Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയന് മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള കുന്നായ്മ തുടങ്ങിയിട്ട് നാളുകൾ ഏറെയായി; മാർക്സിസ്റ്റ് കോട്ടയിൽ നിന്നും തുടർച്ചയായി ജയിച്ച് വരുന്ന മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയെന്നും പ്രതിപക്ഷ നേതാവ്; പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷന്റെ ആരോപണം സത്യമെന്നും പിണറായി പ്രകടിപ്പിക്കുന്നത് അസഹിഷ്ണുതയെന്നും രമേശ് ചെന്നിത്തല

പിണറായി വിജയന് മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള കുന്നായ്മ തുടങ്ങിയിട്ട് നാളുകൾ ഏറെയായി; മാർക്സിസ്റ്റ് കോട്ടയിൽ നിന്നും തുടർച്ചയായി ജയിച്ച് വരുന്ന മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയെന്നും പ്രതിപക്ഷ നേതാവ്; പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷന്റെ ആരോപണം സത്യമെന്നും പിണറായി പ്രകടിപ്പിക്കുന്നത് അസഹിഷ്ണുതയെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള കുന്നായ്മ തുടങ്ങിയിട്ട് കുറേക്കാലമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് കോട്ടയിൽ നിന്നും തുടർച്ചയായി ജയിച്ചു വരുന്നയാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ന് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. പ്രവാസികളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത് ശരിയായ ആരോപണമാണ് എന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .

സാലറി ചലഞ്ചിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാൽ ജീവനക്കാർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡ് വരും മുൻപേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകർന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്മെന്റിലെ പാളിച്ച കൊവിഡിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. സമൂഹഅടുക്കളയിലും സന്നദ്ധസേനയും രാഷ്ട്രീയം പ്രകടമാണെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയിൽപ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയ്യതത്. നിലവിലെ അന്തരീക്ഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണം. അതു കൊണ്ടാണ് വസ്തുനിഷ്ഠമായ ചില കാര്യങ്ങൾ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും താനും കൂടി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പലവട്ടം ചോദിച്ചിട്ടും സർക്കാരുമായി ബന്ധപ്പെട്ട പലവിവാദവിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. കേരളത്തിൽ പൊതുവിൽ നിലനിൽക്കുന്ന ഐക്യത്തിന്റേതായ അന്തരീക്ഷം ഇനിയും തുടരട്ടെ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാരിന് അതിന് താത്പര്യമുണ്ടെങ്കിൽ ഞങ്ങളും അതിനു തയ്യാറാണ്.

സാലറി ചലഞ്ചിന് ഞങ്ങൾ എതിരല്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതിനോട് സഹകരിക്കുന്നുണ്ട്. എന്നാൽ നിർബന്ധമായി സാലറി ചല‍ഞ്ച് നടപ്പാക്കരുത് എന്നാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ ഇതിനോട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജസ്ഥാനിൽ സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇന്നലെ രാജസ്ഥാൻ ആരോ​ഗ്യമന്ത്രിയുമായി താൻ സംസാരിച്ചു എന്നും ചെന്നിത്തല വ്യക്തമാക്കി. രാജസ്ഥാനിലെ ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ സാലറി 60-50 ശതമാനം ഡെഫർ ചെയ്തു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടേയും ​ഗ്രൂപ്പ് എ ജീവനക്കാരുടെ അൻപത് ശതമാനം സാലറി ഡെഫർ ചെയ്യുകയാണ് ചെയ്തത്. തമിഴ്‌നാട് സർക്കാർ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവ് എന്റെ പക്കലുണ്ട്. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും അവിടെ അവരുടെ ഒരു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസനിധിയിലേക്ക് വാങ്ങിയത്. കേന്ദ്രസർക്കാരും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് വാങ്ങി.

കഴിഞ്ഞ പ്രളയത്തിൽ നടപ്പാക്കിയ സാലറി ചലഞ്ചിൽ ​ഗഡുക്കളായി ശമ്പളം വിട്ടു കൊടുത്തവർ ഈ മാസത്തോടെയാണ് അതു പൂർത്തിയാക്കുന്നത്. അപ്പോഴാണ് പുതിയ ചലഞ്ച് വരുന്നത്. പ്രളയഫണ്ടിൽ സിപിഎമ്മുക്കാർ നടത്തിയ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇനി കൊവിഡ് ഫണ്ടും തട്ടിക്കാനുള്ള പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി കാലത്താണോ ​ഗതാ​ഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അഞ്ച് ലക്ഷം രൂപ ചെലവാക്കി ശുചീകരിക്കേണ്ടത്. കൊവിഡ് വന്നതിനാലാണോ കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത് എന്നും ചെന്നിത്തല ചോദിച്ചു. കെടുകാര്യസ്ഥത, ധൂർത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് ഇവിടെ സാമ്പത്തികസ്ഥിതി മോശമാകാൻ കാരണം. അതിഭീകര പ്രതിസന്ധിയിലാണ് നേരത്തെ മുതൽ ട്രഷറി. ഇതൊക്കെ പ്രതിപക്ഷത്തിന്റെ കുറ്റമാണോ ? ആരോഗ്യ ചെലവ്ക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്നും എടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ കേരളത്തിലെ എംപിമാർ ശക്തമായി പ്രതിരോധം തീർക്കും. കൊവിഡ് വ്യാപനഭീതി സംസ്ഥാനത്തും രാജ്യത്തും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം മാറ്റി വച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണ്. ഇന്നലെ എല്ലാ ഡിസിസികളുമായി കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും താനും ചേർന്ന് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഡിസിസികൾ നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ തുടർച്ച സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ എംകെ മുനീർ കൺവീനറായ ഒരു കമ്മിറ്റി യുഡിഎഫ് രൂപീകരിച്ചു. മുൻചീഫ് സെക്രട്ടറി കെഎം ചന്ദ്രശേഖർ അ‌ക്കം വിവിധ സാമൂഹിക മേഖലകളിലെ പ്രമുഖർ ഈ സമിതിയിലുണ്ടായിരുന്നു. ഇവർ നട‌ത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുൻപ്രധാനമന്ത്രി മന്മോഹൻസിം​ഗ്, കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവർക്ക് നൽകുമെന്നും ചെന്നിത്തല അറിയിച്ചു. .

പത്ത് മാനദണ്ഡങ്ങൾ ഉപയോ​ഗിച്ച് സംസ്ഥാനത്തെ ജില്ലകളെ നാലായി തിരിക്കും. ലോ റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക്, വെരി ഹൈ റിസ്ക് എന്നിങ്ങനെ ജില്ലകളെ വേർതിരിച്ച ശേഷം ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരിശോധന വ്യാപകമാകണം. റാപ്പിഡ് ടെസ്റ്റ്, റാൻഡം ടെസ്റ്റ് എന്നിവ വ്യാപകമാകണം എന്ന് സമിതി ശുപാർശ ചെയ്യുന്നു. മെയ് 15-ന് ശേഷം മാത്രം അന്താരാഷട്ര സർവ്വീസുകൾ ആരംഭിക്കുക. എന്നാൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വേണമെങ്കിൽ പ്രത്യേക വിമാനം സർവ്വീസ് നടത്താം. ഇങ്ങനെ മടങ്ങിയെത്തുന്നവരെ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ വിടണം.

കൊവിഡ് പ്രതിരോധത്തിനും ​ഗവേഷണത്തിനും വലിയ പ്രാധാന്യം കൊടുക്കുകയും ഇതിനായി പ്രത്യേകഫണ്ടിം​ഗ് നടപ്പാക്കുകയും വേണം. എല്ലാ ആഴ്ചയും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തണം. തുടങ്ങിയവയാണ് യുഡിഎഫ് നിയോ​ഗിച്ച വിദ​ഗ്ദ്ദ സമിതിയുടെ പ്രധാന ശുപാർശകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP