Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണക്കാലത്ത് വീണ്ടും ഓഫറുമായി മോദി സർക്കാർ; സർവ്വീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ ചതി മണത്ത് കണ്ണൻ ഗോപിനാഥനും; രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാർഥമല്ലെന്ന് പുതുപ്പള്ളിക്കാരൻ; പ്രതികൂല ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാറാണെന്നും എന്നാലിനി ഐ എ എസ് ഉദ്യോഗസ്ഥൻ ആയി ഇല്ല എന്നും മറുപടി നൽകി മലയാളി; കണ്ണൻ ഗോപിനാഥൻ വീണ്ടും ചർച്ചകളിൽ

കൊറോണക്കാലത്ത് വീണ്ടും ഓഫറുമായി മോദി സർക്കാർ; സർവ്വീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ ചതി മണത്ത് കണ്ണൻ ഗോപിനാഥനും; രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാർഥമല്ലെന്ന് പുതുപ്പള്ളിക്കാരൻ; പ്രതികൂല ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാറാണെന്നും എന്നാലിനി ഐ എ എസ് ഉദ്യോഗസ്ഥൻ ആയി ഇല്ല എന്നും മറുപടി നൽകി മലയാളി; കണ്ണൻ ഗോപിനാഥൻ വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്ത് സർവീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നിർദ്ദേശം നിരസിച്ച് ഐഎഎസുകാരനായ കണ്ണൻ ഗോപിനാഥൻ. രാജ്യത്തുകൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദ്ദേശം നൽകിയത്. എന്നാൽ തിരികെ സർവീസിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന മറുപടിയാണ് നൽകിയത്. കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് ഇപ്പോൾ തിരിച്ചുവിളിച്ചതെന്നും സർക്കാറിന്റെ പ്രതികാര ബുദ്ധിയാണ് ഇതിന് പിന്നിലെന്നും കണ്ണൻ പറഞ്ഞു.

തിരിച്ചിനി ഐഎഎസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് കണ്ണൻ ഗോപിനാഥ്. രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. പ്രതികൂല ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാറാണെന്നും എന്നാലിനി ഐ എ എസ് ഉദ്യോഗസ്ഥൻ ആയി ഇല്ല എന്നുമാണ് നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് കണ്ണൻ ഗോപിനാഥന്റെ മറുപടി എന്നാണ് വിവരം

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സിൽ നിന്ന് രാജിവെച്ചത്. ഓഗസ്റ്റിൽ ജോലി ചെയ്ത ദിവസത്തെയും മറ്റും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാർഥമല്ലെന്നാണ് കണ്ണന് ഗോപിനാഥൻ കരുതുന്നത്. തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു. കൂടുതൽ പീഡിപ്പിക്കാനാണ് തന്നെ സർവ്വീസിലേക്ക് തിരിച്ചു വിളിക്കുന്നതെന്നാണ് കണ്ണൻ ഗോപിനാഥന്റെ വിലയിരുത്തൽ. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട സമരത്തിലും കണ്ണൻ പങ്കെടുത്തിരുന്നു. അന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗർ ഹവേലിയിലെ കളക്ടറുമായിരുന്നു.

കാശ്മീർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ് രാജിവെച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ജോലിയിൽ തുടരാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീർ വിഷയത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്നു കാട്ടി കഴിഞ്ഞ വർഷം ഓഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നൽകിയത്.

കേന്ദ്രഭരണപ്രദേശങ്ങളായ ദാമൻ ദിയു, ദാദ്രനദർ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത -ഊർജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണൻ രാജിവെച്ചത്. കണ്ണൻ ഗോപിനാഥന്റെ രാജിയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. രാജി സ്വീകരിക്കാത്ത ജാമൻ ദിയു ഭരണകൂടം വസതയിൽ നോട്ടീസും പതിച്ചിരുന്നു. 20 ദിവസമായി കശ്മീരിലെ ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാർ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികൾക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവിൽ സർവീസ് തടസ്സമാകുന്നു എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണൻ ഗോപിനാഥൻ രാജിക്കത്തിൽ കുറിച്ചിരുന്നത്.

അധികാരത്തിലിരുന്ന വേളയിൽ രാഷ്ട്രീയപ്രഭുക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങാൻ തയ്യാറുള്ള വ്യക്തിയല്ല, താനെന്ന് പലതവണ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. 'എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവർക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാൻ സർവ്വീസിൽ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.' രാജിക്കത്ത് സമർപ്പിച്ച ശേഷം കണ്ണൻ പറഞ്ഞത് ഇങ്ങനെയാണ്. കലക്ടറായാണ് കണ്ണൻ രണ്ടുവർഷം മുൻപ് ദാദ്രനാഗർ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ ഘോഡാഭായി പട്ടേൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് റിട്ടേണിങ് ഓഫിസർ കൂടിയായിരുന്ന കണ്ണന് പട്ടേൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തനിക്കു സമ്മർദമുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. തുടർന്ന് നോട്ടിസ് പിൻവലിക്കണമെന്നു പട്ടേലിനോട് കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം കലക്ടർ സ്ഥാനത്തു നിന്ന് കണ്ണനെ മാറ്റി. 2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷൻ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണൻ പ്രവർത്തനത്തിനെത്തിയത്. ഒടുവിൽ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷൻ സെന്ററിൽ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദർശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ വ്യക്തി കൂടിയാണ് കണ്ണൻ ഗോപിനാഥൻ. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. മിസോറാമിൽ ഇദ്ദേഹം കളക്ടറായിരുന്ന വേളയിൽ കായിക മേഖലയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ പ്രളയകാലത്ത് കേരളത്തിൽ ചുമടെടുത്ത സംഭവത്തിൽ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. ഔദ്യോഗിക പദവിയും ചട്ടങ്ങളും സ്വതന്ത്രമായി അഭിപ്രായം പറയുന്നതിന് തടസമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP