Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് മൂലം ഖജനാവ് കാലിയെങ്കിലും ഹെലികോപ്ടർ ഇല്ലാതെ പറ്റില്ലെന്ന് വാശിയിൽ പിണറായി! സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് നട്ടംതിരിയുമ്പോഴും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട്; പല ചിലവുകളും വെട്ടിച്ചുരുക്കിയിട്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ അഡ്വാൻസായി ഇന്നലെ ട്രഷറിയിൽ നിന്നും നൽകിയത് ഒന്നര കോടി രൂപ; പവൻ ഹൻസുമായുള്ള ഇടപാട് റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയും വകവെക്കാതെ ധൂർത്തുമായി പിണറായി സർക്കാർ

കൊവിഡ് മൂലം ഖജനാവ് കാലിയെങ്കിലും ഹെലികോപ്ടർ ഇല്ലാതെ പറ്റില്ലെന്ന് വാശിയിൽ പിണറായി! സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് നട്ടംതിരിയുമ്പോഴും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട്; പല ചിലവുകളും വെട്ടിച്ചുരുക്കിയിട്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ അഡ്വാൻസായി ഇന്നലെ ട്രഷറിയിൽ നിന്നും നൽകിയത് ഒന്നര കോടി രൂപ; പവൻ ഹൻസുമായുള്ള ഇടപാട് റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടെയും വകവെക്കാതെ ധൂർത്തുമായി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് ബാധ മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. മുണ്ടു മുറുക്കി ഉടുക്കമെന്ന ആവശ്യം ശക്തമായിട്ടും അതൊന്നും വകവെക്കാതെ ധൂർത്തിന്റെ വഴിയെ മുന്നോട്ടു പോകുകയാണ് സർക്കാർ. എത്രയൊക്കെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന കാര്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് സർക്കാർ. നാട് നട്ടം തിരിയുമ്പോഴും ഇന്നലെ ഒന്നര കോടി രൂപയാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ വേണ്ടി അഡ്വാൻസായി ഖജനാവിൽ നിന്നും നൽകിയത്. പവൻ ഹൻസ് എന്ന ഹെലികോപ്റ്റർ കമ്പനിക്കാണ് തുക ഇന്നലെ കൈമാറായിത്.

കൊവിഡ് മൂലം ഖജനാവിൽ കാശില്ല, പല ചെലവുകളും സർക്കാർ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. സാലറി ചാലഞ്ചുൾപ്പടെ, ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാൻ സർക്കാർ ജീവനക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും തേടുകയാണ് കേരളം. ഇതിനിടെ, ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ. പവൻ ഹൻസ് എന്ന കേന്ദ്ര പൊതുമേഖലാ കമ്പനിക്ക് സർക്കാർ ഒന്നരക്കോടി ട്രഷറിയിൽ നിന്നും നൽകിയത്.

ഹെലികോപ്റ്റർ വാടകയുടെ അഡ്വാൻസായാണ് സാമ്പത്തിക വർഷം അവസാനിക്കുന്ന ഇന്നലെ ഒന്നരക്കോടി രൂപ കൈമാറിയത്. പൊലീസ് അക്കൗണ്ടിൽ നിന്ന് നേരത്തേ കമ്പനിക്ക് പണം നൽകാൻ നേരത്തേ ഉത്തരവായിരുന്നു. പ്രളയകാലത്തിന് ശേഷവും സംസ്ഥാനഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്താണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിക്കുന്നത്. അത് വലിയ രാഷ്ട്രീയ വിവാദമായിരുന്നതാണ്. മുണ്ടു മുറുക്കിയുടുക്കുന്നതിനിടെ, അനാവശ്യ ധൂർത്ത് നടത്തുകയാണ് സർക്കാർ എന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇതോടൊപ്പം ഉയർന്ന തുകക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നുവെന്ന വിവാദങ്ങളും ഇതോടൊപ്പം ഉയർന്നിരുന്നു. ഛത്തീസ്‌ഗഢിന് ലക്ഷങ്ങൾ മാത്രം ചെലവിൽ പവൻഹൻസ് ഹെലികോപ്റ്ററുകൾ നൽകുമ്പോൾ, കേരളത്തിന് മാത്രം കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സർക്കാർ ഹെലികോപ്റ്റർ വാടക കരാറുമായി മുന്നോട്ട് പോകുന്നത്. 20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ഡൽഹി ആസ്ഥാനമായ പവൻ ഹൻസിന്റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സർക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സർക്കാർ പവൻ ഹൻസുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിതത്വത്തിലായിരുന്നു.

ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നായിരുന്നു പവൻ ഹൻസിന്റെ ആവശ്യം. ഇതേ തുടർന്നാണ് ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും 1,70,63,000 രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ കരാർ ഒപ്പിടാനാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അതിവേഗത്തിലാണ് ഹെലികോപ്ടർ പദ്ധതിക്കുള്ള കരാറുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റർ വാടകക്കെടുക്കാൻ കേന്ദ്ര സർക്കാർ പണം നൽകുമെന്നായിരുന്നു പൊലീസിന്റെ മുമ്പുള്ള വാദം. എന്നാൽ, ഹെലികോപ്റ്ററിന് സംസ്ഥാന സർക്കാർ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടി പൊളിയുകയാണ്.

അതിനിടെ ഇന്നലെ സർക്കാർ നടത്തുന്ന ധൂർത്തിന്റെ കണക്കുകൾ അക്കമിട്ടു നിരത്തിക്കൊണ്ട് ഇന്നലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നിരുന്നു. അടുത്ത മാസം സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തിൽ പിണറായി സർക്കാർ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂർത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് പുതിയൊരു ഭരണ സംസ്‌കാരം കാട്ടാൻ മുഖ്യമന്ത്രി തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി കോടിക്കണക്കിനു രൂപ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ ഉടനടി പിരിച്ചുവിടണം. ഇവർ എന്തു സേവനമാണ് കേരളത്തിന് ഇതുവരെ നൽകിയതെന്ന് ആർക്കും വ്യക്തമല്ല. കേരള ഹൗസിൽ എല്ലാവിധ സംവിധാനങ്ങളും നിലനിൽക്കെ ഡൽഹിയിൽ കേരളത്തിന്റെ ലയ്‌സൺ ഓഫീസറായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ഉടനെ നിയമിക്കപ്പെട്ട മുൻ എംപി, അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ 140 സർക്കാർ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈക്കോടതിയിലെ സ്പഷ്യൽ ലയ്‌സൺ ഓഫീസർ തുടങ്ങിയ അനാവശ്യ നിയമനങ്ങൾ റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷൻ നിർത്തലാക്കണമെന്നും.

ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിക്കുന്ന ഹെലികോപ്റ്റർ കച്ചവടം ഉടനേ റദ്ദ് ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 23ലക്ഷത്തിലധികം രൂപയുടെ പ്രളയ ഫണ്ട് തട്ടിയെടുത്ത സിപിഐഎം പ്രവർത്തകരിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കണം. ഇതിലെ മുഖ്യപ്രതിയായ സിപിഐഎം നേതാവിന് പാർട്ടി നൽകുന്ന സംരക്ഷണം ഉടനടി പിൻവലിക്കണം. പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎമ്മുകാർ വ്യാപകമായി അടിച്ചുമാറ്റിയ പശ്ചാത്തലത്തിൽ ഇതിനെതിരെ നടപടി എടുത്തശേഷം കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ അതു കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സിപിഎമ്മുകാർ നടത്തിയ പെരിയ ഇരട്ടക്കൊലയിലും മട്ടന്നൂർ ഷുഹൈബിന്റെ കൊലപാതകത്തിലും സിബിഐ അന്വേഷണത്തിന് തടയിടാൻ ഖജനാവിൽ നിന്നു കോടികൾ മുടക്കിയ ഇടപാടും പുനർവിചിന്തനം നടത്തണം. പാർട്ടിക്കാർ നടത്തിയ ഈ അരുംകൊലകളിലെ പ്രതികൾക്കുവേണ്ടി പാർട്ടി ഫണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 250ലധികം കോറികളും 500ൽ അധികം ബാറുകളും അനുവദിച്ച് ശതകോടികൾ സമാഹരിച്ച സിപിഐഎം ഇതിൽ നിന്ന് നല്ലൊരു തുക കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മുല്ലപ്പള്ളി നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP