Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുസ്മൃതി പരസ്യമായി കത്തിച്ച് വിവേചനത്തിനെതിരെ പ്രതികരിച്ചു; എംപ്ലോയ്‌മെന്റ എക്സ്ചേഞ്ചിന്റെയും റിസർവ് ബാങ്കിന്റെയും രൂപീകരണം തൊട്ട് തൊഴിൽ സമയം 8 മണിക്കൂർ ആക്കാനുള്ള തീരുമാനങ്ങളുടെ വരെ ചാലക ശക്തി; പ്രായപൂർത്തി വോട്ടവകാശം തൊട്ട് ഹിന്ദുകോഡ് ബിൽ വരെ; ഭരണഘടനാ ശിൽപ്പി എന്ന ഒറ്റ കള്ളിയിൽ ഒതുക്കേണ്ട വ്യക്തിയല്ല ഡോ ബി ആർ അംബേദ്ക്കർ; ഇന്ന് വിഷുമാത്രമല്ല അംബേദ്ക്കർ ജയന്തികൂടിയാണ്

മനുസ്മൃതി പരസ്യമായി കത്തിച്ച് വിവേചനത്തിനെതിരെ പ്രതികരിച്ചു; എംപ്ലോയ്‌മെന്റ എക്സ്ചേഞ്ചിന്റെയും റിസർവ് ബാങ്കിന്റെയും രൂപീകരണം തൊട്ട് തൊഴിൽ സമയം 8 മണിക്കൂർ ആക്കാനുള്ള തീരുമാനങ്ങളുടെ വരെ ചാലക ശക്തി; പ്രായപൂർത്തി വോട്ടവകാശം തൊട്ട്  ഹിന്ദുകോഡ് ബിൽ വരെ; ഭരണഘടനാ ശിൽപ്പി എന്ന ഒറ്റ കള്ളിയിൽ ഒതുക്കേണ്ട വ്യക്തിയല്ല ഡോ ബി ആർ അംബേദ്ക്കർ; ഇന്ന് വിഷുമാത്രമല്ല അംബേദ്ക്കർ ജയന്തികൂടിയാണ്

മറുനാടൻ ഡെസ്‌ക്‌

 ഇന്ന് വിഷുമാത്രമല്ല. ഇന്ത്യയുടെ എല്ലാവിധ പുരോഗതികൾക്കും അടിത്തറിയിട്ട ഒരു മഹാത്മാവിന്റെ ജന്മദിനം കൂടിയാണ്. ഡോ ബി ആർ അംബേദ്ക്കർ എന്നപേര് ഭരണഘടനാ ശിൽപ്പി ആരാണെന്ന പരീക്ഷ ചോദ്യത്തിന്റെ ഉത്തരം മാത്രമല്ല. സാമൂഹികവും സാമ്പത്തികവുമായ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന മിക്ക നേട്ടങ്ങൾക്കും അടിത്തറിയിട്ട ഒരു വ്യക്തികൂടിയായിരുന്നു അദ്ദേഹം. പക്ഷേ നമ്മുടെ നാട്ടിലേക്ക് നോക്കുക. ദളിത് വിമോചനം എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ഒരു മുഖ്യധാരാ പാർട്ടിയും അംബേദ്കർ ജയന്തി ഗൗരവമായി എടുത്തിട്ടില്ല. പക്ഷേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊട്ട് റിസർവ് ബാങ്കുവരെയുള്ള
രാജ്യത്തിന്റെ സാമ്പത്തിക നേട്ടങ്ങൾക്കു പിന്നിലും അംബേദ്ക്കർ അയിരുന്നെന്ന് പലരും മറച്ചുവെക്കയാണ്.

18 വയസിൽ സ്ത്രീക്കും പുരുഷനും വോട്ടവകാശം, സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുകയും സ്വത്തവകാശം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഹിന്ദു കോഡ് ബിൽ തൊട്ട് ഇന്ത്യൻ ഭരണഘടനവരെ. ഇന്ത്യയിലുടനീളം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്കൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തതിനൊപ്പം, തൊഴിൽ സമയം 14 മണിക്കൂറിൽ നിന്നും 8 ആകുവാനുള്ള തീരുമാനം ഏഴാമത് ഇന്ത്യൻ തൊഴിലാളി സമ്മേളനത്തിൽ എടുപ്പിച്ചത് അംബേദ്കർ ആണ്. ദ പ്രോബ്ളം ഓഫ് റുപ്പി ;  ഇറ്റ്‌സ് ഒറിജൻ ആൻഡ് ആൻഡ് സൊലൂഷൻ, എന്ന അംബേദ്കറിന്റെ ബുക്കാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇത് പിന്നീട് സാക്ഷാൽ നെഹറുതന്നെ അംഗീകരിച്ചതാണ്. 'വെയിറ്റിങ്ങ് ഫോർ വിസ' എന്ന അദ്ദേഹത്തിന്റെ ബുക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിലെ  പാഠ പുസ്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത്രയധികം അംഗീകരാം കിട്ടിയ അക്കാദമീഷനും വേറെയുണ്ടാവില്ല.

ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് ആരാണെന്ന് അറിയാൻ മൂന്നുവർഷംമുമ്പ് സിഎൻഎൻ- ഐബിഎൻ ചാനൽ രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിരുന്നു. നെഹറുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പേരുകളായിരുന്നു
എല്ലാവരും കരുതിയിരുന്നത്. പക്ഷേ ജനം വോട്ട് ചെയ്തത് അംബേദ്ക്കർക്കായിരുന്നു. മുഖ്യധാര രാഷ്ട്രീയപാർട്ടികൾ എങ്ങനെ അവഗണിച്ചാലും അംബ്ദേ്ക്കർ ചിന്തകൾ ഇന്ത്യയിൽ പടരുക തന്നെയാണെന്ന് ചുരുക്കം.

ഗാന്ധി ചതിച്ചു; ഞാൻ ഒരിക്കലും ഹിന്ദുവായി മരിക്കില്ല

വിഖ്യാത എഴുത്തുകാരി അരുദ്ധതീ റോയ് ചൂണ്ടിക്കാട്ടിയപോലെ സമത്വത്തിനായുള്ള നിലവിളിയായിരുന്നു ഡോ ബി ആർ അംബേദ്ക്കറുടെ ജീവിതം. ബ്രിട്ടീഷുകാരോടും അദ്ദേഹം അഭ്യർത്ഥിച്ചത് അതുതന്നെയായിരുന്നു. നിങ്ങൾ ഇവിടം വിട്ടുപോയാൽ സവർണർ ഞങ്ങളെ ശരിയാക്കും. അതിനുമുമ്പ് ദലിത് സമുദായങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം. ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി കരുതിയിരുന്നു ബ്രിട്ടന്റെ പധാനമന്ത്രി വിസ്റ്റൺ ചർച്ചിലിന്റെ മുഖത്തു നോക്കി 'ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോണം' എന്ന് പറയാനും അബ്ദേ്ക്കാർക്ക് കഴിയുമായിരുന്നു. 'നിങ്ങൾ ഇന്ത്യ വിട്ടുപോവുകയാണെങ്കിൽ ഇവിടുത്തെ ഭൂരിപക്ഷ ജനതയായ അയിത്തജാതിക്കാരെ കിരാതന്മാരായ ജാതീയ ഭീകരരുടെ കീഴിൽ ഏല്പിച്ചിട്ടു പോവാതെ, എല്ലാവർക്കും സ്വീകാര്യമായ ഒരു ഭരണഘടന ഉണ്ടാക്കുവാൻ ഞങ്ങളെ സഹായിച്ചിട്ട് വേണം പോകുവാൻ' എന്നും അംബേദ്കർ ബ്രിട്ടീഷുകാരോട് അഭ്യർത്ഥിച്ചിരുന്നു.

എന്നും ഗാന്ധിജിയും നേർ വിപരീത ചേരിയായിരുന്നും അംബേദ്ക്കർ. ഹിന്ദുത്വയും ഹിന്ദുത്വവും രണ്ടും ഒന്നുതന്നെയാണെന്നും ഗാന്ധിജി പലപ്പോഴും മതരാഷ്ട്രീയം തന്നെയാണ് കളിക്കുന്നതെന്നും അംബേദ്ക്കർ വിമർശിക്കാറുണ്ടായിരുന്നു. അയിത്തക്കാരുടെ പ്രശ്നം ഹിന്ദുക്കളുടെ പ്രശ്നമായതിനാൽ അത് ഹിന്ദുക്കൾ പരിഹരിച്ചു കൊള്ളുമെന്നും അയിത്തജാതിക്കാർക്ക് സെപ്പറേറ്റ് ഇലക്ട്റേറ്റ് നൽകാൻ പാടില്ലെന്നുമാണ് ഗാന്ധി വട്ടമേശ സമ്മേളനത്തിൽപോലും ആവശ്യപ്പെട്ടത്. അയിത്തജാതിക്കാർക്ക് പ്രത്യേക രാഷ്ട്രീയവകാശമോ സംവരണമോ അനുവദിച്ചാൽ ഞാനെന്റെ ജീവൻ കൊടുത്തും എതിർക്കുമെന്ന് ഗാന്ധി പറഞ്ഞത്.
. അയിത്ത ജാതിക്കാരുടെ മനുഷ്യവകാശങ്ങളെ നിഷേധിക്കുക എന്നതിലപ്പുറം ഗാന്ധിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്ന് വട്ടമേശ സമ്മേളനത്തിൽ അംബേദ്ക്കർ പറഞ്ഞു. കമ്യൂണൽ അവാർഡ് ഹിന്ദു മതത്തെ ശിഥിലമാക്കുമെന്നും . അതിനാൽ അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി പൂനാ യർവാദാ ജയിലിൽ 'മരണപര്യന്ത സത്യാഗ്രഹം 'ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോലും ഗാന്ധി ഈ 'മരണ പര്യന്ത' സമര മാർഗ്ഗം സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് കമ്യുണൽ അവാർഡ് പിൻവലിക്കപ്പെട്ടത്. പൂനാ യർവാദാ ജയിലിൽ വച്ച് കാരാറിൽ ഒപ്പുവയ്ക്കാൻ അംബേദ്ക്കർ നിർബന്ധിതനായി.ഗാന്ധിയുടെ ജാതി ഭ്രാന്തു മൂലം ആയിത്തജാതിക്കാരുടെ പ്രത്യേക രാഷ്ട്രീയ അവകാശങ്ങൾ പലതും ജാതി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ അംബേദ്ക്കർ നിർബന്ധിതനായി.

ഗാന്ധി ദലിതരോട് അദ്ദേഹം ചെയ്തത് വലിയ ചതിയാണെന്നും അംബേദ്ക്കർ പറയുമായിരുന്നു. ദലിതരെ ഹരിജനങ്ങൾ എന്ന് ഗാന്ധിജി സംബോധന ചെയ്തതിലും അങ്ങനെ ഒരു പത്രം തുടങ്ങിയതിലും അംബേദ്ക്കർ വിമർശിച്ചിരുന്നു. ഹരിജനങ്ങൾ അഥവാ ഹരിയുടെ മക്കൾ എന്നത് ഗുജറാത്തിലെ ദേവദാസികൾക്ക് ഉണ്ടാകുന്ന പിതാവ് ആരാണെന്ന് ഉറപ്പില്ലാത്ത കുട്ടികളെ വിളിക്കുന്നപേരാണെന്ന് അംബേദ്ക്കർ അന്നേ തിരിച്ചറിഞ്ഞിരുന്നു. ആയിത്തജാതിക്കാർക്ക് ഹരിജൻ എന്ന് നാമകരണം ചെയ്യുന്ന ബിൽ ബോംബെ അസംബ്ലിയിൽ
കോൺഗ്രസ് അവതരിച്ചപ്പോൾ, ഈ നാമകരണ ശ്രമത്തെ എതിർത്തു കൊണ്ട് അംബേദ്ക്കറും അംഗങ്ങളും വാക്കൗട്ട് നടത്തിയിരുന്നു.

ഹിന്ദുമതത്തിന്റെ കൂടപ്പിറപ്പാണ് ജാതീയ ഉച്ചനീചത്വം എന്നറിഞ്ഞുകൊണ്ട് അതിന് ആശയ അടിത്തറ പകരുന്ന മനുസ്മൃതി അഗ്നിയിലെറിഞ്ഞു ഭസ്മീകരിക്കുന്ന കാമ്പയിന് തന്നെ അദ്ദേഹം നേതൃത്വം നൽകി. ഹിന്ദുവായി ജനിച്ചെങ്കിലും ഞാൻ ഒരിക്കലും ഹിന്ദുവായി മരിക്കില്ല എന്നായിരുന്നു അംബ്ദേ്ക്കർ ആവർത്തിച്ച് പറഞ്ഞിരുന്നത്. ദലിതരുടെ ശാശ്വതമായ മോചനത്തിന് അദ്ദേഹം ഈ മതം ഉപേക്ഷിക്കയല്ലാതെ മാർഗമില്ലെന്ന് കണ്ടെത്തിയ അംബേദ്ക്കാർ ഇസ്ലാം അടക്കമുള്ള നിരവധി മതങ്ങൾ എന്താണെന്ന് സമഗ്രമായി പഠിച്ചു. ഇസ്ലാമിലും മറ്റുമതങ്ങളിലുമൊക്കെ ജാതീയതയും അന്വമത വിദ്വേഷവും കണ്ടെത്തിയിതിനാൽ അവയിലേക്കൊന്നും മാറാൻ അദ്ദേഹം തയ്യാറായില്ല. പകരം അദ്ദേഹവും അനുയായികളും കൂട്ടത്തോടെ ബുന്ധമതം സ്വീകരിക്കയായിരുന്നു. 1956 നവം 20 - 4 -ാം ലോക ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹം നടത്തിയ 'ബുദ്ധനും - കാറൽ മാക്സും 'എന്ന പ്രസംഗവും ലോക പ്രശസ്തമാണ്‌

പഠിച്ചത് സ്‌കൂളിലെ ഓരത്ത് ചാക്കു കഷ്ണത്തിൽ ഇരുന്ന്

നൂറ്റാണ്ടുകളായി മഹാരാഷ്ട്രയിൽ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹർ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയും ഭീമാബായിയുടെയും പതിന്നാലാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സത്താറയിലെ സ്‌കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്തജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുള്ളിന്മേൽ തപസ്സു പോലെയായിരുന്നു. സ്‌കൂളിലേക്കു പോകുമ്പോൾ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടുപോകണം. ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാണ് ഇരിക്കുക. ബെഞ്ചും ഡസ്‌കും സവർണസമുദായത്തിലെ കുഞ്ഞുങ്ങൾക്ക്.

അയിത്തജാതിക്കാരായ കുഞ്ഞുങ്ങളെ ഒപ്പം ഇരുത്താൻ പോലും സവർണർ അനുവദിച്ചിരുന്നില്ല- ഭീമിന്റെ ബാല്യത്തെ കുറിച്ച് പിന്നീട് ജീവചരിത്രകാരൻ ഇങ്ങനെ എഴുതി. ഒരിക്കൽ സ്‌കൂൾ വരാന്തയിൽ വച്ചിരിക്കുന്ന കലത്തിൽനിന്ന് വെള്ളം എടുത്തുകുടിക്കാൻ അംബേദ്കർ ശ്രമിച്ചു. വെള്ളമെടുക്കാൻ തുനിഞ്ഞപ്പോഴേക്കും അരുത് എന്ന ഗർജനവുമായി കാവൽക്കാരൻ ഓടിയെത്തി. എന്നിട്ടു പറഞ്ഞു..ഇത് മറ്റുള്ളവർക്കു കുടിക്കാനുള്ളതാ..നീ തൊട്ട് അശുദ്ധമാക്കിയാൽ പിന്നെ ആർക്കും കുടിക്കാൻ കഴിയില്ല. കൈക്കുമ്പിൾ നീട്ടിക്കാണിക്ക് ..ഒഴിച്ചു തരാം...കൈക്കുമ്പിൾ നീട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ കയ്യിലേക്ക് ശിപായി വെള്ളം ഒഴിച്ചു കൊടുത്തു.

ആ വെള്ളത്തിന് കയ്പുള്ളതായി ആ ബാലനു തോന്നി. പുസ്തകം പറയുന്നു. ഭീം റാവു അംബാവേഡക്കർ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് പേരിനൊപ്പം ചേർക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയിൽ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കർ എന്ന് ചേർത്തു.

എല്ലാം മാറ്റിമറിച്ചത് ആ ബ്രാഹ്മണനായ ആധ്യാപകൻ

വിദ്യാലയത്തിൽ പോകാൻ ഭീമിന് മടി തോന്നിത്തുടങ്ങിയിരുന്നു. ഉയർന്ന ജാതിക്കാരായ സഹപാഠികളുടെ ക്രൂരതകൾതന്നെയായിരുന്നു അതിനു കാരണം. ഒരു ദിവസം ഉച്ചഭക്ഷണത്തിനായി സ്‌കൂൾ വിട്ടപ്പോൾ എല്ലാവരും ഭക്ഷണപ്പൊതികളുമായി വരാന്തയിൽ നിരന്നു. അന്ന് ഭീമിന് ഉച്ചഭക്ഷണം അമ്മായി കൊടുത്തയച്ചിരുന്നു. അവൻ അതുമായി മറ്റു കുട്ടികളുടെ അടുത്തേക്കു പോയി. 'ദൂരെ പോ... ദൂരെ പോ...' അവരെല്ലാം ഭീമിനെ ആട്ടിയോടിച്ചും അവൻ അവന്റെ അദ്ധ്യാപകന്റെ അടുത്തേക്കുതന്നെ മടങ്ങി.

'അവരെല്ലാം എന്നെ ആട്ടിയോടിക്കുന്നു സാർ....., ഞാനെവിടെയിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്?' അംബേദ്കർ ആ കുരുന്നു മുഖത്തേക്കു നോക്കി. അത് വാടിത്തളർന്നിരിക്കുന്നു. 'ഭീം... ഇവിടെ വരൂ...' ഹൃദയാലുവായ അദ്ധ്യാപകൻ അവനെ ക്ഷണിച്ചു. മടിച്ചു മടിച്ചു മുന്നോട്ടുനീങ്ങിയ ഭീമിനെ അംബേദ്കർ സ്വന്തം ശരീരത്തോടു ചേർത്തുനിർത്തി. ഭീം അമ്പരന്നുപോയി. തൊട്ടുകൂടാത്തവനായ തന്നെ ഈ മഹാ ബ്രാഹ്മണൻ ആലിംഗനം ചെയ്യുന്നു! ശരീരമാകെ കോരിത്തരിക്കുന്നു! ഹൃദയത്തിൽ ഒരായിരം പൂ വിരിയുന്നു!

'നോക്കൂ... ഭീം, ഇന്നുമുതൽ നീ ഇവിടെ, എന്റെ അടുത്ത് വന്നിരുന്ന് ഭക്ഷണം കഴിച്ചോളൂ...' അന്നുമുതൽ ഭീമിന്റെ ഉച്ചഭക്ഷണം അദ്ധ്യാപകന്റെ അടുത്തിരു ന്നായി. താൻ കൊണ്ടുവരുന്ന ആഹാരത്തിൽ ഒരു പങ്ക് അദ്ദേഹം അവന് കൊടുക്കുമായിരുന്നു. അത്രത്തോളം സ്നേഹമായിരുന്നു ആ അദ്ധ്യാപകന് അവനോട്. ഒരു ജാതി ഹിന്ദുക്കൾ അവനോടു കാണിക്കുന്ന ക്രൂരതയിൽ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചു.

'ഇവന്റെ അയിത്തം മാറ്റണം... അതിനൊരു മാർഗം കണ്ടുപിടിക്കണം. ഇവന്റെ പേര് മാറ്റുകതന്നെ!' അദ്ദേഹം കരുതി. സ്‌കൂൾ രജിസ്റ്ററിൽ ഭീമിന്റെ പേർ ചേർത്തിരുന്നത് 'ഭീം അംബവാഡേക്കർ' എന്നാണ്. മറാഠികൾ തങ്ങളുടെ ജന്മസ്ഥലത്തിന്റെ പേര് സ്വന്തം പേരിനോടു ചേർക്കുക പതിവായിരുന്നു.ഭീം അംബവാഡിയിൽ ജനിച്ചതുകൊണ്ടാണ് അംബവാഡക്കർ എന്ന് രജിസ്റ്ററിൽ ചേർത്തിരുന്നത്. 'ഭീം... ഇന്നുമുതൽ നിന്റെ പേരിതാ ഞാൻ മാറ്റിയിരിക്കുന്നു എന്റെ കുടുംബപ്പേർ ഞാനിതാ നിനക്കും തരികയാണ്. ഇന്ന് മുതൽ നീ അംബവാഡേക്കർ അല്ല, അംബേദ്കറാണ്.' അവന്റെ പേര് രജിസ്റ്ററിൽ 'ഭീം അംബേദ്കർ' എന്ന് അദ്ദേഹം തിരുത്തി എഴുതി

അന്ന് അതൊരു വലിയ വിപ്ലവമായിരുന്നു. ഒരു ബ്രാഹ്മണൻ തന്റെ കുടുംബനാമം ഒരു അധഃകൃതനു കൊടുക്കുകയോ? ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളി. പക്ഷേ, അധഃകൃതനായ ശിഷ്യനെ ഉദ്ധരിക്കാൻ പ്രതിജ്ഞയെടുത്തിരുന്ന ആ അദ്ധ്യാപകൻ കുലുങ്ങിയില്ല. സ്നേഹനിധിയായ ആ ഗുരുവാണ് ഭീമിന്റെ ഉയർച്ചയിൽ ആദ്യ കാലത്ത് വലിയ താത്പര്യം പ്രദർശിപ്പിച്ചത്.

ഗോഡ്ഫാദറായി ബറോഡാ രാജാവ്

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അംബേദ്കർ. ബറോഡാ രാജാവിന്റെ സ്‌കോളർഷിപ്പോടെ 1912 ൽ അംബേദ്കർ ബി എ ബിരുദം കരസ്ഥമാക്കി. മഹർ സമുദായത്തിൽനിന്ന് ആദ്യമായി ബി എ ബിരുദം വ്യക്തിയായി അതോടെ അംബേദ്കർ. എന്നാൽ ഒരു ജോലി നേടുക അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. അയിത്തമുള്ളവന് ജോലി നൽകാൻ ആരും തയ്യാറാകാത്തതു തന്നെ കാരണം. ഒടുവിൽ തന്നെ പഠിക്കാൻ സ്‌കോളർഷിപ്പു തന്നു സഹായിച്ച ബറോഡ രാജാവിനെ അദ്ദേഹം ചെന്നു കണ്ടു.

ഹിന്ദു സമുദായം തന്നോടു കാണിക്കുന്ന അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞു. അദ്ദേഹം അംബേദ്കർക്ക് ബറോഡാ സൈന്യത്തിൽ ലെഫ്റ്റനന്റായി ജോലി നൽകി. എന്നാൽ മകന് ആ ജോലി ലഭിച്ചതിൽ അദ്ദേഹത്തിന്റെ അച്ഛൻ ഒട്ടും തൃപ്തനായിരുന്നില്ല. അടുത്തു തന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുകയും ചെയ്തു. ഇഷ്ടമില്ലാത്ത ജോലി താൻ സ്വീകരിച്ചതാവുമോ അച്ഛനു രോഗം വരാൻ കാരണമായതെന്ന് അദ്ദേഹം സംശയിച്ചു. ആ വേദനയിൽ ലെഫ്റ്റനന്റ് ജോലി രാജിവച്ചു. തുടർന്ന് ബറോഡാ രാജാവിന്റെ സഹായത്തോടെ തന്നെ കൊളംബിയ സർവകലാശാലയുടെ സ്‌കോളർഷിപ്പ് നേടി ഉപരിപഠനത്തിന് പുറപ്പെട്ടു.

അമേരിക്കയിലെ ജീവിതം പുത്തൻകാഴ്‌ച്ചപ്പാടുകൾ രൂപവത്കരിക്കാൻ അദ്ദേഹത്തെ സഹായിച്ചു. എബ്രഹാം ലിങ്കണിന്റെ ജീവിതവും ബുക്കർ ടി വാഷിങ്ണിന്റെ ജീവിതവും അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അംബേദകർ ബറോഡാ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി സ്ഥാനമേറ്റു. എന്നാൽ അദ്ദേഹത്തെ മിലിട്ടറി സെക്രട്ടറിയായി കാണുന്നതിനേക്കാൾ ഒരു നീചജാതിക്കാരനായി കാണാനായിരുന്നു ഏവർക്കും താത്പര്യം. ഇത് അംബേദ്കറെ ഏറെ വിഷമിപ്പിച്ചു.ഒടുവിൽ അദ്ദേഹം ആ ജോലി രാജിവച്ചു. സിഡൻഹോം കോളേജിൽ അദ്ധ്യാപകനായി ചേർന്നു. ഒപ്പം തന്നെ ഉപരിപഠനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. അധ:കൃതരെ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ബഹിഷ്‌കൃതഹിതകാരിണി സഭ രൂപവത്കരിച്ചത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം റെക്കോർ്ഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അംബേദ്ക്കറുടെ ജീവിതത്തിലെ പ്രധാന ഏടുകൾ ഇങ്ങനെ

1891 ഏപ്രിൽ 14- മദ്ധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ജനനം.

1896 - അമ്മ ഭീമാബായി അന്തരിച്ചു.

1900 നവംബർ - സത്താറ ഗവ: ഹെസ്‌ക്കൂളിൽ ചേർന്നു.

1904 - ബോംബെ എൽ ഫിസ്റ്റൺ ഹൈസ്‌ക്കൂളിൽ ചേർന്നു.

1906 - വിവാഹം, ഭിക്കുവലങ്കാറുടെ പുത്രി മാബായിയെ

1907 - മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു.

1908 ജനുവരി - ബോംബെ എൽ ഫിസ്റ്റൺ കോളേജിൽ ചേർന്നു.

1912 ഡിസംബർ - പുത്രൻ യശ്വന്ത് മരണമടഞ്ഞു .

1913 ജനുവരി - ബോമ്പൈ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ. ബിരുദം .

1913 ഫെബ്രു: 2 - പിതാവ് അന്തരിച്ചു.

1915 ജൂൺ 5 - കൊളംബിയാ സർവ്വകലാശാലയിൽ നിന്നും മാസ്റ്റർ ബുരുദം.

1916 മെയ് - ഡോ:ഗോൾഡൻ വൈസറുടെ നവംശശാസ്ത്ര സെമിനാറിൽ ' ഇന്ത്യയിലെ ജാതികൾ അവയുടെ യാന്ത്രികത്വം, ഉത്ഭവം, വികസനം 'എന്ന പ്രബന്ധം അവതരിപ്പിച്ചു.'ഇന്ത്യയിലെ ദേശീയ ഓഹരി വിഹിതം, ചരിത്രപരവും അപഗ്രഥനാത്മകവുമായ പഠനം' എന്ന പ്രബന്ധം തയ്യാറാക്കി പിച്ചിഡികക് ക്ക് സമർപ്പിച്ചു.ലണ്ടൻ ഗ്രേസ് ഇന്നിൽ നിയമ പഠനം .

1917 - കൊളംബിയായിൽ നിന്നും പിച്ച്ഡി

1917 ജൂലൈ - ബറോഡ മഹാരാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി .

1918 - സൗത്ത് ബോറോ കമ്മീഷൻ മുമ്പാകെ ദലിതർക്ക് പ്രത്യേക വോട്ടവകാശം വേണമെന്ന് വാദിച്ചു.

1918 നവംബർ - സിഡൻ ഹാം കോളേജിൽ പൊളിറ്റിക്കൽ ഇക്കണോമി അദ്ധ്യാപകൻ.

1920 ജനു: 31 - 'മൂകനായക് ' എന്ന മറാത്തി വാരിക ആരംഭിച്ചു.

1920 മാർച്ച് 21- ഛത്രപതി സാഹു മഹരാജ് കോൽഹാപൂരിൽ സംഘടിപ്പിച്ച ദലിത് സമ്മേളനത്തിൽ പങ്കെടുത്തു.

1920 സെപ്തം: - ലണ്ടൻ സ്‌ക്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു.ഒപ്പം ഗ്രേസ്സ് ഇന്നിൽ നിയമപഠനവും.

1921 ജൂൺ - 'ബ്രിട്ടീഷ് ഇന്ത്യയിലെ സാമ്രാജ്യത്വ സമ്പത്ത് വ്യവസ്ഥയുടെ പ്രാദേശിക വികേന്ദ്രീകരണം ' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധത്തിന് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ എംഎസ്സി ബിരുദം.

1922 - ജർമ്മനിയിലെ ബോൺ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം.

1923 മാർച്ച് - 'രൂപയുടെ പ്രശ്നം അതിന്റെ ഉൽഭവും പരിഹാരവും' എന്ന പ്രബന്ധത്തിന് ഡിഎസ്സി ബിരുദം .

1924 ജൂൺ - ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി.

1924 ജൂലൈ 20 - 'ബഹിഷ്‌കൃത ഹിതകരിണി സഭ രൂപീകരിച്ചു ' . വിദ്യാഭ്യാസം ചെയ്യുക ,സമരം ചെയ്യുക ,സംഘടിക്കുക എന്നതായിരുന്നു ലക്ഷ്യം.

1924 ജനു: 4 - ഷോലാപ്പൂരിൽ ദലിത് വിദ്യാർത്ഥികൾക്കു വേണ്ടി ഹോസ്റ്റൽ ആരംഭിച്ചു.

1926 - ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.

1927 മാർച്ച് 20 - കൊലാമ്പ ജില്ലയിലെ ചൗദാർ കുളത്തിൽ നിന്നും ദലിതർക്ക് വെള്ളം എടുക്കുന്നതിനു വേണ്ടി മഹദിൽ സത്യാഗ്രഹം ആരംഭിച്ചു.

1924 ഏപ്രിൽ 3 - 'ബഹിഷ്‌കിത ഹിതകാരിണി ' എന്ന മറാത്തി ദ്വൈവാരിക ആരംഭിച്ചു.

1927 സെപ്തം: സമാജ് സമതാ സംഘ് സ്ഥാപിച്ചു.

1927 ഡിസം. 25 - മനുസ്മൃതി അഗ്നിയിലെറിഞ്ഞു ഭസ്മീകരിച്ചു. (മഹദിൽ ചൗദാർ കുളത്തിന് സമീപം)

1928 മെയ് - ഇന്ത്യൻ സ്റ്റാറ്റിയൂറ്ററി കമ്മറ്റി (സൈമൺ കമ്മീഷൻ ) മുമ്പാകെ ബോംബെ
ലെജിസ്ലേറ്റീവ് കൗൺസിലിൽ 140 ൽ 22 സീറ്റുകൾ ദലിതർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.

1928 ജൂൺ - ബോംബെ ഗവ: ലോ. കോളേജ് പ്രിൻസിപ്പലായി .

1928 - സൈമൺ കമ്മീഷന്റെ ബോബെ പ്രസിഡൻസികമ്മറ്റിയിൽ അംഗമായി

1930 മാർച്ച് 3 - ക്ഷേത്രപ്രവേശനത്തിനു വേണ്ടി നാസിക് കൽറാം ക്ഷേത്രത്തിൽ സത്യാഗ്രഹം.

1930 നവം: 12 - ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെട്ടു.അയിത്തജാതിക്കാർക്ക് വോട്ടവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

1931 ഓഗസ്റ്റ് - രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചു.അയിത്തക്കാരുടെ പ്രശ്നം ഹിന്ദുക്കളുടെ പ്രശ്നമായതിനാൽ അത് ഹിന്ദുക്കൾ പരിഹരിച്ചു കൊള്ളുമെന്ന് ബ്രിട്ടീഷ് ഗവ:മെന്റ് അയിത്തജാതിക്കാർക്ക് വോട്ടവകാശം നൽകാൻ പാടില്ലെന്നും 'ഗാന്ധി' സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

1931 നവംബർ 13 - (അയിത്തജാതിക്കാർക്ക് പ്രത്യേക രാഷ്ട്രീയവകാശമോ സംവരണമോ അനുവദിച്ചാൽ ഞാനെന്റെ ജീവൻ കൊടുത്തും എതിർക്കുമെന്ന് ഗാന്ധി )അയിത്തജാതിക്കാരുടെ മനുഷ്യവകാശങ്ങളെ നിഷേധിക്കുക എന്നതിലപ്പുറം ഗാന്ധിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്ന് വട്ടമേശ സമ്മേളനത്തിൽ അംബേദ്ക്കർ പറഞ്ഞു.

1932 മാർച്ച് 1- ഇന്ത്യയുടെ ചുമതലയുള്ള ബ്രീട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി സാമുവൽ ഹോരേയ്ക്ക് ഗാന്ധി കത്തെഴുതി. കത്തിൽ അയിത്തജാതിക്കാരുടെ വോട്ടവകാശങ്ങളെ ബ്രിട്ടീഷ് ഗവ: മെന്റ് അംഗീകരിക്കുകയാണെങ്കിൽ മരണം വരെ താൻ നിരാഹാരം നടത്തുമെന്ന് ഗാന്ധി എഴുതി.

1932 ഓഗസ്റ്റ് 17 -കമ്യൂണൽ അവാർഡ് ഹിന്ദു മതത്തെ ശിഥിലമാക്കുമെന്നും . അതിനാൽ അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി പൂനാ യർവ്വാദാ ജയിലിൽ 'മരണ പര്യന്തസത്യാഗ്രഹം 'ആരംഭിച്ചു.

1932 സെപ്റ്റ:24- പൂനാ യർവ്വദാ ജയിലിൽ വച്ച് പകനാക്കരാറിൽ ഒപ്പുവയ്ക്കാൻ അംബേദ്ക്കർ നിർബന്ധിതനായി.ഗാന്ധിയുടെ ജാതി ഭ്രാന്തു മൂലം ആയിത്തജാതിക്കാരുടെ പ്രത്യേക രാഷ്ട്രീയ അവകാശങ്ങൾ പലതും ജാതി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ അംബേദ്ക്കർ നിർബന്ധിതനായി.

1932-34- ഇന്ത്യൻ ഭരണഘടന പരിഷ്‌ക്കരണത്തിനു വേണ്ടിയുള്ള ജോയിന്റ് പാർലമെന്ററി കമ്മറ്റിയിൽ അംഗമായി.

1935 മെയ് 26 - ഭാര്യ രമാബായി അംബേദ്ക്കർ അന്തരിച്ചു.

1935 ജൂൺ - ബോംബെ ഗവ: ലോ കോളേജ് പ്രിൻസിപ്പലായി .

1935 ഒക്: 13 - യെയോള (നാസിക്ക്) സമ്മേളനം. ഞാൻ ഹിന്ദു മതത്തിലാണ് ജനിച്ചെതെങ്കിലും ഞാനൊരിക്കലും ഹിന്ദുവായി മരിക്കുകയില്ല എന്ന് ഈ സമ്മേളനത്തിൽ വച്ച് അംബേദ്ക്കർ പ്രഖ്യാപിച്ചു.ഹിന്ദുമതം ഉപേക്ഷിക്കാൻ അനുയായികളോട് ആഹ്വാനംചെയ്യുകയും ചെയ്തു.

1935 ഡിസംബർ - ജട് - പട്-തോഡക് മണ്ഡലിന്റെ ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ക്ഷണിക്കപ്പെട്ടെങ്കിലും എഴുതി തയ്യാറാക്കിയ അദ്ധ്യക്ഷപ്രസംഗം സംഘാടകർക്ക് സ്വീകാര്യമല്ലായിരുന്നതിനാൽ സമ്മേളനം നടത്തപ്പെട്ടില്ല. പ്രസ്തുത പ്രസംഗം 'ജാതി നിർമൂലനം 'എന്ന പേരിൽ 1937-ൽ പ്രസിദ്ധികരിച്ചു.

1936 ജനു.12, 13,- ദലിതർ ഹിന്ദുമതം ഉപേക്ഷിക്കണരെന്ന് പൂനാ സമ്മേളനത്തിൽ .

1936 ജൂൺ 23 - ഇൻഡിപെൻഡന്റ് ലേബർ പാർട്ടി ( ഐഎൽപി) രൂപീകരിച്ചു.
1936 നവം 11 - ബോംബെയിൻ മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചു.

1937 ജനു' 14 - ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 അനുസരിച്ച് ആദ്യ പൊതുതിരഞ്ഞെടുപ്പ്.

1937 ഫെബ്രു: 17 - അംബേദ്ക്കർ ബോംബെ ലെജിസ്ലേറ്റീവ് അസ്ലംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 16 ( ഐൽപി) സ്ഥാനാർത്ഥികളും വിജയിച്ചു.

1937 മാർച്ച് 17 - മഹദിലെ ചൗദർ കുള സമരകേസിൽ അംബേദ്ക്കർ അനുകൂലമായി കോടതി വിധി . പൊതുകിണറുകളും കുളങ്ങളും ഉപയോഗിക്കാൻ അയിത്തജാതിക്കാരെ കോടതി അനുവദിച്ചു.

1938 ജനു 4 - ആയിത്തജാതിക്കാർക്ക് ഹരിജൻ എന്ന് നാമകരണം ചെയ്യുന്ന ബിൽ ബോംബെ അസ്ലാംബ്ലിയിൽ കോൺഗ്രസ് അവതരിപ്പിച്ചു.ഈ നാമകരണ ശ്രമത്തെ എതിർത്തു കൊണ്ട് അംബേദ്ക്കറും ഐ.എൽ.പി.അംഗങ്ങളും വാക്കൗട്ട് നടത്തി.

1938 ജനുവരി 23 - അഹമ്മദാബാദിലെ കർഷക തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തു.

1938 ഫെ: 13 - നാസിക്കിലെ മൗമദിൽ റെയിൽവേ തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്തു.

1938 സെപ്റ്റം: - തൊഴിൽ സമരം നിയമ വിരുദ്ധമാക്കുവാൻ ബോംബെ അസ്സംബ്ലിയിൽ കൊണ്ടുവന്ന ഇൻഡസ്ട്രീയൽ ഡിസ്പ്യൂട്ട് ബില്ലിനെ അംബേദ്ക്കർ എതിർത്തു.

1938 നവ .6 - വ്യവസായ തൊഴിലാളി സമരം സംഘടിപ്പിച്ചു.

1940 ജനു: 19 -അംബേദ്ക്കർ - ഗാന്ധി കൂടിക്കാഴ്ച.

1940 ഒക്: അംബേദ്ക്കർ - നെഹ്റു ആദ്യ കൂടിക്കാഴ്ച .

1940 ജൂലൈ 22- സുഭാഷ് ചന്ദ്ര ബോസ് അംബേദ്ക്കറെ ബോബെയിൽ വച്ച് സന്ദർശിച്ചു.

1941 ജൂലൈ - അംബേദ്ക്കർ പ്രതിരോധ ഉപദേശക സമിതിയിൽ അംഗം.

1942 ഏപ്രിൽ - നാഗ്പൂ നിൽ 'ഓൾ ഇന്ത്യ പട്ടികജാതി ഫെഡറേഷൻ 'രൂപീകരിച്ചു.

1942 ജൂലൈ 20- വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പർ.

1942 ഡിസം- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷൻസ് കാനഡയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യയിലെ ആയിത്തജാതിക്കാരുടെ പ്രശ്നങ്ങൾ എന്ന പ്രബന്ധം അവതരിപ്പിച്ചു.

1943 ഏപ്രിൽ - റാനാഡെ, ഗാന്ധി, ജിന്ന എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.

1944 ജൂൺ. - കോൺഗ്രസും ഗാന്ധിയും ആയിത്തജാതിക്കാരോടെന്തു ചെയ്തു എന്ന ഗ്രാന്ഥം പ്രസിദ്ധീകരിച്ചു.

1944 ജൂലൈ - പീപ്പിൾസ് എജ്യൂക്കേഷൻ സൊസൈറ്റി ബോംബയിൽ സ്ഥാപിച്ചു.

1946 മെയ് - അംബേദ്ക്കറുടെ ഭാരത് ഭൂഷൺ പ്രിന്റിങ് പ്രസ്സ് ജാതി ഹിന്ദുക്കൾ തീ വെച്ചു നശിപ്പിച്ചു.

1946 ജൂൺ 20 - സിദ്ധാർത്ഥ കോളേജ് ഓഫ് ആർട്ട് ആൻഡ് സയൻസ് ബോംബയിൽ പ്രവർത്തനമാരംഭിച്ചു.

1946 ഒക്: 13 - ഇൻഡോ - ആര്യൻ സമൂഹത്തിലെ ശൂദ്രന്മാർ എങ്ങനെ 4-ാം വർണ്ണമായി എന്ന വിഷയം പ്രതിപാദിക്കുന്ന ആരായിരുന്നു ശൂദ്രർ എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.

1946 നവം: ബ ശക്തമായ ഐക്യ ഇന്ത്യ ആഹ്വനം ചെയ്തുകൊണ്ട് കോൺസ്റ്റിറ്റിയൂ വന്റെ അസംബ്ലിയിൽ ആദ്യ പ്രസംഗം.

1947 മാർച്ച് - സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.

1947 ഏപ്രിൽ 29 - ഏതു തരത്തിലുള്ള അയിത്താചരണവും ഇല്ലാതാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 17, ഭരണഘടന അസംബ്ലി അംഗീകരിച്ചു.

1947 ഓഗസ്റ്റ് 15 - കോൺസ്റ്റിറ്റിയൂവന്റെ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമവകുപ്പ് മന്ത്രിയും തുടർന്ന് ഭരണഘടന നിർമ്മാണ സമിതി അംഗവുമായി നിയോഗിക്കപ്പെട്ടു.

1947 ഓഗസ്റ്റ് 29 - ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി.

1948 ഏപ്രിൽ 15 - രണ്ടാം വിവാഹം. ഡോ: ശാരദാ കബീറിനെ ഡൽഹിയിൽ വച്ച് വിവാഹം ചെയ്തു.
ബ്രാഹ്മണരെയല്ല ബ്രാഹ്മണിസത്തെയാണ് എതിർക്കുന്നത് എന്ന പ്രഖ്യാപനം ന്യായികരിക്കപ്പെട്ടു.

1948 ഒക്: - 'അയിത്ത ജാതിക്കാർ ' എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചു.

1948 ഒക്: 4 - കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയിൽ ഭരണഘടനയുടെ കരടു രൂപം അവതരിപ്പിച്ചു.

1948 നവം.20 - അയിത്തം നിരോധിക്കുന്ന ആർട്ടിക്കിൾ 17 ഭരണഘടനയിൽ ചേർത്തു.

1949 സെപ്റ്റം: ആഎസ്എസ് .നേതാവ് ഗോൾവാൾക്കർ അബേദ്ക്കറെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചു.

1949 നവം: 25 - 'അയിത്തജാതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത് 'എന്ന് കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയിൽ പറഞ്ഞു.

1949 നവം: 26 - ഭരണഘടന നിർമ്മാണ അസ്സംബ്ലി ഭരണസ്ഥന അംഗീകരിച്ചു.

1950 ജനു 11 - ഹിന്ദു കോഡ് ബില്ലിനെ കുറിച്ച് സിദ്ധാർത്ഥ കോളേജ് പാർലമെന്റിൽ പ്രസംഗിച്ചു.

1950 മെയ് - ബുദ്ധനും അദ്ദേഹത്തിന്റെ മതത്തിന്റെ ഭാവിയും എന്ന ലേഖനം,കൊൽക്കത്ത മഹാബോധി സൊസൈറ്റിയുടെ ജേർണലിൽ പ്രസിദ്ധീകരിച്ചു.ഹിന്ദു വനിതയുടെ ഉയർച്ചയും തകർച്ചയും എന്ന വിഷയത്തെക്ക കുറിച്ച് യംഗ് മെൻസ് ബുദ്ധിസ് അസോസ്സിയേഷന്റെ സമ്മേളനത്തിൽ പ്രസംഗിച്ചു.ബുദ്ധിസത്തിന്റെ ഗുണങ്ങൾ എന്ന വിഷയത്തിൽ ബുദ്ധ ജയന്തിയോടനു ബന്ധിച്ച് പ്രസംഗിച്ചു.

1950 ഡിസം. - കൊളംബോ ലോക ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്തു.

1951 ഫെബ്രു.5 - ഹിന്ദു കോഡുബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.

1951 ഏപ്രിൽ 15 - ഡൽഹിയിൽ ഡോ: അംബേദ്ക്കർ ഭവന് അംബേദ്ക്കർ തറക്കല്ലിട്ടു.

1951 ജൂലൈ - ഭാരതീയ ബുദ്ധ ജനസംഘം സ്ഥാപിച്ചു.

1951 സെപ്റ്റം: 9 - അംബദ്ക്കർ നെഹൃ മന്ത്രിസഭായിൽ നിന്ന് രാജി സമർപ്പിച്ചു.

1951 ഒക്: 11 - രാജി സ്വീകരിക്കപ്പെട്ടു.

1952 ജനു. - ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

1952 മാർച്ച് - രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1952 ജൂൺ 15 - കൊളംബിയാ യൂണിവേഴ്സിറ്റി
ഘ. ഘ .ഉ. ബിരുദം നൽകി ആദരിച്ചു.

1953 ജനു 12 - ഉസ്മാനിയ യൂണിവേഴ്സിറ്റി
ഘ .ഘ .ഉ .ബിരുദം നൽകി

1953 ഏപ്രിൽ - ലോകസഭയിലേയ്ക്ക് തിരഞ്ഞെടുപ്പിൽ മൽസരിച്ച് വീണ്ടും പരാജയപ്പെട്ടു.

1953 മെയ് - സിദ്ധാർത്ഥ കോളേജ് ഓഫ് കോമേഴ്സ് ആൻഡ് ഇക്കണോമിക്സ് പ്രവർത്തനം ആരംഭിച്ചു.

1954 ജൂൺ - ഡോ: അംബേദ്ക്കർക്ക് ബാംഗ്ലരിലെ നിർദ്ദിഷ്ട ബുദ്ധ സെമിനാരിക്കു വേണ്ടി 5 ഏക്കർ സ്ഥലം മൈസൂർ മഹാരാജാവ് സംഭാവന ചെയ്തു.

1955 മെയ് - ഭാരതീയ ബുദ്ധ മഹാസഭ രൂപീകരിച്ചു.

1956 ജൂൺ - ബോംബെ സിദ്ധാർത്ഥ കോളേജ് തുറന്നു.

1956 ഒക്: 14 - നാഗ്പ്പൂർ ദീക്ഷാ ദൂമിയിൽ വച്ച് അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ചു.
പട്ടികജാതി ഫെഡറേഷൻ പിരിച്ചുവിടുകയുംറിപ്പബ്ലിക്കൻ പാർട്ടി രൂപീകരിക്കുകയും ചെയ്തു.

1956 നവം 20 - 4 -ാം ലോക ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്ത് പ്രസിദ്ധമായ 'ബുദ്ധനും - കാറൽ മാക്സും 'എന്ന പ്രസംഗം നടത്തി
.
1956 ഡിസംബർ 6 അന്തരിച്ചു

(വിവരങ്ങൾക്ക്‌കടപ്പാട്‌:ദ ഗ്രേറ്റ് മാൻ- കാഞ്ച ഐലയ്യ, അരുന്ധതി റോയ്, സി രവിചന്ദ്രൻ എന്നിവരുടെ പ്രഭാഷണങ്ങൾ. ഡോ അഗസ്റ്റസ് മോറിസ്, ചരിത്രാന്വേഷികൾഫേസ്‌ബുക്ക് ഗ്രൂപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP