Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തി 88 ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ; പൊതുഗതാഗതം അനുവദിക്കില്ല; സ്വന്തം വാഹനങ്ങളിൽ ജോലിക്കെത്താം; കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതു പോലെ ആയിരിക്കും; പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം; ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും; പ്രഭാത സവാരി അനുവദിക്കുമെങ്കിലും സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല; തിരുവനന്തപുരം കോർപ്പറേഷനും ഹോട്ട്‌സ്‌പോട്ടിൽ

കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തി 88 ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ; പൊതുഗതാഗതം അനുവദിക്കില്ല; സ്വന്തം വാഹനങ്ങളിൽ ജോലിക്കെത്താം; കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതു പോലെ ആയിരിക്കും; പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം; ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും; പ്രഭാത സവാരി അനുവദിക്കുമെങ്കിലും സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല; തിരുവനന്തപുരം കോർപ്പറേഷനും ഹോട്ട്‌സ്‌പോട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പുറപ്പെടുവിച്ചെങ്കിലും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളിൽ ഇത് ബാധമാകില്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തിൽ 88 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും.  റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗർഭിണികൾ, ചികിത്സയ്ക്കായെത്തുന്നവർ, ബന്ധുക്കളുടെ മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും.

മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതിയും നൽകും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ഡ്യൂട്ടിയിലില്ലാത്തവർ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ക്ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തണം. ക്ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേർ ഹാജരാകണം. നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.

കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളുടെ ഉത്തരവിൽ 13.3 ഖണ്ഡിക ഭേദഗതി വരുത്തി. ഈ കാലയളവിൽ ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകും.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്ന നടത്തം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ വീടിനടുത്ത് തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല. ഹോട്ട്സ്പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം ടാക്സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ല.

88 ഹോട്ട്‌സ്‌പോട്ടുകളെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പെടെ) ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകൾ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വർധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം (3)

തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്

കൊല്ലം (5)

കൊല്ലം കോർപറേഷൻ, പുനലൂർ മുൻസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ

ആലപ്പുഴ (3)

ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ

പത്തനംതിട്ട (7)

അടൂർ മുൻസിപ്പാലിറ്റി, വടശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ, വെളിയന്നൂർ പഞ്ചായത്തുകൾ

കോട്ടയം ജില്ല (1)

തിരുവാർപ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുൻസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ

എറണാകുളം (2)

കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്

തൃശൂർ (3)

ചാലക്കുടി മുൻസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ

പാലക്കാട് (4)

പാലക്കാട് മുൻസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ

മലപ്പുറം (13)

മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുൻസിപ്പാലിറ്റികൾ, വണ്ടൂർ, തെന്നല, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, എടക്കര, കുന്നമംഗലം, പൂക്കോട്ടൂർ പഞ്ചായത്തുകൾ

കോഴിക്കോട് (6)

കോഴിക്കോട് കോർപറേഷൻ, വടകര മുൻസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകൾ

വയനാട് (2)

വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകൾ

കണ്ണൂർ (19)

കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുൻസിപ്പാലിറ്റികൾ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂൽ, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവിൽ, മണിയൂർ പഞ്ചായത്തുകൾ

കാസർഗോഡ് (14)

കാഞ്ഞങ്ങാട്, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, ചെമ്മനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂർ, കുമ്പള, അജാനൂർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP