Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർഭയ പ്രതികളെ നാളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ ശേഷിക്കെ പുനഃ പരിശോധനാ ഹർജിയുമായി വീണ്ടും പ്രതികൾ ഹൈക്കോടതിയിൽ; രാത്രി വൈകിയും ഹർജികൾ ഡൽഹി ഹൈക്കോടതി പരിശോധിക്കുന്നു; തീഹാർ ജയിലിൽ പുലർച്ചെ 5: 30ന് വിധി നടപ്പിലാക്കാൻ എല്ലാം റെഡി; ഡമ്മി പരീക്ഷണം വിജയം കണ്ടെന്ന് ആരാച്ചാർ പവൻ ജില്ലാദ്; കോടതിക്ക് മുന്നിൽ ആത്മഹത്യാ ശ്രമവുമായി പ്രതിയുടെ ഭാര്യ; നിർഭയ പ്രതികളുടെ വിധിയിൽ അർദ്ധരാത്രിയിൽ എന്ത് സംഭവിക്കും?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:നിർഭയ കേസ് പ്രതികളെ നാളെ വെളുപ്പിനെ തൂക്കിലേറ്റാൻ ഒരുങ്ങവെ വിധിക്കെതിരെ ഹർജിയുമായി പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ സമീപിച്ചു. വീണ്ടും ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കവുമായിട്ടാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം തൂക്കിലേറ്റാനുള്ള നടപടികളുമായി തീഹാർ ജയിൽ അധികൃതരും മുന്നോട്ട് പോകുകയാണ്.

മരണവാറന്റ് ഡൽഹി കോടതി സ്റ്റേ ചെയ്തില്ല. നാളെ വെളുപ്പിനെ 5.30ന് തൂക്കിലേറ്റുമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.നിർഭയക്കേസിലെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ശേഷിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്. പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താനല്ല നൽകിയതെന്ന വാദവും കോടതി തള്ളി. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കി. തുടർന്നാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്.
പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ ശേഷിക്കെ പ്രതികളുടെ വധശിക്ഷ തടയാൻ പ്രതിഷേധവുമായി നിർഭയ പ്രതികളുടെ ബന്ധുക്കൾ. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതി അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത ദേവി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുമായി രാവിലെ മുതൽ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. ഇടയ്ക്ക് ഇവർ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച് സ്വയം അടിക്കാൻ തുടങ്ങി. എനിക്ക് ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ആത്മഹത്യ ചെയ്യുമെന്നും ആവർത്തിച്ചുകൊണ്ടിരുന്നു.

വിധവയായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ബിഹാറിലെ പ്രാദേശിക കോടതിയിൽ പുനിത ഇന്നലെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഹർജിയിൽ ഭർത്താവ് നിരപരാധിയാണെന്നും, അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു മുൻപ് നിയമപരമായി വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നതായും അവർ വാദിച്ചു.

2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടർന്ന് ചികിത്സയിലായിരിക്കെ ഡിസംബർ 29 സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചു മരിച്ചു. ആറുപേരാണ് കേസിലെ പ്രതികൾ റാം സിങ്, മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ്. ഒന്നാം പ്രതി റാം സിങ് ജയിലിൽ വച്ച് തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം, 2015 ഡിസംബറിൽ ഒരു പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

ഡൽഹിയിലെ ദ്വാരകയിലുള്ള ഇടത്തരക്കാരുടെ ഹൗസിങ് അപ്പാർട്മെന്റാണത്. ദീപാവലി ആശംസയുടെ ഇനിയും നിറം മങ്ങാത്ത തോരണം തൂങ്ങുന്ന വാതിൽ തുറന്ന് അവർ പുറത്തേക്കു വന്നു. ആശാദേവി - നിർഭയയുടെ അമ്മ. ഡൽഹിയിലെ ഏതു തെരുവീഥിയിലും കണ്ടുമുട്ടുന്ന അതിസാധാരണക്കാരിയുടെ രൂപഭാവങ്ങൾ. പക്ഷേ, മുഖത്ത് അസാധാരണമായ നിശ്ചയദാർഢ്യം


തീഹാർ ജയിലിൽ ആരാച്ചർ എത്തി

പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ആരാച്ചർ പവൻ ജല്ലാദ് ജയിലിൽ എത്തി. തൂക്കുകയറുകൾ സജ്ജമാക്കിയിട്ടുണ്ട്്. പവൻ കുമാർ ഇന്നലെ തിഹാർ ജയിലിൽ എത്തിയിരുന്നു. ഇന്ന് പകൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. ഇതിനായി നാല് പ്രതികളുടേയും അതേ ഭാരത്തിലുള്ള ഡമ്മികൾ തയ്യാറാക്കിയിട്ടുണ്ട്. മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26) അക്ഷയ് കുമാർ സിങ് എന്നിവരെയാണ് തൂക്കിലേറ്റുന്നത്.

അതേ സമയം വിധിക്കെതിരെ ഹർജി പോയെങ്കിലും വിലപ്പോയില്ല. മറ്റൊരു കേസിൽ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്ത് തന്നെ 2012 ഡിസംബർ 17-നാണ് ഡൽഹിയിൽ എത്തിച്ചതെന്നും വധശിക്ഷ വിധിക്കാൻ കാരണമായ കുറ്റകൃത്യം നടക്കുമ്പോൾ (ഡിസംബർ 16) ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു മുകേഷ് സിങ് ഹർജിയിൽ അവകാശപ്പെട്ടിരുന്നത്.

എന്നാൽ വധശിക്ഷ നീട്ടിക്കൊണ്ടുപോവാനുള്ള പ്രതി പുതിയ ഹർജിയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസീക്യൂട്ടർ വാദിച്ചു. ജയിൽ കടുത്ത പീഡനം നേരിടേണ്ടി വരുന്നുവെന്നും പ്രതി ഹർജിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി ഹർജി സമർപ്പിച്ച മുകേഷ് സിങിന്റെ അഭിഭാഷകനെ വിമർശിച്ച കോടതി ഹർജി തള്ളുകയായിരുന്നു.


വധശിക്ഷ നടപ്പിലാക്കുന്ന സമയം, അതിനു സാക്ഷ്യം വഹിക്കാൻ പ്രതികൾക്ക് ഏതെങ്കിലും പുരോഹിതന്മാരുടെ സാന്നിധ്യം ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ അപേക്ഷ വരുന്ന പക്ഷം, അതാത് ജയിലിന്റെ സൂപ്രണ്ട് അതിനുവേണ്ട സംവിധാനം ചെയ്തു നൽകും. വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് കഴുമരത്തിനരികെ ജയിൽ സൂപ്രണ്ട്, മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് ഉണ്ടാവുക പതിവ്.

മറ്റാർക്കെങ്കിലും ഈ സമയത്ത് കഴുമരത്തിനടുത്തേക്കോ, അത് കാണാൻ പാകത്തിന് ദൂരെയെവിടെയെങ്കിലുമോ പ്രവേശനമുണ്ടോ? തിഹാർ ജയിലിലെ നടപടിക്രമങ്ങൾ നിഷ്‌കർഷിക്കുന്ന ഡൽഹി ജയിൽ മാനുവൽ പ്രകാരം, ഇല്ല. എന്നാൽ, ബോംബെ ജയിൽ മാനുവൽ പ്രകാരം, തൂക്കിലേറ്റപ്പെടുന്നവരുടെ അതിക്രമത്തിന് ഇരയായവരുടെ അടുത്ത ബന്ധുക്കളായ പുരുഷന്മാർക്ക്, പരമാവധി 12 പേർക്ക്, വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനുള്ള അവകാശമുണ്ട് എന്നാണ്. ഇവിടെയും സ്ത്രീകൾക്ക് വധശിക്ഷ നടപ്പിലാക്കൽ കാണാൻ അനുവാദമില്ല. എന്തായാലും, തിഹാറിൽ ബാധകമാവുന്നത് ഡൽഹി ജയിൽ മാനുവൽ ആണ്, അതുപ്രകാരം, ആർക്കും തന്നെ അനുമതി ഇല്ല.

ആശാ ദേവി എന്ന അമ്മയുടെ വിജയം

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും അതീവഗുരുതരാവസ്ഥയിൽ നിർഭയയ്ക്ക് ഇടയ്ക്കിടെ മാത്രമെ ബോധം വരുന്നുണ്ടായിരുന്നുള്ളൂ. ആ ഓരോ തവണയും വിറയാർന്ന ശബ്ദത്തിൽ അവൾ അമ്മയോട് പറഞ്ഞുകൊണ്ടിരുന്നു ജീവിക്കണമെന്ന് തോന്നുന്നു, അമ്മേ! അവളുടെ ആഗ്രഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കുമുണ്ട്. സുരക്ഷിതരായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം. സ്വന്തം ശരീരവും അഭിമാനവും കാത്തുസൂക്ഷിക്കാനുള്ള അവകാശം. അതിനു വേണ്ടിയായിരുന്നു,? ഈ അമ്മയുടെ ദീർഘമായ നിയമയുദ്ധം.

ആ ദിവസത്തിനു ശേഷം നിർഭയയുടെ അമ്മ ക്ഷേത്രത്തിൽ പോയിട്ടില്ല. അതൊരു പ്രതിജ്ഞയാണ്. അതിനു ശേഷമേ ഞാൻ മുന്നിൽ വരൂ എന്ന് ദൈവങ്ങളോട് ചെയ്ത പ്രതിജ്ഞ! 'നാളെ പുലർച്ചെ വരെ എനിക്ക് ഉറങ്ങാനാവില്ല. വധശിക്ഷ നടപ്പാക്കപ്പെട്ടു കഴിഞ്ഞ് ദൈവത്തിനു നന്ദി പറയാൻ ക്ഷേത്രത്തിൽ പോകും. എല്ലാവർക്കും മധുരം വിതരണം ചെയ്യും.-ആശാ ദേവി പ്രതികരിക്കുന്നത്
നിയമത്തിന്റെ പഴുത് ഇനിയും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ ഇടവരുത്താതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് ആശാദേവിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP