Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് ഭീതിക്കിടയിൽ ട്രോമാകെയർ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ മറ്റൊരു ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു; സംഭവം മലപ്പുറം താനൂരിൽ ക്രസന്റ് ബേക്കറിക്ക് മുന്നിൽ; അടച്ചുപൂട്ടൽ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങളെ കുറിച്ച് വിവരം നൽകിയതിന്റെ പക എന്ന് സംശയം

കോവിഡ് ഭീതിക്കിടയിൽ ട്രോമാകെയർ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ മറ്റൊരു ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ  കത്തിച്ചു; സംഭവം മലപ്പുറം താനൂരിൽ ക്രസന്റ് ബേക്കറിക്ക് മുന്നിൽ; അടച്ചുപൂട്ടൽ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങളെ കുറിച്ച് വിവരം നൽകിയതിന്റെ പക എന്ന് സംശയം

ജംഷാദ് മലപ്പുറം

മലപ്പുറം: ജനംകോവിഡ് ഭീതിയിൽ കഴിയുന്നതിനിടയിൽ ട്രോമാകെയർ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ മറ്റൊരുട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവം മലപ്പുറം താനൂരിൽ. താനൂർ തീരദേശത്താണ് വീണ്ടും അക്രമം നടന്നത്. ട്രോമാകെയർ പ്രവർത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ കത്തിച്ചു. ത്വാഹാബീച്ച് സ്വദേശി എറമുള്ളാൻ പുരക്കൽ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടിന് ശേഷമാണ് സംഭവം. താഹാബീച്ചിൽ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ബേക്കറിക്കു മുന്നിലാണ് ഓട്ടോ നിർത്തിയിട്ടിരുന്നത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോന്നതായിരുന്നു. തുടർച്ചയായി ഹോണടിക്കുന്ന ശബ്ദം കേട്ട് കടയുടെ സമീപത്തെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയിൽ നിന്ന് തീ പടർന്ന് കടയുടെ നെയിംബോർഡും നശിച്ചു.

ദിവസങ്ങൾക്കു മുമ്പ് ട്രോമാകെയർ പ്രവർത്തകനായ ത്വാഹാ ബീച്ച് സ്വദേശി ജാബിറിനെ യൂത്ത് ലീഗ് പ്രവർത്തകൻ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നു സംശയിക്കപ്പെടുന്നു. മൂന്നു മാസം മുമ്പ് മറ്റൊരാളിൽ നിന്ന് വാങ്ങിയതാണ് ഓട്ടോയെന്ന് ഹാരിസ് പറഞ്ഞു. അടച്ചുപൂട്ടൽ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പൊലീസ് പിടികൂടുന്നത് ട്രോമാകെയർ വളണ്ടിയർമാർ നിർദ്ദേശം നൽകിയതിന് അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ആക്രമണം എന്നാണ് ഹാരിസിന്റെയും അഭിപ്രായം.

ട്രോമാകെയർ പ്രവർത്തകർക്ക് ഭീഷണി നിലനിൽക്കുന്നതിനാൽ ഓട്ടോ കത്തിച്ചതാവാനുള്ള സാദ്ധ്യത ഏറെയാണെന്നും ഹാരിസിന് രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും താനൂർ സി ഐ പി പ്രമോദ് പറഞ്ഞു. സാമൂഹിക വിരുദ്ധർക്കെതിരെ നടപടികൾ ശക്തമാക്കിയതായും സി ഐ അറിയിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

തീർത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് ലോക് ഡൗൺ കാലത്തും അക്രമം വിതയ്ക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സംഭവസ്ഥലം സന്ദർശിച്ച വി അബ്ദുറഹ്മാൻ എംഎൽഎ ആവശ്യപ്പെട്ടു. ജന സേവന രംഗത്ത് പൊലീസിനെയും, ഫയർഫോഴ്സിനെയുെമെല്ലാം ഏറെ സഹായിക്കുന്ന സന്നദ്ധ സേനാംഗങ്ങളെ ആക്രമിക്കുന്നതിലൂടെ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനു നേതൃത്വം നൽകുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും വി അബ്ദുറഹ്മാൻ എംഎൽഎ പറഞ്ഞു.

താനൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ട്രോമാകെയർ വളണ്ടിയറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത് കഴിഞ്ഞ ദിവസമാണ്. പുലർച്ചെ മന്നരയോടെ ബൈക്കിൽ പോവുകയായിരുന്ന ജാബിറിനെ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം വെട്ടുകയായിരുന്നുവെന്നാണു പൊലീസിന് നൽകി മൊഴി. താനൂർ പണ്ടാരകടപ്പുറം സ്വദേശി പൗറുകടവത്ത് ജാബിറി(27)നെയാണ് ആക്രമിച്ചത്. സംഭവത്തിനുപിന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ചീമ്പാളിന്റെ പുരക്കൽ യൂസഫാണെന്നും ജാബിർ മൊഴി നൽകിയിരുന്നു. മലപ്പുറത്ത് ലോക് ഡൗനും നിരോധനാജ്ഞയും പ്രഖ്യാപിച്ചതിനെ തുടർന്ന് താനൂർ നഗരത്തിൽ ട്രോമാകെയർ വളണ്ടിയർമാർ പൊലീസുമായി സഹകരിച്ച് സജീവമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

ഇതിനിടെ പുലർച്ചെ മൂന്നരയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ താനൂർ കെപിസിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുൻ വശത്തു വച്ചാണ് സംഭവം അക്രമണമുണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന ജാബിറിനെ കണ്ടയുടൻ മുഖംമൂടിയണിഞ്ഞെത്തിയ അഞ്ചംഗ സംഘം കൈക്കോട്ട് ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് പരാതി. കാലിന് ഗുരുതര പരിക്കേറ്റ് വീണ ജാബിർ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അക്രമികൾ തലയ്ക്ക് അടിച്ചു. ഇതോടെ ഹെൽമെറ്റ് തകർന്നു. ഇതിനിടയിൽ മുഖംമൂടി അഴിഞ്ഞതോടെ പ്രതിയെ വ്യക്തമായതായി ജാബിർ പറയുന്നു. ജാബിറിന്റെ നിലവിളി സമീപത്തെ വീട്ടുകാർ എഴുന്നേറ്റതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ജാബിർ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് താനൂർ എസ്‌ഐ നവീൻ ഷാജ് സംഭവസ്ഥലത്തെത്തി. നഗരത്തിൽ ഉണ്ടായിരുന്ന ട്രോമാകെയർ വളണ്ടിയർമാരായ കെപി ജയ്സൽ, കെ ബഷീർ, സലാം അഞ്ചുടി എന്നിവർ ചേർന്ന് ജാബിറിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയ്ക്കും, ഇടതു കാലിനും ഗുരുതര പരിക്കേറ്റു.

പ്രതിയും സംഘവും ഇരിക്കാറുള്ള താൽക്കാലിക ഷെഡ് കഴിഞ്ഞദിവസം പൊലീസ് ഇടപെട്ട് പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നിൽ ജാബിർ ആണെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്ന് ജാബിർ പറഞ്ഞു. ജാബിറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP