Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമീറ്റർ അകലമില്ല; കൂട്ടംകൂടരുതെന്ന മുന്നറിയിപ്പും ബാധകമല്ല; കൊറോണ പേടിയിൽ സംസ്ഥാനം ലോക് ഡൗൺ ചെയ്തിട്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകാതെ തദ്ദേശ സ്ഥാപനങ്ങൾ; നൂറുകണക്കിന് ആളുകൾ ഒന്നിച്ച് തൊഴിലെടുക്കുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ; കുടിവെള്ളം പോലും ഒരു ​ഗ്ലാസിൽ നിന്ന്; നിശബ്ദരായി ആരോ​ഗ്യ വകുപ്പും

ഒരുമീറ്റർ അകലമില്ല; കൂട്ടംകൂടരുതെന്ന മുന്നറിയിപ്പും ബാധകമല്ല; കൊറോണ പേടിയിൽ സംസ്ഥാനം ലോക് ഡൗൺ ചെയ്തിട്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകാതെ തദ്ദേശ സ്ഥാപനങ്ങൾ; നൂറുകണക്കിന് ആളുകൾ ഒന്നിച്ച് തൊഴിലെടുക്കുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ; കുടിവെള്ളം പോലും ഒരു ​ഗ്ലാസിൽ നിന്ന്; നിശബ്ദരായി ആരോ​ഗ്യ വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ലോക് ഡൗൺ ചെയ്തിട്ടും യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ പണിയെടുക്കേണ്ടി വരുന്നത് ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ. ഇന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് ജോലികൾ നടക്കുന്നു. ഓരൊറ്റ പേന കൊണ്ട് നൂറോളം പേരാണ് അന്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത്. സാനിറ്റൈസറോ, ഹാൻഡ് വാഷോ ഹാൻഡ് ​ഗ്ലൗസോ മാസ്കോ ഒന്നും ഈ തൊഴിലാളികൾക്ക് നൽകിയിട്ടില്ല. സർക്കാർ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അവധി നൽകി വീട്ടിലിരുത്തുമ്പോഴാണ് രാജ്യത്ത് പട്ടിണി മാറ്റാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളോട് ഭരണകൂടം കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നത്.

പൊതുജനാരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊതുബോധം കുറവുള്ളവരാണ് തൊഴിലാളികളിൽ കൂടതലും. പണ്ട് മുതലേ ഒരേ ​ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ. ഇപ്പോൾ വിവിധ ഇടങ്ങളിൽ നടക്കുന്നത് പറമ്പ് ഒരുക്കലാണ്. ഓരോ പഞ്ചായത്തിലെയും സ്വകാര്യ വ്യക്തികളുടെ ഭൂമി വൃത്തിയാക്കുകയും നീർത്തടങ്ങളും കനാലുകളും വൃത്തിയാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവർത്തി. മാങ്ങയുടെയും ചക്കയുടെയും കശുമാങ്ങയുടെയും സീസണാണിത്. പറമ്പിൽ പണിക്കെത്തുന്ന തൊഴിലാളികൾ ഇവ പങ്ക് വെച്ച് കഴിക്കുന്നതും പതിവാണ്. ഇതെല്ലാം തന്നെ രോ​​ഗാണു ബാധ പടരുന്നതിന് അവസരം ഒരുക്കുന്നവയുമാണ്.

നടക്കുന്നത് ധാർഷ്ട്യം

പഞ്ചായത്ത് ഭരണ സമിതികളുടെയും ഇംപ്ലിമെന്റിം​ഗ് ഓഫീസർമാരുടെയും ധാർഷ്ട്യമാണ് ഈ ക്രൂരതക്ക് പിന്നിൽ. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് അവധി നൽകിയത് പോലെ ഈപാവങ്ങളെയും വേതനം നൽകി വീട്ടിലിരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാവുന്നതേയുള്ളൂ. എന്നാൽ തങ്ങളുടെ അധികാരം പ്രതികരണ ശേഷി ഇല്ലാത്ത ജനവിഭാ​ഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. പല പഞ്ചായത്തുകളിലേയും ഇംപ്ലിെന്റിം​ഗ് ഓഫീസർമാർ പഴയകാല ജന്മിമാരെ പോലെയാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്നും ആക്ഷേപമുണ്ട്.

കണ്ടിട്ടും കാണാതെ സർക്കാർ

സംസ്ഥാന സർക്കാർ കൊവിഡ്19 വ്യാപനം തടയാൻ വിപുലമായ ക്രമീകരണങ്ങളാണ് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഒരുക്കിയിട്ടുള്ളത്. പഞ്ചിം​ഗ് ഒഴിവാക്കിയിട്ട് ദിവസങ്ങളായി. ഓഫീസുകളിൽ എല്ലായിടത്തും സാനിറ്റൈസറുകൾ സ്ഥാപിച്ചു. ക്ഷേമ പെൻഷനുകൾ മുൻകൂട്ടി നൽകാൻ തീരുമാനിച്ചും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയും സർക്കാർ ഇടപെടുന്നു. രോ​ഗ വ്യാപനം തടയാൻ പഴുതടച്ച പ്രവർത്തനങ്ങൾ നടത്തുകയാണ്. എന്നാൽ ഈ സമ​ഗ്ര പ്രതിരോധ പ്രവർത്തനങ്ങളെ എല്ലാം തുരങ്കം വെക്കുന്ന നടപടിയാണ് തദ്ദേശ ഭരണകൂടങ്ങളും എൽഎസ്ജിഡി വകുപ്പും സ്വീകരിക്കുന്നത്. ഇതിനോട് സർക്കാരും കണ്ണടക്കുകയാണ്.

ജാ​ഗ്രത നിർദ്ദേശങ്ങളും ജലരേഖ

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി സ്ഥലങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ മാർച്ച്18ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ പുറപ്പെടുവിച്ചിരുന്നു. ഇന്നാൽ ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുന്നതിന് പോലും സംവിധാനങ്ങൾ ഉണ്ടായില്ല. സാധാരണ നൽകുന്നപോലെ ഒരു നിർദ്ദേശത്തിൽ ഇത് ഒതുങ്ങി.

തൊഴിൽ തുടങ്ങുന്നതിന് മുന്നേയും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികൾ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സോപ്പും കൈ കഴുകാനുള്ള വെള്ളവും പ്രവൃത്തിയിടങ്ങളിൽ കരുതണം. ഇതിനുള്ള ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. വീട്ടിൽ തിരികെ എത്തിയ ശേഷവും തൊഴിലാളികൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം.

വിയർപ്പ് തുടക്കാൻ തോർത്ത് ഓരോരുത്തരും കയ്യിൽ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോർത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പരസ്പരം നിശ്ചിത അകലം കഴിയുന്നത്ര പാലിക്കണം (കുറഞ്ഞത് ഒരു മീറ്റർ). പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുള്ളവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണം. കോവിഡ് 19 രോഗബാധയുള്ള വ്യക്തിയുമായി ബന്ധം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ അവർ പ്രവൃത്തിയിൽ നിന്നും മാറി നിൽക്കണം. തൊഴിലാളികൾ പണിയായുധങ്ങൾ പരസ്പരം കൈമാറരുത് എന്നൊക്കെ ആയിരുന്നു നിർദ്ദേശങ്ങൾ.

മാർച്ച് 18ലെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ. സംസ്ഥാനം അതീവ ​ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോകുകയാണ്. അപ്പോഴും പാവങ്ങളായ തൊഴിലുറപ്പ് തൊഴിലാളികൾ പൊരിവെയിലിൽ പണിയെടുക്കുകയാണ്. കൂട്ടംകൂടുകയാണ്. കൊറോണയെ പേടിച്ച് വീട്ടിലിരുന്നാൽ കൂലി കിട്ടില്ലെന്ന ഭീതിയോടെ. തദ്ദേശ സ്ഥാപനങ്ങളും ഈ പാവങ്ങളെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പണിയെടുപ്പിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP