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പള്ളിയിൽ നിസ്‌കാരം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.വീട്ട്കാരന്റെ കീഴിലുള്ള പള്ളിയാണെന്നും പുറത്ത് നിന്ന് ആരെയും പള്ളിയിലേക്ക് കയറ്റിയിരുന്നില്ലെന്നും പുറത്ത് നിന്നും കയറി വരുന്ന ഭാഗം ഓലകൊണ്ട് വേലി കെട്ടിയിരുന്നതായും , വീട്ടുകാരനും സഹോദരനും അയാളുടെ വിദ്യാർത്ഥികളായ നാല് മക്കളും മാത്രമാണ് അവിടെ നിസ്‌കരിച്ചതെന്നും വീട്ടുടമസ്ഥൻ പറഞ്ഞു. മുമ്പും മലപ്പുറം ജില്ലയിൽ ലോക്ഡൗൺ ലംഘിച്ച് പള്ളികളിൽ നമസ്‌കാരങ്ങൾ നടത്തിയതിന്‌പൊലീസ് കേസെടുത്തിരുന്നു.

ഇതുസംബന്ധിച്ചുസംഘം ചേർന്ന് നമസ്‌കരിച്ച അഞ്ചു കേസുകൾ നേരത്തെ ജില്ലയിൽ രജിസ്റ്റർചെയ്തിരുന്നു. തിരൂരിൽ നമസ്‌കാരത്തിന് നേതൃത്വം നൽകിയ ഡോക്ടറും അറസ്റ്റിലായിരുന്നു.. തിരൂരിൽ കോറോണ രോഗവ്യാപനത്തിന് ഇടയാക്കും വിധം
പള്ളിയിൽ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ ഡോക്റ്റർ ഡോ. അലി അഷറഫിനെ ( 56) യാണ് തിരൂർ സി ഐ ടി പി ഫർഷാദ് അറസ്റ്റ് ചെയ്തിരുന്നത്.

നടുവിലങ്ങാടി ജുമാ മസ്ജിദിൽ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്്.. ഡോക്ടർക്കൊപ്പം പ്രാർത്ഥന നടത്തിയ മുപ്പതോളം പേർക്കെതിരെയും കേസെടുത്തു. കൊറോണ വ്യാപനം തടയാൻ പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു.

അതേ സമയം പള്ളികളിൽ ജുമുഅ നടത്തരുതെന്ന് ആഹ്വാനം ചെയ്ത് ഇരുവിഭാഗം സുന്നി നേതാക്കളും രംഗത്തുവന്നിരുന്നു.. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹ്ര് നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞത്. 'മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂർണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

മുൻകരുതൽ നടപടികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാറുകളും ആരോഗ്യവകുപ്പും നൽകിയിരിക്കുന്ന കർശന നിർദ്ദേശം കാരണം ശാഫിഈ മദ്ഹബിൽ നാൽപതു പേർ പങ്കെടുക്കൽ നിർബന്ധമായ വെള്ളിയാഴ്ച ജുമുഅ നിർവഹിക്കാൻ നിവൃത്തിയില്ലാതെ വന്ന ദുഃഖകരമായ സാഹചര്യത്തിൽ നിർബന്ധമായും ളുഹ്ര് നിസ്‌കാരം നിർവ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകൾ നിർവഹിക്കാനും പ്രാർത്ഥനകൾ വർധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്'- സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാഹചര്യം അനുകൂലമാകുന്നത് വരെ പള്ളികളിൽ ജുമുഅ, പൊതു നിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളിൽ കഴിയണമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർത്ഥിച്ചു. ജീവൻ രക്ഷിക്കുകയെന്നത് ഏറ്റവും വലിയ ആരാധനയാണെന്നും നാടിന്റെ രക്ഷക്കായി ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ എന്നിവർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണമായും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഘട്ടങ്ങളിൽ ആരാധനാ കർമങ്ങൾ വീടുകളിൽ വെച്ച് നടത്താനാണ് വിശുദ്ധ ഇസ്്ലാമിന്റെ കൽപ്പന. പകർച്ച വ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹർ നിസ്‌കാരം നിർവ്വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP