Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനെ തളയ്ക്കാനുള്ള പോരാട്ടത്തിൽ ആദ്യ വിജയിക്കുക ഏതു രാജ്യമാകും? അമേരിക്ക കണ്ടുപിടിച്ച വാക്‌സിൻ മനുഷ്യനിൽ പരീക്ഷിച്ചു തുടങ്ങിയപ്പോൾ പ്രതിരോധ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു ഓസ്‌ട്രേലിയ; വിജയകരമാണോ എന്നറിയാൻ വേണ്ടത് മൂന്ന് മാസങ്ങൾ; വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണം; വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പൂട്ടാൻ പരീക്ഷണങ്ങളുമായി ചൈനയും; ലോകമെമ്പാടും 35 കമ്പനികളും അക്കാദമികളും വാക്‌സിൻ കണ്ടുപിടിക്കാൻ രംഗത്ത്

കോവിഡിനെ തളയ്ക്കാനുള്ള പോരാട്ടത്തിൽ ആദ്യ വിജയിക്കുക ഏതു രാജ്യമാകും? അമേരിക്ക കണ്ടുപിടിച്ച വാക്‌സിൻ മനുഷ്യനിൽ പരീക്ഷിച്ചു തുടങ്ങിയപ്പോൾ പ്രതിരോധ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു ഓസ്‌ട്രേലിയ; വിജയകരമാണോ എന്നറിയാൻ വേണ്ടത് മൂന്ന് മാസങ്ങൾ; വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണം; വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പൂട്ടാൻ പരീക്ഷണങ്ങളുമായി ചൈനയും; ലോകമെമ്പാടും 35 കമ്പനികളും അക്കാദമികളും വാക്‌സിൻ കണ്ടുപിടിക്കാൻ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കാൻബറ: കോവിഡ് 19 രോഗം വ്യാപിക്കുന്ന ഘട്ടത്തെ വെറും ലോക്ക്ഡൗൺ കൊണ്ട് മാത്രം പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ബോധ്യം ലോക രാഷ്ട്രങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസിന് മരുന്നു കണ്ടെത്താൻ വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള പ്രമുഖ മെഡിക്കൽ ഗവേണ സ്ഥാപനങ്ങളും കമ്പനികളും. ഏതു രാജ്യമാകും ആദ്യം കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നു കണ്ടെത്തുക എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. അമേരിക്കയിൽ ഒരു കമ്പനി മരുന്നു വികസിപ്പിച്ചെടുത്ത ശേഷം മനുഷ്യനിൽ പരീക്ഷണം നടത്തി തുടങ്ങിയെന്ന വാർത്ത പുറത്തുവന്നത് മാർച്ച് മാസം 17ാം തീയ്യതിയാണ്. പിന്നാലെ ഓസ്‌ട്രേലിയയും ഇത്തരമൊരു വാക്‌സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് ത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞറാണ് അറിയിച്ചത്. ഓസ്ട്രേലിയയിലെ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്ഐആർഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂർണ ഫലം ലഭിക്കാൻ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആദ്യഘട്ട ഫലം ജൂൺ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരിൽ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ 12-18 മാസമെങ്കിലും വേണ്ടിവരും.

ഓസ്ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്ഐആർഒ മേധാവി ലാറി മാർഷൽ പറഞ്ഞു. കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ നിർണായകമായിരിക്കും ഈ വാക്സിനുകളുടെ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്19ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ ആഗോള തലത്തിൽ ഗവേഷണം പുരോഗമിക്കുന്നത് 35 കമ്പനികളും അക്കാദമികളിലുമാണ്. ഇതിൽ നാല് കമ്പനികൾ മാത്രമാണ് വാക്‌സിൻ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

കോവിഡിന്റെ വ്യാപനത്തിന് തുടക്കമായ ചൈനയും വാക്‌സിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഗവേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചൈനയിലും യുഎസിലുമാണ് ഗവേഷണം വിപുലമായ വിധത്തിൽ പുരോഗമിക്കുന്നത്. 18 മുതൽ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്‌സിൻ വികസിപ്പിക്കാൻ ഒരു വർഷം വരെ എടുത്തേക്കാം. വുഹാനിലെ 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പഠനം നടത്തുന്നത്.

ആഗോള തലത്തിൽ നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ സമിതിയിൽ ഇന്ത്യയും അംഗമാണ്. ആഗോള സംയോജക സമിതിയിൽ ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ജൈവസാങ്കേതിക (ബയോടെക്ലോളജി) വകുപ്പിന്റെ ഈ തീരുമാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് കേരളത്തിൽ നിന്നുൾപ്പെടെ 11 രോഗികളിലെ വൈറസിന്റെ ഘടന വേർതിരിച്ചു. ഇന്ത്യയിൽ തന്നെ 20 സ്ഥലങ്ങളിൽ മരുന്നും വാക്‌സിനും കണ്ടിപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി. 7000 അപേക്ഷകളാണ് മരുന്നു കമ്പനികളിൽനിന്നു ലഭിച്ചിരിക്കുന്നത്. മലേറിയ, ഡെങ്കി എന്നിവയ്‌ക്കെതിരായ മികച്ച കിറ്റ് നിർമ്മിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാൻ സാധ്യതയുണ്ട്. രക്തത്തിലെ സിറോളജി പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്താനുള്ള 5 ലക്ഷം കിറ്റ് ഐസിഎംആർ ഈയാഴ്ച തന്നെ പുറത്തിറക്കും.

കോവിഡ് -19നു പുറമെ നിപ്പ, എച്ച്‌ഐവി, കാൻസർ, ഹെപ്പറ്റൈറ്റിസ് ബി, സിക്ക, സാർസ്, എബോള, ചിക്കുൻഗുനിയ, ടിബി, പ്ലേഗ്, ജലദോഷം (ഇൻഫ്‌ളുവൻസ), വെസ്റ്റ് നൈൽ, സ്‌മോൾപോക്‌സ് തുടങ്ങി വിവിധ തരം വൈറൽ രോഗങ്ങൾക്കുള്ള പ്രതിവിധിയും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ. കോവിഡ് 19നെ നിർവീര്യമാക്കിയും ഡിഎൻഎ ആർഎൻഎ ജനിതക ഘടകങ്ങളും മാംസ്യ ഘടനകൾ (പ്രോട്ടീൻ) വേർതിരിച്ചും വിവിധ രീതികളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്.

ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്സിൻ കണ്ടുപിടിക്കാൻ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികളിൽ മാത്രമാണ് മൃഗങ്ങളിൽ വാക്സിൻ പരീക്ഷിച്ച് നോക്കിയത്. അതിൽ ആദ്യം നിർമ്മിച്ച ബോസ്റ്റൻ ആസ്ഥാനമായ മൊഡേർന എന്ന ബയോടെക് കമ്പനി മനുഷ്യരിലേക്ക് പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് 19 പകർത്തുന്ന വൈറസായ ടമൃെഇീഢ2 ന്റെ ജനിതക ഘടന കണ്ടെത്തിയ ചൈനയുടെ ശ്രമമാണ് വാക്സിൻ ഇത്ര പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടിരുന്നു.

അമേരിക്കയിലെ 'ജെ ആൻഡ് ജെ' കമ്പനിയും യു.എസ് ഗവൺമെന്റും തമ്മിൽ ഒരു ബില്യൺ ഡോളറിന്റെ കരാരിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കമ്പനി പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു ബില്യൺ ഡസൻ വാക്സിൻ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എന്നാൽ സെപ്റ്റംബർ വരെ അവർക്ക് മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങാനാവില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ബോസ്റ്റൻ ആസ്ഥാനമായ മൊഡേർന അവരുടെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ മാസം തന്നെ അവർക്ക് മനുഷ്യരിൽ പരീക്ഷണം നടത്താനാവും. അവരും യു.എസ് ആരോഗ്യ വകുപ്പുമായും കരാരിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വാർത്തയുണ്ട്. ലോകത്ത് മറ്റാരെങ്കിലും വാക്‌സിൻ കണ്ടെത്തുന്നതിന് മുമ്പ് ഭീമമായ അളവിൽ വാക്സിൻ നിർമ്മിക്കാൻ മരുന്ന് നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ സുരക്ഷിതവും ഫലപ്രദവുമായി വാക്സിൻ നൽകാൻ 12 മുതൽ 18 മാസം വരെയെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അമേരിക്ക പരീക്ഷിക്കുന്നത് സാർസിനെ ഒതുക്കിയ അതേ ചികിൽസാ രീതി

മരുന്നോ വാക്്‌സിനോ ഇല്ലാത്ത രോഗമെന്ന് പറയപ്പെടുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷയായി കോൺവലെസെന്റ് പ്ലാസ്മ ചികിൽസ. സാർസിനെ പിടിച്ചുകെട്ടാൻ ചൈനയെ സഹായിച്ച ഈ ചകിൽസാരീതി കൊറോണയിലും ഫലപ്രദമാവുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയിൽ തുടരുന്ന രോഗികൾക്ക് രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോൾ പ്രാകാരം രോഗം അതിജീവിച്ചവരിൽ നിന്ന് പ്ലാസ്മ നൽകാൻ ഡോക്ടർമാർക്ക് അനുവാദം നൽകി. രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.കോൺവലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നുകൾക്കും മുമ്പുള്ള യുഗത്തിൽ, 1918-ലെ ഒരു പകർച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.

കൂടുതൽ വിദഗ്ദ്ധ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ദ്ധർ വാദിക്കുന്നുണ്ട്.തീർച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവർഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജെഫ്രി ഹെൻഡേഴ്സൺ പറഞ്ഞു.രോഗമുക്തി നേടിയ ആളുകളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ൽ സാർസ് രോഗം പൊട്ടിപുറപ്പെട്ട സന്ദർഭത്തിൽ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സിയാറ്റിലിലെ വാക്സിനേഷൻ പരീക്ഷണം അന്തിമഘട്ടത്തിൽ

കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ.

മസാച്ചുസെറ്റ്സിലെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കേംബ്രിജിലെ ബയോടെക്നോളജി കമ്പനിയായ മോഡേർനയുമായി ചേർന്നാണ് എംആർഎൻഎ 1273 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ വികസിപ്പിച്ചെടുത്തത്. 18- 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്സിൻ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും.ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയിൽനിന്നുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.

കോവിഡ് 19 രോഗത്തിന് ഇസ്രയേൽ വാക്‌സിൻ വികസിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകൾ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്‌സിനേഷൻ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങൾ് നീണ്ടുനിൽക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോർട്ടിൽ പറയുന്നു. പുതിയ ചികിത്സാരീതികളും വാക്‌സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തിൽ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കാനും ഉൾപ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തൽ. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വാക്‌സിൻ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധമന്ത്രാലയം വാർത്ത റിപ്പോർട്ട് ചെയ്ത ഹാരെറ്റ്‌സിനെ അറിയിച്ചത്. 'ഇവിടെ എല്ലാം മുറ പ്രകാരമാണു നടക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കിൽ തീർച്ചയായും അറിയിക്കും..'- പ്രതിരോധമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഒരു വാക്‌സിൻ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ-ക്ലിനിക്കൽ ടെസ്റ്റ് വിജയിച്ചാൽ മാത്രമാണ് മനുഷ്യരിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുക. വാക്‌സിന്റെ പാർശ്വഫലങ്ങളും പൂർണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസ്സിലാക്കണം. സമയമേറെയെടുത്താണ് ഈ പ്രക്രിയ പൂർത്തിയാക്കുക. മാസങ്ങൾ മുതൽ ഒന്നര വർഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർതന്നെ വ്യക്തമാക്കുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി ആഗോളതലത്തിൽ ഭീതി നിറയ്ക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വികസനം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പലഭാഗത്തും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്നവരെ ഉൾപ്പെടെ രക്ഷിക്കാൻ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ആഴ്ച മുൻപ് ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി വൈറസ് സാംപിളുകൾ എത്തിയതായി ഇസ്രയേലിലെ പ്രധാന വാർത്താ പോർട്ടലായ വൈനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച സാംപിളുകൾ മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.വാക്‌സിൻ വികസനത്തിനായി ഒട്ടേറെ രാജ്യങ്ങൾ നിരന്തര പരിശ്രമത്തിലാണ്. മൃഗങ്ങളിൽ എങ്ങനെയാണ് വൈറസ് പ്രവർത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകർ പഠിക്കുന്നത്. ആ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോൾ അതിന് എന്തെല്ലാം മാറ്റം വരുന്നുവെന്നു കണ്ടെത്തുകയാണ് നിർണായകം. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനുവരിയിൽ ചൈന വൈറസിന്റെ ജനിതക ഘടന ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഉപയോഗപ്പെടുത്താനാകുംവിധം പുറത്തുവിട്ടിരുന്നു. വൈറസ് സാംപിളുകൾ ലഭിച്ചില്ലെങ്കിലും, വിവിധ ഗവേഷണ കേന്ദ്രങ്ങൾക്കും മരുന്നുകമ്പനികൾക്കും സാർസ് കോവ്-2 സംബന്ധിച്ച പരിശോധനകൾക്കും വാക്‌സിൻ വികസനത്തിനും സഹായകരമാകുന്നതായിരുന്നു ആ നീക്കം.

ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്‌സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള മോഡേണ ബയോടെക്‌നോളജി കമ്പനി കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൽ ക്ലിനിക്കൽ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ട്രയൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു സമാനമായ അതേ കർശന പ്രക്രിയകളിലൂടെ കടന്നുപോയാൽ മാത്രമേ ഇസ്രയേലിലും വൈറസ് വാക്‌സിൻ വിജയകരമായെന്നു പറയാനാവുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ആഗോളതലത്തിൽ ഇരുപതിലധികം വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.

വാക്‌സിനേഷൻ പരീക്ഷണത്തിന് സിഗരറ്റ് നിർമ്മാതാക്കളായ ബെൻസൺ ആൻഡ് ഹെഡ്ജസും

വാകസിനേഷൻ വികസിപ്പിക്കുന്നുവെന്ന അവകാശവാദവുമായി രഗത്തുള്ളവരുടെ കൂട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് ഉദ്പാദകരിൽ ഒന്നായ ബെൻസൺ ആൻഡ് ഹെഡ്ജസും രംഗത്തുണ്ട്. യു, കെ സർക്കാരിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ ജൂൺ മുതൽ പ്രതിവാരം മൂന്ന് ദശലക്ഷം വാക്‌സിനുകൾ ഉദ്പ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കൊ പറയുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രം പരിശോധിച്ച ഈ വാക്‌സിൻ പൂർണ്ണമായ വിജയം കണ്ടെന്ന അവകാശവാദവുമായി എത്തിയ കമ്പനി മനുഷ്യരിൽ ഇത് പരിശോധിക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ ജൂൺ മുതൽ ഇതിന്റെ ഉദ്പാദനം ആരംഭിക്കുവാൻ സാധിക്കു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ സ്രോതസ്സുകളുടെ ഭീമമായ ഒരു ഭാഗം ഈ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾക്കായി ചെലവാക്കിയതായി വെളിപ്പെടുത്തിയ കമ്പനി, പക്ഷെ ലാഭം ഒന്നും പ്രതീക്ഷിക്കാതെ, ഇതിനായി ചെലവാക്കിയ തുകയ്ക്ക് തന്നെ ഈ സാങ്കേതിക വിദ്യ സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം പുകയില ഉദ്പ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് സർക്കാരുമായി ഇടപാടുകൾ നടത്താൻ നിരോധനമുണ്ട്. ഇത് മറികടക്കുവാനായി ലോകാരോഗ്യ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ.

ഇതുവരെ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനുമായും യു കെ യിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വാക്‌സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഈ പുകയില ഭീമൻ പറഞ്ഞു. സർക്കാരുകളുമായി സഹകരിച്ച് ഈ മാസം തന്നെ ക്ലിനിക്കൽ ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുകയാണെങ്കിൽ, സർക്കാരുകളുമായും പങ്കാളികളുമായും ചേർന്ന് ജൂൺ മുതൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പ്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും പ്രതിവാരം 1 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയിൽ വാക്‌സിനുകൾ ഉദ്പ്പാദിപ്പിക്കാൻ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു. ബി എ ടി യുടെ സബ്‌സിഡിയറി കമ്പനിയായ, അമേരിക്കയിലെ കെന്റുക്കി ബയോ പ്രൊസസ്സിങ് ആണ് ഈ വാക്‌സിൻ വികസിപ്പിച്ചെടുത്തത്.

ഇത്തരം പകർച്ചവ്യാധികളെ നേരിടുന്നതിൽ മുൻപരിചയമുണ്ട് കെന്റുക്കി ബയോ പ്രൊസസ്സിങ് എന്ന സ്ഥാപനത്തിന്. 2014 -ൽ എബോളയെ ചെറുക്കുന്നതിൽ ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു ഇവർ. കൊറോണ വൈറസിന്റെ ഒരു ഭാഗം ക്ലോൺ ചെയ്‌തെടുത്താണ് കെ ബി പി യിലെ ഗവേഷകർ ഫലസിദ്ധിയുള്ള ആന്റിജെൻ വികസിപ്പിച്ചത്. ശരീരത്തിൽ ഒരു ബാഹ്യവസ്തു പ്രവേശിച്ചിട്ടുണ്ട് എന്ന് ശരീരത്തെ മനസ്സിലാക്കിക്കുന്ന വസ്തുവാണ് ആന്റിജെൻ. അത് മനസ്സിലാക്കിയാൽ ശരീരത്തിന്റെ സ്വായത്തമായ രോഗ പ്രതിരോധ സംവിധാനം ആ വസ്തുവിനെ ചെറുക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഒരാളുടെ ശരീരത്തിൽ ഈ കൊറോണാ വൈറസ് ആന്റിജൻ കുത്തിവച്ചാൽ, മുഴുവൻ ശരീരമോ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ അതിനെ ചെറുക്കുവാനുള്ള ആയുധങ്ങൾ തയ്യാറാക്കി നിർത്തും. പിന്നീട് അയാൾക്ക് രോഗം ബാധിക്കുമ്പോൾ അതിനെ ചെറുക്കാൻ ശരീരത്തിന് കഴിയും. അങ്ങനെ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനുൻ മുൻപ് തന്നെ രോഗത്തെ ഇല്ലാതെയാക്കുവാൻ ശരീരത്തിന് സാധിക്കും.

ഈ ആന്റിജനുകളെ പുകയില ചെടികള്ക്കുള്ളിലേക്ക് കുത്തിവയ്ക്കുകയാണ് കെന്റുക്കി ബയോ പ്രൊസസ്സിംഗിലെ ഗവേഷകർ ചെയ്യുന്നത്. ഈ സസ്യങ്ങളിലെ ജൈവ ഘടന ഈ ആന്റിജനുകൾക്ക് വളരാനും പ്രത്യ്ദ്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കുന്നു. കൊയ്ത്ത് കഴിയുമ്പോൾ ഈ ആന്റിജനുകൾ ചെടികളിൽ നിന്നും വേർതിരിച്ചെടുക്കുകയും ശുദ്ധീകരിച്ചതിനുശേഷം വാക്‌സിനായി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP