Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികാരിയും ഏതാനും ചെറുപ്പക്കാരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എത്തിയ പൊലീസ്; അഞ്ചു പേരൊഴികെ എല്ലാവരും അനുസരണ കാട്ടി മടങ്ങി; തിരിച്ചുവന്ന സിഐ റമ്പാനെ അറസ്റ്റ് ചെയ്തു മർദ്ദിച്ചെന്ന് ഓർത്തഡോക്‌സ് സഭ; കഞ്ഞിക്കുഴിയിലെ സിഐയ്ക്ക് പകരം ഇടുക്കിയിലെ ഓഫീസർ എത്തിയത് ഗൂഢാലോചനയെന്നും ആരോപണം; കത്തിപ്പാറത്തടം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ ആശുപത്രിയിൽ; കോവിഡ് കാലത്തെ പൊലീസ്-സഭാ തർക്കം ഇങ്ങനെ

വികാരിയും ഏതാനും ചെറുപ്പക്കാരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എത്തിയ പൊലീസ്; അഞ്ചു പേരൊഴികെ എല്ലാവരും അനുസരണ കാട്ടി മടങ്ങി; തിരിച്ചുവന്ന സിഐ റമ്പാനെ അറസ്റ്റ് ചെയ്തു മർദ്ദിച്ചെന്ന് ഓർത്തഡോക്‌സ് സഭ; കഞ്ഞിക്കുഴിയിലെ സിഐയ്ക്ക് പകരം ഇടുക്കിയിലെ ഓഫീസർ എത്തിയത് ഗൂഢാലോചനയെന്നും ആരോപണം; കത്തിപ്പാറത്തടം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ ആശുപത്രിയിൽ; കോവിഡ് കാലത്തെ പൊലീസ്-സഭാ തർക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: കത്തിപ്പാറത്തടം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാനെ ഇടുക്കി സിഐയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദത്തിലേക്ക്. പൊലീസ് മർദിച്ചെന്ന പരാതിയുമായി സഭ രംഗത്ത് എത്തിയതാണ് ഇതിന് കാരണം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കഞ്ഞിക്കുഴി പൊലീസിന്റെ അനുവാദത്തോടെയാണ് വികാരി പള്ളിയിൽ താമസിച്ചിരുന്നതെന്നും പറയുന്നു. വികാരിയും ഏതാനും ചെറുപ്പക്കാരും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് പൊലീസ് എത്തിയത്. 

കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. വികാരി ഉൾപ്പെടെയുള്ള അഞ്ചുപേർ ഒഴികെ ബാക്കിയുള്ളവർ പിരിഞ്ഞുപോയി. അൽപസമയം കഴിഞ്ഞ് പൊലീസ് വീണ്ടും എത്തി ഗീവർഗീസ് റമ്പാനെ ബലമായി ഇറക്കിവിടാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. വികാരിയെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത് കഞ്ഞിക്കുഴി സ്റ്റേഷനിൽ എത്തിച്ചു. കേസ് എടുത്തശേഷം ഇവരെ വിട്ടയച്ചു. ഇതാണ് വിവാദമാകുന്നത്. ഫാ. ഗീവർഗീസ് റമ്പാൻ ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലമാണെന്നും അവിടെ സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ടായിട്ടും ഇടുക്കി സിഐ എത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നും ഗീവർഗീസ് റമ്പാൻ ആരോപിച്ചു. കത്തിപ്പാറത്തടത്ത് നിരോധന ഉത്തരവ് ലംഘിച്ച് ആളുകൾ കൂട്ടംകൂടിയതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് പള്ളിയിലെത്തിയതെന്ന് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് പറഞ്ഞു. പിരിഞ്ഞുപോകാൻ ആളുകൾ തയാറായില്ല. തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചെന്നും ആരെയും മർദിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു.

ഗീവർഗീസ് റമ്പാനെയും സഹായികളെയും മർദിച്ചതിൽ പ്രതിഷേധിക്കുന്നതായി കാതോലിക്കാ ബാവായുടെ അസിസ്റ്റന്റ് ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. സിഐക്കും സംഘത്തിനുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികാരിയെ മർദിച്ച സിഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുറിയാക്കോസ് പണ്ടാരക്കുന്നേൽ ആവശ്യപ്പെട്ടു. ഇതോടെ സഭയും വിവാദം ചർച്ചയാക്കുകയാണ്.

അതിനിടെ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി കൂടുതലാളുകളെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌കാരം നടത്തിയെന്ന പരാതിയിൽ പിലാത്തറ ജുമാമസ്ജിദ് ഭാരവാഹികൾക്കെതിരേ കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ജുമുഅ നമസ്‌കാരത്തിന് അഞ്ഞൂറോളം പേർ പങ്കെടുത്തതായി നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് പരിയാരം പൊലീസാണ് കേസെടുത്തത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൂടിപ്പിരിയൽ ചടങ്ങുകളിൽ കൂടുതൽ ആളുകളെത്തിയതിന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരേ കേസും ചർച്ചയായിട്ടുണ്ട്.

കണ്ടാലറിയുന്ന 60 ആളുകളുടെ പേരിലാണ് കേസെടുത്തത്. ആഘോഷങ്ങൾ നിയന്ത്രിക്കണമെന്നുള്ള നിർദ്ദേശം കമ്മിറ്റിക്ക് നൽകിയിരുന്നു. അത് ലംഘിച്ചുവെന്നും ആളുകൾ കൂട്ടംകൂടാനുള്ള സാഹചര്യമുണ്ടാക്കുംവിധം ചടങ്ങുകൾ സംഘടിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP