Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യെച്ചൂരിയുടെ പോക്കറ്റിൽ തിരുകിയത് സ്വാർത്ഥത നിറയുന്ന കത്ത്; ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാന്റെ കസേരയിൽ ഇരുന്ന് നൽകിയത് അഞ്ച് റിപ്പോർട്ടുകൾ; ഒന്നും വായിച്ചു നോക്കുകയോ നടപ്പാക്കുകയോ ചെയ്യാതെ പ്രതികാരം തീർത്ത് സർക്കാരും; ഇതുവരെ ഒഴുക്കിയത് 7.13 കോടി രൂപയും; മരിക്കുന്നതുവരെ പൊതു ഖജനാവിൽനിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും വിഎസിനെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; കാബിനറ്റ് പദവി വി എസ് ഒഴിയുമോ?

പിണറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യെച്ചൂരിയുടെ പോക്കറ്റിൽ തിരുകിയത് സ്വാർത്ഥത നിറയുന്ന കത്ത്; ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാന്റെ കസേരയിൽ ഇരുന്ന് നൽകിയത് അഞ്ച് റിപ്പോർട്ടുകൾ; ഒന്നും വായിച്ചു നോക്കുകയോ നടപ്പാക്കുകയോ ചെയ്യാതെ പ്രതികാരം തീർത്ത് സർക്കാരും; ഇതുവരെ ഒഴുക്കിയത് 7.13 കോടി രൂപയും; മരിക്കുന്നതുവരെ പൊതു ഖജനാവിൽനിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും വിഎസിനെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; കാബിനറ്റ് പദവി വി എസ് ഒഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് ധൂർത്തില്ലാതെ ധനവിനിയോഗം നടത്തണമെന്ന് ആഹ്വാനം ചെയ്ത വി എസ്.അച്യുതാനന്ദൻ തീർത്തും വെട്ടിൽ. മരിക്കുന്നതുവരെ പൊതുഖജനാവിൽനിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും സ്ഥാനം ഒഴിഞ്ഞ് കമ്മീഷൻ ഇല്ലാതാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം. സാറിന്റെ ഭരണ പരിഷ്‌കാര കമ്മീഷൻ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,-ഇതാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരവും. കാബിനറ്റ് പദവി വി എസ് ഒഴിയുമെന്നും സൂചകളുണ്ട്.

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് അച്യുതാനന്ദന്റെ കൈയിൽ കണ്ട കുറിപ്പിനു് വിശദീകരണവുമായി സീതാറാം യച്ചൂരി എത്തിയത് വലിയ ചർച്ചയായിരുന്നു. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി എസ് തനിക്ക് കൈമാറുകയായിരുന്നെു യച്ചൂരി പറഞ്ഞിരുന്നു. കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എൽഡിഎഫ് ചെയർമാൻ ആയി നിയമിക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നൽകുക എന്നീ ആവശ്യങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. പേഴ്സണൽ സ്റ്റാഫ് നൽകിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യച്ചൂരി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഭരണ പരിഷ്‌കാര കമ്മീഷൻ രൂപീകരിച്ചതും അച്യുതാനന്ദനെ ചെയർമാനാക്കിയതും. അന്ന് കേരളം മനസ്സിൽ കണ്ടെതെല്ലാം സംഭവിച്ചു. വിഎസിന് പദവിയും ശമ്പളവും ജീവനക്കാരേയും നൽകാനുള്ള വെറും പദവി മാത്രമായി അത് മാറി. ഖജനാവിനെ മുടുപ്പിക്കുന്ന വെള്ളാന.

വി എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ കഴിഞ്ഞ ഡിസംബർ വരെയുള്ള ചെലവ് 7.13 കോടി രൂപയാണ്. 5 റിപ്പോർട്ടുകളാണ് കമ്മിഷൻ ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. പി.ടി.തോമസിന്റെ ചോദ്യത്തിന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പങ്കുവച്ച ചെലവ് വിവരമാണിത്. എന്നാൽ വി എസ് സമർപ്പിച്ച ശുപാർശയൊന്നും നടപ്പാക്കിയതുമില്ല. അതായത് പണം ചെലവാക്കാൻ മാത്രമായി ഒരു കമ്മീഷൻ. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കൊറോണയിൽ വി എസ് ഇട്ട പോസ്റ്റ് ചർച്ച തുടങ്ങാൻ അവസരമാകുകയും ചെയ്തു. വിഎസിന്റെ ഫേസ്‌ബുക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: 'രാജ്യത്ത് ഉൽപാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളർച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലം കൂടി സാമ്പത്തിക കുഴപ്പം തുടരുക തന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിത്.'

ആ വരികളിൽ പിടിച്ചാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ ചെലവുകളിലെ ചർച്ച. ഇതിനോട് വി എസ് പ്രതികരിക്കുന്നുമില്ല. സൈബർ സഖാക്കൾ പോലും കൃത്യമായ അകലം പാലിക്കുന്നു. ഏത് സർക്കാരു വന്നാലും ഇമ്മാതിരി കൊറെ തീറ്റപ്പണ്ടാരങ്ങൾക്ക് തീറ്റ കൊടുത്തേ മതിയാവു. പൊതുജീവിത രംഗത്ത് ചാക്ക് കണക്കിന് ആദർശങ്ങൾ വാരി വിതറിയ നേതാവാണ് വി എസ് അച്ചുതാനന്ദൻ. അങ്ങേരെയും കുടുംബത്തേയും ക്യാബിനറ്റ് ചെലവിൽ പോറ്റേണ്ട ഗതികേടാണ് നാം പേറുന്നത്. നിയമസഭാ സാമാജികനെന്ന. നിലയിൽ ധാരാളം സൗകര്യങ്ങൾ ഉണ്ടെന്നിരി ക്കെയാണ് പുതിയ പദവിക്കു വേണ്ടി ആക്രാന്തം കാണിച്ചത്. പരിഷ്‌കാരി കമ്മീഷൻ നാല് റിപ്പോർട്ട് കൊടുത്തത് പിണറായി തട്ടിൻ പുറത്ത് ഉണക്കാൻ വെച്ചിരിക്കയാണ് - റിപ്പോർട്ട് പൊതിഞ്ഞുവെച്ച കടലാസു പോലും തമ്പുരാൻ പൊളിച്ചു നോക്കിയിട്ടില്ല - പിന്നെന്തിനാണ് ഈ പരിഷ്‌കാരിക്ക് വേണ്ടി ഇങ്ങനെ കാശ് മൊടക്കുന്നത്. ? മാനാഭിമാനമുണ്ടെങ്കിൽ വി എസ് അച്ചുതാനന്ദൻ ഈ സ്ഥാനം വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോകണം.-ഇതാണ് മാധ്യമ പ്രവർത്തകനായ റോയ് മാത്യു ഫെയ്‌സ് ബുക്കിൽ ഇട്ട പോസ്റ്റ്.

ഇങ്ങനെ കാശ് ധൂർത്തടിച്ചത് കെ. കരുണാകരനോ മറ്റ് വല്ലോരുമായിരുന്നെങ്കിൽ സി പി എം അവരുടെ പുലകുളി അടിയന്തരം നടത്തുമായിരുന്നു. തോറ്റ എം പി, ഹൈക്കോടതിയിലെ വേലപ്പൻചേട്ടൻ, ഏഴെട്ട് ഉപദേശിമാർ തുടങ്ങി എത്രയോ ഭുത ഗണങ്ങൾക്കാണ് ഇപ്പോ ചെല്ലും ചെലവും കൊടുക്കുന്നത്- നാളെ വേറൊരു സർക്കാർ വരുമ്പോൾ അവമ്മാര് ഇമ്മാതിരി വളയമില്ലാ ചാട്ടങ്ങൾ നടത്തിയാൽ ചോദിക്കാൻ പോലും ആർക്കും ധൈര്യമുണ്ടാവില്ലെന്നും റോയി മാത്യു ചർച്ചയാക്കുന്നു. ചോദിക്കാനും പറയാനും ആളില്ലെൽ ഇതുപോലെ മൂട്ടകൾ ഇനിയും ഉണ്ടാകും... എന്ന കമന്റും ശ്രദ്ധേയമാണ്. അങ്ങനെ വിഎസിന്റെ പദവിയിൽ സോഷ്യൽ മീഡിയ ചർച്ച തുടരുകയാണ്.

കൊറോണയിലെ വി എസ് അച്യുതാനന്ദന്റെ പുതിയ പോസ്റ്റിലുള്ളത് പിണറായി സർക്കാരിനുള്ള കുത്താണെന്ന ചർച്ചയും സജീവമാണ്. വസുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകൾ, സാമൂഹ്യ സുരക്ഷാ നടപടികൾക്കാവശ്യമായ വിഭവങ്ങൾ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിതെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വിഎസിന്റെ പോസ്റ്റ്. ധൂർത്തും സുതാര്യതയും ഇതിലേക്ക് മനപ്പൂർവ്വം കൊണ്ടു വന്നതാണെന്ന ചർച്ചയാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ ധൂർത്തിന് തെളിവായ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വിഎസിന് രാജിവച്ചുകൂടേ എന്ന മറു ചോദ്യവും സജീവമാക്കിയാണ് കാര്യങ്ങൾ പിണറായി അനുകൂലികൾ നിയന്ത്രണത്തിലാക്കിയത്.

കൊറോണ വൈറസിന്റെ ആക്രമണത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേൽക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണെന്ന പുകഴ്‌ത്താണ് പോസ്റ്റിന്റെ തുടക്കത്തിൽ വി എസ് നിറയ്ക്കുന്നത്. ഇതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തെ കുറിച്ചു പറയുന്നുമുണ്ട്. ചർച്ചയാക്കുന്നത് ഐക്യവും കൂട്ടായ്മയും. എന്നിട്ടും ഇതിനിടെയിൽ ഉപദേശ രൂപേണ ധൂർത്തും സുതാര്യതയും കടന്നു വന്നത് ബോധപൂർവ്വമാണെന്ന വാദമാണ് കടുത്ത സൈബർ സഖാക്കൾ ഉയർത്തുന്നത്. പിണറായിയെ വി എസ് ട്രോളിയതാണെന്ന് പ്രതിപക്ഷവും വിലയിരുത്തുന്നു.

നേതാവിനെ മൂലക്കിരുത്തുവാൻ വേണ്ടി മാത്രം ഭരണ പരിഷ്‌ക്കാര കമ്മീഷൻ എന്ന പദവി നൽകി കോടികൾ ധൂർത്തടിക്കുന്നതും ഈ സർക്കാർ ....തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭമാണ്. സാറിന്റെ ഓഫീസ് പിരിച്ചു വിട്ട് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കുമോ-ഇതാണ് വിഎസിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിലൊന്ന്. കേരളത്തിന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷൻ ചെയർമാനും ചോര ചെങ്കൊടിയുടെ വിപ്ലവ മുത്തുമായ കേരള ജനതയുടെ കാവലാൾ പുന്നപ്ര വയലാറിന്റെ സമരനായകൻ സഖാവ് 'വി.എന്റെ ഈ പോസ്റ്റിൽ കുറെ കൂലി എഴുത്തുകാരെ കണ്ടു ആ കൂലി എഴുത്തുകാർ ഒന്ന് ഓർത്താൽ നല്ലതാണ് ,,, ഞങ്ങൾ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സഖാക്കളും പ്രവർത്തകരും ഒന്ന് ശബ്ദമുയർത്തിയാൽ മതി പിന്നെ ഒരു കൂലി എഴുത്തുകാരനും ഇവിടെ കാണില്ല സൂക്ഷിക്കുക ' നമ്മുടെ മുഴുവൻ സഖാക്കളും പ്രതികരിക്കുക പ്രതിഷേതിക്കുക... സഖാക്കളെ മുന്നോട്ട് വിപ്ലവ സൂര്യൻ മുന്നോട്ട്'...-ഇതാണ് വിഎസിന് ഒപ്പം നിൽക്കുന്നവരുടെ നിലപാടും. അങ്ങനെ വിഎസിന്റെ പോസ്റ്റ് കൊറോണക്കാലത്ത് ഫേസ്‌ബുക്കിൽ ചർച്ചയാവുകയാണ്.

വിഎസിന്റെ പോസ്റ്റിന് താഴെ എത്തിയ ചില കമന്റുകൾ

  • ഒരു ഉപകാരവുമില്ലാത്ത താങ്കളുടെ പദവി രാജി വെച്ചു അത് കൂടി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കട്ടെ.. അതാണ് ഹീറോയിസം
  • കൊറോണ വ്യാപനം ഏറ്റവും ഫലപ്രദമായി ചെറുത്ത സംസ്ഥാനം എന്ന നിലയിൽ പിണറായി വിജയനോട് ഉള്ള ആദര സൂചകമായി മോദി വിലക്ക് കൊളുത്തിയത് കേരള തനിമയിൽ. കേരള വിജ യ മാതൃക ഇന്ത്യ മാതൃക ആക്കണം എന്ന സന്ദേശം കൂടി നൽകുക ആയിരുന്നു അദ്ദേഹം..
  • താങ്കളും ബാലകൃഷണപ്പിള്ളയുമടക്കം ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത പൊതു ഖജനാവ് കാലിയാക്കുന്ന കുറേ കാബിനറ്റ് റാങ്കുകാർ സ്വയം മാറി നിന്ന് ഈ അവസരത്തിൽ മാതൃകയാകണം ..
  • സർ എത്രയാണ് ശമ്പളം വാങ്ങുന്നത് ഭരണപരിഷ്‌കാരത്തിന്റെ പേരിൽ അതൊന്നു പിരിച്ചു വിട്ടു കൂടെ
  • സാറിന്റെ ഭരണ പരിഷ്‌കാര കമ്മീഷൻ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,

വി എസ് അച്യുതാനന്ദന്റെ പോസ്റ്റ് ചുവടെ

കൊറോണ വൈറസിന്റെ ആക്രമണത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേൽക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.

പക്ഷെ, രാജ്യത്ത് ഉൽപ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളർച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാൻ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളിൽനിന്ന് കരകയറാൻ വേണ്ടി പരസ്പരം കൈകോർക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകൾ, സാമൂഹ്യ സുരക്ഷാ നടപടികൾക്കാവശ്യമായ വിഭവങ്ങൾ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിത്.

ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തിൽ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാർ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാൻ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തിൽ വിള്ളൽ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാൻ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP